കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്നുമാണ് പ്രണബ്കുമാര്‍ മുഖര്‍ജി ഇപ്പോഴത്തെ അത്യുന്നത പദവിയിലെത്തിയത്. എന്നിരുന്നാലും രാഷ്ട്രപതി സ്ഥാനത്ത് അദ്ദേഹം റബ്ബര്‍ സ്റ്റാമ്പല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിനെതിരായ ഓര്‍ഡിനന്‍സ് തിരിച്ചയയ്ക്കാന്‍ നിശ്ചയിച്ചത് രാഷ്ട്രപതിയുടെ സമയോജിതമായ തീരുമാനമാണെന്ന് ഇന്ന് പരക്കെ അംഗീകരിക്കുന്നു. കോണ്‍ഗ്രസിന്റെയും കേന്ദ്ര മന്ത്രിസഭയുടെയും ഇതിനായുള്ള തീരുമാനം അപക്വമായി എന്നു തന്നെയാകണം രാഷ്ട്രപതിയുടെ നിഗമനം. രാഷ്ട്രപതിയുടെ മനസ്സറിഞ്ഞ ശേഷം മാത്രമാണ് ഓര്‍ഡിനന്‍സ് കീറിയെറിയണമെന്ന് കോണ്‍ഗ്രസിന്റെ ‘യുവരാജാവ്’ ആവശ്യപ്പെട്ടത്. രാഷ്ട്രപതിയെ ഓര്‍ഡിനന്‍സിന്റെ അപകടം ബോധ്യപ്പെടുത്താന്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ ബിജെപിക്ക് സാധിച്ചു എന്നും പറയാം. ബിജെപി മാത്രമാണല്ലോ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് രാഷ്ട്രപതിയെക്കണ്ട് അഭ്യര്‍ഥിച്ചത്. അതുപോലെ തന്നെയാണ് പാക്കിസ്ഥാന് രാഷ്ട്രപതി ഇപ്പോള്‍ നല്കിയ താക്കീതും. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം പാക്കിസ്ഥാന് നിര്‍ത്തണമെന്നാണ് രാഷ്ട്രപതി ആവശ്യപ്പെട്ടിരിക്കുന്നത്. പാക് മണ്ണിലെ ഭീകരകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നില്ലെങ്കില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സംഭാഷണങ്ങള്‍ നിരര്‍ഥകമാണെന്നാണ് പ്രണബ് കുമാര്‍ മുഖര്‍ജി ചൂണ്ടിക്കാണിച്ചത്. ഇന്ത്യക്കെതിരെയുള്ള ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം പാക്കിസ്ഥാനാണെന്ന് പറയാന്‍ പ്രണബ് മടിച്ചില്ലെന്നത് അദ്ദേഹമിരിക്കുന്ന പദവിയുടെ മഹത്ത്വമാണ് വര്‍ധിപ്പിച്ചത്.
രാഷ്ട്രപതി സര്‍വസൈന്യാധിപനാണ്. സൈന്യത്തിന്റെ മനോവീര്യം ഉയര്‍ത്താനുള്ള ബാധ്യതയും രാജ്യത്തിന്റെ അന്തസ്സുയര്‍ത്താനുള്ള കടമയും രാഷ്ട്രപതിക്കുണ്ട്. അതദ്ദേഹം നന്നായി തിരിച്ചറിഞ്ഞിരിക്കുന്നു എന്നു വേണം അനുമാനിക്കാന്‍. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകരായ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും അതൊട്ടും ഗൗരവമായെടുക്കുന്നില്ല. രാജ്യം ചിന്നഭിന്നമായാലും തങ്ങള്‍ക്ക് മന്ത്രിക്കസേര മതി എന്നാണവരുടെ നിലപാട്. അതിര്‍ത്തിയിലെ പ്രശ്നങ്ങളോട് അവര്‍ കാട്ടുന്ന നിസ്സംഗത തന്നെ അതിന് ഉദാഹരണമാണ്. നമ്മുടെ അതിര്‍ത്തി ഇന്ന് വന്‍ഭീഷണിയിലാണ്. ചൈന കിലോമീറ്ററോളം അതിര്‍ത്തി കടന്ന് ഇന്ത്യന്‍ മണ്ണില്‍ സ്ഥാനമുറപ്പിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെ മാത്രമേ ശ്രവിക്കാന്‍ കഴിയൂ. ചില ഗ്രാമങ്ങള്‍ തന്നെ അവരുടെ നിയന്ത്രണത്തിലാണെന്ന് പറയുന്നു. എന്നാല്‍ കേന്ദ്രം ഭരിക്കുന്നവര്‍ അതൊന്നും അറിയുന്നില്ല. കാര്യങ്ങള്‍ പഠിക്കുന്നില്ല.
പാക്കിസ്ഥാന് അതിനെക്കാള്‍ ഭീകരമായാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രതിദിനം നുഴഞ്ഞുകയറ്റവും കയ്യേറ്റവും വര്‍ധിച്ചുവരുന്നു. കഴിഞ്ഞ പത്തു മാസത്തിനിടയില്‍ 120 തവണ നിയന്ത്രണ രേഖ ലംഘിക്കാന്‍ പാക്കിസ്ഥാന് തയ്യാറായി. ഓരോ കയ്യേറ്റത്തിലും വെടി ഉതിര്‍ക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ ഒട്ടേറെ പേര് നുഴഞ്ഞു കയറി. കഴിഞ്ഞ ദിവസം നുഴഞ്ഞു കയറിയ ഭീകരര്‍ക്കെതിരെ സൈന്യത്തിന് നിറയൊഴിക്കേണ്ടി വന്നു. വെള്ളിയാഴ്ച മാത്രം നാലുഭീകരരാണ് വധിക്കപ്പെട്ടത്. രണ്ട് ദിവസത്തിനിടയില്‍ ഏഴ് ഭീകരര്‍ വധിക്കപ്പെട്ടു. ഈ വര്‍ഷം 40 ഭീകരര്‍ വധിക്കപ്പെട്ടിട്ടുണ്ടെന്ന് സൈന്യം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സൈന്യം നടത്തിയ അതിശക്തമായ വെടിവയ്പ്പില്‍ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് മാത്രമല്ല നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേരാന്‍ സെക്ടറില്‍ ദിവസങ്ങളായി ഇന്ത്യന്‍ സൈന്യവും പാക് ഭീകരരും തമ്മില്‍ വെടിവയ്പ്പ് തുടരുകയാണ്. സപ്തംബര്‍ 24നാണ് സായുധരായ വലിയ സംഘം ഭീകരര്‍ നിയന്ത്രണ രേഖ മറികടന്ന് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇവരെ സൈന്യം നേരിടുകയും നിരവധി പേരെ വധിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം മേഖലയില്‍ തുടര്‍ച്ചയായി നുഴഞ്ഞുകയറ്റക്കാരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുകയാണ്. തണുപ്പുകാലം ആരംഭിക്കുന്നതിനു മുമ്പ് പരമാവധി പേരെ അതിര്‍ത്തി കടത്തുന്നതിനായി ഭീകര സംഘടനകള്‍ നടത്തുന്ന ശ്രമമാണ് വ്യാപക നുഴഞ്ഞുകയറ്റിനു പിന്നിലെന്ന് വ്യക്തമാണ്. പാക് സൈന്യത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് നുഴഞ്ഞു കയറ്റം നടക്കുന്നത്. ഇന്ത്യന്‍-പാക് പ്രധാനമന്ത്രിമാരുടെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റം പാക്കിസ്ഥാന് വര്‍ധിപ്പിച്ചത്. എന്നാല്‍ ഇത് ചൂണ്ടിക്കാണിക്കാന്‍ തയ്യാറാകാതെയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ചര്‍ച്ച നടത്തി ഇന്ത്യയിലേക്ക് മടങ്ങിയത്. പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചകള്‍ക്കു ശേഷവും അതിര്‍ത്തിയിലെ പാക് ആക്രമണം പൂര്‍വ്വാധികം ശക്തിയോടെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രപതി പാക്കിസ്ഥാന് നല്കിയ താക്കീത് എന്തുകൊണ്ടും പ്രസക്തം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: