കാലം തെറ്റി എത്തിയ കാലവര്‍ഷം കേരളത്തില്‍ കുറച്ചൊന്നുമല്ല കോലാഹലങ്ങള്‍ സൃഷ്ടിച്ചു കളഞ്ഞത്. ദുര്‍ബല ഗര്‍ഭിണി കൂടി ആയാലത്തെ പങ്കുപ്പാടുകളാണ് ദൈവത്തിന്റ സ്വന്തം നാട്ടിലെ പൊതുജന ങ്ങള്‍ക്ക് കുറെമാസങ്ങളായി അനുഭവിക്കേണ്ടിവന്നതും തുടരുന്നതും ‘ഉര്‍വശി ശാപം ഉപകാരം’ എന്നു പറഞ്ഞതുപോലെ ഈ പ്രകൃതിയുടെ വികൃതികള്‍ ചുരുക്കം ചിലര്‍ക്കെങ്കിലും അനുഗ്രഹമായി ഭവിച്ചിട്ടുണ്ടെന്നും പറയാതെ വയ്യ.
ഈ അടുത്ത ദിവസം തങ്ങളുടെ സ്ഥാപനത്തിലെ പണമടയ്ക്കുന്നതിനായി ഞാന്‍ ബാങ്കിലെത്തി. ആഴ്ചയില്‍ മൂന്നുതവണയെങ്കിലും മേപ്പടി ആവശ്യത്തിനുവേണ്ടി അവിടെ ചെല്ലാറുണ്ട്. വര്‍ഷങ്ങളായി ഈ പ്രക്രിയ തുടരുന്നുവെങ്കിലും ദൈവം സഹായിച്ച് ആലുവാ മണപ്പുറത്തുവച്ചു ദര്‍ശിച്ച ഭാവം പോലും കൗണ്ടറുകളില്‍ വാസമുറപ്പിച്ചിച്ചുള്ള മഹാന്മാരും മഹതികളും പ്രകടിപ്പിക്കാറില്ല എന്നത് മഹാഭാഗ്യമായി തന്നെ കരുതേണ്ടതുണ്ട്.
തിങ്കളാഴ്ചയും മാസാദ്യത്തെ ദിനവും ആയിരുന്നതിനാല്‍ കൃത്യം പത്തുമണിക്കുതന്നെ പണമടയ്ക്കുവാനും പിന്വലിക്കുവാനുമായി ക്യൂവില്‍ ധാരാളം എടപാടുകാര്‍ അണിനിരന്നിരുന്നു. ഈ ആവശ്യത്തിനുവേണ്ടി മൂന്ന് കൗണ്ടറുകള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒരെണ്ണത്തില്‍ പോലും മണി പത്തേകാല് ആയിട്ടും ആരും ഹാജരുണ്ടായിരുന്നില്ല. ബാങ്കിലെ ബഹുഭൂരിപക്ഷവും വനിതാ ജീവനക്കാരാണ്. പണമിടപാട് കൈകാര്യം ചെയ്യുന്ന കൗണ്ടറുകളിലൊന്നില്‍ മരുന്നിന് മധ്യവയസ്കനായ ഒരു പുരുഷ പ്രജയമുണ്ട്. ആരേയും മുഷിപ്പിക്കുന്ന സ്വഭാവം ഇദ്ദേഹത്തിനില്ല. അതുകൊണ്ടുതന്നെ പലര്‍ക്കും ദോഷവും ചിലര്‍ക്ക് ഗുണവും സംഭവിക്കുന്നു. പണമിടപാടു കൗണ്ടറുകള്‍ ഒഴിച്ചുള്ള ഏതാനും സീറ്റുകളില്‍, അവാര്‍ഡു പടം ഓടുന്ന തിയേറ്ററുകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍, അവിടെവിടെ ചില കസേരകളില്‍ ചിലര്‍ വന്നു ചടഞ്ഞിരിക്കുന്നു! നിമിഷങ്ങള്‍ നീങ്ങുന്നതോടൊപ്പം മൂന്ന് ക്യൂവിന്റേയും നീളവും വര്‍ധിച്ചുകൊണ്ടിരുന്നു. പത്തരമണി കഴിഞ്ഞപ്പോള്‍ സായാഹ്ന സവാരി നടത്തുന്നവരുടെ സ്പീഡില്‍ ഉദ്യോഗസ്ഥര്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. അവര്‍ എത്തിയാലുടന്‍ കൗണ്ടറില്‍ ചാടിക്കയറിയിരുന്ന് തിരക്കിട്ട് ‘പണി’തുടങ്ങിക്കളയുമെന്ന് ഏതെങ്കിലും ഒരു വരിക്കാരന് (ക്യൂവില്‍ നില്ക്കുന്നയാള്) ധരിച്ചിട്ടുണ്ടെങ്കില്‍ തെറ്റ്! ആദ്യം കയറിവന്ന ചേച്ചി (പേരറിയാന്‍ പാടില്ലാത്തതിനാല്‍ ചേച്ചി എന്നു വിളിച്ചു എന്നേയുള്ളൂ. പ്രായം 30 ല്‍ താഴെ) തന്റെ കൈസഞ്ചി നിശ്ചിതസ്ഥലത്തു വച്ചശേഷം, മൂന്ന് സീറ്റുകള്ക്കപ്പുറത്തിരിക്കുന്ന കൂട്ടുകാരിയെ ലക്ഷ്യമാക്കി. ‘ഹോ ഭയങ്കര ബ്ലോക്ക്. ഒരു തരത്തിലാ ഞാനിവിടെ എത്തിയത്.
അഞ്ചാറ് ഓട്ടോയ്ക്ക് കൈകാണിച്ചുനോക്കി. പക്ഷെ നിര്‍ത്തണ്ടേ? പിന്നെ പരിചയക്കാരനായ ഒരു കാറുകാരന് ഊടുവഴികളില്‍ കൂടി ഓടിച്ചാ എത്തിച്ചത്. ഇതു പറഞ്ഞവസാനിപ്പിക്കുന്നതിനുമുമ്പായി അടുത്ത സീറ്റിലെ ചേച്ചിയും വന്നുചേര്‍ന്നു. പൊതിച്ചോറടങ്ങിയ സഞ്ചി യഥാസ്ഥാനത്തു പൊലിഞ്ഞശേഷം ‘ഹോ. ഹൊ ഹോ! ഇങ്ങനെയുമുണ്ടോ ഒരുബ്ലോക്ക്? മോള്‍ടെ സ്കൂള്‍ ബസ്സ് അരമണിക്കൂര്‍ വൈകിയാ വന്നത്. അവള് സമയത്തിനെത്തിയോ ആവോ? ഓട്ടോക്കാരാണെങ്കില്‍ തോന്നിയ കാശാണ് വാങ്ങുന്നത്! ഒരു ഓട്ടോയില്‍ കയറി പകുതിവഴിയിലെത്തിയപ്പം ടയര്‍ പഞ്ചറായി. പിന്നെ വേറൊരു ചേട്ടന്റെ ബൈക്കിന്റെ പിന്നിലിരുന്നാണ് ഒരുവിധം എത്തിപ്പെട്ടത്.
ആ മഹതിയും ബ്ലോക്ക് വാര്‍ത്താ സംപ്രേഷണം ഭംഗിയായി അവതരിപ്പിച്ചുകൊണ്ടിരുന്നു. ക്ഷമാശീലത്തിന് നോബല്‍ സമ്മാനാര്‍ഹരായ എടപാടുകാര്‍, ക്യൂവില്‍, യാതൊരു താല്പര്യമോ ആകാംക്ഷയോ സത്യത്തില്‍ ഇല്ലെങ്കിലും അതൊക്കെ ആവശ്യത്തിലധികം സ്റ്റോക്കുണ്ടെന്ന് നടിച്ചുകൊണ്ട് വനിതാരത്നങ്ങളുടെ ‘ബ്ലോക്ക്’ വിവരണങ്ങളും ശ്രവിച്ചുകൊണ്ട് നിലകൊണ്ടു. ഇതിനിടയില്‍ എല്ലാ കൗണ്ടറുകളിലും ജീവനക്കാര്‍ ഹാജരായെങ്കിലും നോട്ടുകള്‍ എണ്ണുന്നതിനിടയിലും ബ്ലോക്ക് വര്‍ണന തുടര്‍ന്നു. പതിനായിരം കുടുംബ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചു വിവശരായി ക്യൂവില്‍ നില്ക്കുന്ന ഉപയോക്താക്കള്‍ക്ക് പതിനായിരക്കണക്കിന് രൂപാ പ്രതിമാസം ശമ്പളമായി കൈപ്പറ്റുന്ന നമ്മുടെ അദ്ധ്വാനിക്കുന്ന വര്‍ഗത്തിന്റെ അടയാളങ്ങളായ ഉദ്യോഗസ്ഥ പ്രമാണിമാരുടെ പൊങ്ങച്ചങ്ങളും ‘അവശത’കളും ക്ഷമാപൂര്‍വം ശ്രവിച്ചു സഹിച്ചു നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലല്ലോ. അരിയും തിന്ന് കടിയും കഴിഞ്ഞ് തുണിയും കീറിയ ശേഷമുള്ള ‘മുറുമുറുപ്പി’നെ ഓര്മിപ്പിക്കത്തക്കവിധം, സമയത്തിനെത്തിയില്ലെന്നതോ പോകട്ടെ, എത്തിയശേഷം എത്തിച്ചേരാന്‍ വൈകിയതിനെ സംബന്ധിച്ചുള്ള കൊച്ചു കോഞ്ഞാട്ട വര്‍ത്തമാനങ്ങളും കൂടി കേള്ക്കണമെന്നുവന്നാല് നിരപരാധികളായ എടപാടുകാര്‍ എന്തുചെയ്യും.?
പനത്താഴം
പ്രതികരിക്കാൻ ഇവിടെ എഴുതുക: