ലോകത്ത് മഹായുദ്ധങ്ങളെല്ലാം നടന്നത് ഭൂമിക്കുവേണ്ടിയാണ്. കേരളത്തിലും ഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ നിരവധി നടന്നുകഴിഞ്ഞു. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. കൊട്ടിഘോഷിച്ച ഭൂപരിഷ്കരണം നടപ്പായിട്ടും ഭൂമിപ്രശ്നവും ഭൂരഹിതരുടെ പ്രതിസന്ധിയും അവസാനിച്ചിട്ടില്ല. അതിനിടയിലാണ് കയ്യടിനേടാനുള്ള ഒരടവെന്നവണ്ണം സംസ്ഥാന സര്‍ക്കാര്‍ ഭൂരഹിത കേരളം പദ്ധതിക്ക് തുടക്കമിട്ടത്. 2015 ഓടെ സ്വന്തമായി ഭൂമിയില്ലാത്ത ഒരാളും ഉണ്ടാകില്ലെന്നാണ് അവകാശവാദം. അതിനായി പ്രചരണം തുടങ്ങിയിട്ട് കാലം കുറേയായി, പ്രവര്‍ത്തനമാകട്ടെ എങ്ങുമെത്തിയില്ല. അര്‍ഹരെ കണ്ടെത്തുന്ന പണി പാതിവഴിയിലാണ്. ഭൂമി ചില സ്ഥലങ്ങളില്‍ പ്ലോട്ട് തിരിച്ചിട്ടുണ്ടെങ്കിലും കടലാസുകളൊന്നും പൂര്‍ത്തിയാക്കിയിട്ടില്ല. എന്നും പദ്ധതിയുടെ ആരംഭം ഇന്ന് കുറിക്കുന്നതിന് വ്യക്തമായ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് പറയാതിരിക്കാനാവില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയാണ് ഉദ്ഘാടക എന്നതിനാല്‍ ലോക്സഭാ മത്സരം മുന്നില്‍ കണ്ട് വെറുമൊരു ഇലക്ഷന് സ്റ്റണ്ട് എന്നതില്‍ കവിഞ്ഞൊരു പ്രാധാന്യവും ഇതിന് കല്പ്പിക്കാന് തോന്നുന്നില്ല. നിയമങ്ങളും നിര്‍ദ്ദേശങ്ങളും കാറ്റില്‍പറത്തി അത് ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. കേരളാ ഭൂപരിഷ്കരണ നിയമം, 2001ലെ ആദിവാസി കരാര്‍, 2006ലെ വനാവകാശ നിയമം, 2009ല്‍ ഉമ്മന്‍ചാണ്ടി തന്നെ മുന്‍കയ്യെടുത്തു ഉണ്ടാക്കിയ ചെങ്ങറ കരാര്‍, 2013ലെ ദേശീയ ഭൂപരിഷ്കരണ നയത്തിന്റെ കരടിലെ നിര്‍ദ്ദേശങ്ങള്‍ എന്നിവ അട്ടിമറിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. കൂടാതെ പദ്ധതിയില്‍ നിന്ന് അര്‍ഹരെ തഴയുന്നതായും ആരോപണമുണ്ട്. ഇപ്പോള്‍ മൂന്ന് സെന്റ് ഭൂമി ലഭിക്കുന്നവര്‍ക്ക് ഭാവിയില്‍ ഒരു ആനുകൂല്യവും ലഭിക്കില്ല. ഭാവിയിലുണ്ടാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. അവര്‍ ഇപ്പോള്‍ കിട്ടുന്ന മൂന്ന് സെന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരും.
കൃഷിചെയ്തു മാത്രം ജീവിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് മൂന്ന് സെന്റ് ഭൂമി എന്നത് തികച്ചും അപര്യാപ്തമാണ്. വീടിന്റെ അടുക്കളയും കിടപ്പുമുറികളും കുത്തിപ്പൊളിച്ച് സംസ്കരിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ തന്നെ ആദിവാസി കുടുംബങ്ങള്‍. അവരുടെ ദുരിതമകറ്റാന്‍ ഇപ്പോള്‍ കൊട്ടിഘോഷിച്ചു നടത്തുന്ന ഭൂമിദാനത്തിലൂടെ കഴിയില്ല. അനര്‍ഹര്‍ക്കും കുടിയേറ്റക്കാര്‍ക്കും സഹായകരമായ രീതിയിലാണ് സര്‍ക്കാര്‍ ഭൂമി വിതരണം ചെയ്യുന്നതിന് സ്വീകരിച്ചിട്ടുള്ള നയം. ആദിവാസികള്‍ക്ക് തുച്ഛമായ ഭൂമി നല്കിയ ശേഷം കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ ഭൂമി പതിച്ചുനല്‍കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. ആദിവാസികളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്കാന് നിയമനിര്‍മാണം നടത്തിയിട്ട് മൂന്ന് വ്യാഴവട്ടം പിന്നിട്ടു. എന്നിട്ടും നടപടി സ്വീകരിച്ചില്ല. അതേസമയം ഭൂമി തട്ടിയെടുത്തവര്‍ക്ക് സംരക്ഷണം നല്കാന് നിയമവും സൃഷ്ടിച്ചു. ചെങ്ങറ ഭൂസമരത്തെത്തുടര്‍ന്ന് 2009 ല്‍ ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് പട്ടികവര്‍ഗക്കാര്‍ക്ക് ഒരേക്കറും, പട്ടിക ജാതിക്കാര്‍ക്ക് അമ്പതു സെന്റും, പൊതുവിഭാഗത്തിന് ഇരുപത്തിയഞ്ച് സെന്റും വീതം ഭൂമി വിതരണം ചെയ്യണം. കൂടാതെ ദേശീയ ഭൂപരിഷ്കരണ നയത്തിന്റെ മാനദണ്ഡം അനുസരിച്ച് പത്തു മുതല്‍ പതിനഞ്ചു സെന്റ് വരെ വാസഭൂമിയും ഒരു ഹെക്ടര്‍ കൃഷിഭൂമിയും ലഭിക്കാന്‍ അര്‍ഹതപ്പെട്ടവരാണ് എല്ലാ ഭൂരഹിതരും. ഈ നിയമങ്ങളെല്ലാം അട്ടിമറിക്കുകയാണ് മൂന്ന് സെന്റ് ഭൂമി നല്‍കുന്നതിലൂടെ ചെയ്യുന്നത്.
നിയമങ്ങള്‍ അനുശാസിക്കും വിധം നല്കാന് ഭൂമിയില്ലെന്നാണ് സര്‍ക്കാര്‍ നിരത്തുന്ന വാദം. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ 1,00,229.32 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതുണ്ട്. ഹാരിസണ്‍ മലയാളത്തിന്റെ കൈവശം മാത്രം 76,000 ഏക്കര്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയുണ്ട്. മൂന്നാറില്‍ ടാറ്റ കയ്യടക്കിവച്ച ഭൂമി പിടിച്ചെടുത്തുപോയി എന്ന പ്രചരണം കേട്ട് കോരിത്തരിച്ചിട്ടുണ്ട്.
നെല്ലിയാമ്പതി അടക്കമുള്ള പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങള്‍ കയ്യേറ്റം ചെയ്യപ്പെട്ടിട്ടും അവിടെയും പട്ടയം നല്‍കാനുള്ള സാധ്യത ആരായുന്നവരാണ് യഥാര്‍ത്ഥഭൂരഹിതര്‍ക്ക് മൂന്നു സെന്റ് വച്ച് നീട്ടുന്നതെന്നോര്‍ക്കണം. ‘ഭൂരഹിതര്‍ ഇല്ലാത്ത കേരളം’ എന്ന് കൊട്ടിഘോഷിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന മൂന്നു സെന്റ് ഭൂമി വിതരണം ഏറ്റവും വലിയ ജനകീയ വഞ്ചനയാണെന്ന ആരോപണത്തിന് വരുംനാളുകളില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും. വിവിധ ആദിവാസി സംഘടനകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഒരു ലക്ഷം പേര്‍ക്ക് പദ്ധതിയിലൂടെ ഭൂമി നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അര്‍ഹതപ്പെട്ടത് നല്‍കാതെ മൂന്നു സെന്റ് ഭൂമി നല്കി ഒരു ലക്ഷം പേരെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നത് ജനം തിരിച്ചറിയാതിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: