വോട്ടിംഗ്യന്ത്രത്തില്‍ ഒരു പൗരന് നിഷേധവോട്ടും രേഖപ്പെടുത്താനുള്ള ബട്ടണ്‍ സജ്ജീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിക്കുന്ന സുപ്രീംകോടതി വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇടം നേടുന്ന വിധിയായി വിശേഷിക്കപ്പെടുന്നു. വോട്ട് ചെയ്യാനുള്ള അവകാശം മൗലികാവകാശമാണെന്ന പോലെതന്നെ നിഷേധവോട്ട് രേഖപ്പെടുത്താനുള്ള അവകാശവും ഒരു പൗരന്റെ മൗലികാവകാശമാണെന്നാണ് കോടതി വിശദീകരണം. ഈ വിധിക്ക് പരമാവധി പ്രചാരണം നല്‍കണമെന്നും വരുന്ന തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടിംഗ്യന്ത്രത്തില്‍ നിഷേധവോട്ട് രേഖപ്പെടുത്താനുള്ള ബട്ടണ്‍ സജ്ജീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിധി തെരഞ്ഞെടുപ്പ് സംശുദ്ധവും കാര്യക്ഷമവുമാക്കുമെന്നും യോഗ്യതയില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്ണയിക്കുന്നതില്നിന്നും പാര്‍ട്ടികളെ പിന്തിരിപ്പിക്കുമെന്നുമാണ് പ്രതീക്ഷ. ഒരു സ്ഥാനാര്‍ത്ഥിയെ വേണമോ വേണ്ടയോ എല്ലാവരെയും നിരസിക്കണോ എന്നും തീരുമാനിക്കാനുള്ള അവസരം ഇതോടെ വോട്ടര്‍ക്ക് ലഭ്യമാകും. ഈ വിധിയെ അണ്ണാ ഹസാരെ, അരവിന്ദ് കേജ്രിവാള്, ബിജെപി പാര്‍ട്ടികള്‍ സ്വാഗതം ചെയ്തിരിക്കുകയാണ്. സിപിഐ-സിപിഎം വിരുദ്ധ ചേരിയിലാണ്. ഈ നിര്‍ദ്ദേശം നടപ്പില്‍ വരികയാണെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ആദര്‍ശശുദ്ധിയുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ നിര്‍ബന്ധിതമാകുകയും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്ഥാനാര്‍ത്ഥികളാകാന്‍ മടി കാണിക്കുകയൂം ചെയ്യും എന്നാണ് പ്രതീക്ഷ.
ഒരു വോട്ടറിന് എല്ലാ സ്ഥാനാര്‍ത്ഥികളെയും നിരസിക്കാമെന്ന് വരുമ്പോള്‍ ജനതാല്പര്യമാണ് സംരക്ഷിക്കപ്പെടുക. ജനാധിപത്യം എന്നു പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ തീരുമാനം എടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമാണല്ലോ. ജനാധിപത്യ ചരിത്രത്തില്‍ ഇടംപിടിക്കുന്ന ഈ വിധിയെപ്പറ്റി വോട്ടര്‍മാരെ ബോധവല്‍ക്കരിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്നു. ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കാതിരിക്കാനും ഈ വിധി നിര്‍ണായകമാകും. ആരെ തെരഞ്ഞെടുക്കണമെന്ന് നിശ്ചയിക്കാനുള്ള അവകാശം ഭരണഘടന നല്കിയ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശമാണ്. ബിജെപി വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ ഉയരുന്ന മറ്റൊരു അഭിപ്രായം ജുഡീഷ്യറി എക്സിക്യൂട്ടീവിന്റെയും ലെജിസ്ലേച്ചറിന്റെയും അധികാരങ്ങള്‍ കയ്യടക്കുന്നു എന്നാണ്. ഈ വിഷയം യഥാര്‍ത്ഥത്തില്‍ ജനപ്രതിനിധികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണെങ്കിലും അവര്‍ സ്വന്തം താല്പര്യം സംരക്ഷിക്കുവാന്‍ ജാഗരൂകരാകുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കി ‘വോട്ടിന് പണം’ എന്ന തത്വം നടപ്പാക്കി വിജയം വരിക്കുന്നു. ജനാധിപത്യ പ്രക്രിയയെ സംശുദ്ധമാക്കാനും കാര്യക്ഷമമാക്കാനും ഇത് തീര്‍ച്ചയായും സഹായകരമാകുന്നത് ഒരു മണ്ഡലത്തില്‍ ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിയെ വേണമോ, വേണ്ടയോ, നിരസിക്കണോ എന്ന അവകാശം വോട്ടറിന് ഒരു ബട്ടണ്‍ അമര്‍ത്തുകവഴി ലഭ്യമാകുന്നു എന്നതിലൂടെയാണ്. വോട്ടര്‍മാര്‍ എല്ലാവരെയും നിരസിക്കുന്ന അവസ്ഥയുണ്ടായാല്‍ പുതിയ തെരഞ്ഞെടുപ്പ് വേണ്ടിവരുമോ മുതലായ ചോദ്യങ്ങള്‍ ഈ വിഷയത്തെ സങ്കീര്‍ണമാക്കുന്നുണ്ട്.
പിയുസിഎല്‍ നല്കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി. ജനാധിപത്യ പ്രക്രിയയെ സംശുദ്ധവും കാര്യക്ഷമവുമാക്കും എന്ന് പറയുമ്പോള്‍തന്നെ ഈ പ്രക്രിയ സങ്കീര്ണമാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. രാഷ്ട്രീയരംഗം അഴിമതിയില്‍ മുങ്ങിയപ്പോള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശത്തിന് വേണ്ടിയും മുറവിളി ഉയര്‍ന്നിരുന്നല്ലോ. വരാന്‍ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇൗ രീതി നടപ്പാക്കണമെന്നും സുപ്രീംകോടതി ഇലക്ഷന് കമ്മീഷനോട് നിര്‍ദ്ദേശിച്ചുകഴിഞ്ഞു. അന്‍പത് ശതമാനം നിഷേധവോട്ടാണെങ്കില് വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഈ ആശയം വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമോ എന്ന ഭീതി അസ്ഥാനത്താകുന്നത് തീരുമാനം എടുക്കാനുള്ള അവരുടെ മൗലികാവകാശം അവര്‍ പ്രാവര്ത്തിമാക്കുന്നു എന്നതിനാലാണ്. ആരെ വേണം, വേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം ജനാധിപത്യ പ്രക്രിയയുടെ ആണിക്കല്ലാണ്. നിലവിലെ തെരഞ്ഞെടുപ്പില്‍ പണക്കൊഴുപ്പും കണ്ടാണ് സ്ഥാനാര്‍ത്ഥിയുടെ കഴിവോ സ്വഭാവമഹിമയോ നോക്കിയല്ല തെരഞ്ഞെടുപ്പ് പ്രക്രിയ. ഈ വിധി പ്രാവര്‍ത്തികമായാല്‍, ജനങ്ങള്‍ അതിനോട് ആത്മാര്‍ത്ഥമായി സഹകരിച്ചാല്‍ ക്രിമിനലുകളെ ഒഴിവാക്കി രാഷ്ട്രീയരംഗം സംശുദ്ധമാക്കാനും അഴിമതിരഹിത ഭരണം ലഭ്യമാകാനും സാധ്യതയൊരുങ്ങും. അതേസമയം, വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന ഈ വിധിയുടെ പ്രായോഗികവശം വ്യാപകമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: