സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധി ഓരോ ഇന്ത്യക്കാരനും സ്വാഗതം ചെയ്യുമെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് മാത്രമല്ല, പാചകവാതക സബ്സിഡിക്കും വിവാഹ രജിസ്ട്രേഷനും വിവാഹത്തിനുമെല്ലാം ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് കടുത്ത ജനദ്രോഹമായിരുന്നു. ഇത് അതുല്യമായ തിരിച്ചറിയല്‍ കാര്‍ഡാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.
ഫലത്തില്‍ ആധാര്‍ എല്ലാത്തിനും നിര്‍ബന്ധിതമായപ്പോള്‍ ജനങ്ങളില്‍ അത് അടിച്ചേല്‍പ്പിച്ച ദുരിതം വര്‍ണ്ണനാതീതമാണ്. ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ഒരേയൊരു കൗണ്ടര്‍ മാത്രമുള്ളതിനാല്‍ ജനങ്ങള്‍ക്ക് മണിക്കൂറുകളോളം അപേക്ഷാഫോറം കിട്ടുവാന്‍ പോലും ക്യൂ നില്‍ക്കേണ്ടി വന്നു. മാത്രമല്ല, അപേക്ഷിക്കുന്നയാളുടെ വ്യക്തിഗത വിവരങ്ങള്‍, മേല്‍വിലാസം ശരിയാണെന്ന് തെളിയിക്കുന്നതിനുള്ള പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് മുതലായവ ഹാജരാക്കേണ്ടിയിരുന്നു. ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചു കഴിഞ്ഞാല്‍ കാത്തിരിപ്പ് അനന്തമായി നീളും. പക്ഷേ ആധാര്‍ കാര്‍ഡില്ലാതെ, ആ നമ്പര്‍ ബാങ്കില്‍ നല്‍കാതെ പാചകവാതകംപോലും ലഭിക്കില്ലെന്ന സ്ഥിതിവിശേഷം ഉളവായത് ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ നവംബര്‍ വരെ ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന ഉത്തരവിറങ്ങിയെങ്കിലും ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ ഏറ്റവും കുറഞ്ഞത് മൂന്നുമാസമെങ്കിലും എടുക്കുമെന്ന അവസ്ഥ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.
പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് വഴി മാത്രമേ കാര്‍ഡുകള്‍ ലഭ്യമാകുകയുള്ളൂവെന്നത് ജനങ്ങളുടെ കുരുക്ക് മുറുക്കി. കാരണം പോസ്റ്റല്‍ സര്‍വീസ് ഇന്ന് ഒട്ടും കാര്യക്ഷമമല്ല. മേല്‍വിലാസം മാറേണ്ടി വരികയാണെങ്കില്‍ ആധാര്‍ കിട്ടാന്സാധ്യതയുമില്ല. ഇത് പൊതുജന പീഡനത്തിനുള്ള ഒരു പുതിയ സര്‍ക്കാര്‍ ഉപകരണമായി ജനം കാണാന്‍ തുടങ്ങിയ വേളയിലാണ് സുപ്രീംകോടതിയുടെ സ്വാഗതാര്‍ഹമായ വിധി വന്നിരിക്കുന്നത്. പോസ്റ്റില്‍ വരുന്ന ആധാര്‍ പൊതുവഴിയില്‍ കിടക്കുന്നതായി വാര്‍ത്തകള്‍ വന്നു. ആധാറില്‍ ചേര്‍ത്തിരിക്കുന്ന വിവരങ്ങള്‍ പലപ്പോഴും അപേക്ഷിച്ചയാള്‍ നല്‍കാത്ത തെറ്റായ വിവരങ്ങളാകുന്നതും സാധാരണയായി. നിരക്ഷരരായവര്‍ക്ക് ഇത് ഏറ്റവും വലിയ പീഡനമായി. പാചകവാതകം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ല എന്നതാണ് കോടതിവിധിയിലെ ഏറ്റവും സ്വാഗതാര്‍ഹമായ കാര്യം. സബ്സിഡി ഇല്ലാതെ പാചകവാതകം വാങ്ങി അതിന്റെ സബ്സിഡി കിട്ടാന്‍ വേണ്ടി മാത്രം ബാങ്ക് അക്കൗണ്ട് തുറക്കേണ്ടിവരുന്ന നിര്‍ധനരുടെ അവസ്ഥ ചിന്തിക്കാവുന്നതേയുള്ളൂ. ആധാര്‍ കാര്‍ഡില്‍ കടന്നുകൂടുന്ന തെറ്റുകള്‍ പരിഹരിക്കാന്‍ വിവാഹസമയത്തും മറ്റും എവിടെ പോകണമെന്നോ ആരെ സമീപിക്കണമെന്നോ പൊതുജനത്തിനിറിയില്ല. ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് സഹസ്രകോടികള്‍ മുടക്കി ഏര്‍പ്പെടുത്തുന്ന ആധാര്‍ കാര്‍ഡുകള്‍ കയ്യില്‍കിട്ടുന്നതോടെ ഓരോ പൗരന്മാരെയും ഉടലോടെ സ്വര്ഗത്തിലെത്തിക്കുമെന്ന നിലയ്ക്കായിരുന്നു കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രചാരണം.
നന്ദന് നീലേക്കണി എന്നൊരു ജനവിരുദ്ധനായ ബ്യൂറോക്രാറ്റിനെയാണ് ഈ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത്. ആധാര്‍ കാര്‍ഡുകള്‍ എടുക്കാന്തന്നെ എത്ര കഷ്ടപ്പാടുകളാണ് ജനങ്ങള്‍ സഹിച്ചത്. എത്ര തൊഴില്‍ ദിനങ്ങളാണ് ഇതിനായി പട്ടിണിപ്പാവങ്ങള്‍ക്ക് തുലക്കേണ്ടിവന്നത്.
ഇത്രയൊക്കെയായിട്ടും 2011ല്‍ അപേക്ഷിച്ചിട്ടും ആധാര്‍ കിട്ടാത്തവര്‍ നൂറുകണക്കിനാണ്. തങ്ങള്‍ നല്കിയ വിവരങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് പലര്‍ക്കുമറിയില്ല. തപാല്‍ സംവിധാനം വഴി കാര്‍ഡുകള്‍ എല്ലാവരുടെയും കയ്യിലെത്തുമെന്നായിരുന്നു അധികൃതരുടെ അവകാശവാദം ക്രൂരമായ തമാശയായി പരിണമിച്ചു. ആധാര്‍ കാര്‍ഡിനെക്കുറിച്ചുള്ള അന്വേഷണം ഭയന്ന് നാട്ടുകാരെ കാണുമ്പോള്‍ പോസ്റ്റുമാന്മാര് മുങ്ങിനടക്കുകയാണ്. എല്ലാം കഴിഞ്ഞ് ഈ അത്ഭുതകാര്ഡിന്റെ ഉപജ്ഞാതാവായ നീലേക്കണി കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സയിലേക്ക് മത്സരിക്കാന്‍ പോകുന്നുവെന്നാണ് ഏറ്റവുമൊടുവില്‍ കേട്ട വാര്‍ത്ത.
അധികാരത്തെ ജനദ്രോഹത്തിനുള്ള ഉപകരണമാക്കിയ ഒരു ഭരണകൂടത്തിന്റെ ജനങ്ങള്‍ക്ക് മേലുള്ള കുതിരകയറ്റമായിരുന്നു ആധാര്‍ കാര്‍ഡ്. ഇപ്പോള്‍ സുപ്രീംകോടതി പറഞ്ഞിരിക്കുന്നത് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്നും അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കരുതെന്നുമാണ്. ആധാറിന്റെ നിര്‍ബന്ധിത സ്വഭാവം തുടച്ചുനീക്കുക വഴി സുപ്രീംകോടതി ജനമനസ്സുകളിലെ ആശങ്കയകറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: