നൂറുകണക്കിന് അയ്യപ്പന്മാരുടെ ജീവന് രക്ഷിക്കുന്നതിന് വേണ്ടിയുള്ള അശ്രാന്തപരിശ്രമത്തിനിടയില്‍ സ്വന്തം ജീവന് ത്യജിക്കേണ്ടിവന്ന ഫയര്മാന് ചിത്തേന്ദ്രന്റെ വീരധീരസാഹസികതയ്ക്ക് മുമ്പില്‍ പ്രണമിക്കാതിരിക്കാനാവില്ല. അലറിപ്പായുന്ന പുണ്യപമ്പാനദിയുടെ വിരിമാറിലേക്ക് വെളുപ്പിന് മൂന്നു മണിക്ക് എടുത്തുചാടാനും അവിടെ കുടുങ്ങിക്കിടന്ന മുന്നൂറോളം അയ്യപ്പന്മാരെ രക്ഷിക്കാനും പ്രേരിപ്പിച്ച വികാരം ഉദാത്തമായ ജീവകാരുണ്യവും മനുഷ്യത്വവും സേവാഭാവവുമാണെന്നത് ഓര്‍ക്കുമ്പോള്‍ നാടിന്റെ അഭിമാനമായി മാറുകയാണ് ആ 42 വയസുകാരന്. ചിത്തത്തെ ജയിച്ച ചിത്തേന്ദ്രന് മാത്രമേ ഇങ്ങനെയാകാന്‍ കഴിയൂ. ശരീരത്തിനും മനസിനും അപ്പുറമുള്ള ആത്മസത്തയാണ് താനെന്ന തിരിച്ചറിവ് ബോധ്യപ്പെട്ട സത്യസാക്ഷാത്കൃതനായ ഒരാള്‍ക്കേ മറ്റുള്ളവര്‍ക്ക് വേണ്ടി ദേഹത്യാഗം ചെയ്യാനാവൂ. പുണ്യപമ്പ ഏറ്റുവാങ്ങിയ ആ ത്യാഗധനന്റെ അനശ്വര സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കട്ടെ.
ഒട്ടേറെ ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നു. അധികൃതരുടെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതയ്ക്കും മുന്നില്‍ ചിത്തേന്ദ്രന് ജീവന് ബലികൊടുക്കേണ്ടിവന്നു. സംഭവം യാദൃശ്ചികമാകാം. ഒറ്റപ്പെട്ടതുമാകാം. പക്ഷേ ശബരിമലയോട് ദീര്‍ഘനാളുകളായി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ഈ യുവകേസരി എന്ന യാഥാര്‍ത്ഥ്യം നമ്മളില്‍ ഞെട്ടലുളവാക്കുന്നു.
ഓണക്കാലത്ത് ശബരിമല നട തുറന്നിരിക്കുന്നുവെന്നത് അധികാരികള്‍ക്ക് അറിയാത്തതല്ല. ആയിരക്കണക്കിന് അയ്യപ്പന്മാര് പമ്പാ തീരത്ത് തര്‍പ്പണം, സ്നാനം, പമ്പാവിളക്ക്, പമ്പാസദ്യ തുടങ്ങിയ ചടങ്ങുകള്‍ക്ക് തമ്പടിക്കുന്നത് ആചാരാനുഷ്ഠാനത്തിന്റെ ഭാഗമാണ്. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പമ്പാനദിയുടെ ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ അധികൃതര്‍ കഴിഞ്ഞ ഒരാഴ്ചയായി നല്‍കുന്നുണ്ട്. ശബരിമലയുടെ തൊട്ടടുത്തുള്ള കക്കി, ശബരിഗിരി, കൊച്ചുപമ്പ, ആനത്തോട് തുടങ്ങിയ ഡാമുകളില്‍ വെള്ളം നിറയുമെന്ന് ഏത് കൊച്ചുകുട്ടിക്കും അറിവുള്ളതാണ്. രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്താല്‍ നിറയുന്ന അണക്കെട്ടുകളാണ് ഇവ. കഴിഞ്ഞ സെപ്തംബര്‍ 19 വ്യാഴാഴ്ച രാത്രിയിലെ തോരാത്ത മഴയില്‍ വെള്ളം നിറഞ്ഞു. അണക്കെട്ട് തുറന്നു. അര്‍ദ്ധരാത്രി സമയത്ത് പമ്പയില്‍ തമ്പടിച്ചിരിക്കുന്ന അയ്യപ്പന്മാര് കാണുന്നത് സംഹാരരുദ്രയായ പമ്പാനദിയെയാണ്. ഡാം തുറന്ന് വെറും 15 മിനിട്ട് കൊണ്ട് പമ്പയിലെ ജലനിരപ്പ് ഉയര്‍ന്നു. ആര്‍ത്തലച്ച് തുള്ളിച്ചാടി വരുന്ന പമ്പാനദിയുടെ തീരത്ത് കുടുങ്ങിയ അയ്യപ്പന്മാര്ക്ക് ഉച്ചത്തില്‍ ശരണം വിളിക്കാനേ കഴിഞ്ഞുള്ളൂ. വിവരമറിഞ്ഞ് 40 കി.മീ അകലെയുള്ള സീതത്തോട് ഫയര്‍ഫോഴ്സ് യൂണിറ്റില്‍ നിന്നും ഒരുസംഘം ഫയര്മാന്മാര് ഓടിയെത്തി. അവര്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരിക്കുന്ന പമ്പാനദി. കുമരന് ടെസ്റ്റയില്‍സ് പണികഴിപ്പിച്ചിട്ടുള്ള വലിയ നടപ്പന്തലിലും മറ്റും കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് അയ്യപ്പന്മാര്. ഷെല്‍ട്ടറില്‍ വെള്ളം ഇരച്ചുകയറുന്നു. പ്രാണരക്ഷാര്‍ത്ഥം അരമതിലില്‍ കയറിക്കൂടിയ അയ്യപ്പന്മാര് ഫയര്മാന്മാരോട് കേണപേക്ഷിക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.
പമ്പാമണപ്പുറത്ത് കിടന്നിരുന്ന വാഹനങ്ങളെല്ലാം ഒന്നൊന്നായി ഒഴുകി നടക്കുന്നു. ചുഴലിയില്‍പ്പെട്ട് അവ വട്ടം കറങ്ങി. ഉള്ള പോലീസുകാര്‍ ചേര്‍ന്ന് വടം കെട്ടി തൂണുകളില്‍ ബന്ധിച്ചു. ഫയര്മാന് ചിത്തേന്ദ്രന് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. ഫയര്മാന്മാരുടെ കൈവശം ആകെയുണ്ടായിരുന്നത് മൂന്ന് ലൈഫ് ജാക്കറ്റും രണ്ട് വടവും. ഗണപതി ക്ഷേത്രത്തിന് സമീപത്തേക്ക് വടം കെട്ടി അയ്യപ്പന്മാരെ എങ്ങനെയും രക്ഷിക്കാനായിരുന്നു ചിത്തേന്ദ്രന്റെ ശ്രമം. ലൈഫ് ജാക്കറ്റ് ധരിച്ച് കൂലം കത്തിപ്പായുന്ന വെള്ളത്തിലേക്ക് വടവുമായി ചാടി. ഷെല്‍ട്ടറില്‍ നിന്നും വടം കെട്ടി ഓരോരുത്തരേയും രക്ഷപെടുത്താന്‍ നടത്തിയ ശ്രമത്തിനിടയിലാണ് എങ്ങനെയോ അദ്ദേഹം വെള്ളത്തില്‍ അകപ്പെട്ടുപോയത്. സഹപ്രവര്‍ത്തകര്‍ രക്ഷപെടുത്താന്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഫലവത്തായില്ല. അയ്യപ്പന്മാരുടെ കണ്ഠത്തില് നിന്നും ഉയര്‍ന്ന ശരണഘോഷങ്ങള്‍ക്കിടയില്‍ ചിത്തേന്ദ്രന് അയ്യപ്പപദം പൂകി.
ഫയര്മാന് മരണപ്പെട്ടുവെന്ന വാര്‍ത്ത അറിഞ്ഞ ഉടനെ അധികൃതര്‍ അണക്കെട്ടുകളുടെ ഷട്ടര്‍ താഴ്ത്തി. ജലനിരപ്പ് പെട്ടെന്ന് താണു. കുടുങ്ങിയ അയ്യപ്പന്മാര് രക്ഷപെട്ടു. ഇതാണ് സംഭവത്തിന്റെ രത്നചുരുക്കം. ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് ദുരന്തത്തിന്റെ നിമിഷവഴികള് കടന്നുപോയത്.
1, അണക്കെട്ട് തുറന്ന് വെള്ളം ഒഴുക്കിവിടുമ്പോള്‍ പമ്പയുടെ തീരത്ത് അയ്യപ്പന്മാര് തമ്പടിച്ചിരുന്ന വിവരം അധികാരികള്‍ക്ക് അറിവുള്ളതാണല്ലോ?
2, തീരപ്രദേശത്തുള്ളവരെ ഒഴുപ്പിച്ച ശേഷമേ ഡാം തുറക്കാവൂ എന്ന നിബന്ധന എന്തുകൊണ്ടു പാലിച്ചില്ല?
3, ആയിരക്കണക്കിന് അയ്യപ്പന്മാര് തിങ്ങിക്കൂടുന്ന പമ്പയില്‍ ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നല്കി അവരെ ഇരുകരകളിലും തടഞ്ഞുനിര്‍ത്തുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യേണ്ട ബാധ്യത അധികൃതര്‍ക്ക് ഇല്ലേ?
4, ഡാം തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ദുരന്തങ്ങള്‍ ഒഴിവാക്കുവാന്‍ ആവശ്യമായ തയാറെടുപ്പുകള്‍ (ഡിസാസ്റ്റര്‍ മാനേജ്മെന്റ്) എന്തുകൊണ്ട് നടത്തിയില്ല?
5, പ്രത്യാഘാതങ്ങളും ദുരിതങ്ങളും മുന്‍കൂട്ടി അറിയാമായിരുന്നിട്ടും ആവശ്യമായ ഫയര്‍ഫോഴ്സ് യൂണിറ്റുകളെ പമ്പയില്‍ എന്തുകൊണ്ട് തലേദിവസം തന്നെ വിന്യസിച്ചില്ല?
6, ആയിരക്കണക്കിന് അയ്യപ്പന്മാരെ രക്ഷിക്കുവാന്‍ മൂന്ന് ലൈഫ് ജാക്കറ്റുകളും രണ്ട് വടവും മാത്രം മതിയോ?
7, ഡാം തുറക്കുന്ന വിവരം ടിവിയിലും പത്രത്തിലൂടെ മാത്രം പരസ്യപ്പെടുത്തിയാല്‍ പമ്പയിലെത്തുന്ന അയ്യപ്പന്മാര് ആ വാര്‍ത്ത എങ്ങനെ അറിയാനാവും?
ഇങ്ങനെ ചോദ്യങ്ങള്‍, സംശയങ്ങള്‍ ഒട്ടനവധി. സമഗ്രമായ ഒരന്വേഷണം ആവശ്യമാണ്. ശബരിമലയോട് അധികൃതര്‍ കാട്ടുന്ന അവഗണനയുടെ നേര് സാക്ഷ്യമാണ് ഈ ദുരന്തം.
ദൃക്സാക്ഷിയായ കൊല്ലം സ്വദേശി ജയന് എന്ന അയ്യപ്പസ്വാമി പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു “ചിത്തേന്ദ്രന് എന്ന യുവാവിന്റെ സാഹസികതയ്ക്ക് മുന്നില്‍ രണ്ടുതുള്ളി കണ്ണീര് പൊഴിക്കാനേ എനിക്ക് കഴിയൂ. വടവും കയ്യില്‍ പിടിച്ച് വേദനയോടെ അദ്ദേഹം പറഞ്ഞത്-ഇതൊക്കെ ശബരിമല പോലുള്ള ഹിന്ദുക്ഷേത്രത്തിലല്ലേ നടക്കൂ. മറ്റു മതസ്ഥരുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഇങ്ങനെയൊരനുഭവം ഉണ്ടാകുമോ, അദ്ദേഹത്തിന്റെ ചോദ്യത്തിന് ഉത്തരം ആരുനല്‍കും” ജയന് സ്വാമിയുടെ ചോദ്യം ഇപ്പോഴും പമ്പയുടെ തീരത്ത് മാറ്റൊലികൊള്ളുന്നു.
നൂറുകണക്കിന് അയ്യപ്പന്മാരുടെ ജീവന് രക്ഷിക്കാന്‍ ചിത്തേന്ദ്രന് സ്വന്തം ജീവന് ബലികൊടുത്തു. അദ്ദേഹം അമരനാണ്, അനശ്വരനാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചവന് എന്നും ജീവിക്കും, ജനങ്ങളുടെ ഹൃദയങ്ങളില്‍.
അയ്യപ്പന്മാരുടെ ശരണം വിളികള്‍ ഹൃദയാന്തരങ്ങളില്‍ നിന്നുയരുമ്പോള്‍ ഒരുനിമിഷം പ്രാര്‍ത്ഥിക്കുക-ഈ ചിത്തേന്ദ്രന് വേണ്ടി. എല്ലാം എല്ലാം അയ്യപ്പന് എന്ന മഹാവാക്യം ഉള്‍ക്കൊണ്ട് ആ മനുഷ്യസ്നേഹി ചെയ്ത ത്യാഗം വലിയൊരു അയ്യപ്പ പൂജയായിരുന്നു, സേവയായിരുന്നു.
കുമ്മനം രാജശേഖരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: