നിഷ്പക്ഷതയുടെ വേലിക്കെട്ടിനുള്ളില്‍ നിര്‍ത്തി നിരൂപണ സാഹിത്യത്തെ സര്‍ഗ്ഗാത്മകമായി ഉപയോഗിച്ച ഡോ.എം.ലീലാവതിക്ക് ശതാഭിഷേകം. നിരൂപണ സാഹിത്യത്തിലെ വിളക്കാണ് ലീലാവതി ടീച്ചര്‍. ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ ദര്‍ശിച്ച ലീലാവതി പക്ഷം ചേരാത്ത വിമര്‍ശനത്തിലൂടെ മലയാള സാഹിത്യത്തില്‍ പ്രത്യേക സ്ഥാനം ഉറപ്പിച്ചു.
നിരൂപണ സാഹിത്യത്തിലേക്ക് സ്ത്രീകള്‍ കടന്നുവരാത്ത കാലത്താണ് ലീലാവതി തന്റെ വഴിയായി നിരൂപണം തെരഞ്ഞെടുത്തത്. കവിതയെ നിരീക്ഷിക്കുകയും നിരൂപണത്തിന് വിധേയമാക്കുകയും ചെയ്യുകയായിരുന്നു ആദ്യകാലം. പിന്നീടും കവിതകളുടെ ഉള്ളുതേടാനായിരുന്നൂ കൂടുതല്‍ ഇഷ്ടം. ഭാവനാ രൂപങ്ങളില്‍ നിന്ന് അക്ഷരമായി വിരിഞ്ഞെത്തുന്ന കവിതയെ യുക്തിയുടെയും മനസ്സിന്റെയും തലത്തില്‍ നിന്ന് ലീലാവതി അന്വേഷിച്ചു. ആ അന്വേഷണം അല്പം മനഃശാസ്ത്രപരം കൂടിയായപ്പോള്‍ ലീലാവതിയുടെ എഴുത്തിന് അതുവരെയില്ലാത്ത വ്യക്തിത്വം ഉണ്ടായി. സാഹിത്യ പ്രേമികള്‍ അവരെ സ്വീകരിച്ചതും അതിനാലാണ്.
മലയാള സാഹിത്യ വിമര്‍ശനത്തില്‍ ലീലാവതിയുടെ പേര് കഴിഞ്ഞാല്‍ വേറെ സ്ത്രീകളില്ലെന്നു തന്നെ പറയാം. നിഷ്പക്ഷ നിരൂപണം സാധ്യമല്ലെന്ന് ഒരു വിഭാഗം എഴുത്തുകാര്‍ വാദിച്ചിരുന്ന കാലത്താണ് ലീലാവതി അതു സാധ്യമാക്കിയത്. ചിലകാലങ്ങളില്‍ പെണ്വിമര്ശകര് ഉയര്‍ന്നു വന്നെങ്കിലും ആഴത്തിലും ഗൗരവത്തിലും വിമര്‍ശനത്തെ സമീപിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ലീലാവതി സാഹിത്യത്തെ ഗഹനമായി മനസ്സിലാക്കുകയും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുകയുമാണ് ചെയ്യുന്നത്. ആ ശൈലി സ്വീകരിക്കാത്തതിനാല്‍ ശേഷം വന്ന പെണ്‍നിരൂപകര്‍ സ്ഥാനം ഉറപ്പിക്കാതെ അപ്രത്യക്ഷമായി.
പാശ്ചാത്യനിരൂപണ സമ്പ്രദായം മലയാളത്തില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയപ്പോള്‍ നമ്മുടെ നിരൂപണ സാഹിത്യത്തിനാകെ മാറ്റം വന്നു. കേസരിബാലകൃഷ്ണപിള്ളയെ പിന്തുടര്ന്ന് മുണ്ടശ്ശേരി നിരൂപണത്തില്‍ പാശ്ചാത്യപൗരസ്ത്യ സിദ്ധാന്തങ്ങളെ സമന്വയിപ്പിച്ചെന്ന് പറയാറുണ്ട്. ഇതോടെ മലയാളത്തില്‍ പുതിയ നിരൂപണ പദ്ധതി ഉദയം ചെയ്യുകയായിരുന്നു. ലീലാവതിക്ക് കവിതാ നിരൂപണത്തിലാണ് കൂടുതല്‍ താല്പര്യമെന്ന് ആദ്യമേ സൂചിപ്പിച്ചുവല്ലോ. കവിതകളെ തന്റെ പ്രധാന വിമര്‍ശന മാധ്യമമാക്കാന്‍ പ്രേരിപ്പിച്ചത് ജി.ശങ്കരക്കുറുപ്പിന്റെ കാവ്യശിക്ഷണമാണ്. കവിതാ നിരൂപണത്തില്‍ കുട്ടികൃഷ്ണമാരാരുടെ ശൈലിയെയാണ് അവര്‍ പിന്തുടര്ന്നത്. എങ്കിലും പാശ്ചാത്യകാവ്യ നിരൂപണ ശൈലി ആഴത്തില്‍ പഠിക്കുന്നതിലും അവര്‍ വിജയിച്ചിട്ടുണ്ട്. വൃത്തമറിയാവുന്നവനു മാത്രമേ വൃത്തത്തെ നിരാകരിച്ച് കവിതയെഴുതാന്‍ കഴിയൂ എന്നൊരു ചൊല്ലുണ്ട്. വൃത്തമറിയാവുന്നവര്ക്കു മാത്രമേ വൃത്തത്തിന്റെ നിയമത്തിനു പുറത്തു നിന്ന് കവിതകളെഴുതാന്‍ കഴിയൂ. പാശ്ചാത്യ വിമര്ശനതത്വങ്ങളെ ആഴത്തില്‍ പഠിച്ചതിനാലാണ് അതിനെ നിരാകരിച്ച് ഭാരതീയമായ വിമര്‍ശന കാഴ്ചപ്പാട് രൂപവത്കരിക്കാന്‍ ലീലാവതിയെന്ന നിരൂപകയ്ക്ക് കഴിഞ്ഞത്. പാശ്ചാത്യ ശൈലി പഠിക്കുകയും അതില്‍ ഗവേഷണം നടത്തുകയും ചെയ്തെങ്കിലും ഭാരതീയതയെയാണ് അവര്‍ സ്വീകരിച്ചതും പിന്തുടര്ന്നതും.
സാഹിത്യ വിമര്‍ശനം രണ്ടു തരത്തിലുണ്ട്. കൃതിയെ പുകഴ്ത്തിക്കൊണ്ടുള്ള വിമര്ശനമാണതിലൊന്ന്. കൃതിയെ കീറിമുറിച്ച് അതിന്റെ ദോഷവശങ്ങള്‍ പെരുപ്പിച്ചു കാട്ടി വിമര്‍ശിക്കുന്നതാണ് മറ്റൊരു രീതി. എന്നാല്‍ പലപ്പോഴും കൂടുതലായി കണ്ടുവരുന്നത് പക്ഷം പിടിച്ചുള്ള വിമര്‍ശനമാണ്. തങ്ങള്‍ക്കിഷ്ടപ്പെട്ടവരുടെ കൃതികളെകുറിച്ചു നല്ലതു പറയുകയും ഇഷ്ടമില്ലാത്തവരുടെ രചനകളെ തിരസ്കരിക്കുകയും അവയെ മോശമാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നു. നിരൂപകന്റെ വാക്കുകളെ വിശ്വസിച്ച് പുസ്തകം വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. എന്നാല്‍ ലീലാവതിയുടെ എഴുത്തിന് വ്യക്തികളും ബന്ധങ്ങളുമൊന്നും കാരണമായതേയില്ല. നല്ലതിനെ വാനോളം പുകഴ്ത്താനും കൊള്ളരുതാത്തതിനെ അത്രതന്നെ ഇകഴ്ത്താനും അവര്‍ ധൈര്യം കാട്ടി.
ഒരു സാഹിത്യകൃതി ആസ്വദിക്കുകയെന്നതിനാണ് അവര്‍ പ്രാധാന്യം കണ്ടത്. ആസ്വാദന തലത്തിലേക്ക് നിരൂപകയുടെ തൂലിക അവര്‍ ആഴത്തില്‍ കയറ്റി. എന്നാല്‍ കേവലമായ ആസ്വാദനം മാത്രമല്ല ലീലാവതിയുടെ എഴുത്തില്‍ തെളിയുന്നത്. ഏതു കൃതിക്കും സാംസ്കാരികമായ ഉള്‍ക്കാഴ്ചയും ഔന്നത്യവുമുണ്ടായിരിക്കണമെന്നവര് ശഠിക്കുന്നു. കവിതകള്‍ പ്രബോധനപരമാകണമെന്നും ലീലാവതിയിലെ നിരൂപകയ്ക്കില്ല. അത്തരം കവിതകള്‍ക്കു നേരെ കടുത്ത എതിര്‍പ്പുന്നയിക്കുന്നില്ലെങ്കിലും കൂടുതല്‍ സ്നേഹം പ്രകടിപ്പിക്കുന്നില്ല. പ്രബോധനപരത മുറ്റിനില്ക്കുന്ന കുമാരനാശാന് കവിതകളെ ലീലാവതി കണക്കറ്റ് വിമര്‍ശിച്ചതും അതിനാലാണ്.
ഒരു പ്രത്യേയശാസ്ത്രത്തിന്റെയും വക്താവായി ലീലാവതി പ്രത്യക്ഷപ്പെട്ടില്ല. അതിന്റേതായ ദോഷങ്ങളും അവര്‍ക്കുണ്ടായി. പല പുരസ്കാരങ്ങളും അവരേക്കാള്‍ അര്‍ഹത കുറഞ്ഞവര്‍ക്കു മുന്നിലെത്തിയപ്പോഴും ലീലാവതി തിരസ്കരിക്കപ്പെട്ടു. ലീലാവതിയെന്ന നിരൂപകയില് ആര്‍ദ്രമനസ്സുള്ള ഒരു കവയിത്രി ഉണ്ട്. അവരുടെ എഴുത്തില്‍ അതു പ്രതിഫലിക്കുന്നു. വള്ളത്തോള്‍ കവിത അദ്ദേഹത്തിന്റെ പിന്നാലെ വന്നവര്‍ക്ക് വഴിയൊരുക്കിയെന്ന് ലീലാവതി എഴുതി. ആധുനിക കവികള്‍ക്ക് കാവ്യശൈലിയും ജീവിത വീക്ഷണവും ഒരുക്കി നല്‍കിയത് വള്ളത്തോളാണെന്ന് ലീലാവതി കണ്ടെത്തി. ജി.ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, ബാലാമണിയമ്മ, ഇടശ്ശേരി, ചങ്ങമ്പുഴ, വയലാര്‍, പി.ഭാസ്കരന്, ഒ.എന്‍.വി, അക്കിത്തം, ഒളപ്പമണ്ണ, സുഗതകുമാരി, പികുഞ്ഞിരാമന്നായര്, വിഷ്ണുനാരായണന്‍നമ്പൂതിരി തുടങ്ങി സച്ചിദാനന്ദന് വരെയുള്ളവര്‍ ലീലാവതിയുടെ വിലയിരുത്തലിന് വിധേയമായിട്ടുണ്ട്.
കവികളുടെ കാവ്യജീവിതത്തോട് ഹൃദയൈക്യം സ്ഥാപിക്കാന്‍ നിരൂപകയ്ക്ക് സാധിച്ചിട്ടുണ്ട്. വിമര്‍ശനത്തില്‍ മുന്‍വിധി പാടില്ലെന്ന തത്വം എല്ലായിപ്പോഴും പാലിക്കാന്‍ ആവര്‍ക്കായി. പാരമ്പര്യത്തെ ഒട്ടും കൈവിടാതിരിക്കുമ്പോഴും മലയാളസാഹിത്യത്തിലെ എല്ലാപരിഷ്കരണ സിദ്ധാന്തങ്ങളോടും ഇവര്‍ അനുഭാവം കാട്ടി. ആധുനികരും ഉത്തരാധുനികരുമെല്ലാം ലീലാവതിക്ക് പ്രിയപ്പെട്ടവരായതങ്ങനെയാണ്. എഴുത്തിലെ ദുര്ഗ്രാഹ്യതയെ അവര്‍ അകറ്റി നിര്‍ത്തി. എഴുതുന്നതെന്തായാലും അതുവായനക്കാരന് നേരിട്ടു മനസ്സിലാക്കാന്‍ കഴിയണമെന്നാണ് അവര്‍ ഉറച്ചു വിശ്വസിക്കുന്നത്. സംസ്കൃതത്തിന്റെയോ ഇംഗ്ലീഷിന്റെയോ ഭാഷാപ്രയോഗങ്ങളെ കൂട്ടുപിടിച്ച് തനിക്കു പറയാനുള്ളത് സമര്‍ത്ഥിക്കാന്‍ ലീലാവതിയിലെ നിരൂപക മെനക്കെടാറില്ല. തനിക്കു പറയാനുള്ളത് വായനക്കാരനോടു നേരിട്ടുപറയുക എന്ന തത്വമാണ് എഴുത്തില്‍ അവര്‍ പിന്തുടരുന്നത്.
നല്ല അധ്യാപികകൂടിയാണ് അവര്‍. ആയിരക്കണക്കിന് ശിഷ്യര്‍ ടീച്ചറുടെ പഠിപ്പിക്കല്‍ ശൈലിയെ ആദരവോടെ കാണുന്നു. അവരുടെ ക്ലാസ്സുകള്‍ എപ്പോഴും നിറവും പ്രസാദവുമുള്ളതാണെന്ന് അതനുഭവിച്ച ശിഷ്യര്‍ സാക്ഷ്യപ്പെടുത്തുന്നു. എത്ര വലിയ ക്ലാസ്സാണെങ്കിലും കുട്ടികള്‍ക്ക് ഇടപെടാനുള്ള അവസരം നല്കുന്നു. “ഉച്ചാരണത്തിലെ സവിശേഷമായ ഏറ്റക്കുറച്ചിലും ഊന്നലും ഏറെദൂരം കേള്‍ക്കാവുന്ന ശ്രുതി വിശേഷവും…” ലീലാവതിയുടെ ക്ലാസ്സിനെകുറിച്ച് അനുഭവസ്ഥനായ ശിഷ്യന് എഴുതിയതിങ്ങനെയാണ്.
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നാണ് 1949ല്‍ ബിഎ പാസ്സായത്. 51 ല്‍ മദിരാശി സര്‍വ്വകലാശാലയില്‍ നിന്ന് എം.എ. 1972ല്‍ കേരളാ സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. 1949 മുതല്‍ അധ്യാപികയായി. പാലക്കാട്, എറണാകുളം, തലശ്ശേരി സര്‍ക്കാര്‍ കോളേജുകളില്‍ ജോലിചെയ്തു. 1983ല്‍ തലശ്ശേരി കോളേജില്‍ നിന്ന് പ്രിസിപ്പളായി വിരമിച്ചു. സാഹിത്യ നിരൂപണം കവിതയും ശാസ്ത്രവും, കണ്ണീരും മഴവില്ലും, നവതരംഗം, വിശ്വേത്തരമായി വിപ്ലവേതിഹാസം, വര്‍ണരാജി, ജീയുടെ കാവ്യജീവിതം, മലയാളകവിതാ സാഹിത്യചരിത്രം, അമൃതമശ്നുതേ, കവിതാധ്വനി, സത്യം ശിവം സുന്ദരം, ശൃംഗാരചരിത്രം സിവിയുടെ കൃതികളില്‍, കാവ്യരതി, മഹാകവി വള്ളത്തോള്‍, അമൃതവിദ്യ, അപ്പുവിന്റെ അന്വേഷണം, അര്‍ത്ഥാന്തരങ്ങള്‍ തുടങ്ങിയവയാണ് ലീലാവതിയുടെ പ്രധാന പുസ്തകങ്ങള്‍.
പക്ഷമില്ലാത്ത എഴുത്തിലൂടെ നിരൂപണ സാഹിത്യത്തിന്റെ അന്തസ് ഉയര്‍ത്തിയ എഴുത്തുകാരിയാണ് ലീലാവതി. നിരവധി പുരസ്കാരങ്ങള്‍ പലതവണ അവരെ തേടിയെത്തിയിട്ടുണ്ട്. സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്കാരം, വള്ളത്തോള്‍ പുരസ്കാരം, ലളിതാംബികാ അന്തര്‍ജ്ജനം പുരസ്കാരം, വയലാര്‍ പുരസ്കാരം, എം.കെ.കെ.നായര്‍ പുരസ്കാരം, എഴുത്തച്ഛന് പുരസ്കാരം തുടങ്ങിയവ അതില്‍ ചിലതാണ്. 2008 ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. മലയാള സാഹിത്യത്തിലെ അന്തസ്സുള്ള വാക്കുകളാണ് അവരില്‍ നിന്നുണ്ടാകുന്നത്. കാലങ്ങളിനിയും കടന്നും ലീലാവതിയുടെ വാക്കുകളെ കേള്‍ക്കാനും സൂക്ഷിച്ചുവയ്ക്കാനും നിരവധി സാഹിത്യാസ്വാദകര് മലയാളക്കരയിലുണ്ട്. അവരെല്ലാം ടീച്ചര്‍ക്ക് ദീര്‍ഘായുസ്സും ഐശ്വര്യവും നേരുന്നുണ്ട്.
ആര്.പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: