ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ രാഷ്ട്രീയലാഭം ലക്ഷ്യമിട്ട് യുപിഎ സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് ആന്ധ്രാപ്രദേശ് വിഭജനമെന്നാണ് അതിനെതിരെ ഉയരുന്ന പ്രക്ഷോഭം തെളിയിക്കുന്നത്. തീരദേശ ആന്ധ്രയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജഗന്മോഹന് റെഡ്ഡിയും ചന്ദ്രബാബു നായിഡുവും നിരാഹാരസമരവും തുടങ്ങി. ചന്ദ്രബാബു നായിഡുവിന്റെ സമരവും സ്വന്തം രാഷ്ട്രീയ നിലനില്പിനുവേണ്ടിയാണെന്നുള്ള ആരോപണം ക്ഷണിച്ചുവരുത്തിയിരിക്കുന്നു. ജഗ്മോഹനും നായിഡുവും പിന്‍വാതിലില്‍ക്കൂടി സമ്മതം മൂളിയതിനാലാണ് വിഭജനം എന്നാണ് യുപിഎ സര്‍ക്കാരിന്റെ വിശദീകരണം. ആന്ധ്രാപ്രദേശില്‍ ബന്ദാണ്. വൈദ്യുതി ജീവനക്കാര്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചതിനാല്‍ ആന്ധ്രാപ്രദേശ് മാത്രമല്ല ഇരുട്ടിലായത്.
കേരളവും ഇലക്ട്രിസിറ്റി പ്രതിസന്ധിയിലായിരിക്കുകയാണ്. താല്ച്ചറില്നിന്നും മറ്റ് ദക്ഷിണേന്ത്യന്‍ നിലയങ്ങളില്‍നിന്നും ലഭിക്കേണ്ട വൈദ്യുതി വിഹിതം പൂര്‍ണമായി ലഭിക്കാത്തതിനാല്‍ കേരളത്തില്‍ ഞായറാഴ്ച മുതല്‍ ലോഡ്ഷെഡിംഗ് തുടങ്ങിയിരിക്കുകയാണ്. വടക്കന്‍ കേരളത്തില്‍ അര മണിക്കൂര്‍ ആണ് നിയന്ത്രണം. താല്‍ച്ചര്‍ പ്രശ്നം പരിഹരിക്കപ്പെടുകയോ സീമാന്ധ്രയിലെ സമരം അവസാനിക്കുകയോ ചെയ്തില്ലെങ്കില്‍ അര മണിക്കൂര്‍ നിയന്ത്രണം തുടരുമെന്നാണ് വൈദ്യുതി ബോര്‍ഡ് നല്കുന്ന വിവരം. സീമാന്ധ്രയില്‍ പ്രശ്നം രൂക്ഷമാണെന്നും വൈദ്യുതി പ്രതിസന്ധി തുടരാനാണ് സാധ്യതയെന്നുമാണ് മുന്നറിയിപ്പ്.
ആന്ധ്ര വിഭജിക്കാനുള്ള നീക്കത്തില്‍ ഏറ്റവും രോഷാകുലര്‍ സീമാന്ധ്രക്കാരും അവിടുത്തെ വൈദ്യുതി മേഖലയുമാണ്. റായലസീമ വൈദ്യുതി പ്രതിസ്ന്ധിയിലാണ്. വൈദ്യുതി ജീവനക്കാരുടെ സമരം വൈദ്യുതി ഉല്പാദനത്തെയും വിതരണത്തെയും ബാധിച്ചുകഴിഞ്ഞു. തിരുപ്പതിയിലെ ബ്രഹ്മോത്സവം പോലും തടസപ്പെടുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ 44 നദികളും സമൃദ്ധമായി മഴയുമുള്ള സംസ്ഥാനമാണെങ്കിലും വൈദ്യുതിയില്‍ ഇനിയും സ്വയംപര്യാപ്തത നേടാത്ത സംസ്ഥാനമാണ്. തമിഴ്നാട്ടില്‍ മഴയില്ലെങ്കിലും ബുദ്ധിമതിയായ മുഖ്യമന്ത്രി ജയലളിത കാറ്റാടി വൈദ്യുതിയും ന്യൂക്ലിയര്‍ വൈദ്യുതിയും തമിഴ്നാടിനെ സ്വയംപര്യാപ്ത സംസ്ഥാനമാക്കി മാറ്റി. പക്ഷെ കേരളത്തിന് ഇനിയും അതിന് കഴിഞ്ഞിട്ടില്ല. ആന്ധ്രയിലെ രാമഗുണ്ടം വൈദ്യുതിനിലയത്തില്‍നിന്ന് 240 മെഗാവാട്ടാണ് കേരളത്തിന് ദിവസവും ലഭിക്കേണ്ടത്. പക്ഷെ ഞായറാഴ്ച ലഭിച്ചത് 166 മെഗാവാട്ട് മാത്രമാണ്. ഒറീസയിലെ താല്ച്ചറില്നിന്നുള്ള വൈദ്യുതി സംസ്ഥാനത്തെത്തുന്നത് ആന്ധ്ര വഴിയാണ്. ആന്ധ്ര വിഭജനതര്ക്കം രൂക്ഷമായാല്‍ ഇരുട്ടിലാകുന്നത് കേരളംകൂടിയായിരിക്കും. കേരളം വൈദ്യുതിക്കും പച്ചക്കറിക്കും കോഴിക്കും പശുക്കള്‍ക്കും എല്ലാം തമിഴ്നാടിനെ ആശ്രയിക്കുന്ന സംസ്ഥാനമാണ്. കേരളത്തിന് വേണ്ടി ഉണ്ടാക്കുന്ന പച്ചക്കറിയില്‍ യഥേഷ്ടം കീടനാശിനി ഉപയോഗിച്ച് പ്രത്യേക തമിഴ്നാട് പച്ചക്കറി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി ജൈവകൃഷിയിലൂടെയാണ്. സ്വന്തം കാലില്‍ നില്ക്കാന് പഠിച്ചിട്ടില്ലാത്ത, പ്രയത്നിക്കാത്ത മലയാളി എന്നും ചൂഷണവിധേയനാകുന്നു.
കേരളം 6090 മെഗാവാട്ട് വൈദ്യുതിയുടെ സ്ഥാനത്ത് വെറും 2990 മെഗാവാട്ടാണ് ഉല്പാദിപ്പിക്കുന്നത്. ജലവൈദ്യുതി 3937 ന് പകരം 1694 മെഗാവാട്ടാണ്. പക്ഷെ കേരളത്തിലെ വൈദ്യുതി ഉപഭോഗം വളരെ കൂടുതലാണ്. ഇപ്പോള്‍ വൈദ്യുതി ബോര്‍ഡ് 30 ശതമാനം വൈദ്യുതിചാര്‍ജ് കൂട്ടിയെങ്കിലും വൈദ്യുതി ഉപയോഗത്തില്‍ യാതൊരു കുറവും വന്നിട്ടില്ല എന്നതുതന്നെ കേരളത്തിന്റെ ഉപഭോഗരീതി വ്യക്തമാക്കുന്നു. ആന്ധ്രാ സമരം തുടരുകയാണെങ്കില്‍ അത് കേരളത്തിലേക്കുള്ള അരി കയറ്റുമതിയെയും ബാധിക്കുമോ എന്ന ആശങ്കയുണ്ട്. കേരളം ആശ്രയിക്കുന്നത് ആന്ധ്ര അരിയെയാണല്ലോ. വൈഎസ്ആര്‍ കോണ്‍ഗ്രസ് 72 മണിക്കൂര്‍ ബന്ദാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ 48 മണിക്കൂര്‍ സമരം അവസാനിച്ചെങ്കിലും ജീവനക്കാര്‍ സമരം തുടരാനാണ് സാധ്യത. വൈദ്യുതി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തീരദേശ ആന്ധ്രയില്‍തന്നെ വൈദ്യുതി വിതരണം തടസപ്പെട്ടു. സീമാന്ധ്രയില്‍ 30,000 വൈദ്യുതി ജീവനക്കാരാണ് സമരത്തിലുള്ളത്. സമരം തുടര്‍ന്നാല്‍ ഹൈദരാബാദ്, തെലങ്കാന മേഖല ഇരുട്ടിലാകുകയും ചെയ്യും. തെലങ്കാന രൂപീകരിക്കില്ലെന്ന ഉറപ്പ് കിട്ടുംവരെ സമരം തുടരുമെന്നാണ് വൈദ്യുതി ജീവനക്കാര്‍ പറയുന്നത്. ഐക്യ ആന്ധ്രക്ക് പിന്താങ്ങി ജഗന്റെ അമ്മ വിജയമ്മ കക്ഷിനേതാക്കളെ കാണുകയാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ആന്ധ്ര സ്ഥിതി വിശകലനം ചെയ്യേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: