സുരേഷ് ഗോപിയുടെ കോടീശ്വരനിലാണെന്നോര്മ, ഉന്നതകുലജാതയും ഉയര്‍ന്ന വിദ്യാഭ്യാസവുമുള്ള ഒരു ഹിന്ദുയുവതിയോട് ഒരു ചോദ്യം-ഗണേശന് ഏത് ഹിന്ദു ദൈവത്തിന്റെ പര്യായമാണ്? ഗണപതി, സരസ്വതി, ലക്ഷ്മി, ഭദ്രകാളി തുടങ്ങി ഓപ്ഷനുകളുണ്ട്. പുരാണം പോയിട്ട്, മാതൃഭാഷയായ ശ്രേഷ്ഠ മലയാളത്തിലെ പുല്ലിംഗവും സ്ത്രീലിംഗവും പോലും തിരിച്ചറിയാന്‍ കഴിയാത്ത ആ ഇംഗ്ലീഷുകാരി മലയാളിക്കൊച്ചിരുന്നു വിയര്‍ത്തത് ഞാനോര്‍ക്കുന്നു. ഇതാണ് പുതിയ തലമുറയിലെ ഒരു ശരാശരി ഹിന്ദു! ചോദിച്ചത് ബൈബിളില്‍ നിന്നായിരുന്നെങ്കില്‍ കോണ്‍വെന്റ് വിദ്യാഭ്യാസം നേടിയ ആ കുട്ടി ഇത്രയും വിയര്ക്കുമായിരുന്നില്ല.
ഒരോണം കൂടി വന്നു, പോയി. എന്റെ സുഹൃത്ത് ഓണാഘോഷത്തിന് പ്രസംഗിച്ചു. വാമനന് ചവിട്ടിത്താഴ്ത്തി! ഞാന്‍ ചോദിച്ചു എവിടുന്നു കിട്ടി ഈ അറിവ്? കേട്ടറിവാണ്. സംശയമുണ്ടെങ്കില്‍ ആധികാരികരേഖയും പക്കലുണ്ട്. കഴിഞ്ഞ തവണത്തെ ബാലരമ ഓണപ്പതിപ്പ്! മറ്റൊരു സുഹൃത്ത് കുറച്ചുകൂടി പിറകോട്ടു പോയി ആധികാരികമായി അദ്ദേഹത്തിന്റെ ചരിത്രപാണ്ഡിത്യവും കൂടി പുറത്തുവന്നു. ഒരു പക്ഷെ വെട്ടം മാണിക്കുശേഷമായിരിക്കാം വേദവ്യാസന്റെ കാലം….!
ആദ്യം സൂചിപ്പിച്ച സൈസിലുള്ള എംഎ പിഎച്ച്ഡി കൊച്ചുങ്ങള് കുത്തിയിരിക്കുന്ന സദസ്സില്‍ ഇതില്‍ കൂടുതലെന്തുവേണം?
ഭാഗവതത്തിലാണല്ലോ മഹാബലിയുടെ മൂലകഥ. അതില്‍ ചവിട്ടിത്താഴ്ത്തിയതായി പറയുന്നില്ല. സുതലത്തില്‍ പോയി സസുഖം വാഴാന്‍ വാക്കുകള്‍ കൊണ്ട് അനുഗ്രഹിക്കുന്നതേയുള്ളൂ. കഥാഘടന പരിശോധിച്ചാല്‍, അഭയാര്‍ത്ഥികളായി അലഞ്ഞുതിരിയേണ്ടിവന്ന ദേവന്മാരെ മഹാബലിയില്‍നിന്ന് രാജ്യം വീണ്ടെടുത്ത് പുനരധിവസിപ്പിക്കുന്ന നല്ല കാര്യമാണ് വാമനന് ചെയ്തത്. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ വേണമെങ്കിലിതിനെ ഇസ്രയേല്‍-പാലസ്തീന് തര്ക്കത്തോടുപമിക്കാം. അവിടെ ജൂതന്മാരുടെ സാമ്രാജ്യമോഹത്തില്‍ രാജ്യം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നാണല്ലോ യുഎന്‍ ഉള്‍പ്പെടെ ലോകം മുഴുവന്‍ ആവശ്യപ്പെട്ടത്. മഹാബലിയുടെ നാട്ടുകാര്‍ക്ക് മഹാബലിത്തമ്പുരാനെപ്പോലെ തന്നെ പ്രിയപ്പെട്ടതായിരിക്കണം ജൂതന്മാര്ക്ക് ഇസ്രയേലും. പക്ഷേ അതല്ലല്ലോ ലോകനീതി? പുരാണത്തിലെ ഉജ്ജ്വലമായ രാജ്യതന്ത്രജ്ഞതയുടെ പ്രതീകമായി വാമനനെ ആദരിക്കണം.
പക്ഷേ ഇതൊന്നുമല്ല ഭാഗവതം. ഭാഗവതം കൈകാര്യം ചെയ്യുന്നത് ആദ്ധ്യാത്മിക വിഷയങ്ങളാണ്. അതുകൊണ്ടാണ് വാമനന് പറയുന്നത്, “മോക്ഷാര്‍ത്ഥിക്കു മോക്ഷം നല്‍കുന്നതിന് മുമ്പായി ഞാനയാളുടെ സര്‍വ ഐശ്വര്യങ്ങളും തിരിച്ചെടുക്കും. ഭൗതിക വിഷയങ്ങളോടുള്ള വിരക്തി പൂര്‍ണമാകുമ്പോള്‍ മാത്രമേ ആത്മീയോന്നതി സംഭവിക്കൂ എന്നതത്വമാണ് മഹാബലിയുടെ കഥയിലൂടെ ഭാഗവതം നമുക്ക് നല്‍കുന്നത്. (പക്ഷേ വാമനന് ഹിന്ദു ദൈവമായതുകൊണ്ട് സംഘടിതമതങ്ങളും പുരോഗമന വാദികളും പറഞ്ഞ് പറഞ്ഞ് വാമനനെ വില്ലനാക്കി. “ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്…” എന്ന് ക്രിസ്തു പറയുമ്പോഴും ബുദ്ധന് (സിദ്ധാര്‍ത്ഥ രാജകുമാരന്) ഭൗതികമായതെല്ലാം ഉപേക്ഷിച്ചശേഷമാണ് ബുദ്ധനായതെന്ന് തിരിച്ചറിയുമ്പോഴും അവരെ വില്ലനാക്കാത്തത്, ഹിന്ദുക്കളുടെ പുറത്ത് മാത്രമേ കുതിര കയറാന്‍ കഴിയൂ എന്നറിയാവുന്നതുകൊണ്ടാണ്. ഭക്തനായിരുന്നിട്ടും മഹാബലിയുടെ ‘അഹം’ ഇല്ലാതാക്കി മോക്ഷം നല്‍കുകയാണ് ഭഗവാന് ചെയ്തത്. ത്യാഗത്തിന്റെ മഹത്വമാണ് തിരുവോണം ഓര്‍മിപ്പിക്കേണ്ടത്.
ഇവിടെ മഹാബലിക്ക് സങ്കടമില്ല, നമുക്കാണ് സങ്കടം. സമ്പത്തും അധികാരവും ആവോളം നേടുകയെന്നതാണ് ആധുനിക മനുഷ്യന്റെ പരമമായ ലക്ഷ്യം. പഠിക്കുന്നതും പഠിപ്പിക്കുന്നതും അതിനുവേണ്ടിയാണ്. നേടാന്‍ വേണ്ടിയുള്ള ആ തേരോട്ടത്തിനിടനിടയില് എല്ലാം കവര്‍ന്നെടുക്കാന്‍ വരുന്ന വാമനനെ ആര്‍ക്കുവേണം? ആ വാമനന്റെ നടയില്‍ ഞാനീത്തവണ പ്രാര്‍ത്ഥിച്ചതിങ്ങനെയാണ്. ഇത്തവണത്തെ ഓണം ബമ്പര്‍ അഞ്ചുകോടിയും ഒരു കിലോ സ്വര്‍ണവും എനിക്കു നല്കേണമേ…..തിരിച്ചുവന്ന് നാലുകൂട്ടം പ്രഥമന്‍ കൂട്ടി സദ്യയുണ്ട് ത്യാഗത്തിന്റെ ഓണത്തെ ഭോഗത്തിന്റെ ആഘോഷമാക്കിയപ്പോള്‍ എന്റെ ഓണം സാര്‍ത്ഥകമായി.
വാസുദേവന്‍ പോറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക: