തിലകനില്ലാതെ മലയാള സിനിമ ഒരു വര്‍ഷം കടന്നു പോയിരിക്കുന്നു. അവസാന നിമിഷം വരെ അഭിനയത്തിനും സിനിമയ്ക്കുമായി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു തിലകനെന്ന സുരേന്ദ്രനാഥ തിലകന്. തിലകന് ഇല്ലാതെ മലയാള സിനിമ സുഗമമായി മുന്നോട്ടു പോയെങ്കിലും അദ്ദേഹത്തിലൂടെ ജനിക്കുമായിരുന്ന നിരവധി കഥാപാത്രങ്ങള്‍ ഉണ്ടാകാതെ പോയി എന്ന സത്യത്തെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. തിലകന് വെള്ളിത്തിരയിലും സ്റ്റേജിലും അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മലയാളികളുടെ മനസ്സില്‍ ജീവിക്കുന്നുണ്ട്. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ എക്കാലത്തും സജീവമായി നിലനില്ക്കാന് അതു തന്നെ ധാരാളം.
ഒരു കലാകാരനെന്ന നിലയില്‍ തിലകന് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു എന്ന പരാതി അദ്ദേഹത്തിനു തന്നെ ഉണ്ടായിരുന്നു. ആ പരാതി തിലകന് പലതവണ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തതാണ്. പരാതികള്‍ നിലനില്‍ക്കുമ്പോഴും അദ്ദേഹം സിനിമയിലൂടെ ശക്തമായ കഥാപാത്രമായി അഭിനയത്തിന്റെ കൊടുമുടികളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. അന്ന് തിലകന് ഉന്നയിച്ചിരുന്ന പരാതികളും തനിക്കെതിരായി നടന്നുവെന്ന് അദ്ദേഹം തന്നെ പരസ്യമായി പറഞ്ഞ ഗൂഢാലോചനകളുമെല്ലാം സത്യമാണെന്ന് വിശ്വസിക്കേണ്ടിവരുന്നു ഇപ്പോള്‍. കാരണം മരണ ശേഷവും മഹാനായ ആ കലാകാരന് അവഗണന അനുഭവിക്കുകയാണ്. മലയാള സിനിമാലോകവും സര്‍ക്കാരും തിലകനെന്ന നടനെ ഓര്മ്മദിനത്തിലെങ്കിലും അനുസ്മരിക്കുകയോ നാളത്തെ തലമുറയ്ക്ക് ഓര്‍ക്കത്തക്ക വിധത്തില്‍, സിനിമയിലൂടെ അല്ലാതെ, അടയാളപ്പെടുത്തുകയോ ചെയ്യുന്നില്ല. മരണ ശേഷവും ഇത്രത്തോളം അവഗണന അനുഭവിക്കേണ്ടിവന്ന മറ്റൊരു നടന് മലയാളത്തിലുണ്ടാകില്ല.
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 24ന് 77-ാം വയസ്സിലാണ് തിലകന് അന്തരിക്കുന്നത്. വേര്‍പാടിന്റെ ഒരുവര്‍ഷം കൊണ്ട് തിലകനെ എത്രപെട്ടെന്ന് മറക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ഭുതം. ആദ്യ ചരമവാര്‍ഷികം അധികമാരാലും ഓര്‍മ്മിക്കപ്പെടാതെ കടന്നുപോയി. സോഷ്യല്‍ മീഡിയയില്‍ ചില തിലകന് ആരാധകരാണ് അത് ആദ്യം ഓര്മ്മിച്ചറിയിച്ചത്. മലയാള സിനിമാലോകം ഒന്നടങ്കം അപ്പോള്‍ ചെന്നൈയില്‍ ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തിന്റെ ആഘോഷത്തിമിര്‍പ്പിലായിരുന്നു. ദക്ഷിണേന്ത്യന്‍ ഭാഷകളിലഭിനയിച്ചുകൊണ്ട് ഇന്ത്യന്‍ സിനിമയ്ക്ക് മികച്ച സംഭാവനകള്‍ നല്കിയ നടനായിരുന്നു അദ്ദേഹം.
ഒന്‍പത് തവണ സംസ്ഥാനസര്‍ക്കാരിന്റെ പലതരത്തിലുള്ള പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. ദേശീയതലത്തില്‍ മൂന്ന് തവണ ആദരിക്കപ്പെട്ടു. 1987ല്‍ ഋതുഭേദത്തിലെ അഭിനയത്തിനും 2006ല്‍ ഏകാന്തത്തിലെ അഭിനയത്തിനും 2012 ല്‍ ഉസ്താദ് ഹോട്ടലിലെ അഭിനയത്തിനുമാണ് ദേശീയതലത്തില്‍ അദ്ദേഹം ആദരിക്കപ്പെട്ടത്. പലതവണ ദേശീയതലത്തിലുള്ള മികച്ച നടനെ തെരഞ്ഞടുക്കുമ്പോള്‍, തിലകനോട് മത്സരിച്ചാണ് കമലഹാസനെ പോലുള്ള നടന്മാര് വിജയിച്ചത്. അത്തരത്തിലുള്ള തിലകനെ ചെന്നൈയിലെ സിനിമയുടെ നൂറാം പിറന്നാള്‍ ദിനത്തില്‍ ആദരിക്കാമായിരുന്നു എന്നിരിക്കെ മലയാള സിനിമാ സമൂഹം മനഃപ്പൂര്‍വ്വം അത് വിസ്മരിച്ചത് വലിയ നന്ദികേടും ഗുരുത്വക്കേടുമാണ്.
സര്‍ക്കാരും സിനിമാ സംഘടനകളുമെല്ലാം തിലകനെന്ന മഹാനടനെ മറന്നുകഴിഞ്ഞ മട്ടാണ്. പലരുടെയും ചരമദിനങ്ങളില്‍ ഓര്‍മ്മക്കുറിപ്പുകളും മറ്റുമായി എത്താറുള്ള താരങ്ങളെ ആരെയും തിലകന്റെ ഓര്‍മ്മദിവസത്തില്‍ കണ്ടില്ല. ആരും തിലകന്റെ ഓര്‍മ്മപുതുക്കാനോ അതിനായി പ്രത്യേകിച്ചെന്തെങ്കിലും ചെയ്യാനോ തയ്യാറായില്ല. സ്വന്തം മക്കള്‍ മാത്രം അച്ഛന്റെ ചരമദിനം ഓര്‍ത്തുവെയ്ക്കുകയും ആലംബഹീനര്‍ക്ക് അന്നദാനം നടത്തുകയും ചെയ്തു. തിലകന്റെ മക്കളായ ഡോക്ടര്‍ സോണിയയും സോഫിയയും പുലയനാര്‍കോട്ട സര്‍ക്കാര്‍ വൃദ്ധസദനത്തിലെത്തി അന്തേവാസികള്‍ക്ക് ഭക്ഷണം നല്കി. മകന് ഷോബി തിലകന് നഗരസഭയുടെ പടിഞ്ഞാറേക്കോട്ടയിലുള്ള യാചകപുനരധിവാസ കേന്ദ്രത്തില്‍ ഉച്ചഭക്ഷണം നല്കി.
തിലകന്റെ ഓര്‍മ്മദിവസത്തില്‍ ബന്ധുക്കളല്ലാത്തവര്‍ നടത്തിയ ഏക പരിപാടി തിലകന് ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാര സമര്‍പ്പണമായിരുന്നു. ആലപ്പുഴ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരം മുന്നൂറിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ഗിന്നസ് ബുക്കില്‍ ഇടം നേടിയ ശശികുമാറിനും പൊതുപ്രവര്‍ത്തനത്തിനുള്ള പുരസ്കാരം പി.സി.ജോര്‍ജ്ജിനും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് സമ്മാനിച്ചു.
എവിടെയും തലകുനിക്കാത്ത പോരാളിയായിരുന്നു തിലകന്. പലരും അദ്ദേഹത്തെ ധിക്കാരിയിയി മുദ്രകുത്തിയതും ഈ സ്വഭാവ വിശേഷം കൊണ്ടായിരുന്നു. ഒരു മികച്ച നടനുമാത്രം കഴിയാവുന്നവിധം അദ്ദേഹം തന്റെ ഓരോ കഥാപാത്രത്തെയും തന്മയത്തത്തോടെ അവതരിപ്പിക്കുകയും പ്രേക്ഷകരുടെ മനസ്സിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്തു. പൊതുസമൂഹത്തിന് തങ്ങള്‍ക്കൊപ്പം നില്ക്കുന്ന നടനെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ കുറിച്ചുണ്ടായിരുന്നത്. കാരണം തിലകന് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഓരോന്നും സാധാരണ ജനങ്ങളുടെ ജീവിതത്തിനൊപ്പം നില്‍ക്കുന്നവയായിരുന്നു. തിലകന് തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയാണ്. 1956ല്‍ പഠനം ഉപേക്ഷിച്ച് പൂര്‍ണ്ണസമയ നാടകനടനായി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരില്‍ ഒരു നാടകസമിതി നടത്തിയിരുന്നു. മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകന് നാടകസംവിധാനത്തിലേക്ക് കടക്കുന്നത്. 1966 വരെ കെപിഎസിയിലും തുടര്‍ന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ.ആന്റണിയുടെ സമിതിയിലും പ്രവര്‍ത്തിച്ചു. 18 ഓളം പ്രൊഫഷണല്‍ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു തിലകന്. 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു.
ഉള്‍ക്കടല്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് തിലകന് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. 1981ല്‍ കോലങ്ങള്‍ എന്ന ചിത്രത്തില്‍ മുഴുക്കുടിയനായ കള്ളുവര്‍ക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ‘സീന്‍ ഒന്ന് നമ്മുടെ വീട്’. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സിനിമയില്‍ സജീവമായിരുന്നപ്പോഴും നാടകം തിലകന് എന്നും ആവേശമായിരുന്നു. സിനിമാ തിരക്കുകള്‍ക്കിടയില്‍ പിന്നീട് പഴയതുപോലെ നാടക രംഗത്ത് സജീവമാകാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ആ രംഗത്ത് നിന്നു നേടിയ അനുഭവങ്ങളും പ്രശസ്തിയും എന്നും അദ്ദേഹത്തിനു പിന്‍ബലമായുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ സിനിമയില്‍ നിന്നു ഊരു വിലക്കുമ്പോള്‍ നാടകരംഗത്ത് വീണ്ടും സജീവമാകുമെന്ന് പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായില്ല. നാടക രംഗത്തു നിന്ന് സിനിമയിലെത്തിയ ധാരാളം പേരുണ്ട്. അവര്‍ താരമായിട്ടില്ല. പക്ഷെ അവഗണിയ്ക്കാനാകാത്ത നടന്മാരായി മലയാള സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
തിലകന് തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രത്തിലേയ്ക്കും തന്നിലെ നടനവൈഭവത്തെ സന്നിവേശിപ്പിച്ച് സ്വയം ആ കഥാപാത്രമായി ജീവിച്ചു കാണിക്കുകയാണ് ചെയ്തത്. ഒരേ സ്വഭാവത്തിലുള്ള കഥാപാത്രങ്ങളെ കൂടുതലായി അവതരിപ്പിക്കേണ്ടി വരിക എന്നത് കച്ചവട സിനിമകളുടെ പൊതുവായ ഒരു സവിശേഷതയാണ്. അത് തിലകനും ചെയ്യേണ്ടി വന്നിട്ടുണ്ട്. എങ്കിലും വൈവിദ്ധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ തിലകന് ലഭിച്ചിട്ടുണ്ട്. അവ ഓരോന്നും ഒന്നിനൊന്ന് മികച്ചതായിരുന്നു. അതെല്ലാം എക്കാലത്തും ഓര്‍ക്കത്തക്ക തരത്തില്‍ അടയാളപ്പെടുത്താന്‍ തിലകന് കഴിഞ്ഞു. ആ അടയാളപ്പെടുത്തലുകള്‍ മതി തിലകന് എന്നും മലയാളിയുടെ ഓര്‍മ്മപ്പുസ്തകത്തില്‍ നിറഞ്ഞുനില്ക്കാന്. എങ്കിലും അനര്‍ഹര്‍ക്കും സ്മാരകങ്ങളുയര്ത്തുകയും അവര്‍ക്കായി അനുസ്മരണസമ്മേളനങ്ങള്‍ അരങ്ങേറുകയും ചെയ്യുന്ന ഇക്കാലത്ത് തിലകനെ വിസ്മരിച്ചത് ഉചിതമായില്ല. അതിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാരിനും മലയാള സിനിമാപ്രവര്‍ത്തകര്‍ക്കും കഴിയണം.
e-mail: [email protected]
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: