ഫ്രഞ്ച് ശാസ്ത്രജ്ഞന്മാരാണ് 1913 ല്‍ ഭൂമിയ്ക്ക് പുതപ്പായി ഉദ്ദേശം 30 കിലോമീറ്റര്‍ അകലെ അന്തരീക്ഷത്തിന് പുറത്ത് സ്ട്രോറ്റോസ്ഫിയറില്‍ ഓസോണ്‍ പാളി കണ്ടെത്തിയത്. ഭൂമിയില്‍നിന്നും 50 കിലോമീറ്റര്‍ വരെയും ഓസോണ്‍ പാളി വ്യാപിച്ചുകിടക്കുന്നുണ്ട്. ധ്രുവപ്രദേശത്തോട് വെറും ആറ് കിലോമീറ്റര്‍ അടുത്തായി ഓസോണ്‍ പാളി കാണുന്നു. ഓസോണ്‍ പാളിയില്‍ ഒരു പിപിഎം മുതല്‍ ഒരു കിലോഗ്രാമില്‍ 10 മില്ലി ഗ്രാം എന്ന തോതില്‍ വരെ ഓസോണ്‍ കണ്ടുവരുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകളില്‍ ജോണ്‍സ്റ്റണ്‍ എന്ന ശാസ്ത്രജ്ഞന് ഭൂമിയുടെ കവചമായി പ്രവൃത്തിക്കുന്ന ഓസോണ്‍ കവചത്തിനെ സൂപ്പര്‍ സോണിക് ജറ്റ് പ്ലെയിനില്‍നിന്നും പുറത്തുവരുന്ന നൈട്രിക് ഓക്സൈഡുകള്‍ക്ക് നശിപ്പിക്കാനാകും എന്ന മുന്നറിയിപ്പ് തന്നപ്പോള്‍ ആരും അതത്ര കാര്യമായെടുത്തില്ല.
പിന്നീട് 1985 ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഡോബ്സണ്‍ യൂണിറ്റില്‍ സ്പക്ട്രോ ഫോട്ടോ മീറ്റര്‍ വെച്ച് നടത്തിയ പഠനത്തില്‍ അന്റാര്‍ട്ടിക്കയ്ക്ക് മുകളില്‍ ഓസോണ്‍ പാളിയ്ക്ക് കാര്യമായ ശോഷണം സംഭവിച്ചിട്ടുണ്ടെന്ന് ലോകത്തെ അറിയിച്ചപ്പോഴാണ് ലോകശ്രദ്ധ കുറച്ചെങ്കിലും ഇക്കാര്യത്തിലുണ്ടായത്. അതിനുശേഷം അമേരിക്കയുടെ നിംബസ്-7 എന്ന ഉപഗ്രഹങ്ങള്‍ നടത്തിയ നിരീക്ഷണങ്ങളും ജപ്പാന്റെ സ്വോയ സ്റ്റേഷന് നടത്തിയ പഠനങ്ങളും 15 മുതല്‍ 20 വരെ കിലോ മീറ്റര്‍ നീളത്തില്‍ ഭൂമിയുടെ ഓസോണ്‍ കവചത്തിന് ശോഷണം സംഭവിച്ചിരിക്കുന്നു എന്ന് സ്ഥിരീകരിച്ചു. ഇതിന് ശേഷം അമേരിക്ക നടത്തിയ നാഷണല്‍ ഓസോ പര്യവേഷണം ഒന്നും രണ്ടും (1986 ലും 1987 ലും) പ്രശ്നത്തിന്റെ ഗൗരവം ലോകത്തിന് മനസ്സിലാക്കിക്കൊടുത്തു. 1987 ല്‍ അന്റാര്‍ട്ടിക്കയിലെ ദക്ഷിണ് ഗംഗോത്രിയില്‍ നടത്തിയ ബലൂണ്‍ പരീക്ഷണങ്ങളില്‍ ഭാരതവും പങ്കുചേര്‍ന്നു. അള്‍ട്രാ വൈലറ്റ് ബി രശ്മികളുടെ അതിപ്രസരം അന്റാര്‍ട്ടിക്കയില്‍ ഇതോടെ തെളിഞ്ഞു. ക്ലോറോ ഫ്ലൂറേ കാര്ബണുകള്, നൈട്രജന്ഡൈയോക്സൈഡ്, മീതേയിന്‍, കാര്‍ബണ്‍ഡൈയോക്സൈഡ് എന്നിവയെല്ലാം ഓസോണ്‍ പാളിയുടെ കനം കുറയ്ക്കുന്നുണ്ടെന്ന് ലോകം കണ്ടെത്തി.
1987 വരെ വിവിധ രാജ്യങ്ങളില്‍ നിന്നായി 15 ദശലക്ഷം ടണ്‍ ക്ലോറോഫ്ലൂറോ കാര്ബണുകള് പുറത്തുവന്നിരുന്നു. ലോകത്ത് അന്നൊക്കെ സിഎഫ്സി പുറത്തുവരുന്നത് പ്രതിവര്‍ഷം ഇന്ത്യ 5000 ടണ്‍ സിഎഫ്സി ഉല്പാദനം നടത്തുന്നുണ്ട്. ഇതുകൂടാതെ ഓസോണ്‍ പാളി ശോഷണം നടത്തുന്ന മറ്റ് പ്രധാന രാസപദാര്‍ത്ഥങ്ങള്‍ ഹേലോണ്, കാര്‍ബണ്‍ റൈട്രാക്ലോറൈഡ്, മീതൈല്‍ ക്ലോറോഫോം, മീഥേല്‍ ബ്രോമൈഡ്, ഹൈഡ്രോക്ലോറോഫ്ലൂറോ കാര്ബണുകള് എന്നിവയാണ്. ഓസോണ്‍ പാളിയിലെ ശോഷണവും ആഗോളതാപനവും ഭൂമിയില്‍ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കഴിഞ്ഞ 10000 വര്‍ഷത്തിനിടയില്‍ ഭൂമിയിലെ ചൂട് രണ്ട് ഡിഗ്രിയുടെ പോലും വ്യത്യാസം വന്നിട്ടില്ലായിരുന്നു. എന്നാല്‍ അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ താപത്തിന് 1.5 ഡിഗ്രി മുതല്‍ 4.5 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ ഇന്ന് കണക്കാക്കിയിരിക്കുന്നു. ഓസോണ്‍പാളിയ്ക്ക് ശോഷണം സംഭവിക്കുമ്പോള്‍ സൂര്യനില്‍നിന്നുള്ള അതിമാരകമായ യു.വി.-എ, ബി, സി വികിരണങ്ങല് ഭൂമിയില്‍ പതിയ്ക്കാനിടവരും. ഇത് ദൂര്‍വ്യാപകമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നു. 1985 ല്‍ 17 ദശലക്ഷം ആളുകള്‍ക്ക് കാഴ്ചശക്തി കാറ്ററേക്റ്റ് മൂലം നഷ്ടപ്പെട്ടു. നിലവിലെ ഓസോണ്‍ പാളിയ്ക്ക് ഒരുശതമാനം ക്ഷതം സംഭവിച്ചാല്‍ ഒന്നരലക്ഷം പേര്‍ക്കെങ്കിലും കാഴ്ചശക്തി നഷ്ടപ്പെടുമത്രെ! യു.വി. ബി റേഡിയേഷനുകള്‍ ത്വക് കാന്‍സര്‍, രോഗപ്രതിരോധശേഷി കുറയ്ക്കല്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ജന്തുക്കളുടെ ആരോഗ്യം ക്ഷയിപ്പിക്കല്‍, കാര്‍ഷിക ഉല്പന്നങ്ങളുടെ ഉല്പാദന കുറവ് എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. ചില ജീവജാലങ്ങളുടെ ജീവിത ചക്രത്തെ തന്നെ യു.വി ബി മാറ്റിമറിയ്ക്കുന്നുണ്ട്. ജല ജീവികളുടെ നിലനില്പിനെ തന്നെ ഈ മാരകമായ റേഡിയേഷന് ബാധിക്കുന്നതായുള്ള പഠനനിരീക്ഷണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സസ്യങ്ങളുടെ ഉല്പാദനം, വളര്‍ച്ച എന്നിവയെ ഓസോണ്‍ പാളി ശോഷണം പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഓസോണ്‍ പാളിയുടെ ശോഷണം ഭൂമിയിലെ ജീവിതം അസാധ്യമാകുമെന്ന തരത്തിലേയ്ക്ക് നീങ്ങിയപ്പോഴാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ 1987 സപ്തംബര്‍ 16 ന് കാനഡയിലെ മോണ്ഡ്രിയോളില് വച്ച് ഭൂമിയിലെ ജീവനെ കാന്‍സറിന്റെ പട്ടികയില്‍നിന്നും രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ യോഗം ചേരുകയും മോണ്‍ഡ്രിയോള്‍ ഉടമ്പടിയ്ക്ക് രൂപം നല്‍കുകയും ചെയ്തത്. 1989 ല്‍ പ്രാബല്യത്തില്‍ വന്ന ഉടമ്പടിയില്‍ അന്ന് ഒപ്പിട്ടിരുന്നത് വെറും 24 രാഷ്ട്രങ്ങള്‍ മാത്രമായിരുന്നു. ഇന്നതില്‍ 197 പാര്‍ട്ടികള്‍ ഒപ്പിട്ടു കഴിഞ്ഞു. 1992 ലാണ് ഇന്ത്യ ഈ ഉടമ്പടിയില്‍ ഒപ്പിട്ടത്. അഞ്ച് പ്രധാനപ്പെട്ട ക്ലോറോഫ്ലൂറോ കാര്ബണുകളായ ട്രൈക്ലോറോ ഫ്ലോറോമീഥേന്, ഡൈക്ലോറോ ഡൈഫ്ലൂറോ മീഥേന്‍, ട്രൈക്ലോറോ ട്രൈഫ്ലൂറോമീഥേന്, ഡൈക്ലോറോ റൈട്രാ ഫ്ലൂറോമീഥേന്, ക്ലോറോപെന്ന്റാഫ്ലൂറോ മീഥേന്‍ എന്നിവയും ഹേലോണുകളായ ഡ്രോമോ ക്ലോറോഡൈ ഫ്ലൂറോമീഥേന് തുടങ്ങിയവ ഭൂമുഖത്തുനിന്ന് 2000 ത്തിന് മുമ്പ് തുടച്ചു നീക്കുകയെന്നതായിരുന്നു മോണ്‍ഡ്രിയല്‍ ഉടമ്പടിയുടെ പ്രധാന ലക്ഷ്യം ഇതിനായി 1989 ല്‍ ഉടമ്പടിയിലെ പാര്‍ട്ടികള്‍ ഹെല്‍സിങ്കിയില്‍ യോഗം ചേരുകയും സിഎഫ്സിയുടെ ഉച്ചാടനത്തിന് രൂപരേഖ തയ്യാറാക്കുകയും ചെയ്തു. ഓസോണ്‍ പാളി സംരക്ഷണത്തിനായി ലണ്ടനില്‍വെച്ച് നടന്ന കോണ്ഫ്രന്സില് 123 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും പങ്കെടുത്തിരുന്നു. ഈ കോണ്ഫ്രന്സില് താഴെ പറയുന്ന ശാസ്ത്രീയ നിരീക്ഷണങ്ങള്‍ യോഗം അംഗീകരിച്ചു. 1974 നും 1986 നും ഇടയില്‍ അന്റാര്‍ട്ടിക്കയ്ക്ക് മുകളിലെ ഓസോണ്‍ പാളിയില്‍ 50 ശതമാനം കുറവുണ്ടായിട്ടുണ്ട്. ക്ലോറിനും ബ്രോമിനും ഓസോണ്‍ മോളിക്കൂളിനെ തകര്‍ക്കുന്നുണ്ട്. ക്ലോറോഫ്ലൂറോ കാര്‍ബണും ഹേലോണുകളുമാണ് ഓസോണ്പാളിയുടെ ശോഷണത്തിന് മുഖ്യ കാരണം. 1900 ത്തിനേക്കാള്‍ ആറ് ഇരട്ടി ക്ലോറിന്‍ അന്തരീക്ഷത്തിന് മുകളിലായി അടിഞ്ഞു കൂടിയിട്ടുണ്ട്. ദീര്‍ഘനാള്‍ ക്ലോറിനും ബ്രോമിനും ഒരു സ്ഥലത്ത് അടിഞ്ഞു കൂടിയാല്‍ അവയ്ക്ക് നശീകരണ ശക്തി കൈവരിക്കാനാകും. സിഎഫ്സി ആഗോള താപനത്തിന് കാര്‍ബണ്‍ ഡൈയോക്സൈഡുപോലെ തന്നെ കാരണമാകുന്നുണ്ട്.
1992 ല്‍ മോണ്‍ഡ്രിയോള്‍ ഉടമ്പടി രാജ്യങ്ങള്‍ കോപ്പന്‍ഹേഗനില്‍ നടത്തിയ മീറ്റിംഗില്‍ സിഎഫ്സി 1995 ന് മുമ്പ് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് തീരുമാനമെടുത്തു. ഇന്ത്യയിലെ ഓസോണ്‍പാളി ശോഷണം വരുത്തുന്ന രാസപദാര്‍ത്ഥങ്ങളുടെ (ഒഡിഎസ്) തുടച്ചുനീക്കലിന് 6000 കോടി രൂപയാണ് വകയിരുത്തിയത്. 2010 ന് മുമ്പ് ഇത് നടപ്പാക്കുമെന്ന് അന്ന് ഭാരതം തീരുമാനമെടുത്തിരുന്നു. ടെസ്മാനിയയിലെ നിരീക്ഷണ സ്റ്റേഷനിലെ പഠനപ്രകാരം ഒഡിഎസ് 2015 ല്‍ 6 പിപിബിയായി കുറയുമെന്നും 2030 ല്‍ 2.5 പിപിബിയായി താഴുമെന്നും ശാസ്ത്രജ്ഞന്മാര് വിലയിരുത്തുന്നു. ഓസോണ്‍ പാളി ശോഷണം നടത്തുന്ന രാസപദാര്‍ത്ഥങ്ങള്‍ 1980 ലും 1990 ലും കുത്തനെ ഉയര്‍ന്നുവെങ്കില്‍ മോഡ്രിയോള് ഉടമ്പടിയ്ക്കുശേഷം 2000-ാമാണ്ടില്‍ സ്ഥിതി അങ്ങനെയായിരുന്നില്ല. ഇതിനിടെ അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളി ശോഷണത്തില്‍ 60 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരുപക്ഷേ ഒരേ രീതിയില്‍ ഓസോണ്‍ പാളിശോഷണത്തിനെതിരെ 197 പാര്‍ട്ടികള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച മോണ്ട്രിയോള് ഉടമ്പടിയ്ക്ക് സമാനമായ മറ്റൊരു ലോക ഉടമ്പടി കാണാനിടയില്ല. ഈ ഉടമ്പടി ഇല്ലായിരുന്നെങ്കില്‍ 2050 ആകുമ്പോള്‍ ഭൂമിയുടെ ഉത്തരാര്‍ദ്ധഗോളത്തിലെ ഓസോണ്‍ പാളിയുടെ 50 ശതമാനവും ദക്ഷിണാര്‍ദ്ധഗോളത്തിലെ 70 ശതമാനവും നശിച്ച് നാമാവശേഷമാകുമായിരുന്നു. ഇത് ഇന്നത്തേതിനേക്കാള്‍ ഓസോണ്‍ പാളി ശോഷണം മൂലമുള്ള പത്തിരട്ടി പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടുമായിരുന്നു. സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിരന്തരമായി ഉപയോഗിച്ചിരുന്ന മീഥേന്‍ ബ്രോമൈഡ് ഉപയോഗം കുറയ്ക്കുവാന്‍ സിഎഫ്സിയ്ക്ക് പകരക്കാരനെ കാണുന്നതുപോലെ അത്ര എളുപ്പമായിരുന്നില്ല. ഈ രാസപദാര്ത്ഥമില്ലെങ്കില് അത് വിളവിനെ സാരമായി ബാധിക്കുമെന്ന് കര്‍ഷകര്‍ ഭയപ്പെട്ടിരുന്നു. എന്നിരുന്നാലും 1995 ല്‍ മീഥേല്‍ ബ്രോമൈഡ് സാങ്കേതിക വിദഗ്ദ്ധ കമ്മറ്റി ലോകത്തിലെ 90 ശതമാനവും കുറച്ചുകൊണ്ടുവരുമെന്ന് മോണ്‍ഡ്രിയോള്‍ ഉടമ്പടി രാജ്യങ്ങളെ അറിയിച്ചു.
മീഥേല്‍ ബ്രോമൈഡിന് പകരം വികസ്വര രാജ്യങ്ങള്‍ കീടങ്ങളെ അകറ്റുന്നതിനായി ജൈവ നിയന്ത്രണ പ്രക്രിയകളായ കമ്പോസ്റ്റിംഗ്, ആവിയടിക്കല്, വൈയില്‍ കൊള്ളയടിക്കല്‍ തുടങ്ങിയ ഉപാധികള്‍ ഉപയോഗിച്ചു. ഇതുമൂലം മനുഷ്യനിലും മൃഗങ്ങളിലും കണ്ടുവന്നിരുന്ന നാഡീവ്യവസ്ഥയെ തകര്‍ക്കുന്നതും മാരകവുമായ ആരോഗ്യപ്രശ്നങ്ങളും കര്‍ഷകരിലെ ശ്വാസകോശ കാന്‍സറുകളും പക്ഷികളുടെ കൂട്ട മരണത്തിനും അറുതിയായി. മോണ്‍ഡ്രിയോള്‍ ഉടമ്പടി മൂലം 19 ദശലക്ഷം കാന്‍സറുകളും 130 ദശലക്ഷം കണ്ണുകളുടെ കാഴ്ചശക്തി നഷ്ടപ്പെടുന്നതും തടയാനായി. ഉടമ്പടി മൂലം ഓസോണ്‍ പാളിയുടെ നില 1980 ന് മുമ്പുള്ള അവസ്ഥയിലേതുപോലെ 2050 ല്‍ സാധ്യമാകുമെന്ന് ലോകരാജ്യങ്ങള്‍ കരുതുന്നു. ഇക്കാര്യത്തില്‍ ലോകനേതാക്കളുടെ ഇച്ഛാശക്തി പരമപ്രധാനമാണ്. എന്തായാലും 2013 ഒക്ടോബറില്‍ തായ്ലന്റിലെ ബാങ്കോക്കില്‍ മോണ്‍ഡ്രിയോള്‍ ഉടമ്പടിയുടെ പൂര്‍ത്തീകരണത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ നടക്കുവാന്‍ പോകുകയാണ്. ഒഡിഎസ് രാസപദാര്‍ത്ഥങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിലും അത് തുടരുന്നതിലും രാജ്യങ്ങള്‍ നടത്തുന്ന കാര്യമാത്ര പ്രസക്തമായ നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. ഈ സാഹചര്യത്തില്‍ 2013 ജൂണ്‍ 8 ന് ചൈനീസ് പ്രസിഡന്റും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഇറക്കിയ പ്രസ്താവന പ്രകാരം ഇരുരാജ്യങ്ങളും മറ്റുരാജ്യങ്ങളുമായി ചേര്‍ന്ന് ഹൈഡ്രോഫ്ലൂറോ കാര്‍ബണുകളുടെ ഉപയോഗം കുറയ്ക്കുമെന്നും മോണ്‍ഡ്രിയോള്‍ ഉടമ്പടിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുമെന്ന് പറയുന്നു. ഇത് മൂലം 2050 ന് മുമ്പ് ഹരിതവാതകമായ കാര്‍ബണ്‍ഡൈയോക്സൈഡിന്റെ 90 ഗിഗാടണ്‍ കുറവുണ്ടാകുമെന്ന് കരുതപ്പെടുന്നു.
ആഗോളതാപനം കുറയ്ക്കുന്നതിനും അതുവഴി കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും ഇത് കാരണമാകും. ഇന്ത്യയില്‍ ശ്രീനഗര്‍, ന്യൂദല്‍ഹി, വാരണാസി, അഹമ്മദാബാദ്, പൂനെ, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ യു.വി.ബി രശ്മികള്‍ ഭാരതത്തിന് മുകളിലും ഓസോണ്‍ പാളിയ്ക്ക് ശോഷണം 1980-1983 കാലഘട്ടത്തില്‍ സംഭവിച്ചിരുന്നു എന്നതിന് തെളിവാണ്. ഇത് കൂടുതല്‍ ആളുകളില്‍ കൂടുതല്‍ കാഴ്ച കുറവിന് വഴിവെച്ചിരുന്നു. രാജ്യം ഒഡിഎസ് കുറച്ചുകൊണ്ടുവരുന്നതിന് ഫലപ്രദമായി ശ്രമിക്കുന്നതുകൊണ്ട് കൂടുതല്‍ ഓസോണ്‍ പാളി ശോഷണം രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുന്നില്ലെന്ന് അനുമാനിക്കുന്നു. സിഎഫ്സിയില്‍ നിന്നും ശീതീകരണ യന്ത്രങ്ങള്‍ ഫ്രയോണിലേയ്ക്ക് മാറിയതു തന്നെ ഒഡിഎസ് വന്‍തോതില്‍ കുറയാന്‍ കാരണമായി. ഇന്ന് ഓസോണ്‍ പാളി നിര്‍മിക്കപ്പെട്ടും ശോഷിച്ചും മാറി മാറി വരുന്ന സീസണുകളില്‍ കാണപ്പെടുന്നു. ഓസോണ്‍ പാളി ശോഷണം ശരിയായ രീതിയില്‍ കുറയ്ക്കാനായില്ലെങ്കില്‍ മനുഷ്യന്റെ ആരോഗ്യത്തിന് വളരെ ഹാനികരവും ത്വക്ക് കാന്‍സറിനും കാരണമാകും. ലോകത്തിലെ ജൈവവൈവിധ്യ നാശത്തിനും ജല ആവാസവ്യവസ്ഥയിലെ എല്ലാ ജൈവ ലോകത്തിനും നാശം സംഭവിക്കും. ഭൂമിയിലെ ജൈവ-ഭൗമ-രാസ ചംക്രമണങ്ങള്‍ക്ക് മാറ്റം സംഭവിക്കാതിരിക്കുവാനും വായു മലിനീകരണത്തിന് ഇടവരാതിരിക്കുവാനും ഭൂമിയിലെ ജൈവ-അജൈവ ഘടകങ്ങള്‍ക്ക് ഹാനികരമാകാതിരിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷത വര്‍ധിക്കാതിരിക്കുന്നതിനും ഓസോണ്‍ പാളി സംരക്ഷിച്ചേ മതിയാകൂ. ഇതിനായി മോണ്‍ഡ്രിയോള്‍ ഉടമ്പടി പൂര്‍ണമായും ലോക രാജ്യങ്ങള്‍ നടപ്പാക്കണം.
e-mail: [email protected]
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: