തിരുവനന്തപുരം : ലക്ഷങ്ങളുടെ പിരിവില്ല, പ്രചരണകോലാഹലങ്ങളില്ല, യാത്രയയപ്പ് സമ്മേളനങ്ങളില്ല കൈമുതലായുള്ളത് ആവേശവും ആര്ജ്ജവവുംമാത്രം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിനെതിരായ താക്കീതായി മാറി. യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ സന്ദര്‍ശനം പ്രമാണിച്ച് സമരം മാറ്റിവെയ്ക്കണമെന്ന മന്ത്രിമാരുടെയും പോലീസിന്റെയും അഭ്യര്‍ത്ഥന നിരാകരിച്ച് പതിനായിരങ്ങളണ് സെക്രട്ടേറിയറ്റിന് പരിസരത്ത് എത്തി വെകിട്ടുവരെ സമരത്തില്‍ പങ്കെടുത്തത് യുവശക്തിയുടെ കരുത്ത് വിളിച്ചോതുന്നതായി.
സെക്രട്ടേറിയറ്റ് വളയല്‍ സമരം ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ സന്ധിയും സമവായവും സ്വീകരിക്കാന്‍ ബിജെപി തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളന്മാര്ക്കും കൊലപാതികള്‍ക്കും കൊള്ളയടിക്കാര്‍ക്കും മാഫിയാ സംഘങ്ങള്‍ക്കും കയറിനിരങ്ങാനുള്ള കേന്ദ്രമായി മാറികഴിഞ്ഞു. മുഖ്യമന്ത്രിയുടെ സന്തതസഹചാരികളും സ്റ്റാഫംഗങ്ങളും ഒന്നിനുപുറകെ ഒന്നായി ഇത്തരം കേസുകളിലെ മുഖ്യകണ്ണികളാണ്. മുഖ്യമന്ത്രി നേരിട്ടുതന്നെ ഇത്തരക്കാരെ സംരക്ഷിക്കുന്നു. കേസന്വേഷണം അട്ടിമറിച്ചും ജൂഡീഷ്യറിയെ തെറ്റിദ്ധരിപ്പിച്ചും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചും സ്വന്തം പങ്കാളിത്തം മൂടിവയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരെ സമരം തുടങ്ങിയ ഇടതുപക്ഷം കോണ്‍ഗ്രസിന്റെ സന്ധി രാഷ്ട്രീയത്തില്‍പ്പെട്ട് അടിയറവ് പറയുകയാണ് ചെയ്തത്.
കേരളത്തില്‍ സമരം നടത്തുന്നത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയിലെ യുവാക്കളാണ്. അതുകൊണ്ട് തന്നെ ഈ സമരത്തെ ഇടതുസമരത്തെ അട്ടിമറിച്ചതുപോലെ തളയ്ക്കാനാവില്ല. സോണിയ നേതൃത്വം നല്കുന്ന സര്‍ക്കാരും ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരും അഴിമതിയില്‍ കുളിച്ചു നില്‍ക്കുകയാണ്. സര്‍ക്കാര്‍ പണം ചെലവിട്ട് സോണിയയെ ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രചാരണം നടത്തുകയാണ്. ചെങ്ങറ സമരത്തില്‍ പ്രഖ്യാപിച്ച പാക്കേജ് പ്രകാരം ഒരു സെന്റ് ഭൂമിപോലും നല്‍കിയിട്ടില്ല. യുപിഎയുടെ ഭൂനയം പ്രകാരം ഒരു ഹെക്ടര്‍ ഭൂമി നല്‍കുമെന്നാണ് പറഞ്ഞത്. മൂന്ന് സെന്റ് ഭൂമിയുടെ പട്ടയമല്ല, ഭൂമിയാണ് ജനങ്ങള്‍ക്ക് വേണ്ടതെന്ന് മുരളീധരന് പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്, കെ.പി. ശ്രീശന്, ജില്ലാ പ്രസിഡന്റ് കരമന ജയന്, ബിജെപി സംസ്ഥാന വക്താവ് അഡ്വ.വി.വി. രാജേഷ്, യുവമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി വികാസ് പുത്തൂര്‍, യുവമോര്‍ച്ച സംഘടനാ സെക്രട്ടറി രവി തേലത്ത്, വൈസ് പ്രസിഡന്റ് അഡ്വ. ആര്. എസ്.രാജീവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: