കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ ഫയാസ് അബ്ദുള്‍ഖാദറിന് കോടികളുടെ ഹവാലാ ഇടപാടുകളും മനുഷ്യക്കടത്തുമായി നേരിട്ട് ബന്ധവുമുണ്ടെന്ന് സൂചന. സിനിമാ രംഗവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാള്‍ക്ക് സീരിയല്‍, സിനിമാ നടിയായിരുന്ന പ്രിയങ്കയുടെ ആത്മഹത്യയുമായി അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഫയാസിനെ ചോദ്യംചെയ്തപ്പോള്‍ കിട്ടിയ ഞെട്ടിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിക്കായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തലശ്ശേരിയില്‍ വ്യാപകമായ തെരച്ചില്‍ നടത്തി.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഫയാസിനെ ദല്‍ഹി വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാള്‍ ആദ്യം ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് തന്റെ ഉന്നതബന്ധങ്ങളായിരുന്നുവത്രെ. ഭരണസിരാകേന്ദ്രങ്ങളില്‍ സ്വാധീനമുള്ള ആളാണ് താനെന്നും അറസ്റ്റ് ചെയ്താല്‍ പണി തെറിപ്പിക്കുമെന്നുവരെയായിരുന്നു ഭീഷണി. ഇയാളുടെ പക്കലുണ്ടായിരുന്ന മൂന്ന് മൊബെയില്‍ ഫോണുകളിലെ നമ്പറുകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആദ്യം പരിശോധിച്ചത്. ഇതില്‍ ചില പ്രമുഖ സീരിയല്‍-സിനിമാ താരങ്ങളുടെ നമ്പര്‍ മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ രാഷ്ട്രീയ-പോലീസ് വമ്പന്മാരുമായി വരെ നിരന്തരം ബന്ധപ്പെട്ടതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ ശൃംഗാരവേലനില്‍ ഫയാസ് അഭിനയിക്കുകയും ഗാനരംഗം ചിത്രീകരിക്കുന്നതിന് ഇയാളുടെ ബിഎംഡബ്ല്യു കാര്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഫയാസ് ദിലീപിനൊപ്പമുള്ള ചിത്രങ്ങള്‍ ഫെയ്സ്ബുക്കിലും പ്രചരിക്കുന്നുണ്ട്.
ഇതിന് പുറമെയാണ് നടി പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നത്. സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ താമരശ്ശേരി സ്വദേശി തഹീമാണ് ഇതുസംബന്ധിച്ച് ഫയാസിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. 2011 നവംബര്‍ 26 നാണ് വയനാട് സ്വദേശിയായ പ്രിയങ്ക നായരെ (21) കോഴിക്കോട് അശോകപുരത്തുള്ള ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹ വാഗ്ദാനം നല്കി ഗര്‍ഭിണിയാക്കി വഞ്ചിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് കേസ്. ഫയാസിനെ ചോദ്യംചെയ്താല്‍ ഇവരുടെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ കിട്ടുമെന്നാണ് റഹീം മൊഴി നല്കിയിരിക്കുന്നതത്രെ. എന്നാല്‍ പോലീസ് ഇക്കാര്യം വേണ്ടവിധത്തില്‍ ഗൗനിച്ചിട്ടില്ലെന്നും പറയുന്നു.
കൊച്ചിക്ക് പുറമെ മറ്റ് പല ഇന്ത്യന്‍ നഗരങ്ങളിലും ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇയാള്‍ക്ക് കണ്ണികളുണ്ടെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചു. ഇന്റര്‍പോളിന് ഇതുസംബന്ധിച്ച് വിവരങ്ങള്‍ ഉടന്‍ കൈമാറും. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെയും മറ്റും കള്ളപ്പണം വിദേശത്തേക്ക് കടത്തുന്നതിന്റെയും ആസൂത്രകന്‍ ഫയാസാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. ഇത്തരത്തില്‍ കടത്തുന്ന കോടികള്‍ ഉപയോഗിച്ചും മറ്റുമാണ് സ്വര്‍ണം വാങ്ങി ഇന്ത്യയിലെത്തിക്കുന്നത്.
സ്വര്‍ണക്കടത്തും ഹവാല ഇടപാടും കൂടാതെ മനുഷ്യക്കടത്തും ഇയാള്‍ നടത്തിവന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മുംബൈയില്‍ എമിഗ്രേഷന്‍ വിഭാഗത്തെ കബളിപ്പിച്ച് നാലുപേരെ ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ പിടികിട്ടാപ്പുള്ളിയാണ്. എന്നാല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് കേസില്‍നിന്നും ഫയാസ് തന്ത്രപൂര്‍വം രക്ഷപ്പെടുകയായിരുന്നു.
സ്വര്‍ണക്കടത്തിനും മറ്റും നെടുമ്പാശ്ശേരി തെരഞ്ഞെടുത്തതിന് പിന്നില്‍ ഒട്ടേറെ ദുരൂഹതകളുണ്ടെന്നാണ് സൂചന. കേരളത്തിലെ ഭരണനേതൃത്വമാണ് ഈ വിമാനത്താവളം നിയന്ത്രിക്കുന്നത്. ഇവര്‍ക്ക് സ്വാധീനമുള്ള സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരും മറ്റുമാണ് ഇവിടെ ഏറെയും. അന്വേഷണം ഈ ദിശയിലേക്ക് അട്ടിമറിക്കാനുള്ള ചില നീക്കങ്ങളും ആരംഭിച്ചതായാണ് സൂചനകള്‍.
കള്ളക്കടത്തിന്റെയും മറ്റും ബുദ്ധികേന്ദ്രമായി മാറിയതോടെ കോടികളാണ് പണമായും മറ്റു തരത്തിലും ഫയാസ് സമ്പാദിച്ചത്. ഈ പണം ഉപയോഗിച്ച് വടകരയില്‍ ഇയാള്‍ 16 കോടി രൂപ ചെലവില്‍ ആഡംബരവീട് നിര്‍മ്മിച്ചുവരികയാണ്.
കുയ്യാലി എംസി എന്‍ക്ലേവിലെ 59-ാം നമ്പര്‍ ഫ്ലാറ്റിന്റെ ഉടമയും ദുബായിലെ ഗോള്‍ഡ് മെഡലിസ്റ്റ് എക്സീം എന്ന സ്ഥാപനത്തിന്റെ ഉടമയുമായ അഷറഫിനെ തേടിയാണ് കസ്റ്റംസുകാര്‍ തലശ്ശേരിയിലെത്തിയത്. നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണക്കടത്ത് പിടികൂടിയ വിവരമറിഞ്ഞയുടനെ അഷറഫിന്റെ വീടു പൂട്ടി വീട്ടുകാര്‍ സ്ഥലം വിട്ടിരുന്നു. ഇതേത്തുടര്‍ന്ന് എം.സി എന്‍ക്ലേവ് റസിഡന്റ് അസോസിയേഷന് സെക്രട്ടറി ഡോ.അനൂപ് സെബാസ്റ്റ്യന്റെ സാന്നിധ്യത്തിലാണ് വീട് തുറന്ന് പരിശോധന നടത്തിയത്.
എംസി എന്‍ക്ലേവിലെ റെയ്ഡിന് പുറമേ ഫയാസിന്റെ പള്ളൂരിലെ വീട്ടിലും തലശ്ശേരിയിലെ വിവിധ ഫ്ലാറ്റുകളിലും പരിശോധന നടത്തിയിരുന്നു. തലശ്ശേരി പോലീസിനെ പോലും വിവരമറിയിക്കാതെയാണ് റെയ്ഡ് നടന്നത്. തലശ്ശേരി എന്‍സിസി റോഡിലെ റോസ് കോംപ്ലക്സ്, എവികെ നായര്‍ റോഡിലെ ഷറാറ പ്ലാസ, ഇതിന്റെ ഉടമ കുയ്യാലിയിലെ ഷറാറാ ഷറഫുദ്ദീന്റെ വീട് എന്നിവിടങ്ങളിലും റെയ്ഡ് നടന്നതായി അറിയുന്നു. കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ പത്മനാഭന്റെ നേതൃത്വത്തില്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ റെയ്ഡ് നടന്നു. ഇന്നലെ പുലര്‍ച്ചെ മുതലായിരുന്നു റെയ്ഡ്.
അഷറഫിനും ഫയസിനും തലശ്ശേരി, മാഹി പ്രദേശങ്ങളിലെ ഇടതു-വലതു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും അവരുടെ മക്കളുമായും അടുത്ത ബന്ധമുള്ളതായിട്ടാണ് അറിയുന്നത്. തലശ്ശേരി വൈഎം ഇലക്ട്രിക്കല്‍സ് ഉടമയുടെ അടുത്ത ബന്ധുവാണ് കസ്റ്റംസുകാര്‍ അന്വേഷിക്കുന്ന അഷറഫ്. ഇതിനിടെ കസ്റ്റംസില്‍ നിന്നു തന്നെ റെയ്ഡ് വിവരം ചോര്‍ന്നിരുന്നതായും സൂചനയുണ്ട്. വരും ദിവസങ്ങളില്‍ വ്യാപക റെയ്ഡ് നടക്കുമെന്നാണറിയുന്നത്. മാഹി സ്വദേശിയായ ഫയാസുമായി മാഹിയിലെ ചില മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാഹി മേഖലാ പ്രസിഡണ്ട് സി.കെ.രവീന്ദ്രന് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഫാക്സ് സന്ദേശം അയച്ചു. ഫയാസിനെ ഇന്നലെ എറണാകുളത്ത് സാമ്പത്തികകുറ്റകൃത്യാന്വേഷണങ്ങള്ക്കായുള്ള കോടതിയില്‍ ഹാജരാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: