ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ പാക് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ സാമ്പത്തികസഹായത്തോടെ അവര്‍ക്കുവേണ്ടി മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികളില്‍ ഒന്‍പതുപേര്‍ക്ക് ജീവപര്യന്തവും മൂന്നുപേര്‍ക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ പിഴയും പ്രത്യേക എന്‍ഐഎ കോടതി ശിക്ഷ വിധിച്ചത് ദേശവിരുദ്ധര്‍ക്ക് ഒരു താക്കീതാണ്. പ്രതികളായ സര്‍ഫറാസ്, അബ്ദുള്‍ ജബ്ബാര്‍, സാമിര്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. ഇന്ത്യക്കെതിരെ, ഇന്ത്യയുടെ ശിഥിലീകരണത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഇവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കാശ്മീരില്‍ കൊല്ലപ്പെട്ട ഫയാസിന്റെ അമ്മയുടെ പ്രതികരണവും ഈ ദേശദോഹികള്ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു. കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലും പ്രതികളായതിനാലാണ് തടിയന്റവിട നസീറിനും പോങ്ങാംവളവ് ഷഫാസിനും ഇരട്ട ജീവപര്യന്തം. കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ ശിക്ഷ അനുഭവിച്ചശേഷമാണ് കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ ശിക്ഷ അനുഭവിക്കേണ്ടത്. ഒന്നാംപ്രതി അബ്ദുള്‍ ജലീലിന്റെ ഫോണ്‍കോളുകള്‍, കാശ്മീര്‍ ഏറ്റുമുട്ടലില്‍ പങ്കെടുത്ത പട്ടാളക്കാരുടെ മൊഴി ഇവയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. തടിയന്റവിട നസീറാണ് കാശ്മീര്‍ റിക്രൂട്ട്മെന്റിലെ സൂത്രധാരന്‍. ഇതിനുള്ള പണം അയച്ചിരുന്നത് ഒമാനിലായിരുന്ന സര്‍ഫറാസ് ആയിരുന്നു. പരിശീലനം നല്‍കിയത് ലഷ്കറെ തൊയ്ബയും. ദല്‍ഹിയില്‍ നസീറും മറ്റും താമസിച്ചിരുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും തെളിവായി. സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് എന്‍ഐഎ കേസെടുത്തത്.
ഇതില്‍ വെളിപ്പെടുന്ന പ്രധാന കാര്യം കേരളത്തിലെ ഇസ്ലാം മതപഠനകേന്ദ്രങ്ങളുടെ മറവില്‍ ഇന്ത്യക്കെതിരെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അതിനായി മുസ്ലിം യുവാക്കളെ പരിശീലിപ്പിക്കുന്നു എന്നുമാണ്. മതമൗലികവാദം ശക്തിപ്പെടുന്നതും ശത്രുരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വിദേശഫണ്ടുകള്‍ ഒഴുകുന്നതുമാണ് മുംബൈ ആക്രമണത്തിനും കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്മെന്റിനും പ്രേരകമായത്. കേരളത്തില്‍ ശക്തമായ ഒരു ഭീകരശൃംഖല നിലനില്ക്കുന്നു എന്ന വസ്തുതക്കും ഇതെല്ലാം അടിവരയിടുന്നു. ഇവര്‍ മാതൃരാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചവരാണ്. ഭീകരപ്രവര്‍ത്തനം നടത്താനായി 50,000 കോടി രൂപയുടെ അധോലോക സമ്പത്തും നിലനില്‍ക്കുന്നുണ്ടത്രേ. തടിയന്റവിട നസീറും തയ്യില്‍ തൈക്കണ്ടി ഫയാസും നിരവധി ഭീകരപ്രവര്‍ത്തനക്കേസുകളില്‍ പ്രതിയാണ്.
ഇവരെയെല്ലാം റിക്രൂട്ട് ചെയ്തത് തടിയന്റവിട നസീറാണ്. പാക്കധീന കാശ്മീരിലെ മുസാഫര്‍ബാദ് സ്വദേശി അബ്ദുല്‍ സാലെയാണ് ഇന്ത്യന്‍ മുജാഹിദ്ദീനില്നിന്നും പണം ശേഖരിച്ച് നല്കി ഭീകരവാദപ്രവര്‍ത്തനം പ്രോത്സാഹിപ്പിച്ചിരുന്നത്. കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ ആകെ 24 പ്രതികളില്‍ നാല് പേര് കൊല്ലപ്പെടുകയും രണ്ടുപേര്‍ ഒളിവിലാകുകയും ചെയ്തു. ലഷ്കറെ തൊയ്ബ കമാന്‍ഡര്‍ വാലി എന്ന അബ്ദുല്‍ ഖാദര്‍ ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കായി എന്തുകൊണ്ട് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്തു എന്നും എന്തുകൊണ്ട് മലയാളി യുവാക്കള്‍ രാജ്യസ്നേഹമില്ലാതെ ഈ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നു എന്നും അന്വേഷിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം തലതിരിഞ്ഞ മതബോധവും ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് കിട്ടുന്ന വമ്പിച്ച സാമ്പത്തികലാഭവുമാണെന്ന് കാണാം. ആഗോളവല്ക്കരണത്തില് യുവത്വം ഇന്ന് ഏറ്റവും ആഗ്രഹിക്കുന്നത് എളുപ്പത്തിലുള്ള ധനസമ്പാദനമാണല്ലോ.
ഈ പ്രവണത തിരിച്ചറിഞ്ഞാണ് 2006 മുതല്‍ 2008 വരെ കേരളത്തില്‍ വിവിധയിടങ്ങളിലായി ത്വരീഖത്ത് ക്ലാസുകള്‍ എടുത്ത് പരിശീലനം നല്കി ഭീകരപ്രവര്‍ത്തനത്തിനായി യുവാക്കളെ റിക്രൂട്ട് ചെയ്തത്. കേരളത്തില്‍ മതവിഭാഗീയത വളര്‍ത്തുന്നതില്‍ മുസ്ലിം സമുദായം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പരിണിതഫലമാണിത്. ശിഥിലീകരണ-തീവ്രവാദ-വിധ്വംസക പ്രവര്‍ത്തനത്തിന് പാക്കിസ്ഥാന് സര്‍വവിധ പിന്തുണയും നല്‍കുന്നുണ്ട്. കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ കേരള പോലീസിന്റെ സമര്‍ത്ഥമായ അന്വേഷണവും തെളിവ് ശേഖരണവും പ്രശംസ അര്‍ഹിക്കുന്നു. കൃത്യമായ 604 രേഖകളാണ് അവര്‍ സമര്‍പ്പിച്ചത്. 156 സാക്ഷികളെയും നല്കി. പട്ടാളക്കാരുടെയും പോലീസിന്റെയും മൊഴികള്‍ നിര്‍ണായകമായി. പക്ഷെ ഭീകരവാദ പ്രവര്‍ത്തനങ്ങളും പരിശീലനവും ‘ആത്മീയകേന്ദ്രങ്ങള്‍’ കേന്ദ്രീകരിച്ച് നടത്തുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ നിസ്സഹായരാകുന്നത് ഇതിനെതിരെ നടപടിയെടുത്താല്‍ അത് ഇസ്ലാമിക വിരുദ്ധ പ്രവര്‍ത്തനമായി വിമര്ശിക്കപ്പെടുന്നതുകൊണ്ടാണ്. മതകേന്ദ്രങ്ങള്‍ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ കേന്ദ്രമാക്കി കുറ്റവാളികളെ വാര്‍ത്തെടുക്കുന്ന പ്രവണത എങ്ങനെ നിയന്ത്രണവിധേയമാക്കാമെന്ന് അധികാരികള്‍ പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: