പ്രകൃതിസുന്ദരമായ കേരളത്തെ മരുഭൂമിയാക്കുക അല്ലെങ്കില്‍ കോണ്‍ക്രീറ്റ് വനമാക്കുക എന്നതാണ് സര്‍ക്കാരിന്റെ വികസന സ്വപ്നവും ഭൂമാഫിയയുടെ നശീകരണ സ്വപ്നവും. വനംനശീകരണത്തിനെതിരെയും മണല്‍വാരലിനെതിരെയും നെല്‍വയല്‍ നികത്തലിനെതിരെയും കുന്നിടിച്ചുള്ള മണ്ണ് ശേഖരണത്തിനെതിരെയും ദുര്‍ബലമായി ഉയരുന്ന രോദനങ്ങള്‍ ഇതിനുപയോഗിക്കുന്ന യന്ത്രങ്ങളുടെ ശബ്ദമലിനീകരണത്തില്‍ നിശ്ശബ്ദമാകുന്നു.
ഇന്ന് മലയാളിയുടെ സ്വപ്നം പച്ചയല്ല, ആയിരം രൂപ നോട്ടുകളുടെ റോസ് നിറമോ കള്ളക്കടത്തില്‍ക്കൂടി കൊണ്ടുവരുന്ന സ്വര്‍ണത്തിന്റെ മഞ്ഞയോ ആണ്. ഏതു വിമാനത്താവളത്തിലും സ്വര്‍ണം കടത്തുന്നുണ്ടെങ്കില്‍ അത് മലയാളിയായിരിക്കും എന്നുമാത്രമല്ല, അധികവും കടത്തുന്നത് പര്ദ്ദയ്ക്കുള്ളില് ഒളിപ്പിച്ചുമാണ്. അതിനായി പ്രത്യേകം സംവിധാനങ്ങളോടുകൂടി തുന്നിയ പര്‍ദ്ദകള്‍ വരെയുണ്ട്.
സഫിയ എന്ന സ്ത്രീ വിവാഹശേഷം എല്ലാ മാസവും നാട്ടില്‍ വന്നിരുന്നെങ്കിലും അവള് സ്വര്‍ണക്കടത്തിന് പിടിയിലായപ്പോഴാണ് അവളുടെ ബാപ്പപോലും അതറിയുന്നത്. സഫിയയുടെ ഭര്‍ത്താവ് സ്ത്രീധനം ചോദിക്കാതെ അവളെ വിവാഹം ചെയ്തുകൊള്ളാം എന്ന വാഗ്ദാനം നല്കിയപ്പോള് ഗള്‍ഫുകാരനായ ഒരു മകനെ കിട്ടിയ സന്തോഷത്തില്‍ ബാപ്പ മകളുടെ വിവാഹം ആഘോഷപൂര്‍വം നടത്തി. പക്ഷെ അവളുടെ ഭര്‍ത്താവിന് അവള് സ്വര്‍ണക്കടത്തിനുള്ള ഉപകരണം മാത്രമായിരുന്നു.
മലയാളിയുടെ സ്വര്‍ണഭ്രാന്ത് സുവിദിതമാണ്. മലയാളി സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങള്‍ ചാര്‍ത്താതെ പുറത്തിറങ്ങുകയില്ലെന്നറിയാവുന്ന മറുനാട്ടുകാര്‍ “മാല പൊട്ടിക്കലും” ഒരു തൊഴിലാക്കി മാറ്റിയത് വാര്‍ത്തയായിരുന്നു. വിമാനത്തില്‍ വന്നിറങ്ങുന്ന മാല മോഷ്ടാക്കള്‍ എയര്‍പോര്‍ട്ടില്‍ വാങ്ങിവെച്ചിട്ടുള്ള സൈക്കിളില്‍ നടന്ന് മാലയും മറ്റും പൊട്ടിച്ച് വിമാനത്തില്‍ കടത്തിയത് ലക്ഷങ്ങളുടെ ആഭരണങ്ങളായിരുന്നല്ലൊ. സ്ത്രീകളുടെ ഈ സ്വര്ണഭ്രാന്താണ് അവരുടെ കൊലപാതകത്തിനും കാരണമാകുന്നത്. ഒരു പവന്റെ മാലയ്ക്ക് വേണ്ടി സ്വന്തം അമ്മൂമ്മയെ കൊലപ്പെടുത്തിയ ഒരുവനെ ഞാന്‍ കണ്ടിട്ടുണ്ട്.
ഇന്ന് കേരളത്തില്‍ സ്ത്രീകള്‍ക്കുനേരെ കൂടിവരുന്ന ലൈംഗികാതിക്രമത്തിന് പോലും പ്രേരകമാകുന്ന ഒരു ഘടകം ആഭരണങ്ങളാണ്. ബലാത്സംഗം ചെയ്തശേഷം ആഭരണങ്ങളുമായി കടന്നു എന്ന വാര്‍ത്ത ധാരാളമാണ്. ഇതുകൊണ്ടാണ് വൃദ്ധകള്‍ പോലും ബലാത്സംഗം ചെയ്യപ്പെടുന്നത്. “നെയ്യപ്പം തിന്നാന്‍ രണ്ടുണ്ട് കാര്യം-അപ്പവും തിന്നാം താടിയും മിനുക്കാം” എന്ന ചൊല്ലുപോലെ.
കേരളം ഇന്ന് ക്രിമിനലുകളുടെ സ്വന്തം നാടാണ്. കൊച്ചിയാണ് ക്രിമിനല്‍ ക്യാപ്പിറ്റലത്രേ. എല്ലാവിധ കുറ്റകൃത്യങ്ങള്‍ക്കും ബുദ്ധിമാനായ മലയാളി എളുപ്പം പരിശീലനം നേടുന്നു. ബുദ്ധിമാനായ നസീര്‍ കാശ്മീരിലേക്ക് ഭീകരവാദ പ്രവര്‍ത്തനത്തിനു പോലും റിക്രൂട്ട് ചെയ്തത് മലയാളികളെ ആണല്ലൊ. മലയാളി യുവാക്കളുടെ ധനാര്‍ത്തിയാണ് എല്ലാവിധ ക്രിമിനല്‍ കുറ്റങ്ങള്‍ക്കും പ്രേരകം.
പക്ഷെ ഈ കുറ്റവാസന സ്വയം നശീകരണത്തിന് മാത്രമല്ല, സ്വന്തം നാടിന്റെ നശീകരണത്തിനും പ്രേരകമാകുന്നു. നെല്‍വയലുകള്‍ നശിച്ചതും കുന്നിടിച്ചതുമാണ് നദികള്‍ വരളാനും മഴ കുറയാനും നീര്‍ത്തടങ്ങള്‍ അപ്രത്യക്ഷമായതിനും കാരണം എന്ന് വാദിക്കുന്ന പരിസ്ഥിതിവാദികളെ ഇന്ന് പരിഹാസ്യരാക്കുന്നത് ചില കപടബുദ്ധി ജീവികളുടെ പ്രസ്താവനകളാണ്. പ്രകൃതിദത്തമായ സമ്പത്ത് ഒരിക്കലും നശിപ്പിക്കാനാകില്ലെന്നും വെള്ളം വറ്റിയാല്‍ കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടിക്കാമല്ലോ എന്നും വാദിക്കുന്ന ബുദ്ധിജീവികളെ ഞാന്‍ കേട്ടിട്ടുണ്ട്. Matter cannot be destroyed എന്നാണ് അവരുടെ വാദം.
പാടവരമ്പില്‍കൂടി നടന്ന്, നെല്ല് വിളയുന്ന വാസന കേട്ട്, നെല്ലോലകളിലെ തുമ്പികളെ പിടിച്ച് പറത്തിവിടുന്നത് വിനോദമായിരുന്ന, കുളങ്ങളില്‍ നീന്തി മുങ്ങാംകുഴിയിട്ട് നടന്ന ബാല്യങ്ങളുള്ളവര്ക്ക് അപ്രത്യക്ഷമായ കുളങ്ങളും വയലേലകളും വൃക്ഷങ്ങളും ഹൃദയവേദനയുണ്ടാക്കും. ഞാന്‍ വൃക്ഷങ്ങളിലെ ഇലകളുടെ നിറങ്ങള്‍ ആസ്വദിച്ചിരുന്നു. ഇടന തളിര്‍ക്കുമ്പോള്‍ റോസ് നിറം, മാവ് തളിര്‍ക്കുമ്പോള്‍ വെള്ള കലര്‍ന്ന വിളറിയ പച്ചനിറം ഇതൊന്നും ഇനി കാണുകയില്ല. മുല്ലപ്പൂ മണം പോകാതിരിക്കാന്‍ കാഞ്ഞിരത്തിന്റെ ഇലയില്‍ പൊതിഞ്ഞുവച്ച് സ്കൂളില്‍ ചൂടിക്കൊണ്ട് പോകുന്ന കാലവും വരില്ല.
ഇപ്പോള്‍ കേരള സര്‍ക്കാര്‍ തന്നെ നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവിനുള്ള നീക്കം നടത്തുകയാണ്. ആറന്മുളയിലെ നിലം നികത്തി തികച്ചും അനാവശ്യമായ ഒരു എയര്‍പോര്‍ട്ട് സ്ഥാപിക്കാന്‍ കെജിഎസ് ഗ്രൂപ്പിനെ അനുവദിക്കണമെന്ന നിര്‍ബന്ധം ഇവിടുത്തെ മുഖ്യമന്ത്രിയ്ക്ക് തന്നെയാണ്. അവശേഷിക്കുന്ന പച്ചപ്പുംകൂടി നശിപ്പിക്കാനുള്ള ഈ ഭൂമാഫിയ-നിയന്ത്രിത സര്‍ക്കാരിന്റെ നീക്കം പ്രകൃതി സ്നേഹികളെ വേദനിപ്പിക്കുന്നു. പക്ഷെ നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ കര്‍ശന വ്യവസ്ഥകളില്‍ ഇളവുവരുത്തി പൊതു ആവശ്യങ്ങള്‍ക്കായി വയലുകള്‍ നികത്താനുളള അനുമതി ഉദാരമാക്കാനാണ് മന്ത്രിസഭ ആലോചിക്കുന്നത്. ഇതിനുവേണ്ടി ഒരു അഞ്ചംഗ മന്ത്രിതല ഉപസമിതിയേയും നിയോഗിച്ചു കഴിഞ്ഞു. മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമത്തിനെതിരെ അന്നത്തെ വ്യവസായ വകുപ്പ് തന്നെ രംഗത്തുവന്നിരുന്നു. ഇപ്പോള്‍ യുഡിഎഎഫ് സര്‍ക്കാര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ച സ്ഥലം നികത്താന്‍ പ്രാദേശിക സമിതി പുനഃസംഘടിപ്പിച്ചിരിക്കുകയാണ്.
പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാകുന്നതും വിവാദമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന കേരളത്തിന്റെ ഹര്‍ജി തള്ളി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും പശ്ചിമഘട്ട മലനിരകള്‍ അതീവ പ്രധാനമാണെന്നും കോടതി പറഞ്ഞത് ഭൂമാഫിയ നിയന്ത്രിക്കുന്ന കേരള സര്‍ക്കാരിന് തിരിച്ചടിയായി. ഹരിത ട്രൈബ്യൂണല്‍ അല്ലാതെ മറ്റാരാണ് പരിസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതെന്നാണ് സുപ്രീംകോടതി കേരള അഭിഭാഷകരോട് ചോദിച്ചത്. പശ്ചിമഘട്ട സംരക്ഷണം പരമപ്രധാനമെന്നാണ് സുപ്രീംകോടതി തീരുമാനം. പരിസ്ഥിതിസംരക്ഷണം ഗൗരവമുള്ള വിഷയമാണെന്നും പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം അതീവ പ്രാധാന്യമുള്ള കാര്യമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിന് വികസനം എന്നാല്‍ വനനശീകരണമാണ്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളം പോലുള്ള സംസ്ഥാനങ്ങളുടെ വികസനത്തിന് വിഘാതമാണെന്നാണ് കേരളത്തിന്റെ വാദം. മൂന്ന് വിമാനത്താവളങ്ങളുള്ള ചെറിയ സംസ്ഥാനമായ കേരളത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണത്രേ ആറന്മുള വിമാനത്താവളം. കരുണാകരന് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇന്ദിരാഗാന്ധിക്ക് ശബരിമലയില്‍ തൊഴാന്‍ ഹെലികോപ്റ്ററില്‍ വരാന്‍ ഹെലിപാഡ് നിര്‍മ്മിക്കാനുള്ള നീക്കം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നു. ശബരിമലയിലേക്ക് വരുന്ന മലയാളികളല്ലാത്ത പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ “കല്ലും മുള്ളും കഠിനമെന്റയ്യപ്പാ, കരിമല കയറ്റം കഠിനമെന്റയ്യപ്പാ” എന്ന് പറഞ്ഞ് മലകയറാന്‍ ആഗ്രഹിക്കുന്നവരാണ്. 41 ദിവസം വ്രതംനോക്കുന്ന വിശ്വാസികളാണ്. അവരാരും വിമാനത്തില്‍ വന്നിറങ്ങുന്ന ഹൈ-ഫൈ ആള്‍ക്കാരല്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആറന്മുളയിലെ നെല്‍വയല്‍ നികത്താന്‍ അനുവദിക്കുന്നത് ആറന്മുളയുടെ പൈതൃകവും പുണ്യവും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാകണം. ആറന്മുള കണ്ണാടി ഇന്നും വിഐപികള്‍ക്ക് നല്കുന്ന സമ്മാനമാണ്. ആ പൈതൃകം പോലും സംരക്ഷിക്കണമെന്ന വിവേകം ഈ സര്‍ക്കാരിനില്ല. ആറന്മുള വള്ളംകളിയും വള്ളംകളി സദ്യയുമെല്ലാം ചരിത്രപ്രസിദ്ധമാണ്. വിനോസഞ്ചാര വികസനം ലക്ഷ്യമിടുന്ന കേരളത്തിന് മുതല്‍ക്കൂട്ടാണിത്. വള്ളസദ്യക്ക് വളരെ ദൂരെനിന്ന് പോലും സന്ദര്‍ശകര്‍ എത്തുന്നു. ഈ പൈതൃകമെല്ലാം നശിപ്പിക്കണമെന്ന് എബ്രഹാമിനും കെജിഎസ് ഗ്രൂപ്പിനും വേണ്ടി ഒരു സര്‍ക്കാര്‍ വാദിക്കുന്നത് കാണുമ്പോള്‍ ഇത്ര പരിസ്ഥിതിബോധമില്ലാത്ത ഒരുകൂട്ടം ജനപ്രതിനിധികളെയാണല്ലോ നമ്മള് തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയത് എന്ന് പരിസ്ഥിതിസ്നേഹികള്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടായിരിക്കും.
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കേരളം രംഗത്തുവരാനുള്ള മറ്റൊരു കാരണം ജലവൈദ്യുത പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവക്ക് ഉത്തരവ് തടസമാകുമെന്ന വാദം ഉയര്‍ത്തിയാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടം ടൂറിസ്റ്റുകളുടെ കണ്ണിന് കുളിരും രാഷ്ട്രീയക്കാരുടെയും വികസനവാദികളുടെയും കണ്ണിലെ കരടുമാണ്. കേരളം വന-പരിസ്ഥിതി നശീകരണം കാരണം മഴ കുറഞ്ഞ സംസ്ഥാനമായി മാറിയപ്പോള്‍ വൈദ്യുതിക്ഷാമവും അനുഭവിക്കുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡ് കോടികളുടെ നഷ്ടത്തിലായതുതന്നെ വിലകൂടിയ വൈദ്യുതി വാങ്ങേണ്ടതുമൂലമാണ്. പക്ഷെ ഇതൊന്നും കേരളത്തിലെ ഭരണാധികാരികള്‍ക്ക് ഒരു പാഠമല്ല.
e-mail: [email protected]
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: