പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സാക്കിയതിനെതിരെ മുസ്ലീം സംഘടനകള്‍ ഉന്നയിക്കുന്ന വാദം ആപല്‍ക്കരമാണെന്ന് പറയാതെ വയ്യ. ശരീയത്ത് നിയമത്തില്‍ വിവാഹപ്രായം നിജപ്പെടുത്തിയിട്ടില്ലെന്നാണ് കോഴിക്കോട് ചേര്‍ന്ന പത്ത് മുസ്ലീം സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ആയതിനാല്‍ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാനും അവര്‍ തീരുമാനിച്ചിരിക്കുന്നു. മതസ്വാതന്ത്ര്യവും ശരീയത്തും ഉയര്‍ത്തി മുസ്ലീം സമുദായം രംഗത്തിറങ്ങുമ്പോള്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയക്കാരുടെ മുട്ടുവിറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുസ്ലീംവോട്ട് ബാങ്ക് സ്വാധീനിക്കാന്‍ ഇരുമുന്നണികളും തന്ത്രകുതന്ത്രങ്ങളുമായി രംഗത്തിറങ്ങിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. അതുകൊണ്ടാണ് മുസ്ലീം സംഘടനകളുടെ നീക്കം വിവാദമായിട്ടും രാഷ്ട്രീയ പാര്‍ട്ടികളൊന്നും പരസ്യമായി പ്രതികരിക്കാന്‍ രംഗത്തുവരാത്തത്. മുസ്ലീം സംഘടനകളുടെ ആവശ്യം പരിഷ്കൃത സമൂഹത്തിന് ചേരുന്നതോ സഹിക്കാവുന്നതോ അല്ല. വിവാഹപ്രായം പതിനെട്ടായതില് വിയോജിപ്പുള്ളവര്‍ അത് മൊത്തത്തില്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ടിരുന്നെങ്കില് മനസ്സിലാക്കാം. മുസ്ലീം പെണ്‍കുട്ടികള്‍ക്കും അമുസ്ലീം പെണ്‍കുട്ടികള്‍ക്കും മജ്ജയും മാംസവും ഒന്നുതന്നെയാണല്ലോ. മുസ്ലീം പെണ്‍കുട്ടിക്ക് പച്ചരക്തമാണെന്നാരും ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഒരു രാജ്യത്ത് സമുദായം നോക്കി നിയമം നടപ്പാക്കുന്നത് ശരിയല്ല. വിവാഹപ്രായക്കാര്യത്തില്‍ രണ്ട് നിയമം വേണമെന്ന ആവശ്യവും അംഗീകരിച്ചുകൂടാ. ഈ സമയം നോക്കിതന്നെ മുസ്ലീം പെണ്‍കുട്ടികളുടെ കല്യാണപ്രായവും ശരീയത്തുമായി രംഗത്തിറങ്ങിയതിന്റെ ലക്ഷ്യം വ്യക്തമാണ്. കാറ്റുള്ളപ്പോള്‍ തൂറ്റണമെന്നുതന്നെ ന്യായം. ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. അതിനു മുമ്പ് ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രീയനേതൃത്വത്തെ നിശബ്ദമാക്കാനും ആവശ്യം നേടിയെടുക്കാനും കഴിയുമെന്നാണവര്‍ കണക്കുകൂട്ടുന്നത്. അതിന്റെ ഭാഗമായി ചില അണിയറ പണികള്‍ നേരത്തെ തുടങ്ങിയിട്ടുണ്ട്. 540 ലോകസഭാ മണ്ഡലങ്ങളില്‍ 80 എണ്ണത്തില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കാനുള്ള ശക്തി മുസ്ലീംങ്ങള്ക്കുണ്ടെന്ന് അടുത്തകാലത്തായി കൊണ്ടുപിടിച്ച് പ്രചരണം തുടങ്ങിയിരുന്നു. 2006 ലെ ശിശുവിവാഹ നിരോധന നിയമം, 2008 ലെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം എന്നിവ പിന്വലിക്കണമെന്നാണവരുടെ ആവശ്യം. 1937 ലെ മുസ്ലീം വ്യക്തിനിയമത്തില്‍ കൈകടത്തുന്നതാണ് പ്രസ്തുത നിയമങ്ങളെന്നാണ് ഇവരുടെ വാദം. സുപ്രീംകോടതിയില്‍ ഉന്നയിക്കാന്പോകുന്നത് ഇതാണ്. അതോടൊപ്പം രാഷ്ട്രീയനേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി പുതിയ നിയമപരിരക്ഷ നേടാനും ശ്രമിക്കുമെന്നുറപ്പാണ്.
മതസംഘടനകളാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും മുസ്ലീം ലീഗിന് ഇതില്‍ പങ്കില്ലെന്നുമാണ് മുസ്ലീംലീഗ് നേതൃത്വം ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ലീഗിന്റെ മൂന്ന് സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു എന്നതിലൂടെ വ്യക്തമാകുന്നത് മതസംഘടനകളെ അണിനിരത്തി കാര്യം നേടാനുള്ള നീക്കമാണ് ലീഗ് നടത്തുന്നതെന്നാണ്. മതസംഘടനകളുടെ ആവശ്യത്തെ തള്ളിപ്പറയാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നതും അവരുടെ കള്ളക്കളി വ്യക്തമാക്കുകയാണ്. അപകടകരമായ നീക്കമാണ് മുസ്ലീംലീഗും അവരുടെ ആജ്ഞാനുവര്‍ത്തികളായ സംഘടനകളും ചെയ്യുന്നത്. ഭാരത വിഭജനത്തിലേക്ക് നയിച്ച ജിന്നയുടെയും മറ്റും ആവശ്യങ്ങളും ഇമ്മാതിരിയുള്ളതാണെന്ന് കാണാന്‍ സാധിക്കും. ലീഗിന്റെ അജണ്ടയും അടുത്തിടെ ഉന്നയിച്ച ആവശ്യങ്ങളും ആപത്ത് ചൂണ്ടിക്കാട്ടുന്നതാണ്. മലപ്പുറം ജില്ല എന്ന ആവശ്യം മുതല്‍ തുടങ്ങിയതാണത്. മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യം ഇപ്പോള്‍ സജീവമാണ്. സെക്രട്ടേറിയറ്റിന്റെ അനക്സ് കോഴിക്കോട് വേണമെന്നും മലബാര്‍ സംസ്ഥാനം വേണമെന്നും ആവശ്യമുണ്ട്. ഇതെല്ലാം പഴയ മാപ്പിളസ്ഥാന് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണെന്ന് വ്യക്തമാണ്. അതിന്റെ ഭാഗം തന്നെയാണ് വിവാഹപ്രായത്തിന്റെ കാര്യത്തിലുള്ള നീക്കവും. ഇതിനെയെല്ലാം കുറിച്ച് എല്ലാ രാഷ്ട്രീയകക്ഷികളും നിലപാട് വ്യക്തമാക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: