ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ’ എന്നായിരുന്നു ഒരു കാലത്ത് കോണ്‍ഗ്രസുകാരുടെ മുദ്രാവാക്യം. ഇന്ദിരയെ വിളിച്ചു. ഇന്ദിര വന്നു. ഒടുവില്‍ ഇന്ത്യയും രക്ഷപ്പെട്ടില്ല, ഇന്ദിരയും രക്ഷപ്പെട്ടില്ല എന്നത് ചരിത്രം. എന്നിട്ടും പഠിച്ചത് മറക്കുന്നില്ല കോണ്‍ഗ്രസും അവരുടെ മുന്നണിയും. കരുണാകരന് ഭരിച്ചു ഭരിച്ച് കെണിയില്‍ വീണപ്പോള്‍ ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു ‘ആന്റണിയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ’. പഞ്ചസാര ഇറക്കുമതിയില്‍ ആരോ എന്തോ കയ്പേറിയ അനുഭവം സൃഷ്ടിച്ചു. തന്റെ ആദര്ശാവരണത്തിന് ചുളുക്ക് വീഴുമോ എന്നാശങ്കിച്ചിരിക്കുമ്പോള് വിളിക്ക് ചെവികൊടുക്കാതിരിക്കാന്‍ ആന്റണിക്കായില്ല. കേന്ദ്ര ഭക്ഷ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് നരസിംഹറാവുവിനേല്പ്പിച്ചു. കേരളത്തിലേക്ക് വണ്ടി കാത്തുനില്‍ക്കാനൊന്നും ആന്റണി മെനക്കെട്ടില്ല. പുത്തനൊരു വിമാനം പാട്ടത്തിനെടുത്ത് തിരുവനന്തപുരത്ത് പറന്നിറങ്ങി. ഇന്നത്തെ പോലെ അന്ന് ഇന്ധനത്തിന് വിലയില്ലാത്തതു കൊണ്ട് 16 ലക്ഷത്തില്‍ താഴെ മാത്രമേ പാട്ടത്തുക ആയുള്ളൂ.
ഒറ്റമുണ്ടും തടിക്ക് ചേരാത്ത പരുക്കന്‍ ഖാദിക്കുപ്പായവുമിട്ടിറങ്ങിയ ആന്റണിയുടെ കയ്യില്‍ പതിനാറ് ലക്ഷം പോയിട്ട് പതിനാറ് പൈസ പോലുമുണ്ടായിരുന്നില്ല. ‘നഞ്ച് വാങ്ങിത്തിന്നാന് പോലും നയാപൈസയില്ല’ എന്ന പാട്ട് ആന്റണിയെക്കുറിച്ചാണ് എന്നുപോലും തോന്നിയിട്ടുണ്ട്. ഏറെക്കാലം വീട്ടാത്ത കടമായി ആ ലക്ഷങ്ങള്‍ സര്‍ക്കാരുകളുടെ കണക്കു പുസ്തകത്തില്‍ കയറിയും ഇറങ്ങിയും കറങ്ങി. അതെങ്ങനെ തീര്‍ത്തു തീര്‍ന്നു എന്നത് പരമരഹസ്യം.
ഇവിടെ മുഖ്യമന്ത്രിക്കസേര ഉറപ്പാക്കിയ ശേഷമാണ് ആന്റണി ദല്‍ഹിയില്‍ രാജിക്കത്ത് നല്‍കിയതെന്നായിരുന്നു ദോഷൈകദൃക്കുകള്‍ കണ്ടെത്തിയത്. ഏതായാലും അന്ന് കുളം കലക്കിയ ഉമ്മന്‍ചാണ്ടിയെ കരയ്ക്കു നിര്‍ത്തി ആന്റണി മുഖ്യമന്ത്രിക്കസേരയിലെത്തിയെന്നതും നേര്. അതും ഒരു വച്ചുമാറല്‍ പോലെ. കേന്ദ്രത്തില്‍ നിന്നിറങ്ങി ആന്റണി കേരളത്തില്‍ മുഖ്യമന്ത്രിയായി. മുഖ്യമന്ത്രി സ്ഥാനമൊഴിയേണ്ടി വന്ന കരുണാകരനെ കേന്ദ്രമന്ത്രിസഭയിലുമെത്തിച്ചു. കരുണാകരന് പോയി. ആന്റണി വന്നു. എന്നിട്ടും അന്നത്തെ യുഡിഎഫിന്റെ ശനിപ്പിഴയ്ക്ക് അന്ത്യമുണ്ടായില്ല. തെരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാനുമായില്ല.
അന്നത്തെ കരുണാകരനെക്കാളും പരിതാപകരമായ അവസ്ഥയിലായിരിക്കുന്നു ഇന്ന് ഉമ്മന്‍ചാണ്ടി. കരുണാകരനെ വെള്ളം കുടിപ്പിച്ച അതേശൈലിയും ശബ്ദവും അരങ്ങുവാഴുന്നു. പാളയത്തില്‍ തന്നെ പട. കല്ലും മുള്ളും നിറഞ്ഞ പാത. ആക്ഷേപങ്ങളും ആരോപണങ്ങളും സോളാറില്‍ മാത്രം ഒതുങ്ങുന്നില്ല. തൊടുന്നതെല്ലാം വിവാദം. അപവാദം വളരുന്നു അതിവേഗം. അപ്പോഴാണ് വീണ്ടും ഉയരുന്നത് ‘ആന്റണിയെ വിളിക്കൂ യുഡിഎഫിനെ രക്ഷിക്കൂ’. ആന്റണി വരണമെങ്കില്‍ അല്‍പ്പം കൂടി പഴുക്കണം. പഴുപ്പിക്കാനും വിവാദം കൊഴുപ്പിക്കാനും ഭരണപക്ഷം തന്നെ മുണ്ടു മുറുക്കണം. പ്രതിപക്ഷത്തിന് അതിനൊട്ടും നേരമില്ല. അവരൊന്നു പറയുമ്പോള്‍ അത് ‘ബൂമറാങ്ങ്’ ആയി മാറുകയാണ്. സോളാര്‍ എന്ന് പ്രതിപക്ഷം പറയുമ്പോള്‍ ‘ലാവ്ലിനെ’ ഭരണപക്ഷം ഓര്‍മിപ്പിക്കുന്നു. സോളാര്‍ കൊണ്ട് ഖജനാവിന് നഷ്ടമൊട്ടുമില്ലെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നവര്‍ ലാവ്ലിന് വഴി 375 കോടി നഷ്ടപ്പെട്ടില്ലേ എന്ന മറുചോദ്യമുന്നയിക്കുന്നു. എന്തിനധികം മുഖ്യമന്ത്രിയെ മാറ്റുന്നതിലല്ല പ്രതിപക്ഷ മുന്നണിയിലെ മുഖ്യകക്ഷിയുടെ മുഖ്യ അജണ്ട. പ്രതിപക്ഷ നേതാവിനെ മാറ്റുന്നതിലാണ് അവരുടെ ഊന്നല്‍. ‘നായാട്ട് നായ്ക്കള്‍ കടിപിടി കൂടിയാല്‍ പന്നി കുന്നുകയറും’ എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഏതാണ്ടതേ അവസ്ഥ. പന്നിയെ പിടികൂടിയിട്ട് മറ്റുകാര്യങ്ങള്‍ എന്ന് അവര്‍ തീരുമാനിച്ചിരുന്നെങ്കില്‍ ആന്റണിക്ക് ഏറെയൊന്നും ചിന്തിക്കേണ്ടി വരുമായിരുന്നില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ യുപിഎ കൈനീട്ടം വില്ക്കാന് പോകുന്നില്ലെന്ന സത്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഇന്ന് പഞ്ചസാരയുടെ കയ്പിനെക്കാള് കട്ടിയുള്ള കയ്പുനീരാണ് ഓരോ ദിവസവും ആന്റണി അനുഭവിക്കുന്നത്. കേരളത്തിലെ കാറ്റ് അനുകൂലമായെങ്കില്‍ ഇതിനും മുമ്പേ ആന്റണി ഒരിക്കല്‍ കൂടി തൂറ്റിയേനെ. അതിന് ഉമ്മന്‍ചാണ്ടി ഒരുങ്ങേണ്ടെ. ആത്മാഭിമാനം വേണോ അധികാരം വേണോ എന്ന ചോദ്യത്തിന് ആഭിമുഖ്യം പുലര്‍ത്തുന്നത് രണ്ടാമത്തേതിനോടാകുമ്പോള് എന്തു ചെയ്യും ? നരേന്ദ്ര മോദിയെ അന്വേഷണ കമ്മീഷന് ചോദ്യം ചെയ്യുമ്പോള്‍ കൊമ്പു കുലുക്കിയ വമ്പന്മാരാരും ഇപ്പോള്‍ മാളത്തില്‍ നിന്നും പുറത്തിറങ്ങുന്നില്ല. ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസിന്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയത് വാര്ത്തയിലൊതുക്കി. നരേന്ദ്രമോദിയുടെ രാജിക്കായി മുറവിളി കൂട്ടിയ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്തതില്‍ കുഴപ്പമില്ലെന്ന നിലപാടിലുമായി. നരേന്ദ്രമോദിയുടെ മടിക്ക് കനമുണ്ടായിരുന്നില്ല. അതുകൊണ്ട് അന്വേഷണത്തെ ഭയവുമില്ല. ഉമ്മന്‍ചാണ്ടി അങ്ങനെയാണോ ? ആണെങ്കില്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താമായിരുന്നില്ലേ ?
ആന്റണിയുടെ കാര്യവും ഇതുതന്നെ. വ്യോമസേനാ വിമാനക്കരാര്‍ പ്രശ്നത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിയത് വിവാദമായല്ലോ. ആന്റണിക്ക് നേരിട്ട് ഉത്തരവാദിത്വമുള്ള ഇടപാടാണ്.
പഞ്ചസാരക്കേസിലെടുത്ത തീരുമാനം ഇപ്പോഴെടുക്കാതിരിക്കുമ്പോള് സ്വാഭാവികമായും ചോദിച്ചു പോകില്ലെ ആന്റണിക്കിതെന്തു പറ്റിയെന്ന് ? കേന്ദ്രത്തിലെ ഒരു മന്ത്രി തന്നെയാണ് പൊതുമേഖലാ സ്ഥാപനത്തെ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതി നാലയലത്തു പോലും അടുപ്പിച്ചിട്ടില്ലെന്ന് വിളിച്ചു പറഞ്ഞത്. അത് അഴിമതിക്കു വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തരിച്ചിരിക്കുകയായിരുന്നോ ആന്റണി ചെയ്യേണ്ടിയിരുന്നത് ? ആന്റണിയെ ശരിക്കും മനസ്സിലാക്കിയിരുന്നെങ്കില്‍ ഈ സംശയത്തിന് സാധ്യതയില്ല. ആന്റണിയുടെ ആദര്‍ശത്തിന് പരിമിതിയുണ്ട്. അത് സ്വന്തം കാര്യം സിന്ദാബാദാണ്. എന്റെ ഉടുപ്പില്‍ ചെളി പറ്റരുത്. അടുത്തിരിക്കുന്നവര്‍ ചെളിയില്‍ കുളിച്ചാലും കുഴപ്പമില്ല. ആരാന്റമ്മയ്ക്ക് ഭ്രാന്തിളകിയാല്‍ കണ്ടിരിക്കാമല്ലോ !
യുപിഎ ഭരണത്തില്‍ കുംഭകോണങ്ങളുടെ കുംഭമേളയാണല്ലോ. ലക്ഷക്കണക്കിന് കോടികളാണ് അഴിമതിയിലൂടെ അടിച്ചു മാറ്റിയത്. പ്രധാനമന്ത്രിയുടെ ഓഫീസുപോലും അതില്‍ നിന്നും വേറിട്ടു നില്ക്കുന്നില്ല. ആകെ മുങ്ങിയാല്‍ ശീതമില്ലെന്ന പോലെയാണ് കോണ്‍ഗ്രസുകാരുടെ നിലപാട്. പ്രധാനമന്ത്രിക്കാകാമെങ്കില് മുഖ്യമന്ത്രിക്കായാലെന്താണ് ? അരക്കള്ളനും മുക്കാല്‍ക്കള്ളനും പോലെ മന്ത്രിമാരെല്ലാം മാറുമ്പോള്‍ മാറാത്തവരല്ലേ മോശക്കാര് ? ഉമ്മന്‍ചാണ്ടിയെ കള്ളനെന്ന് വിളിക്കുന്നോ എന്ന് ചില ചാനല്‍ കുട്ടപ്പന്മാര് പുരികം ചുളിക്കാറുണ്ട്. കള്ളനു കവചം തീര്‍ക്കുന്നവരെയും കള്ളന്മാരുടെ ഗണത്തില്‍പ്പെടുത്തുന്നതില്‍ ഒരു തെറ്റുമില്ല. അങ്ങനെ വരുമ്പോള്‍ ആന്റണി എവിടെ നില്ക്കും ?
സൈന്യത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയ കരസേനാ മേധാവി വി.കെ. സിംഗിനെ പൂട്ടിക്കെട്ടാന്‍ ശ്രമിക്കുകയാണല്ലോ കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിലെ രണ്ടാമനാണ് ആന്റണിയെന്നല്ലേ സങ്കല്‍പ്പം. പ്രതിരോധമന്ത്രി കരസേനാ മേധാവിയുടെ കഴുത്തിന് കുത്തിപ്പിടിക്കാന്‍ നോക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ചത് എന്തിനായിരുന്നു ? ആന്റണി ആദര്ശധീരനായിരുന്നെങ്കില് അഴിമതി വിരുദ്ധനായിരുന്നു വി.കെ. സിംഗ്. കാര്‍ഗില്‍ രക്തസാക്ഷികള്‍ക്കായി നീക്കിവച്ച ആദര്‍ശ് ഫ്ലാറ്റ് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തട്ടിയെടുത്തത് വെളിച്ചത്തു കൊണ്ടുവന്ന കരസേനാ മേധാവിയാണ് സിംഗ്. 14 കോടി രൂപയുമായി ഒരു കരസേനാ ഉദ്യോഗസ്ഥന് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പ്രതിരോധ മന്ത്രിയെ അറിയിച്ചിട്ടും ‘ഞാന്‍ മാവിലായിക്കാരന്’ എന്ന നിലപാടെടുത്ത് വിവാദത്തില്‍പ്പെട്ടയാളാണ് എ.കെ. ആന്റണി. വി.കെ. സിംഗ് തന്നോട് ഇക്കാര്യം പറഞ്ഞതായി രാജ്യസഭയില്‍ സമ്മതിച്ച ആന്റണി അന്നു തന്നെ രാജിയും പ്രഖ്യാപിച്ചിരുന്നെങ്കില്‍ ആന്റണിയുടെ ആദര്‍ശപ്പെരുമ മാനം മുട്ടിയേനെ. ഒന്നും സംഭവിച്ചില്ല. അന്നും ഇന്നും.
കെ. കുഞ്ഞിക്കണ്ണന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: