ഒറ്റ ദിവസംകൊണ്ട്, അല്ല ഒറ്റ നിമിഷംകൊണ്ട് ചരിത്രത്തിലേക്ക് കടന്നിരിക്കുന്നവരുണ്ട്. ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ നിപതിച്ചവരുടെ എണ്ണവും കുറവല്ല. പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് ഈ വിഭജനം ഉണ്ടാകുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സ്വാതന്ത്ര്യ സമരം നയിച്ചതും അതിന് അഹോരാത്രം പൊരുതിയതും വഴി ചരിത്രത്തിലിടം നേടി. സ്വാതന്ത്ര്യം ലഭിക്കുമെന്നുറപ്പായപ്പോള്‍ രാഷ്ട്രത്തെ നയിക്കാന്‍ സ്വാഭാവിക അവകാശിയാണെന്നിരിക്കെ ആ സ്ഥാനത്തേക്കില്ലെന്ന് പറഞ്ഞതു വഴി ചരിത്രത്തിന്റെ സിംഹാസനത്തിലാണ് ഗാന്ധിജി പ്രതിഷ്ഠിതനായത്. ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റ ഇന്ദിരാഗാന്ധി പക്ഷേ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ തന്നെ വീണു. അടിയന്തരാവസ്ഥയെ എതിര്‍ത്തതിന് കൊടും പീഡനം അനുഭവിച്ച് ആ ഭീകരനാളുകളെ തോല്‍പ്പിച്ച് ചരിത്രത്തിലിടം നേടിയ രാഷ്ട്രീയ സ്വയംസേവക സംഘമെന്ന പ്രസ്ഥാനവും പ്രവര്‍ത്തകരും ചരിത്രത്തിലിടം നേടി, അതിനുമപ്പുറം ആ കറുത്ത ദിനങ്ങളെ ‘മറക്കുക, പൊറുക്കുക’ എന്ന് അന്നത്തെ സര്‍സംഘചാലക് ബാലാ സാഹേബ് ദേവറസ്ജി പറഞ്ഞപ്പോള്‍ ആ പ്രസ്ഥാനം ചരിത്രത്തിന്റെ സിംഹാസനത്തിലേറുകയായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെന്ന് ജ്യോതിബാസുവിനെക്കൊണ്ടു പറയിക്കുകയും പിന്നെ ആ സ്ഥാനം കൈക്കലാക്കാന്‍ ഹിമാലയന്‍ രാഷ്ട്രീയ വിഡ്ഢിത്തരങ്ങള്‍ കാട്ടുകയും ചെയ്തതു വഴി സിപിഐ എം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍തന്നെ വീണു. നെടുനാളത്തെ കോണ്‍ഗ്രസ് കുടുംബവാഴ്ചയ്ക്ക് അര്‍ദ്ധവിരാമമിട്ട് സദ്ഭരണത്തിന്റെ മാതൃക കാണിച്ചു കൊടുത്ത പ്രധാനമന്ത്രിയായി അടല്‍ബിഹാരി വാജ്പേയി ഇന്ത്യന്‍ ഭരണം നടത്തിയതുവഴി ചരിത്രത്തില്‍ ഇടം സ്ഥാപിക്കുകയായിരുന്നു. അതേസമയം, വിശ്വാസവോട്ട് തേടുന്ന വേളയില്‍ അധാര്‍മികമായ ഒരു വോട്ടു കുത്തി വാജ്പേയിയുടെ കേന്ദ്രസര്‍ക്കാരിനെ താഴെയിറക്കാന്‍ ചങ്കൂറ്റം കാണിച്ച കോണ്‍ഗ്രസ് നേതാവ് ഗിരിധര്‍ ഗമാങ്ങ് ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ മൂക്കുകുത്തി വീഴുകയായിരുന്നു. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ആ ചവറ്റുകൂമ്പാരത്തില് വന്നുവീണിരിക്കുന്നത് രാഹുല്‍ഗാന്ധിയെന്ന യുവ കോണ്‍ഗ്രസ് നേതാവാണ്.
ഒറ്റദിവസം, ഒറ്റ നിമിഷം കൊണ്ട് ഈ ക്ഷുഭിത യൗവനത്തിന്റെ ന്യൂ ജനറേഷന് എഡിഷന് വാര്‍ത്തയില്‍ നിറഞ്ഞു. എങ്ങനെ, സ്വന്തം സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിനെതിരെ നടത്തിയ പ്രസ്താവനാ നിലപാടിലൂടെ. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയൊ എംഎല്‍എയൊ ആയിട്ടുള്ളവര്‍ ഏതെങ്കിലും ക്രിമിനല്‍ കേസില്‍ കുറ്റവാളികളാണെന്ന് കോടതി വിധി വന്നാല്‍ അവരുടെ അംഗത്വം നഷ്ടമാകും, അവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അയോഗ്യത സംഭവിക്കുമെന്ന് സുപ്രീംകോടതി ഒരു വിധിന്യായം പ്രഖ്യാപിച്ചു. ചരിത്രപരമായ വിധിയായിരുന്നു ഇത്. ഇന്ത്യന്‍ ജനതയുടെ അഭിലാഷമാണ് ഈ വിധിയിലൂടെ ചരിത്രത്തിന്റെ സിംഹാസനത്തിലേറിയിരുന്നത്. സുധീരമായ തീരുമാനം. അവിടെയുമിവിടെയും ചില മുറുമുറുപ്പുകളുണ്ടായെങ്കിലും സാധാരണ കോടതിവിധികളില്‍ ചിലതിനെതിരെ മുക്രയിട്ടു ചുരമാന്തുന്ന രാഷ്ട്രീയകക്ഷികളൊന്നും രംഗത്തു വന്നില്ല. സര്‍ക്കാര്‍ ഈ വിധിക്കെതിരെ എന്തു നിലപാട് കൈക്കൊള്ളുമെന്ന് കാത്തിരുന്നു. പക്ഷേ ജനഹിതം വിധിക്കനുകൂലമാണെന്ന് കണ്ട് പാര്‍ലമെന്റ് സമ്മേളനം നടന്ന ഘട്ടമായിരുന്നിട്ടും സര്‍ക്കാര്‍ കാര്യമായി എതിര്‍പ്പു പ്രകടിപ്പിച്ചില്ല. പക്ഷേ, നിയമനിര്‍മാണത്തിനുള്ള അധികാരം പാര്ലമെന്റിനാണെന്നിരിക്കെ, സമ്മേളന കാലത്തുണ്ടായ ഈ കോടതി വിധി മറികടക്കാന്‍ കൂട്ടാക്കാതെ കുറുക്കുവഴിയില്‍ ഓര്‍ഡിനന്‍സുമായി വന്നുകളഞ്ഞൂ സര്‍ക്കാര്‍. ആരുടെ സര്‍ക്കാര്‍? കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നയിക്കുന്ന യുപിഎ എന്ന മുന്നണിയുടെ, മന്മോഹന് സിംഗ് എന്ന പ്രധാനമന്ത്രി ഭരിക്കുന്ന കോണ്‍ഗ്രസിന്റെ, രാഹുല്‍ ഗാന്ധിയെന്ന കോണ്‍ഗ്രസ് വൈസ്പ്രസിഡന്റും എംപിയും പിന്തുണക്കുന്ന, സര്‍ക്കാരിന്റെ തീരുമാനം. ഓര്‍ഡിനന്‍സിറക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഓര്ഡിനന്സിറങ്ങി. അത് രാഷ്ട്രപതിയ്ക്ക് ഒപ്പുവെക്കാന്‍ അയച്ചു. ഓര്‍ഡിനന്‍സിനുള്ള മന്ത്രിസഭാ തീരുമാനം വന്നപ്പോഴേ വാര്‍ത്തകള്‍ പുറത്തുവന്നു. പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും വിമര്‍ശിച്ചു. സര്‍ക്കാര്‍ നീക്കം തെറ്റാണെന്ന് അഭിപ്രായം പറഞ്ഞു. പ്രതിപക്ഷത്തെ ബിജെപി നേതാക്കള്‍ എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ കണ്ട് ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ചില വിശദീകരണങ്ങള്‍ ആവശ്യപ്പെട്ട് ഓര്‍ഡിനന്‍സ് തിരിച്ചയച്ചു. അപ്പോഴാണ് യുവരാജാവെന്ന് സ്വയം വിളിക്കുന്ന രാഹുല്‍ഗാന്ധി കാര്യങ്ങള്‍ അറിഞ്ഞതത്രെ! സ്വന്തം പാര്‍ട്ടിക്കാരനായ ഒരു കേന്ദ്രമന്ത്രി നടത്തുന്ന പത്രസമ്മേളനത്തിലേക്ക് ഇടിച്ചു കയറിച്ചെന്ന് അത് കയ്യേറി മൈക്ക് കൈയിലെടുത്ത് ഓര്‍ഡിനന്‍സിനെതിരെ പ്രസ്താവന നടത്തി, ഓര്‍ഡിനന്‍സ് വിവരക്കേടാണെന്നും പിച്ചിക്കീറി എറിയണമെന്നും പ്രസ്താവിച്ചു. ഹൊ! തലേന്നുവരെ ഓര്‍ഡിനന്‍സിനെ എതിര്‍ക്കുന്നവരെ എതിര്‍ത്തിരുന്ന കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും കോരിത്തരിച്ചു. എഴുന്നേറ്റുനിന്ന രോമകൂപങ്ങളോടെ അവര്‍ രാഹുലിനെ വാഴ്ത്തി. ധീരമായ നടപടിയേയും പ്രസ്താവനയേയും ചരിത്രപരമെന്ന് വിശേഷിപ്പിച്ചു. പക്ഷേ, ചില ചോദ്യങ്ങള്‍, സംശയങ്ങള്‍ ഉയരുകയാണ്.
1. ഇങ്ങനെയൊരു സുപ്രീംകോടതി വിധി വന്നത് രാഹുല്‍ ഗാന്ധിയെന്ന എംപി, കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ്, ഭരണമുന്നണിയുടെ ചുക്കാന്‍ പിടിക്കുന്ന അമ്മയുടെ കൂടെ പാര്‍ക്കുന്ന മകന് അറിഞ്ഞില്ലെന്നുണ്ടോ?
2. ആ സുപ്രീംകോടതി വിധി, സ്വന്തം പാര്‍ട്ടിയെ വരുന്ന തെരഞ്ഞെടുപ്പിലും നിലവിലുള്ള പാര്‍ട്ടിയുടെ സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കിയ സാഹചര്യം വിലയിരുത്താന്‍ ഭാവി പ്രധാനമന്ത്രിയായി പാര്ട്ടിക്കാര് സ്വപ്നം കാണുന്ന രാഹുല്‍ അറിഞ്ഞില്ലെന്നോ?
3. ആ ഓര്‍ഡിനന്‍സിനെ മറികടക്കാന്‍ കിച്ചണ്‍ ക്യാബിനറ്റും മദാമ്മാഭരണചക്രവും നടത്തിയ കരുനീക്കങ്ങള്‍ പത്താം നമ്പര്‍ ജന്‍പഥില്‍ ഒരേ കൂരയ്ക്ക് കീഴില്‍ ഉണ്ടുറങ്ങുന്ന മകന് അറിഞ്ഞില്ലെന്നോ? അറിഞ്ഞില്ലെങ്കില്‍ സൂക്ഷിക്കുക, അവിടെ നടക്കുന്നതൊന്നും “മകനേ നിനക്കുവേണ്ടി”യല്ല. അറിഞ്ഞെങ്കില്‍ മനസ്സിലാക്കുക, മകനേ ഈ നാടകമൊക്കെ പൊറാട്ടാണെന്ന് തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് ബുദ്ധിയുണ്ട്.
ഇനി വേറെ ചില കാര്യങ്ങള്‍ നോക്കാം. മര്യാദയുടേയും മാന്യതയുടേയും പ്രശ്നം. ഭാവി പ്രധാനമന്ത്രിയായി ചിലര്‍ പകല്‍ സ്വപ്നം കാണുന്നുണ്ടല്ലോ. ഈ മാന്യനെ. പക്ഷേ,
1. ഒരു കേന്ദ്രമന്ത്രി നടത്തുന്ന പത്രസമ്മേളനത്തില്‍ ഒരു സാധാരണ പൗരന് മുന്നറിയിപ്പില്ലാതെ വന്ന് അത് കയ്യേറിയാല്‍ സര്‍ക്കാര്‍ സംവിധാനം എന്തു ചെയ്യും. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് വായപൊത്തി, കൂമ്പിനിടിച്ച്, അടുത്ത തലമുറയുണ്ടാകാതിരിക്കാന് പ്രാകൃത വന്ധ്യംകരണം നടത്തി ജയിലിലടക്കും. രാഹുല്‍ ഗാന്ധി അയാളുടെ മര്യാദയും മാന്യതയും മറന്നു, പക്ഷേ അജയ് മക്കന്‍ എന്ന മുന്‍ കേന്ദ്രമന്ത്രിയുടെ സുരക്ഷാ സംവിധാനക്കാര്‍ എന്തേ അതു മറന്നു. അതല്ല, രാഹുല്‍ അജയ് മാക്കനെ അറിയിച്ചാണു വന്നതും പ്രസ്താവന നടത്തിയതുമെങ്കില്‍ ഇതു മുഴുവന്‍ നാടകമായിരുന്നുവെന്നതിനു വേറേ തെളിവു വേണോ?
2. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ അതൃപ്തിയും അപാകതയുമുണ്ടായിരുന്നെങ്കില് രാഹുലിന് അത് മാന്യമായ, രാഷ്ട്രീയ തന്ത്രപരമായ രീതിയില്‍ പ്രകടിപ്പിച്ചുകൂടായിരുന്നില്ലേ. ഇനി പത്രസമ്മേളനത്തില്‍ കൂടിയാണെങ്കില്‍ പോലും മാന്യമായ ഭാഷയില്‍ അത് പിന്‍വലിക്കാന്‍ ആവശ്യപ്പെടാമായിരുന്നില്ലേ. പകരം ഒരു മാവോയിസ്റ്റ് ശൈലിക്കും താഴ്ന്ന നിലവാരത്തില്‍ പ്രതികരിച്ചത് ആരോടുള്ള പക തീര്‍ക്കാന്‍? “അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്” എന്നതുതന്നെ തലതെറിച്ച മകന്റെ അവസ്ഥയാണ്. അമ്മയോടു തോറ്റാല്‍ അതിന് പത്രസമ്മേളനം നടത്തി ആക്രോശിക്കുന്നത് തെമ്മാടിത്തമാണ് എന്നുപറയാന്‍ മാന്യത സമ്മതിക്കുന്നുമില്ല.
2. ആരാണ് ഈ ഓര്‍ഡിനന്‍സിറക്കിയത്? കേന്ദ്രമന്ത്രിസഭ. ആരാണ് യഥാര്‍ത്ഥ ഉത്തരവാദി? പ്രധാനമന്ത്രി. അദ്ദേഹത്തെ ഭരണത്തില്‍ സഹായിക്കാനാണല്ലോ മന്ത്രിസഭ. അപ്പോള്‍ ആരോടാണ് പ്രതികരിക്കേണ്ടത്? പ്രധാനമന്ത്രിയോട്. പക്ഷേ പ്രധാനമന്ത്രിയുടെ ഓഫീസ് തിരക്കിട്ട് ഇന്നലെ ഒരു പ്രസ്താവനയിറക്കി, രാഹുല്‍ഗാന്ധി ഓര്‍ഡിനന്‍സിനെതിരെ എഴുതിയ കത്ത് പ്രധാനമന്ത്രിക്കു ലഭിച്ചുവെന്ന്. അതെഴുതിയ സമയവും കിട്ടിയ സമയവുമെല്ലാം സിബിഐ അന്വേഷിച്ചാലും സത്യാവസ്ഥ പുറംലോകം ഔദ്യോഗികമായി അറിയില്ല. പത്രസമ്മേളനത്തിലെ ആക്രോശം വിവാദമായപ്പോഴാണ് കത്തെഴുതിയത്. കത്തെഴുതാം. അതിനധികാരമുണ്ട്. അതാണ് മാന്യത. എന്നാല്‍ ഭരണത്തലവന് വിദേശപര്യടനത്തിലായിരിക്കെ, അതും അമേരിക്കന്‍ ഭരണത്തലവനെ കാണാന്‍ വാഷിംഗ്ടണില്‍ വൈതൗസിലേക്ക് ചര്‍ച്ചകള്‍ക്കായി പോകാനിരിക്കെയായിരുന്നു ഇവിടെ സ്വന്തം സര്‍ക്കാരിന്റെ, പാര്‍ട്ടിയുടെ സുപ്രധാന നേതാവായ ഒരാള്‍ പ്രധാനമന്ത്രിയെ തള്ളിപ്പറഞ്ഞത്. ഓര്‍ഡിനന്‍സ് വിവരക്കേടാണെന്ന് പറഞ്ഞാല്‍ അര്‍ത്ഥം അതിറക്കിയ തലക്ക് വെളിവില്ലെന്ന് തന്നെയാണല്ലൊ.
വൈറ്റ് ഹൗസിലെ കസേരയില്‍ ഒബാമയുമായി ചര്‍ച്ചകള്‍ നടത്തുമ്പോള്‍ മന്മോഹന് രാഹുലിന്റെ ഈ വിമര്‍ശനം എത്രത്തോളം ആത്മാഭിമാനവും അന്തസ്സും ആത്മധൈര്യവും കൂട്ടിയിട്ടുണ്ടാവും!! പ്രതിപക്ഷ കക്ഷികള്‍ പോലും ഭരണത്തലവന് വിദേശരാജ്യങ്ങളിലായിരിക്കുമ്പോള് രാഷ്ട്രീയ വിമര്‍ശനങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും നടത്താതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ആ മര്യാദയും മറന്ന രാഹുല്‍ എന്തുകൊണ്ടും ഭാവി പ്രധാനമന്ത്രിപദത്തിലേക്കുള്ള മത്സരത്തിന് യോഗ്യന്‍ തന്നെ!!!
ഇതിനേക്കാളെല്ലാം പ്രധാനമാണ് മറ്റൊന്ന്. ഓര്‍ഡിനന്‍സുകളുടെ ഹോള്‍സെയില്‍ ഏജന്റുമാരാണ് കോണ്‍ഗ്രസുകാര്‍. മുതുമുത്തച്ഛന് മുതല്‍ അച്ഛന് വരെയുള്ളവര്‍ ഭരിച്ചുമുടിച്ച കാലത്തെ ഓര്‍ഡിന്‍സുകളുടെ എണ്ണമെടുത്താല്‍ കാക്കത്തൊള്ളായിരം വരും. അവയില്‍ ഭരണപരമായ അനിവാര്യതയില്‍ വന്നത് പത്തുശതമാനം കാണും. ബാക്കിയെല്ലാം ദുര്‍ഭരണത്തിന്റെ ദുര്‍ഭഗ സന്തതികളാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ഓര്‍ഡിനന്‍സിറക്കിയാല്‍ ആറുമാസത്തില്‍ അത് നിയമമാക്കണമെന്നാണ് വ്യവസ്ഥ. പക്ഷേ, ആ കാലാവധി കഴിഞ്ഞ് പലവട്ടം നീട്ടിയ ഓര്‍ഡിനന്‍സുകള്‍ പോലുമുണ്ട്. ഇന്ദിരാഗാന്ധിയുടെ ഭരണത്തെ ഓര്‍ഡിനന്‍സ് രാജെന്നാണ് അറിയപ്പെട്ടിരുന്നതുപോലും. അച്ഛന് രാജീവിന്റെ കാലത്ത് പിന്നെ ഓര്‍ഡിനന്‍സുകള്‍ വേണ്ടിയിരുന്നില്ല, മൃഗീയ ഭൂരിപക്ഷം കൊണ്ട് നേരിട്ടു നിയമമുണ്ടാക്കലായിരുന്നു. ഇപ്പോള്‍ കീറിയെറിയാന്‍ പറഞ്ഞ ഓര്ഡിനന്സിനെപ്പോലെ അച്ഛന്റെ കാലത്തുണ്ടാക്കിയ പല നിയമങ്ങളുണ്ട്.
അതിലിപ്പോള്‍ ഏറ്റവും പ്രസക്തമായ ഒരെണ്ണം മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം നല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ, ഷാബാനോ കേസിലെ വിധിക്കെതിരെ അച്ഛന് രാജീവ് കൊണ്ടുവന്ന നിയമമാണ്, 1986-ലെ മുസ്ലിം വിമന്‍ ആക്ട്. ആ നിയമം വിവരക്കേടായിരുന്നുവെന്നും പിച്ചിച്ചീന്തണമെന്നും പറയാന്‍ മകന് രാഹുല്‍ തയ്യാറാകുമോ?
ചോദ്യത്തിന്റെ യുക്തി ഇതാണ്, ഒന്ന്: ഇപ്പോഴത്തെ ഓര്‍ഡിനന്‍സും അച്ഛന്റെ നിയമവും സുപ്രീംകോടതി വിധിയെ മറികടക്കാനുണ്ടാക്കിയതാണ്. രണ്ട്: രണ്ടും സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ ശുചീകരണത്തിനുണ്ടായ വിധിക്കെതിരേയുള്ളതാണ്. മൂന്ന്: രണ്ടിലും ഭൂരിപക്ഷ ജനഹിതം സുപ്രീംകോടതിവിധിയ്ക്കൊപ്പമാണ്.
അച്ഛനെ തിരുത്താന്‍ മകന് തയ്യാറാകട്ടെ, അത് അമ്മയ്ക്കുമുള്ളൊരു കിഴുക്കുമായിരിക്കും. സമൂഹത്തെ ബാധിക്കുന്ന തെറ്റുകള്‍, അതും ധാര്‍മികതയെ ബാധിക്കുന്നതാണെങ്കില്‍ അച്ഛനെയും അമ്മയെയും ശിക്ഷിക്കാന്‍ മക്കള്‍ക്ക് അവകാശമുണ്ട്, അത് ധര്‍മമാണ്. അങ്ങനെയൊരു തിരുത്തിന്, പിച്ചിച്ചീന്തലിന് തയ്യാറായാല്‍ രാഹുലിന് ചരിത്രത്തിന്റെ സിംഹാസനത്തില്‍ കയറിയിരിക്കാം. മറിച്ചാണെങ്കില്‍ എത്രയൊക്കെ ക്ഷോഭിക്കുന്ന യൗവനം അഭിനയിച്ചാലും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്കേ അതെല്ലാം വഴിതെളിയ്ക്കൂ. വോട്ടര്‍മാര്‍ക്കറിയാം എന്തുവേണമെന്ന്. അവര്‍ ഇത്തരം പാഴ്വസ്തുക്കള് ചവറ്റുകുട്ടയിലാണെറിയുന്നത്, എറിയുക തന്നെ ചെയ്യും; ചരിത്രത്തിന്റെ ചവറ്റു കുട്ടിയിലേക്ക്.
ഒരിക്കല്‍ ന്യൂദല്‍ഹിയില്‍ സമരം നയിച്ച് മുലായംസിംഗിന്റെ പാര്‍ട്ടിയിലെ എംപി ആയിരുന്ന രാജ്ബബ്ബാര്‍ അറസ്റ്റ് വരിച്ചു. വിമുക്തനായപ്പോള്‍ ശരീരമാകെ ചെളിയും ചായവും പൂശി ലോക്സഭയിലേക്ക് കടന്നുവന്ന്, തന്നെ എന്‍ഡിഎ സര്‍ക്കാരിന്റെ പോലീസ് മര്‍ദ്ദിച്ചെന്ന് വികാരം കൊണ്ടു. അതുകണ്ട് പ്രധാനമന്ത്രിയായിരുന്ന വാജ്പേയി പറഞ്ഞു, “സാഹിബ്, താങ്കള്‍ നല്ലൊരു നടനാണ്. അത് സിനിമാ സ്ക്രീനിലും നാടകവേദിയിലും പറ്റും. ഇത് ജനാധിപത്യവേദിയാണ്. ഇവിടെ അഭിനയം മാത്രം പോരാ അനുഭവം കൂടി വേണം. അതു കൂടി പഠിയ്ക്കുക, വിജയിക്കും,” എന്ന്. സഭ ഒന്നടങ്കം പൊട്ടിച്ചിരിച്ചു, രാജ് ബബ്ബാറും. ഒരുപക്ഷേ രാഹുലിന്റെ നാടകം കണ്ടവരെല്ലാരും ഇതിന് സമാനമായിട്ടാവും ചിന്തിച്ചിരിക്കുക.
പിന്കുറിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ ടി.എന്‍.ശേഷന് നിര്‍ദ്ദേശിച്ച പല രാഷ്ട്രീയ-സാമൂഹ്യ പരിഷ്കാരങ്ങളുമാണിപ്പോള് പലഘട്ടങ്ങളിലായി കോടതി വിധികളിലൂടെ നടപ്പാകുന്നത്. ശേഷനെ നിഷ്ക്രിയനാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ മൂന്നംഗ സമിതിയാക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ (നരസിംഹറാവു) ഇറക്കിയതും ഒരു ഓര്‍ഡിനന്‍സായിരുന്നു.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: