ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗോ ശാപം കിട്ടി ഒരു നേതാവ് അഴിക്കുള്ളിലായി. ബഹുശതം പേരുടെ ആഗ്രഹപൂര്ത്തീകരണമാണത്. കട്ട്മുടിച്ച് സ്വന്തം കുടുംബത്തിന്റെയും കുഞ്ഞുകുട്ടി പരാധീനങ്ങളുടെയും സന്തതി പരമ്പരകള്‍ക്ക് യഥേഷ്ടം വാഴാനുള്ള സാഹചര്യമൊരുക്കിയതിനുള്ള ചെറിയ ശിക്ഷ. ഇത്രയും കാലം ബിഹാറിന്റെ രാഷ്ട്രീയത്തില്‍ മുടിചൂടാമന്നനായി നിന്ന ലാലു പ്രസാദ് യാദവിനുള്ള ശിക്ഷ. വന്‍ ശിക്ഷയിലേക്കുള്ള ചവിട്ടുപടി മാത്രമേ ഇപ്പോള്‍ ആയിട്ടുള്ളൂ. ഏത് നികൃഷ്ട കൃത്യവും ചെയ്തശേഷം ജാതിരാഷ്ട്രീയവും അതു സംബന്ധിച്ച ചെപ്പടി വിദ്യകളുമായി നടക്കുകയായിരുന്നു ലാലു യാദവ്.
രാഷ്ട്രീയം രാഷ്ട്രത്തിനുവേണ്ടിയല്ല, സ്വന്തം കുടുംബത്തിനും അതിന്റെ പരമ്പരകള്‍ക്കും വേണ്ടിയാണെന്ന് കരുതുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഓരോ ലാലു യാദവന്മാര്ക്കുമുള്ളതാണ് റാഞ്ചി കോടതിയുടെ ആദ്യത്തെ വിധി. ശിക്ഷാവിധ വരുന്നേയുള്ളൂ. ഏതായാലും അതൊട്ടും കുറയില്ലെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. നമ്മുടെ രാഷ്ട്രീയരംഗം അങ്ങേയറ്റം കളങ്കപ്പെട്ടിരിക്കുകയാണ്; അഴിമതിയുടെ ഒടുങ്ങാത്ത വിളയാട്ടത്തില്‍ അസ്തപ്രജ്ഞരായി നില്‍ക്കുകയാണ് ജനങ്ങള്‍. അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാതായിരിക്കുകയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ലാലു യാദവിന്റെ കൊടുംചതിക്ക് വിധേയരായ കാലികളെപ്പോലെ. അവയുടെ പേരിലുള്ള കോടികളാണല്ലോ ലാലു കുടുംബസ്വത്താക്കി മാറ്റിയിരിക്കുന്നത്.
ജനപ്രതിനിധികളെ തെരഞ്ഞെടുത്ത് നിയമസഭയിലേക്കും ലോകസഭയിലേക്കും അയക്കാനല്ലാതെ അവരെ തിരിച്ചുവിളിക്കാന്‍ നിര്‍വാഹമില്ല. അത്തരമൊരു നിയമം ഇന്ത്യയില്‍ ഇല്ലാത്തതുമൂലമാണ് ലാലു യാദവിനെപ്പോലുള്ളവര്‍ ചന്തക്കാളകളെപ്പോലെ രാഷ്ട്രീയത്തില്‍ മുക്രയിട്ടു നടക്കുന്നത്. രാഷ്ട്രീയപ്രവര്‍ത്തനം ഇത്തരക്കാര്‍ക്ക് എന്തും അടിച്ചു മാറ്റാനുള്ള ലൈസന്‍സായി മാറിക്കഴിഞ്ഞു. ഓരോ തെരഞ്ഞെടുപ്പു പ്രചാരണസമയത്തും അവസരോചിതമായി വാഗ്ദാനങ്ങള്‍ വാരിയെറിയാന്‍ ഇത്തരക്കാര്‍ ഔത്സുക്യം കാട്ടാറുണ്ട്. വിജയത്തിനുവേണ്ടി ഏതറ്റം വരെ പോകാനും എന്ത് നെറികേട് കാട്ടാനും ഇത്തരക്കാര്‍ കാണിക്കുന്ന താല്‍പ്പര്യം എന്തുകൊണ്ടാണെന്ന് വ്യക്തമായി അറിയുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. റാഞ്ചിയിലെ പ്രത്യേക സബിഐ കോടതിക്കും അത് ഏതാണ്ട് മനസ്സിലായി എന്നതാണ് ഏറെ സന്തോഷകരം.
കാലിത്തീറ്റ കുംഭകോണ കേസില്‍പ്പെട്ട 45 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതിവിധി പല തരത്തിലാണ് ലാലുവില്‍ ഇടിത്തീയായി വീഴുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം വളരെയേറെ കുറഞ്ഞിരിക്കുന്ന സമയമാണ്. ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നു. അതിനൊപ്പം ഈയടുത്ത് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധി ഇവര്‍ക്ക് വളരെയേറെ ഞെട്ടലുണ്ടാക്കുന്നതുമാണ്. രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ ലഭിക്കുന്ന എം.പി.മാരുടെയും എം.എല്‍.എമാരുടെയും സഭാംഗത്വം തല്‍ക്ഷണം നഷ്ടമാവുമെന്നാണ് ആ വിധി. ലാലുവിന്റെ കാര്യത്തില്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണുള്ളത്. അങ്ങനെ വരുമ്പോള്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ വാഴാന്‍ കഴിയില്ല എന്ന് ചുരുക്കം.
ബിഹാര്‍ രാഷ്ട്രീയത്തിലെ വിഷ കീടമായ ലാലുവിനെ ആ സംസ്ഥാനം തൊഴിച്ചു പുറത്താക്കിയിട്ട് കുറെക്കാലമായി. എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാര്‍ട്ടിയില്‍ ഒട്ടേറെ അഴിച്ചുപണികള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഭാര്യയെ രാഷ്ട്രീയത്തിലിറക്കി പരീക്ഷിച്ച ലാലുവിന്റെ വഴിയിലേക്ക് നിയമത്തെയും നീതിയേയും ബലമായി പിടിച്ചു നടത്തിക്കാനുള്ള ശ്രമമാണ് ഉണ്ടായിരുന്നത്. ഒരു പരിധിവരെ അതില്‍ അദ്ദേഹം വിജയം കൈവരിക്കുകയും ചെയ്തു. എന്നാല്‍ എപ്പോഴും മൂന്നാംകിട രാഷ്ട്രീയക്കാരന്റെ സഹായിയായി നിയമം നില്‍ക്കുമെന്ന് കരുതാനാവില്ല. ഏതു വമ്പനും അടിതെറ്റാന്‍ ചെറിയൊരു കുഴി മതി. ലാലു യാദവിനും സംഭവിച്ചിരിക്കുന്നത് അതാണ്. തന്റെ അനുയായികളുടെ ശക്തി പരീക്ഷണം വഴി രക്ഷപ്പെടാനുള്ള എന്നത്തേയും പോലെയുള്ള തന്ത്രമൊന്നും ഇപ്പോള്‍ വിലപ്പോവാതിരുന്നതിനാല് അഴിയെണ്ണുകയേ ഗതിയുള്ളൂ.
അടുത്ത തെരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും കുറേ സീറ്റുകള്‍ തട്ടിക്കൂട്ടി വിലപേശി തന്റെ വഴിയ്ക്ക് ഭരണം കൊണ്ടുവരാനുള്ള തന്ത്രം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. കളങ്കിത ജനപ്രതിനിധികള്‍ക്കെതിരെയുള്ള സുപ്രീംകോടിതിവിധിയെ മറി കടക്കാനുള്ള കേന്ദ്രത്തിന്റെ ഓര്ഡിനന്സിലായിരുന്നു ലാലുവിന്റെ പ്രതീക്ഷ. രാഹുല്‍ ഗാന്ധി ആ ഓര്‍ഡിനന്‍സിനെതിരെ പരസ്യ നിലപാടെടുത്തതോടെ അദ്ദേഹം പരിഭ്രാന്തിയിലായിരുന്നു. കോണ്‍ഗ്രസ്സിന്റെ ഒരു നാടകമായിരുന്നു രാഹുലിന്റെ ഇളകിയാട്ടമെങ്കിലും ലാലുവിന്റെ മനസ്സമാധാനം നഷ്ടപ്പെടാന്‍ അത് ധാരാളം മതിയായിരുന്നു. അതിന്റെ പിന്നാലെയാണ് കോടതിവിധി ശരിക്കും മനസ്സമാധാനം കെടുത്തിയത്.
പൊതുജനങ്ങള്‍ കഴുതകളാണെന്ന് കരുതി പെരുമാറുന്ന രാജ്യത്തെ സകല രാഷ്ട്രീയ നേതാക്കള്‍ക്കും പാഠമാകേണ്ട ശിക്ഷാവിധി തന്നെയായിരിക്കും റാഞ്ചി കോടതിയില്‍ നിന്നുണ്ടാവുക. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംശുദ്ധിയുടെ വെള്ളിവെളിച്ചം പ്രഭപരത്തണമെങ്കില് ജനങ്ങളുടെ തലവേദനയായ ഇമ്മാതിരി നേതാക്കള്‍ കുറച്ചുകാലം സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ഇരുമ്പഴിക്കുള്ളിലാവണം. പക്ഷേ, ഈ വിധി ഇത്രയും വൈകാന്‍ പാടില്ലായിരുന്നു. ഏതാണ്ട് 17 വര്‍ഷം മുമ്പുള്ള കേസാണിത്. ബിഹാര്‍ ഖജനാവിന് 950 കോടി രൂപയോളം നഷ്ടം വരുത്തിയ ഈ കേസിന്റെ നടപടിക്രമങ്ങള്‍ വല്ലാതെ നീണ്ടുപോയെങ്കിലും ഒടുവില്‍ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നായിരിക്കുന്നു. നീതിയും നിയമവും രാഷ്ട്രീയക്കാര്‍ വിചാരിക്കുന്നിടത്തിലേക്ക് അല്പസ്വല്പം വഴി മാറുമെങ്കിലും ആത്യന്തികമായി അവയെ മാറ്റിമറിക്കാന്‍ കഴിയില്ല എന്ന വിശ്വാസം ദൃഢപ്പെടുത്തുന്നതാണ് ലാലുവിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. മിണ്ടാപ്രാണികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഫണ്ടുകള്‍ വകമാറ്റിയതിന് കിട്ടിയ ശിക്ഷ ഇങ്ങനെയാവുമ്പോള്‍ ജനക്ഷേമത്തിനുള്ള ഫണ്ടു വെട്ടിപ്പിന്റെ ശിക്ഷ എത്ര കടുത്തതാവുമെന്ന് ഊഹിക്കാന്‍ കഴിയും. രാഷ്ട്രീയം കോടികള്‍ നേടാനുള്ള ഉപായമാക്കി മാറ്റിയവരും മാറ്റാന്‍ തക്കം പാര്ത്തിരിക്കുന്നവരും റാഞ്ചി കോടതി വിധി മനസ്സിലാക്കി പ്രവര്‍ത്തിച്ചെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: