ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന മേനിനടിക്കുന്നവരാണ് നമ്മള്. ആ ജനാധിപത്യസംവിധാനത്തിന്റെ തലപ്പത്ത് എത്രമാത്രം അല്പ്പന്മാരും അപക്വമതികളുമാണിരിക്കുന്നതെന്ന് ഓരോദിവസവും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വിവാദ ഓഡിനന്‍സുമായി ബന്ധപ്പെട്ട അസംബന്ധ നാടകം. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ നിര്‍ദ്ദേശിച്ചത് സുപ്രീംകോടതിയാണ്. ഈ വിധി വന്നപ്പോള്‍ അതിനെ അംഗീകരിച്ച് നിയമനിര്‍മ്മാണം നടത്തുകയായിരുന്നു സത്യവും ധര്‍മ്മവും ഉന്നത ജനാധിപത്യമൂലവും ഉയര്‍ത്തിപ്പിടിക്കുന്നുവെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ അതിനെ മറികടക്കാന്‍ ഓര്‍ഡിനന്‍സിറക്കി സുപ്രീംകോടതിയെ പരിഹസിക്കാനാണ് യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സിന് മുന്നോടിയായി ജനപ്രാതിനിധ്യ നിയമഭേദഗതിക്കായി ബില്‍ രാജ്യസഭയില്‍ കൊണ്ടുവരികയും ചെയ്തു. ബില്‍ ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുമാണ്. ഓര്‍ഡിന്‍സിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നു. മുഖ്യപ്രതിപക്ഷ കക്ഷിയായ ബിജെപി പരസ്യമായി രംഗത്തിറങ്ങുക മാത്രമല്ല രാഷ്ട്രപതിയെ നേരില്‍കണ്ട് എതിര്‍പ്പറിയിച്ചു. ഒരുകാരണവശാലും ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ബില്ലിനെതിരായ ജനവികാരത്തെ പരിഹസിക്കുകയും പരസ്യമായി എതൃപ്പ് പ്രകടിപ്പിച്ച ബിജെപിയെ അധിക്ഷേപിക്കുകയും ചെയ്ത കക്ഷിയാണ് കോണ്‍ഗ്രസ്സ്. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ അവകാശമാണെന്നും ബിജെപിയുടെ ഔദാര്യം അതിനാവശ്യമില്ലെന്നും പറഞ്ഞുനടന്നവരില് വക്താക്കള്‍ മാത്രമല്ല മന്ത്രിമാര്പോലുമുണ്ട്. ഓര്‍ഡിനന്‍സിന്റെ ന്യായാന്യായങ്ങള്‍ പരിശോധിച്ചപ്പോള്‍ രാഷ്ട്രപതിക്കും അതിന്റെ അപകടം ബോദ്ധ്യപ്പെട്ടു.
ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കാന്‍ ഇടയില്ലെന്നറിഞ്ഞതോടെയാണ് ദല്‍ഹിയില്‍ ഏകാങ്കനാടകം അരങ്ങേറിയത്. യുപിഎ യുടെ യുവരാജാവ് രാഹുല്‍ കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സ് കീറിയെറിയണമെന്നാണ് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റെ ഉറഞ്ഞാട്ടം സകലരേയും അമ്പരപ്പിച്ചു. ആത്മാഭിമാനമുണ്ടെങ്കില്‍ പ്രധാനമന്ത്രി രാജിവയ്ക്കുമെന്നുവരെ പലരും പ്രവചിച്ചു. വിദേശത്തായിരുന്ന പ്രധാനമന്ത്രി തിരിച്ചെത്തിയപ്പോഴാണ് നാടകത്തിന്റെ രണ്ടാമത്തെ രംഗം. പ്രധാനമന്ത്രിയും സോണിയയും രാഹുലും ചര്‍ച്ച നടത്തി. തുടര്‍ന്ന് മന്ത്രിസഭായോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഭരണഘടനാ സ്ഥാപനമായ കേന്ദ്രമന്ത്രിസഭയെടുത്ത തീരുമാനം അപക്വമെങ്കിലും ഘടകകക്ഷികളും മന്ത്രിമാരുമെല്ലാം അംഗീകരിച്ച തീരുമാനം, അത് ഒരു വ്യക്തിയുടെ ഇംഗിതത്തിന് വഴങ്ങി പിന്‍വലിക്കേണ്ടിവന്നിരിക്കുന്നു. ഇത് വ്യക്തമാക്കുന്നത് ഭൂരിപക്ഷം ജനങ്ങളൊന്നാകെ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ അതിന് വഴങ്ങാതിരുന്ന കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ കീഴടങ്ങിയിരിക്കുന്നത് ഒരു വ്യക്തിക്കുമുന്നിലാണ്. ആ വ്യക്തി അപാരശക്തിമാനാണെന്ന് ബോദ്ധ്യപ്പെടുത്താനുള്ള ഒരു തറ വേല മാത്രമാണിതെന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കേണ്ടിയിരുന്നു. വീണിടത്തുനിന്നും വിദ്യ കാട്ടുന്നതുപോലെ ജനഹിതം മാനിക്കുന്ന സര്‍ക്കാരായതുകൊണ്ടാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതെന്ന വാദം ശുദ്ധ അസംബന്ധമാണെന്ന് പറയാതിരിക്കാനാവില്ല. സുപ്രീംകോടതിവിധിയിലൂടെ അയോഗ്യരായിരിക്കുന്നവരില് ആദ്യത്തേത് ഒരു കോണ്‍ഗ്രസ് എംപിയാണ്. രണ്ടാമത്തേത് കോണ്‍ഗ്രസിന്റെ ഭരണം നിലനിര്‍ത്തുന്നവരില്‍ പ്രധാനിയായ ആര്‍ജെഡി നേതാവും. ഇനിയും ഭരണകക്ഷിനേതാക്കള്‍ അയോഗ്യതയുടെ ഊഴവും കാത്ത് കഴിയുകയാണ്. ഓര്‍ഡിനന്‍സ് തട്ടിക്കൂട്ടാനുള്ള തിടുക്കത്തിന്റെ പിന്നിലെ രഹസ്യവും മറ്റൊന്നല്ല. ഇനി ബില്‍ പിന്‍വലിക്കുക എന്ന കടമ്പകൂടി കടക്കണം. ഘടക കക്ഷികള്‍ ഇടഞ്ഞു നില്ക്കുന്ന സാഹചര്യത്തില്‍ ബില്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി ലഭിക്കുമോ എന്നാണ് ഇനി കാണാനിരിക്കുന്നത്. ഇവിടെ ബിജെപി അടക്കമുള്ള കക്ഷികളുടെ സഹായത്തിന് യാചിക്കേണ്ട ഗതികേടാണ് കേന്ദ്ര സര്‍ക്കാര്‍ നേരിടേണ്ടി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: