“എന്താണ് ഇവരില്‍നിന്നു ലോകത്തിനുള്ള രക്ഷ? നീതന്യായ കോടതിയുടെ നൂല്ക്കയറുകുടുക്ക് ഇവരുടെ കണ്ഠത്തില് കുടുങ്ങുകയില്ല. ചാട്ടവാര്‍ ഇവരുടെ പൃഷ്ഠങ്ങളില്‍ പതിക്കുകയില്ല. പ്രതിക്രിയയുടെ ഉലക്കലോ കഠാരിയോ വേണം ലോകത്തിന് ഇവരില്‍നിന്നും ഇവര്‍ക്കുതന്നെ ഇവരുടെ അധോഗതിയില്‍നിന്നും രക്ഷനേടുവാന്‍. ഇവരുടെ വിക്രിയകള്‍ നടക്കുന്ന നഗരപ്രദേശങ്ങളിലെ യുവാക്കള്‍ക്ക് ഒരു കടമയുണ്ട്: തന്റേടവും നര്‍മ്മബോധവുമുള്ള ചെറുപ്പക്കാരുടെ കുറുവടിയും തെരണ്ടിവാലുമായുള്ള ഒരു സേന അത്യാവശ്യമാണ്. അവരുടെ ശിക്ഷാനിയമത്തിനു ഇവരെ വിധേയരാക്കണം. ഇരുട്ടടിയോ, വേണ്ടിവന്നാല്‍ പകലടി തന്നെയോ കുറ്റത്തിന്റെ ഗൗരവത്തിനനുസരിച്ച് ഇവര്‍ക്കു ലഭിക്കണം. ഇതൊന്നും ഉണ്ടാവില്ലെങ്കില്‍ സോഷ്യലിസം ഇവരുടെ കരാളദംഷ്ട്രങ്ങള് തല്ലിക്കൊഴിക്കുന്ന സുദിനം അടുത്തെത്തിക്കുവാന്‍ ലോകശക്തി അനുഗ്രഹിക്കട്ടെ.”
അഹിംസയുടെ ആധികാരികവക്താവും പ്രയോക്താവുമായ മഹാത്മാഗാന്ധിയുടെ കേരളത്തിലെ അനുയായികളിലെ ആദ്യനെന്നോ, കേരളത്തിലെ ഒരേയൊരു ഗാന്ധിയനെന്നോ വിളിക്കേണ്ട കേളപ്പജിയുടേതാണ് മേലെഴുതിയ വാക്യങ്ങള്‍. 1935ല്‍ ‘മാതൃഭൂമി’യില്‍ എഴുതിയത്. തെമ്മാടിത്തം കാണിക്കുന്നവരെ കുറുവടിയും തെരണ്ടിവാലുമായി നട്ടെല്ലുള്ള ചെറുപ്പക്കാര്‍ കൈകാര്യം ചെയ്യണമെന്ന് കേളപ്പജി ആഹ്വാനം ചെയ്യുന്നു.
മൂന്നു നാലു പ്രമാണിമാര്‍ ചേര്‍ന്ന് രണ്ടു സ്ത്രീകളുടെ മാനം കവരാന്‍ നടത്തിയ ശ്രമം ക്രിമിനല്‍ കേസായി; കേസില്‍ പ്രതികള്‍ സാരമായ ക്ലേശമൊന്നും കൂടാതെ രക്ഷപ്പെട്ടു. ഈ പ്രമാണിമാരില്‍ ഒരാള്‍ തന്റെ വിക്രിയകള്‍ നിര്‍ത്താന്‍ തയ്യാറായില്ല. അയാള്‍ കോഴിക്കോട്ടെ ഹരിജന്‍ ബാലികാസദനത്തിനുനേരെ ‘പരാക്രമം’ തുടരുകയാണുണ്ടായത്. ഇത് അഹിംസാവാദിയായ കേളപ്പജിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഇതാണ് മേല്‍പ്പറഞ്ഞ കുറിപ്പിന്റെ പശ്ചാത്തലം. കേളപ്പജിയുടെ ആചാര്യനും ഇത്തരം ചില സന്ദര്‍ഭങ്ങളില്‍ അഹിംസ മുറുകെപ്പിടിക്കേണ്ടതില്ലെന്നു തുറന്നു പറഞ്ഞിട്ടുണ്ടല്ലോ.
മാതൃഭൂമിയിലെ ഈ എഴുത്തിന്റെ ഫലമായി കേളപ്പജിയുടെ ജീവന്‍തന്നെ അപകടത്തിലായേക്കുമെന്ന ഭീഷണി ഉണ്ടായി. അദ്ദേഹം അതൊന്നും വകവെച്ചില്ല.
**********
ഈ ധീരന് ‘ഭീരുത്വം കൊണ്ട് ഒളിച്ചോടിയ’ ഒരു ചരിത്രമുണ്ട്. അതിങ്ങനെ: 1912-13 കാലത്താണ്. കറുകച്ചാലില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഇംഗ്ലീഷ് സ്കൂളില്‍ ഹെഡ്മാസ്റ്ററായിരുന്നു കഥാപുരുഷന്. രണ്ടു ക്ലാസുകളും ഹെഡ്മാസ്റ്റര്ക്കുപുറമെ ഒരധ്യാപകനും- ഇതാണ് സ്കൂളിന്റെ സ്ഥിതി. സ്വന്തമായി കെട്ടിടമില്ല. വാടകയ്ക്കെടുത്ത ഒരൊറ്റമുറിയിലും ഓല മേഞ്ഞ ചായ്പിലുമായാണ് ക്ലാസ് നടന്നിരുന്നത്. നാട്ടുകാരില്‍ നിന്നു പണം പിരിച്ച് കെട്ടിടം പണിയുമെന്ന ഉറപ്പിലാണ് എന്‍.എസ്.എസ് സെക്രട്ടറി മന്നം സ്കൂള്‍ നടത്തിപ്പിനുള്ള അനുമതി സംഘടിപ്പിച്ചെടുത്തത്.
വിദ്യാഭ്യാസവകുപ്പ് ഇടയ്ക്കിടെ കത്തിലൂടെ സ്കൂള്‍ കെട്ടിടത്തിന്റെ പണി എത്രത്തോളം പുരോഗമിക്കുന്നുണ്ടെന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. പണം കാര്യമായി പിരിഞ്ഞുകിട്ടാത്തതുകൊണ്ട് പണി വളരെ മെല്ലെയാണ് നീങ്ങിയിരുന്നത്. എന്നാല്‍ മാനേജ്മെന്റ് വിദ്യാഭ്യാസവകുപ്പിന് മറുപടി കൊടുത്തിരുന്നത് കെട്ടിടം പണി നല്ലരീതിയില്‍ മുന്നോട്ടുപോകുന്നു എന്ന മട്ടിലായിരുന്നു. അങ്ങനെ ഒരു ഘട്ടത്തില്‍ തറനിരപ്പ് ആയിട്ടേ ഉണ്ടായിരുന്നുള്ളൂ എങ്കിലും കെട്ടിടം പണി പൂര്‍ത്തിയായി എന്ന് മാനേജ്മെന്റ് വിദ്യാഭ്യാസവകുപ്പിനു എഴുതിയറിയിച്ചു. മന്നത്തിന് വേണ്ടി ഇംഗ്ലീഷിലുള്ള കത്തുകള്‍ എഴുതിയിരുന്നത് കേളപ്പജിയായിരുന്നു.
കെട്ടിടംപണി തീര്‍ത്ത സ്ഥിതിക്ക് താന്‍ അടുത്ത ദിവസം പരിശോധനക്കായി അവിടെ വരുന്നുണ്ടെന്നായിരുന്നു അടുത്ത കത്തില്‍ വകുപ്പ് ഇന്‍സ്പെക്ടര്‍ എഴുതിയത്. ഈ കത്ത് കണ്ടതോടെ കേളപ്പജി ആകെ അസ്വസ്ഥനായി. സത്യസന്ധമല്ലാത്ത വിവരം എഴുതിയയച്ചതില്‍ തനിക്കു നേരിട്ടു പങ്കില്ലെങ്കിലും അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞുമാറാനാവില്ലെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം. അദ്ദേഹം ആരോടും ഒന്നും പറയാതെ അവിടന്നു ‘മുങ്ങി.’ പിന്നീട് വിവരങ്ങളെല്ലാം മന്നത്തിനെഴുതുകയും ജോലിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു.
**********
സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ നീതി നിഷേധിക്കപ്പെടുകയാണെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്നായിരുന്നു കേളപ്പജിയുടെ നിലപാട്. നിയമസംവിധാനം സാധാരണക്കാരന് സമാധാനവും സംരക്ഷണവും നല്‍കുന്നതിനാവണം. അതിനു പര്യാപ്തമല്ലാത്ത നിയമം മാറുക തന്നെ വേണം. ഈ ധീരതയാണ് ആദ്യത്തെ സംഭവത്തില്‍ കാണുന്നതെങ്കില്‍ രണ്ടാമത്തെ സംഭവത്തില്‍ കാണുന്ന ഭീരുത സത്യത്തിന്റെ മാര്‍ഗത്തില്‍ നിന്നു ഒരു കാരണവശാലും വ്യതിചലിക്കാന്‍ തനിക്കാവില്ലെന്നതിന്റെ വ്യക്തമായ തെളിവാണ്.
നിയമവ്യവസ്ഥയോടു കലഹിക്കാന്‍ വിപ്ലവബോധം ആവശ്യമാണ്. ആ വിപ്ലവബോധത്തെ കര്‍ശനമായ സത്യസന്ധതകൊണ്ട് നിയന്ത്രിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ആ വക പ്രവര്‍ത്തനം സമൂഹത്തിന്റെ സുസ്ഥിതിയും സുഗമമായ പുരോഗതിയും ഉറപ്പുവരുത്തുകയുള്ളൂ. ഈ കാഴ്ചപ്പാടാണ് കേളപ്പജിയുടെ ജീവിതത്തില്‍ ഉടനീളം പ്രതിഫലിച്ചത് ധീരതയായും ഭീരുതയായും.
സമൂഹത്തില്‍ നാവുയര്ത്താനാവാത്തവരുടെ നാവായിട്ടാണ് കേളപ്പജി എക്കാലത്തും പ്രവര്‍ത്തിച്ചത്. 1919ല്‍ ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് എല്‍എല്‍ബി പഠനം വിട്ട് ദേശീയപ്രസ്ഥാനത്തിലേക്കിറങ്ങിയ അദ്ദേഹം 1924ല്‍ കെ.പി.സി.സിയുടെ അയിത്തോച്ചാടന കമ്മിറ്റി കണ്‍വീനറായി. പിന്നീട് വൈക്കം- ഗുരുവായൂര്‍ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സത്യാഗ്രഹങ്ങളില്‍ മുന്‍നിര നേതാവായി. ഹിന്ദുസമാജത്തിലെ ജാതിചിന്തകള്‍ക്കും അയിത്താചാരങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് നേത്യത്വത്തെ സജ്ജമാക്കാന്‍ ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ടു കഴിഞ്ഞു.
പാവങ്ങളോടുള്ള പരിഗണന ഒരവസരത്തില്‍ അദ്ദേഹത്തെ സോഷ്യലിസ്റ്റ് പാളയത്തിലുമെത്തിച്ചു. 1934ല്‍ കോണ്‍ഗ്രസിനകത്തെ സോഷ്യലിസ്റ്റനുഭാവികള് കോഴിക്കോട്ട് സമ്മേളിച്ചപ്പോള്‍ കേളപ്പജിയായിരുന്നു ആ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ഈ യോഗത്തില്‍ വെച്ച് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടു. കെ.പി.സി.സി. സെക്രട്ടറിയായിരുന്ന ഇ.എം.എസ്സും മറ്റുമായിരുന്നു ഈ ഗ്രൂപ്പിലെ പ്രധാന പ്രവര്‍ത്തകര്‍. ഇവരുടെ ലക്ഷ്യം ദേശീയപ്രസ്ഥാനത്തില്‍ കടന്നുകയറി, ഇതിന്റെ ജനസമ്മതി ഹൈജാക്ക് ചെയ്ത് സോവിയറ്റനുകൂല നിലപാടിലേക്ക് മാറ്റുക എന്നതായിരുന്നു. ഈ തന്ത്രം മനസ്സിലാക്കിയ കേളപ്പജിയും മറ്റു ഗാന്ധിയന്‍ ചിന്താഗതിക്കാരും പെട്ടെന്നുതന്നെ പ്രതികരിച്ചു. സോഷ്യലിസ്റ്റ് വേഷമണിഞ്ഞ കമ്മ്യൂണിസ്റ്റുകളുടെ ശ്രമം പരാജയപ്പെടുത്താനുള്ള നീക്കങ്ങളായിരുന്നു.
“കോണ്‍ഗ്രസ്സിന് ഇന്നാവശ്യം മഹാത്മജിയുടെ നേതൃത്വമല്ല റഷ്യയിലെ സര്‍വ്വാധിപതി സ്റ്റാലിന്റെ നേതൃത്വമാണ് എന്ന് വിശ്വസിക്കുന്ന സോഷ്യലിസ്റ്റുകാര്‍ കോണ്‍ഗ്രസിന്റെ പേരില്‍ ചെയ്യുന്ന പ്രചാരവേല കോണ്‍ഗ്രസ് പ്രസ്ഥാനത്തെ അധ:പതിപ്പിക്കുമെന്ന് എനിക്കഭിപ്രായമുണ്ടെങ്കില് ആ പരിശ്രമത്തെ തടയുവാന്‍ എനിക്കവകാശമുണ്ട്” എന്ന് അന്ന് കേളപ്പജി മാതൃഭൂമിയില്‍ എഴുതി. അങ്ങനെ ഒരു നിര്‍ണായകഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയെ ഒരു പരിധിവരെ തടയുകയും അതുവഴി ദേശീയ പ്രക്ഷോഭത്തിന്റെ വേഗത്തിനുണ്ടാകുമായിരുന്ന തളര്‍ച്ച ഒഴിവാക്കുകയും ചെയ്യുന്നതില്‍ ഈ ധീരദേശാഭിമാനി വഹിച്ച പങ്ക് ചെറുതല്ല. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം കൊടുക്കേണ്ടിവന്ന വിലയും ചെറുതല്ല. ഡിസ്ട്രിക് ബോര്‍ഡ് പ്രസിഡന്റായിരുന്ന കേളപ്പജിക്കെതിരെ കോണ്ഗ്രസ്സധ്യക്ഷനെക്കൊണ്ട് രഹസ്യസര്‍ക്കുലര്‍ ഇറക്കിപ്പിക്കാനും കേരളപ്പജിയുടെ യശസ്സിനുമേല്‍ കളങ്കം വീഴ്ത്താനും നമ്പൂതിരിപ്പാടും കൂട്ടരും ശ്രമം നടത്തിയതിന്റെ രേഖകള്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ കാണാം. സത്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് ധീരമായി പോരാടിയ കേളപ്പജിയെ തളര്‍ത്താന്‍ ആ നീക്കങ്ങളൊന്നും സമര്‍ത്ഥമായില്ല.
(‘കോണ്‍ഗ്രസ്സിനകത്തെ പുരോഗമനവാദികള്‍’ എന്ന നമ്പൂതിരിപ്പാടിന്റെ വിഖ്യാതമായ പ്രയോഗം പിന്നെ 1967ലെ കോണ്‍ഗ്രസ് പിളര്‍പ്പിന്റെ കാലത്ത് വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ദേശീയതലത്തില്‍ പേരുകളുള്ള പ്രസ്ഥാനത്തെ പിളര്‍ത്തി ദുര്‍ബലപ്പെടുത്തുക എന്ന കുബുദ്ധിയാണ് അവിടെയും പ്രയോഗിക്കപ്പെട്ടത്.)
താന്‍ ഏതുപാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചുവോ ആ കോണ്‍ഗ്രസ്സിന്റെ പോക്ക് തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടതോടെ കുറച്ചുകാലം അദ്ദേഹം മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചുവെങ്കിലും രാഷ്ട്രീയരംഗം ആര്‍ജവവും ആത്മാര്‍ത്ഥതയുള്ളവര്‍ക്കു പറ്റിയതല്ലെന്ന ബോധ്യം ശക്തിപ്പെട്ടതോടെ അവിടം വിട്ടു. വിനോഭബാവയോടൊപ്പം സര്വ്വോദയപ്രസ്ഥാനത്തിലായി പിന്നീടുള്ള പ്രവര്‍ത്തനം.
ഹൈന്ദവ നവോത്ഥാനരംഗത്തെ അദ്ദേഹത്തിന്റെ സേവനമാണ് കേളപ്പജിയെ അഖിലേന്ത്യാ നേതാവാക്കിയത്. രാഷ്ട്രീയരംഗത്തു പ്രവേശിച്ചപ്പോഴെ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടനായ അദ്ദേഹം ആദ്യംമുതലേ സമൂഹത്തിലെ താഴ്ന്ന ശ്രേണിയിലുള്ളവരുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധ പതിപ്പിച്ചു. എല്ലാ ജാതി ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് അനുവാദം നേടിയെടുക്കാനുള്ള പ്രവര്‍ത്തനം അതിന്റെ ഭാഗമായിരുന്നു. അതോടൊപ്പം ആരാധനാസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തി. മണത്തല ക്ഷേത്രസമരം ഈ പ്രവര്‍ത്തനത്തിലെ ഒരു നാഴികക്കല്ലായിരുന്നു.
ഈ പ്രവര്‍ത്തനത്തിന്റെ ഇടയില്‍ തന്റെ പഴയ രാഷ്ട്രീയ പ്രതിയോഗിയായ ഇ.എം.എസ്സുമായി വീണ്ടും ഒരേറ്റുമുട്ടലിനുള്ള അവസരം അദ്ദേഹത്തിനുണ്ടായി. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തെ തളി ക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടായിരുന്നു അത്. അങ്ങാടിപ്പുറം തളി ക്ഷേത്രം പുനരുദ്ധരിച്ച് ഇന്നത്തെ സ്ഥിതിയില്‍ എത്തിയ ചരിത്രം പരക്കെ അറിയുന്നതാണ്. അന്ന്, അവിടത്തെ ശിവലിംഗവും അത് കിടന്നിരുന്ന സ്ഥലവും ആരാധനയ്ക്കായി വിട്ടുതരണമെന്ന ഹിന്ദുസമൂഹത്തിന്റെ ആവശ്യം ഇ.എം.എസ് സര്‍ക്കാര്‍ നിരസിച്ചപ്പോഴാണ് കേളപ്പജിയിലെ സമരവീര്യം ഉണര്‍ന്നെണീറ്റത്. അദ്ദേഹം നേതൃത്വം കൊടുത്ത സമരത്തെ അടിച്ചമര്‍ത്താനും അദ്ദേഹത്തെ ജയിലിലടച്ച് സമരക്കാരെ നിര്‍വീര്യമാക്കാനുമാണ് ഇം.എം.എസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആദ്യം നോക്കിയത്. ആവശ്യം അംഗീകരിക്കപ്പെട്ടാലല്ലാതെ പിന്മാറില്ലെന്ന ദൃഢനിശ്ചയവുമായി ഹൈന്ദവജനസാമാന്യം ഉറച്ചുനിന്നതോടെ അധികാരികള്‍ക്ക് അടിയറവു പറയേണ്ടിവന്നു. ഇവിടെയെല്ലാം അദ്ദേഹത്തിന്റെ ശക്തി ഈ ലേഖനത്തില്‍ ആദ്യം ചൂണ്ടിക്കാണിച്ച ധീരതയും ഭീരുതയും തന്നെയായിരുന്നു. ശരിയല്ലെന്നുകണ്ടാല്‍ വ്യവസ്ഥാപിതമാര്‍ഗങ്ങളെ, അധികാരസ്ഥാനങ്ങളെ ധിക്കരിക്കാനുള്ള ധീരത, അസഭ്യത്തിന്റെയോ അധര്‍മ്മത്തിന്റെയോ പാതയിലേക്ക് കടക്കാനുള്ള ഭീരുത.
മലബാര്‍ കലാപം, ക്വിറ്റിന്ത്യാസമരം, മദ്യനിരോധന പ്രവര്‍ത്തനം എന്നിവയിലും ഇദ്ദേഹം അനുഷ്ഠിച്ച സേവനങ്ങള്‍ എടുത്തുപറയേണ്ടവയത്രെ. കേരളഗാന്ധി എന്നറിയപ്പെടുന്ന ഈ അദ്വിതീയനായ ദേശീയ നേതാവ് 1971 ഒക്ടോബര്‍ 7ന് ലോകത്തോടു വിടപറഞ്ഞപ്പോള്‍ നമുക്കു നഷ്ടപ്പെട്ടത് സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെല്ലാം ഒരു പോലെ മുദ്രപതിപ്പിച്ച നിഷ്കാമകര്മ്മയോഗിയെയാണ്. ബി.എ വരെ (എല്‍.എല്‍.ബിക്കു പഠിക്കാന്‍ പോയെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല) എഴുതിയ എല്ലാ പരീക്ഷകളിലും റാങ്കു നേടിയ ധീഷണശാലി അദ്ദേഹത്തിന് അന്നത്തെ നിലയില്‍ മികച്ച ഏതു ജോലിയും അപ്രാപ്യമായിരുന്നില്ല. രാജ്യത്തെ തന്റെ സേവനം പരിഗണിച്ച് അന്നത്തെ ദേശീയനേതൃത്വം ഉന്നതപദവികള്‍ വരെ അദ്ദേഹത്തിനു മുമ്പില്‍ സമര്‍പ്പിക്കാന്‍ തയ്യാറായിരുന്നു. എല്ലാം ത്യജിച്ച്, കോഴിക്കോട്ടെ ഗാന്ധി ആശ്രമത്തിലെ തന്റെ മുറിയും പരിമിതമായ തന്റെ ആവശ്യങ്ങളുമായി അന്ത്യകാലം കഴിച്ചുകൂട്ടി ആ കര്‍മ്മയോഗി.
പി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: