ചേളന്നൂര്‍ (കോഴിക്കോട്): ‘രക്തദാനം ജീവദാനം’ എന്ന ആപ്തവാക്യം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ മനുഷ്യസ്നേഹിയായ മാങ്കാവിലെ കോവിലകത്തെ അംഗമായ ജയകൃഷ്ണന് എന്ന ജെ.കെ. നമുക്കിടയില്‍ വേറിട്ടുനില്ക്കുന്നു.
കേരളാ ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ ക്യാമ്പുകളില്‍ സജവമായി പങ്കെടുക്കുന്ന ജെ.കെ. ഇതിനകം 81 തവണരക്തദാനം നിര്‍വ്വഹിച്ചിട്ടുണ്ട്. പൊതുവെ അഭ്യസ്തവിദ്യരും പുരോഗമനചിന്താഗതിക്കാരുമായ മലയാളികള്‍ രക്തം ദാനം ചെയ്യാന്‍ മടിച്ചുനില്ക്കുമ്പോള് പ്രശസ്തിയോ പ്രതിഫലമോ ആഗ്രഹിക്കാതെ ഒരു നിയോഗം പോലെ അനവധി പേരുടെജീവന് രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ രക്തദാനം കൊണ്ട് കഴിഞ്ഞിട്ടുണ്ട്.
രക്തദാനത്തിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ലാതിരുന്ന കാലത്ത് 18-ാം വയസ്സില്‍ കോഴിക്കോട് ഗുരുവായൂരപ്പന് കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു നിമിത്തംപോലെ വഴിയില്‍ തളര്‍ന്നുവീണുകിടന്ന ഒരു നിരലാംബനെ ജെ.കെ.യും സുഹൃത്തും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും ഉടന്‍ രക്തം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന് രക്തം നല്കി തന്റെ ജീവിതവ്രതത്തിന് തുടക്കം കുറിക്കുകയായിരുന്നു. അഗതിയായ രോഗിക്ക് ജീവിതം തിരിച്ചുകൊടുക്കാന്‍ കാരണക്കാരനായതിലുണ്ടായ ആത്മസംതൃപ്തിയാണ് തനിക്ക് മുന്നോട്ടു പോകാനുള്ള പ്രചോദനമായതെന്ന് അദ്ദേഹം പറയുന്നു.
രക്തദാനത്തിനു ശേഷം ദാതാക്കള്‍ക്ക് കാപ്പി ചായതുടങ്ങിയ മറ്റുപാനീയങ്ങള്ക്കും പകരം ഇളനീര് കൊടുക്കുന്നതാണ് ഉത്തമം എന്ന് 48-ാം വയസ്സിലും നിറഞ്ഞ യൗവനത്തോടെ പൂര്‍ണ്ണ ആരോഗ്യവാനായ ജെ.കെ. അഭിപ്രായപ്പെടുന്നു. കൂടാതെ രക്തം ദാനംചെയ്യുമ്പോള്‍ ദാതാവിന് മെഡിക്കല്‍ ചെക്കപ്പ് കിട്ടുന്നത് രക്തദാതാക്കള്‍ക്ക് വളരെ ഗുണകരമാവുമെന്നും ജെ.കെ. പറയുമ്പോള്‍ അത് ശരിയാണെന്ന് നമുക്ക് സമ്മതിക്കേണ്ടിവരുന്നു. കൂടാതെ കോളേജ് വിദ്യാര്‍ത്ഥികളില്‍ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി അവര്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതാണെന്നും ഇതുവഴി ആശുപത്രികളില്‍ ആവശ്യത്തിന് രക്തം കിട്ടാതെ വരുന്ന അവസ്ഥ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. സ്വകാര്യ ആശുപത്രികളില്‍ രക്തത്തിന് 1700 രൂപ വരെ വാങ്ങുന്ന ഈകാലത്ത് തികച്ചും സൗജന്യമായിട്ടാണ് ജെ.കെ.രക്തം നല്കിക്കൊണ്ടിരിക്കുന്നത്.
തമിഴ്നാട്ടിലെ ചിദംബരം സ്വദേശിയായ രണ്ടാംക്ലാസ് വിദ്യാഭ്യാസം മാത്രമല്ല കുട്ടനിര്‍മ്മാണം തൊഴിലാക്കിയ ചിന്നസ്വാമി 1983 ല്‍ നൂറാം തവണ രക്തദാനം നല്കിയ സംഭവമാണ് അദ്ദേഹത്തെ തന്റെ മാതൃകാപുരുഷനാക്കിയതെന്ന് ജെ.കെ. പറയുന്നു. നല്ലൊരു ഫോട്ടോഗ്രാഫറും കാര്‍ട്ടൂണിസ്റ്റുമായ ജെ.കെ. ചെന്നൈ ആസ്ഥാനമായ ഒരു കെമിക്കല്‍ കമ്പനിയുടെ കേരളത്തിലെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നതോടൊപ്പം കേരളത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഏക സംസ്കൃതമാസികയായ ‘രസന’ യുടെസര്ക്കുലേഷന് മാനേജരായും ജോലി നോക്കുന്നു.
ഇന്നത്തെ ആരോഗ്യരംഗത്തെ കഴുത്തറപ്പന്‍ മത്സരങ്ങള്‍ക്കിടയില്‍ കോടികളുടെ എന്‍.ജി.ഒ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന മറ്റു സേവനസംഘടനകളില് നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന ‘സേവാഭാരതി’ യുടെ പ്രവര്‍ത്തകനും വളരെ ശ്ലാഖനീയമാണെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്. കോഴിക്കോട്ടെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ സജീവ പ്രവര്ത്തകന് കൂടിയായ ഇദ്ദേഹത്തിന്റെ ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഭാര്യ സിന്ധുവും ചിന്മയമിഷ്യന്‍ ഹൈസ്ക്കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന് അഭിജിത്തും കൂടെയുണ്ട്. വിലാസം: ശ്രീനികേതന്‍, കൊമ്മേരി,കോഴിക്കോട് -673007 ഫോണ്‍: 9946354348.
ശോഭീന്ദ്രന്.പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: