സിറിയയില്‍ രാസായുധവിഷയം പുകയാന്‍ തുടങ്ങിയിട്ട് ഇന്ന് 46 ദിവസം തികയുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്ന സിറിയന്‍ വിമതര്‍ക്കെതിരെ ആഗസ്റ്റ് 21 ന് രാസായുധം പ്രയോഗിച്ചെന്നും ഇല്ലെന്നും പറയപ്പെടുന്നു. ഏതായാലും തലസ്ഥാനമായ ദമാസ്ക്കസ്സിലെ നൗട്ടയെന്ന പ്രവിശ്യയില്‍ വിഷവാതകം ശ്വസിച്ച് ആയിരക്കണക്കിനാളുകള്‍ മരണമടയുകയുണ്ടായി.
ലോകത്തിന്റെ നാനാഭാഗത്ത് നിന്നും പ്രതിഷേധങ്ങള്‍ സിറിയന്‍ ഭരണകൂടത്തിനു നേര്‍ക്ക് ഉയര്‍ന്നു. ലോക പോലീസായ അമേരിക്ക സിറിയന്‍ സര്‍ക്കാരിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തി. മെഡിറ്ററേനിയന്‍ തീരത്ത് യുദ്ധസൂചന നല്‍കിക്കൊണ്ട് സിറിയന്‍ ഭൂമിയിലേക്ക് വിക്ഷേപിക്കത്തക്കവണ്ണമുള്ള മിസെയില്‍ വാഹക പടക്കപ്പലുകള്‍ അമേരിക്ക വിന്യസിച്ചു.
അമേരിക്കയുടെ സൈനിക നടപടിക്കുള്ള ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് റഷ്യ രംഗത്തുവന്നു. അതുവരെ തങ്ങളല്ല രാസായുധം പ്രയോഗിച്ചതെന്ന വാദം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന സിറിയന്‍ ഭരണകൂടത്തിനു ഇതാശ്വാസമായി. സിറിയയുടെ വാക്ക് റഷ്യയും ഏറ്റുപിടിച്ചതോടെ ശരിക്കും സമ്മര്‍ദ്ദത്തിലായത് വിമതരല്ല, അമേരിക്കയായിരുന്നു.
ഒരു മിസെയിലെങ്കിലും സിറിയന്‍ മണ്ണില്‍ വീഴുകയാണെങ്കില്‍ അമേരിക്ക ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പോടെ റഷ്യ തങ്ങളുടെ കപ്പലുകളും മെഡിറ്ററേനിയന്‍ തീരത്തേക്ക് അയച്ചു. അതോടെ ബ്രിട്ടണും സൗദി അറേബ്യയും യുഎസ്സിന്റെ പക്ഷം ചേര്‍ന്നു. സിറിയയും റഷ്യയും ചൈനയും എതിര്‍പക്ഷത്തും അണിനിരന്നു.
രാസായുധം പ്രയോഗിച്ചതാരെന്ന ചോദ്യത്തിന് യുഎന്‍ സംഘം ഉത്തരം കണ്ടെത്താന്‍ സിറിയയില്‍ പരിശോധന നടത്തി. പരിശോധനാസംഘം സഞ്ചരിച്ച വാഹനത്തിനു നേരെ ഒരു സംഘം വെടിവെയ്പ്പു നടത്തി. അതില്‍ ആര്‍ക്കും പരിക്കില്ലെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. ഇതിനിടയില്‍ ലോകരാജ്യങ്ങളുടെ ജി-20 ഉച്ചകോടിയും നടന്നു. അമേരിക്കയും റഷ്യയും കൂടുതല്‍ രാജ്യങ്ങളെ തങ്ങളുടെ പാളയത്തിലേക്ക് അടുപ്പിക്കുന്നതിനാണ് ശ്രമിച്ചത്. സാമ്പത്തിക കാര്യങ്ങള്‍ വിലയിരുത്തുവാനായി കൂടിയ ജി-20 രാസായുധത്തില്‍ മുങ്ങിപ്പോയി.
യുഎസ് സെനറ്റ് സിറിയയില്‍ വ്യോമാക്രമണം നടത്താനുള്ള അനുമതി നല്‍കിയതോടെ റഷ്യയും ചൈനയും വീണ്ടു അമേരിക്കയെ നോക്കി കണ്ണുരുട്ടി. സിറിയയില്‍ സൈനിക നടപടിയുമായി മുന്നോട്ട് പോകുമെന്ന അമേരിക്കയുടെ ഭീഷണി പുടിന് മുഖവിലക്കെടുത്തില്ലെങ്കിലും മൂന്നാംലോക യുദ്ധത്തിന്റെ ആരംഭമായാണ് പല ലോകരാജ്യങ്ങളും ഇതിനെ നോക്കിക്കണ്ടത്. കര്‍ത്താവിന്റെ പ്രവചനം നടക്കാന്‍ പോകുന്നെന്ന് ചില സുവിശേഷ പ്രാസംഗികരും ഉദ്ഘോഷിച്ചു.
ആണവായുധ ശേഖരമുണ്ടെന്ന പാശ്ചാത്യരാജ്യങ്ങളുടെ വിമര്‍ശത്തിനു പാത്രമായ ഇറാന്, സിറിയന്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ മുന്നോട്ടു വന്നു. ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ നിലപാട് ലോകം തമാശയായാണെടുത്തതെങ്കിലും റുഹാനി മറ്റു പല കാര്യങ്ങളും നേടി. ഇറാന് ആണവായുധം നിര്‍മ്മിക്കാനല്ല മറിച്ച് രാജ്യത്തിനാവശ്യമായ ഊര്‍ജ്ജം ഉല്പാദിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന പ്രസിഡന്റ് റുഹാനിയുടെ യുഎന്‍ സമ്മേളനത്തിലെ പ്രസ്താവന അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ ചെവിക്കൊള്ളാന്‍ തയ്യാറായി എന്നത് അവര്‍ക്ക് നേട്ടമായി. അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്ക് ഈ പ്രസ്താവന വഴിവച്ചു എന്നതാണ് ശ്രദ്ധേയം. ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് മാത്രമായാണ് ആണവോര്‍ജം നിര്‍മ്മിക്കുന്നതെന്ന് അമേരിക്കയെ പറഞ്ഞ് ബോധ്യപ്പെടുത്താനും റുഹാനിക്ക് സാധിച്ചു. റുഹാനിയുടെ പുതിയ നയതന്ത്ര നീക്കത്തെ 290 ഇറാന് പാര്‍ലമെന്റ് അംഗങ്ങളും അംഗീകരിച്ചത് പ്രതിസന്ധിയില്ലാതെ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ പ്രസിഡന്റിന് കൂടുതല്‍ കരുത്തേകും.
സിറിയയ്ക്ക് പിന്നാലെ ഇസ്രായേലും രംഗത്തെത്തി തങ്ങളുടെ രാസായുധം അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള സന്നദ്ധത പ്രസിഡന്റ്ബെന്യാമിന് നെതന്യാഹു യുഎന്നിനെ ധരിപ്പിച്ചു. സിറിയയില്‍ പുകഞ്ഞ രാസായുധം ഇറാന് വഴി ഇസ്രായേലില്‍ വരെ എത്തിനില്‍ക്കുന്നു. രാസായുധ നിയന്ത്രണ കരാറില്‍ ഒപ്പിടാത്ത രാജ്യമായ ഈജിപ്റ്റും ഉടന്‍ തന്നെ രാസായുധ നിയന്ത്രണ രാജ്യമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒടുവില്‍ സിറിയന്‍ രാസായുധ വിഷയം ചര്‍ച്ച ചെയ്യാന്‍ അമേരിക്കയും റഷ്യയും ഒരു മേശയുടെ ഇരുവശവും ഇരിക്കുവാന് തയ്യാറായി. മാത്രമല്ല റഷ്യ മുന്നോട്ട് വച്ച തീരുമാനം അമേരിക്കയ്ക്ക് മനസില്ലാ മനസോടെ അംഗീകരിക്കേണ്ടിയും വന്നു. ഇതില്‍ ലോകരാജ്യങ്ങളുടെ പ്രശംസ നേടാന്‍ റഷ്യക്കായി. സിറിയയുടെ പക്കലുള്ള രാസായുധം അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന റഷ്യന്‍ തീരുമാനത്തെ സിറിയയും അംഗീകരിച്ചതോടെ രാസായുധ പ്രശ്നം അവസാനിച്ചെന്ന് വിധിയെഴുതി.
സിറിയന്‍ വിമതര്‍ രാസായുധം പ്രയോഗിച്ചെന്നതിന് തെളിവുകള്‍ യുഎസ്സിനോ യുഎന്നിനോ നല്കാന് സാധിച്ചില്ല. പകരം യുഎന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചെന്ന സംശയത്തില്‍ മാത്രമായി ഒതുക്കി. രാസായുധം അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള സമ്മതം സിറിയ അറിയിച്ചതോടെ യുഎന്‍ സംഘം കഴിഞ്ഞ ദിവസം ദമാസ്ക്കസിലെത്തി.
സിറിയയുടെ പക്കലുള്ള രാസായുധശേഖരം കണ്ടെത്തി നശിപ്പിക്കാനായിരിക്കും പരിശോധകര് ശ്രമിക്കുക. പരിശോധനയില്‍ രാസായുധമായ ‘സരിന്’ കണ്ടെത്തിയാല്‍ ആയിരക്കണക്കിന് ജനങ്ങള്‍ വിഷവാതകം ശ്വസിച്ച് മരിക്കുവാനിടയായ സംഭവത്തില്‍ സിറിയന്‍ ഭരണകൂടം പ്രതിക്കൂട്ടിലാകും. കണ്ടെത്താനായില്ലെങ്കില്‍ പരിശോധകരില്‍ നിന്നും രാസായുധം മറച്ചുവച്ചു എന്ന ആരോപണമുയരും രാസായുധ വിഷയം പുകഞ്ഞ് പുകഞ്ഞ് മൂന്നാം ലോകമഹായുദ്ധത്തിലെത്തുമോയെന്ന ആശങ്ക പല രാഷ്ട്രീയ നിരീക്ഷകരും വച്ചുപുലര്‍ത്തുന്നുണ്ട് . ഏതായാലും ഒന്നു മാത്രം സത്യം- രാസായുധം പുകയുകയാണ്.
എസ്.ജെ ഭൃഗുരാമന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: