പെരുംകള്ളന്മാരും വന്‍ ക്രിമിനലുകളും മന്ത്രി-രാഷ്ട്രീയതല ബന്ധങ്ങളിലും പോലീസ് കൂട്ടുകെട്ടിലുമായി രക്ഷപ്പെടുന്ന അപകടകരമായ സ്ഥിതിവിശേഷം സമീപകാലത്ത് കേരളത്തില്‍ വര്‍ധിക്കുന്നുണ്ട്. ഉന്നത ബന്ധത്തില്‍ ഏത് ഭീകരനുംവരെ കേരളത്തില്‍ സസുഖം വാഴാനും പരിക്കേല്‍ക്കാതെ രക്ഷപ്പെടാനും പറ്റുന്ന അവസ്ഥ. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളില്‍ ഇപ്പോള്‍ ചില സിനിമാക്കാരും ഭാഗ്യാന്വേഷികളാകുന്നുണ്ട്. നാലാംതരം സിനിമാ താരങ്ങളുടെ ‘വെള്ളി വെളിച്ച’ത്തില്‍പ്പോലും ശരീരം കോരിത്തരിക്കുന്ന ചില രാഷ്ട്രീയ ഞരമ്പുരോഗികള്‍ ഇവരുടെ എല്ലാത്തരം ഇടപാടുകളുടെയും ഗോഡ്ഫാദറുകളാവുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുപോലും വന്‍ ക്രിമിനലുകളും വെറുക്കപ്പെട്ടവരും വഴിയമ്പലമാക്കിയതോടെ കുറ്റവാളികള്‍ക്ക് ഉന്നതരുടെ തണലില്‍ രക്ഷപ്പെടാനും കഴിയുമെന്ന് കൂടുതല്‍ നടുക്കത്തോടെ മലയാളിക്ക് ബോധ്യപ്പെടുന്നു. രാജ്യവ്യാപകമായി കേരളത്തെ പൊള്ളിച്ച സരിതാ സോളാര്‍ കഥ വലിച്ചു പുറത്തിട്ടത് ഭരണകൂട ക്രിമിനല്‍വല്‍ക്കരണത്തിന്റെ ഉപജാപ മുഖംമൂടിയാണ്.
സോളാര്‍ കഥയിലെ പ്രധാന കഥാപാത്രങ്ങളായ സരിതയും ബിജു രാധാകൃഷ്ണനും അകത്താകുമ്പോഴും കഥയ്ക്ക് ഗ്ലാമറേകിയ മൂന്നാംതരം സിനിമാതാരം ശാലുമേനോന് പുറത്താകുമ്പോഴും ആത്യന്തികമായി ഇവരെല്ലാം രക്ഷപ്പെടുമെന്നുതന്നെയാണ് മലയാളിയുടെ ആശങ്ക. മന്ത്രിമാരും രാഷ്ട്രീയക്കാരും പോലീസും എന്തിനേറെ മജിസ്ട്രേറ്റുപോലും രക്ഷയ്ക്കായി നില്ക്കുമ്പോള് തോറ്റുപോകുന്നത് പാവം ജനമാണ്.
ജോപ്പന് കുടുങ്ങിയപ്പോഴും ഒരു തരിമ്പ് കേസുപോലുമില്ലാതെ സ്വതന്ത്രരായിരുന്നു സലിംരാജും ജിക്കുമോനും. മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരായ ഇത്തരം മോന്മാരാണ് ജനം ചെല്ലുംചെലവും കൊടുക്കുന്ന മന്ത്രിമാരെ ഉണ്ണാക്കന്മാരാക്കി ഭരണത്തെപ്പോലും ഒടിച്ചുമടക്കി വേണ്ടാത്തിടത്ത് തിരുകുന്നത്. പോലീസിനും കോടതിക്കും മുഖ്യമന്ത്രിക്കുപോലും തൊടാനാവാത്ത അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗണ്‍മാനും ക്രിമിനലുമായ സലിംരാജ് കോഴിക്കോട്ട് ജനങ്ങള്‍ക്കിടയില്‍ പിടിയിലായി അകത്തായത് പ്രകൃതി നിയമം. കള്ളക്കടത്ത് രാജാവ് ഫയാസുമായി ജിക്കുമോന് ബന്ധമുണ്ടെന്നാരോപണം ഉയര്‍ന്നിരിക്കുന്നതും മറ്റൊരു പ്രകൃതിനിയമമാകാം.
നമ്മുടെ നാട്ടില്‍ വിമാനത്താവളങ്ങളുണ്ടാവുന്നത് വമ്പന്‍ സ്രാവുകള്‍ക്ക് കള്ളക്കടത്തുകൂടി നടത്താനുള്ള ഗ്രീന്‍ ചാനലുകള്‍ക്കുവേണ്ടി കൂടിയുമാണെന്ന് ഏത് കുഞ്ഞിനുമറിയാം. പണിയും വേലയുമില്ലാതെ തെക്കുവടക്ക് നടന്ന ഫായിസ് കള്ളക്കടത്ത് രാജാവായപ്പോള്‍ മന്ത്രിയും ഇടത്-വലത് നേതാക്കളും സിനിമാക്കാരും പോലീസ്-കസ്റ്റംസ് ഉദ്യോഗസ്ഥരും അയാളുടെ പോക്കറ്റിലായി. സകലമാന അനധികൃതങ്ങള്‍ ചെയ്തുകൂട്ടുന്ന ഫായിസിന് തീവ്രവാദി ബന്ധവും ഉണ്ടെന്നുകൂടി ആരോപണമുണ്ട്. ജനങ്ങളുടെ ചെലവില്‍ ജീവിക്കുന്ന ഈ ജനാധിപത്യ നാട്ടിലെ പല സര്‍ക്കാര്‍ ഉദ്യോഗസ്ഥ ഉന്നതരും കൊടും ക്രിമിനലുകളേയും രാജ്യദ്രോഹികളെയും രക്ഷിക്കാനായി കടമ നിറവേറ്റുന്നവരാണ്. സിനിമാക്കാര്‍ക്കാണെങ്കില്‍ എന്തുമാകാമെന്ന അവസ്ഥ. ഉടുതുണിക്ക് മറുതുണിയില്ലാതെ വന്ന പല സിനിമാക്കാരും തങ്ങളുടെ വെള്ളിവെളിച്ചത്തിന്റെ ബലത്തില്‍ പല വെറുക്കപ്പെട്ടവരുടെയും ഉറ്റമിത്രങ്ങളാവുകയാണ്. ബോളിവുഡിനെ ദാവൂദിനെപ്പോലുള്ളവര്‍ നയിക്കുമ്പോള്‍ ഛോട്ടാ ദാവൂദുമാര്‍ നമ്മുടെ മലയാള സിനിമയെ ഹൈജാക്ക് ചെയ്യുകയാണോ.
രണ്ട് അഴിമതിയെങ്കിലും കാട്ടിയില്ലെങ്കില്‍ സമൂഹത്തിലൊരു വിലയുമില്ലെന്ന പഴയ സിനിമാ ഡയലോഗിനെ തോല്‍പ്പിച്ച് ലക്ഷം കോടികള്‍ വെട്ടിക്കുന്നവന്‍ ഇന്ത്യാ രാജ്യത്ത് ‘മഹാനാ’കുന്നു. അബദ്ധത്തിന് ചെറുമോഷണം നടത്തിയവന് പോലീസിന്റെ ഇടിയും കുത്തുമേറ്റ് ജയിലില്‍ ചോര തുപ്പുകയും തുടര്‍ ജീവിതം അധോഗതിയാവുകയും ചെയ്യുമ്പോള്‍ വന്‍ ക്രിമിനലുകള്‍ക്ക് സസുഖം വാഴാവുന്ന നല്ല നാടിത്! ചെറുകിട ചട്ടമ്പികളെ നിങ്ങളുടെ കാര്യം പോക്ക്. കൂടുതല്‍ വെറുക്കപ്പെടുന്നവര്‍ കൂടുതല്‍ അഭിമതരാകുന്ന ജനാധിപത്യമേ സ്തുതി!
സേവ്യര്‍.ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: