ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഭരണത്തില്‍ വരാതിരിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പശ്ചിമബംഗാള്‍ സംസ്ഥാന സിപിഎം യോഗത്തിലാണ് വെളിപാട് വന്നത്. നിലപാട് എന്തായിരിക്കുമെന്ന് ഇപ്പോള്‍ വ്യക്തമാകുന്നില്ലത്രെ. അതിനായി പാര്‍ലമെന്റില്‍ അംഗസംഖ്യ വര്‍ധിപ്പിക്കാനുള്ള നടപടികളിലൂടെ മുന്നോട്ട് പോകുമെന്നും പറയുന്നു.
അടവ് നയം വ്യക്തമാക്കാത്തത് ഒരുപക്ഷെ മൂന്നാം യുപിഎ ഭരണത്തിന് കളം ഒരുക്കാന്‍ വേണ്ടി കൂടെ ആയിരിക്കാം. ബിജെപി കേന്ദ്രഭരണത്തില്‍ വരാതിരിക്കാനാണല്ലോ കളികള്‍ മുഴുവനും. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാതിരിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടുമിരിക്കുന്നു. പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് വരുത്തിത്തീര്ക്കാനാകുമല്ലോ. യുപിഎ വീണ്ടും അധികാരത്തിലെത്താനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുത്താല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയാണ് ഇടതുപക്ഷം പുലര്‍ത്തുന്നത്. നിലവിലുള്ള പ്രധാനമന്ത്രിയും അക്കാര്യം വ്യക്തമാക്കുകയുണ്ടായി. ഉപദേശകനായി എങ്കിലും രാഹുലിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ തന്റെ സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചു കഴിഞ്ഞു. പ്രധാനമന്ത്രിയായി രണ്ടുതവണ രാജ്യം ഭരിച്ച ഒരാള്‍ വെറും മന്ത്രിയായി മറ്റൊരാളുടെ കീഴില്‍ പ്രവര്‍ത്തിച്ച പാരമ്പര്യമോ കീഴ്വഴക്കമോ ഇതുവരെ ഉണ്ടായിട്ടില്ലല്ലോ! കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിവരെ രാഹുലിനെ പിന്താങ്ങിക്കഴിഞ്ഞു.
മകന്റെ “കഴിവ്” യഥാര്‍ത്ഥത്തില്‍ അറിഞ്ഞിട്ടുള്ള മാതാവ് സോണിയ ഇതുവരെ ഒരു അഭിപ്രായവും വെളിപ്പെടുത്തിയിട്ടില്ല. ആരോഗ്യപരിശോധനയ്ക്കായി യുഎസില്‍ പോയിരിക്കുന്ന അവര്‍ തിരിച്ചെത്തിയ ശേഷം ഒരുപക്ഷെ സമ്മതം അറിയിച്ചേക്കാം. എല്ലാം സാഹചര്യങ്ങളും പിന്തുണയും പ്രോത്സാഹനവും അധികാരരംഗത്ത് കുടുംബ പാരമ്പര്യവുമുള്ള യുവരാജന് ഒന്നും വിട്ടു പറയുന്നില്ല. എന്തെങ്കിലും പറയാമെന്ന് വച്ചാല്‍ പോലും അവയെല്ലാം വിവാദത്തിലും വിമര്‍ശനത്തിനും ഇടനല്കുകയും ചെയ്യും. അന്തര്‍മുഖനായ കിരീടവകാശിയുടെ ഉള്ളിലിരിപ്പ് സ്വന്തം മാതാവിനെ അറിയൂ. ഭാരതം പോലെ ഒരു രാഷ്ട്രത്തിന്റെ ഭരണം എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്ന് സ്വന്തം പരിമിതികള്‍ അറിയാവുന്ന രാഹുല്‍ മനസ്സിലാക്കിയിട്ടുണ്ടാകണം. 2004 ല്‍ രാഷ്ട്രീയ രംഗത്ത് സജീവമായി എത്തിയ രാഹുല്‍ രണ്ട് തവണ ലോകസഭാംഗമായി. പാര്‍ലമെന്റിലെ പ്രകടനം ജനം കണ്ടറിഞ്ഞു. എത്ര ദിവസം സമ്മേളനങ്ങളില്‍ പങ്കെടുത്തു എന്ന കാര്യവും മനസ്സിലാക്കിയിട്ടുണ്ട്. ജയ്പൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ “അരിയിട്ടു വാഴ്ച” നടത്തി രണ്ടാമനുമാക്കി, വൈസ് പ്രസിഡന്റായിരുന്നിട്ടും എന്തെങ്കിലും പ്രകടമായി കാണിക്കാനായോ? നിശ്ശബ്ദനായി പാര്‍ട്ടി കാര്യങ്ങള്‍ നിര്‍വഹിച്ചു വരുന്നു എന്നാണ് കോണ്‍ഗ്രസുകാര്‍ സ്വാഗതം പറയുന്നത്. സര്‍ക്കാര്‍ പരസ്യങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവയിലൂടെ വീണ്ടും അധികാരത്തില്‍ വരാമെന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നത്. കേന്ദ്രമന്ത്രി കപില്‍സിബല്‍ കേരളത്തില്‍വന്ന് പ്രസ്താവന നടത്തിയത് ആ തരത്തിലാണ്.
സോണിയ രോഗാതുരയും ക്ഷീണിതയുമായിട്ടാണ് കാണപ്പെടുന്നതെങ്കിലും അവരുടെ കഴിവിനെക്കുറിച്ചും നേതൃപാടവത്തെ സംബന്ധിച്ചും പറയാതിരിക്കാനാവില്ല. കഴിഞ്ഞ ലോക്സഭാ സമ്മേളനത്തില്‍ ഭക്ഷ്യ-സുരക്ഷാ ബില്ലിനെ ന്യായീകരിച്ച് ആഗസ്റ്റ് 26 ന് സംസാരിച്ചിരുന്നു. പ്രസംഗം കേട്ട സഭയിലെ അംഗങ്ങളും തല്‍സമയ സംപ്രേഷണത്തിലൂടെ ശ്രദ്ധിച്ചവരും ചിന്താക്കുഴപ്പത്തിലായി. സദന് എന്നത് സാധന് എന്നാണ് ഉച്ചരിച്ചത്. ആറ് പ്രാവശ്യം. നാല് തവണ ഉദ്ദേശിച്ചത് സഭയെന്നും രണ്ട് പ്രാവശ്യം വിഭവമെന്നും. നാടിനെ തൊട്ടറിഞ്ഞവര്‍ക്കും നെഞ്ചിലേറ്റിയവര്ക്കുമല്ലേ അര്‍ത്ഥവും സ്പന്ദനവും അറിയാനാകൂ. കോണ്‍ഗ്രസില്‍ കഴിവില്ലാത്ത നേതാക്കളാണോ ഉള്ളത്? വാചാലരും വാഗ്മികളായവരും അവരുടെ കീഴിലാണല്ലോ ഉള്ളത്. ഇന്ന് കോണ്‍ഗ്രസിനെ ഒന്നിച്ചുനിര്‍ത്തുന്നത് ‘ഗാന്ധി’ കുടുംബത്തിലെ സോണിയാ ഫാക്ടറ്ററാണല്ലോ!
ജനവികാരം മാനിച്ച് മോദി പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയായിവരണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. ബിജെപി അക്കാര്യം അംഗീകരിക്കുകയും ഔദ്യോഗിക പ്രഖ്യാപനം വഴിയെ ഉണ്ടാകുമെന്നുമുള്ള അറിയിപ്പ് ഉണ്ടായിക്കഴിഞ്ഞു. നാല് സംസ്ഥാനങ്ങളിലേക്ക് നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണ ഭാരതത്തിലെ ഹൈദരാബാദില്‍ മോദി പ്രസംഗിച്ചത് കേള്‍ക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ എത്തുകയുണ്ടായി. പിന്നീട് ഛത്തീസ്ഗഡിലും പ്രസംഗിച്ചു. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ അംബികാപൂരിലെ വേദി ഒരുക്കിയത് ദില്ലിയിലെ ചുവപ്പുകോട്ടയുടെ രൂപത്തിലായിരുന്നു. പ്രതീകാത്മക പ്രതിരൂപമായി മാറി അത്. മുഖ്യമന്ത്രി ഡോ.രമണ്‍ സിംഗ് രോഗങ്ങള്‍ക്ക് ചികിത്സിക്കുന്ന ജനങ്ങളുടെ ഡോക്ടറും പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് പണത്തിന്റെ ഡോക്ടറുമാണെന്ന് മോദി പറയുകയുണ്ടായി. (ധനതത്വശാസ്ത്രത്തിലെ ഗവേഷണ ബിരുദധാരിയാണ് പ്രധാനമന്ത്രി) 125 കോടി ജനങ്ങള്‍ നാണയപ്പെരുപ്പത്താലും ദാരിദ്ര്യം മൂലവും കഷ്ടപ്പെടുമ്പോള്‍, ദാരിദ്ര്യത്തിന് പുതിയ നിര്‍വചനം കണ്ടെത്തുകയാണ് കോണ്‍ഗ്രസ് നേതൃത്വം. (ദാരിദ്ര്യമെന്നാല്‍ ഒരുതരം മാനസികാവസ്ഥയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു).
ജനങ്ങളുടെ വികാരവും വിചാരവും നാടിന്റെ സംസ്കാരവും പാരമ്പര്യവും തൊട്ടറിഞ്ഞ് ഹൃദയത്തില്‍ സൂക്ഷിക്കുന്നവരായിരിക്കണം ഭരണനേതൃത്വത്തില്‍ ഉണ്ടാകേണ്ടത്. നിരക്ഷര കക്ഷികളെ പ്രലോഭനങ്ങള്‍ കൊടുത്ത് വശത്താക്കാനുള്ള ശ്രമം ഉണ്ടാകാതിരുന്നാല്‍ അവര്‍ വിധിയെഴുതും. ആരെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് ജനങ്ങള്‍ നിശ്ചയിക്കും.
പ്രൊഫ.കെ.എസ്.ആര്.പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: