കേരളം വിദേശസഞ്ചാരികളുടെ പ്രിയ ഡെസ്റ്റിനേഷന്‍ ആയി മാറിയപ്പോഴാണ് കേരളസര്‍ക്കാര്‍ കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാടാ’യി ബ്രാന്റ്ചെയ്ത് വിദേശരാജ്യങ്ങളില്‍ പ്രചാരം നടത്തി അവിടങ്ങളിലെ സഞ്ചാരികളെ ആകര്‍ഷിച്ചത്.
കേരളത്തിന്റെ പ്രകൃതിരമണീയത മാത്രമല്ല മലയാളികളുടെ വൃത്തിയും ഇംഗ്ലീഷ് പരിജ്ഞാനവും കേരളത്തിന്റെ ബ്രാന്റ് മൂല്യം വര്‍ധിപ്പിച്ചു. മലയാളികളുടെ പ്രഭാതഭക്ഷണവും വിദേശികള്ക്കിഷ്ടമായി.
ഇപ്പോള്‍ കേരളം ലോകത്തെ തന്നെ മികച്ച ബ്രേക്ക്ഫാസ്റ്റ് പ്രഭാതഭക്ഷണരീതി ഡെസ്റ്റിനേഷന്‍കൂടിയായി മാറി. അധികം എരിവും പുളിയുമില്ലാത്ത ദോശയും ഇഡ്ഡലിയും പുട്ടും അവര്‍ക്ക് ഇഷ്ടഭക്ഷണമായി.
ഞാന്‍ ‘ഇന്ത്യന്‍ എക്സ്പ്രസി’ലായിരിക്കുമ്പോള്‍ വിനോദസഞ്ചാര മേഖലയെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യം കേരളത്തിലെക്കൊഴുകിയത് ഹിപ്പികളായിരുന്നു. അവരെ ആകര്‍ഷിച്ചത് ഇടുക്കിയിലെ കഞ്ചാവിന്റെ ഗുണമേന്മയായിരുന്നു. അവര്‍ വന്ന് മാസങ്ങളോളം ഇടുക്കിയില്‍ തങ്ങിയപ്പോള്‍ ഇടുക്കിയിലെ കുട്ടികള്‍ പോലും ഫ്രഞ്ചും ഇറ്റാലിയനും ഇംഗ്ലീഷും സംസാരിച്ചുതുടങ്ങി.
ബീച്ചുകള്‍ എന്നും വിദേശികള്‍ക്ക് ഹരമാണല്ലോ. അങ്ങനെ കോവളം, വര്‍ക്കല ബീച്ചുകളും വിനോദസഞ്ചാരകേന്ദ്രങ്ങളായി. അന്ന് അവര്‍ ട്രാവല്‍ ഏജന്റുമാരായി ബന്ധപ്പെട്ടാണ് എത്തിയിരുന്നത്. പല വിദേശികളുടെയും ലക്ഷ്യം ബാലലൈംഗികാസ്വാദനം കൂടിയായിരുന്നു എന്ന് ഒരു ട്രാവല്‍ ഏജന്റ് എന്നോട് വെളിപ്പെടുത്തി.
ബാലന്മാരെ കിട്ടുന്ന സ്ഥലം ബുക്ക് ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു. കോവളത്തും ബാലവേശ്യാവൃത്തി വ്യാപകമായിരുന്നു. അവിടെനിന്നും ഒരു കുട്ടിയെ രക്ഷപ്പെടുത്തി അഭയ ബാലഭവനില്‍ എത്തിച്ച കാര്യം ഒരിക്കല്‍ സുഗതകുമാരി പറയുകയുണ്ടായി. പ്രഭാതഭക്ഷണത്തിന് വന്നപ്പോള്‍ എട്ടുവയസുകാരി ആവശ്യപ്പെട്ടത് ‘ഐ വാണ്ട് ഓംലറ്റ്’ എന്നായിരുന്നു.
ഇന്നും വിദേശികള്‍ കേരളതിലേക്കൊഴുകുന്നു. അവര്‍ ഹൗസ്ബോട്ട് സവാരിയും ഇടുക്കിയും തേക്കടിയും കോവളവും ബേക്കലും എല്ലാം കാണുന്നതിനും ജീവീതശൈലി അറിയുന്നതിനും ഒക്കെയാണ് എത്തുന്നത്. അന്നും വിനോദസഞ്ചാരികള്‍ ആയുര്‍വേദ തിരുമ്മല്‍ ചികിത്സ ഇഷ്ടപ്പെട്ടിരുന്നു. കോവളത്തും മറ്റും മസേജ് പാര്‍ലറുകള്‍ കൂണുപോലെ മുളച്ചുപൊങ്ങി.
പക്ഷെ അവ ശാസ്ത്രീയമായ തിരുമ്മല്‍ നല്‍കിയിരുന്നില്ലെന്ന് മാത്രമല്ല അനാശാസ്യകേന്ദ്രങ്ങളുമായിരുന്നു.
ഇന്ന് കേരളത്തില്‍ വരുന്ന വിനോദസഞ്ചാരികള്‍ ട്രാവല്‍ ഏജന്റുകള്‍ വഴി മാത്രമല്ല ട്രിപ്പ് അഡ്വൈസര്‍ എന്ന സൈറ്റില്‍കൂടി ബന്ധപ്പെട്ട് എന്തെല്ലാം ചികിത്സകളാണ് ഉള്ളതെന്നും തങ്ങളുടെ രോഗവിവരങ്ങള്‍ വിശദമായി പറഞ്ഞുമാണ് ഓരോ ചികിത്സാകേന്ദ്രങ്ങളും തെരഞ്ഞെടുക്കുന്നത്. ഫലം കിട്ടിയ വിനോദസഞ്ചാരികളുടെ സൈറ്റിലെ കമന്റുകളും പരിശോധിച്ചശേഷമാണ് അവര്‍ വരുന്നത്.
ടൂറിസം വകുപ്പ് ആയുര്‍വേദ സെന്ററുകളായി വികസിപ്പിച്ചെടുത്തത് തൊണ്ണൂറുകളില്‍ കോവളത്തെയും പിന്നീട് കുമരകത്തെയും കൊച്ചിയെയും ആണ്. പ്രൊമോഷന് സ്റ്റാന്‍ഡേര്‍ഡ്സും നിശ്ചയിച്ചു. അതുപ്രകാരം ഗ്രീന്‍ലീഫ് സര്‍ട്ടിഫിക്കറ്റ്, ഒലിവ് ഇല സര്‍ട്ടിഫിക്കറ്റ് മുതലായ അവാര്‍ഡുകള്‍ നല്കപ്പെട്ടുതുടങ്ങി.
പിന്നീട് ആരോഗ്യ ടൂറിസം തന്നെ വികസിതമായപ്പോള്‍ ആയുര്‍വേദത്തിന് ഒരു പ്രമുഖസ്ഥാനം ലഭിച്ചു.
അടുത്തിടെ ഞാന്‍ കാലടിയിലെ നാഗാര്‍ജുന ആയുര്‍വേദിക് സെന്ററില്‍ ചികിത്സയിലായിരുന്നു. അവിടെ നല്ലൊരു വിഭാഗം രോഗികള്‍ ബ്രിട്ടനില്‍നിന്നും ഫ്രാന്‍സില്‍നിന്നും ജര്‍മനിയില്‍നിന്നും ഉള്ളവരായിരുന്നു. യുകെയിലെ ലിന എന്നോട് പറഞ്ഞത് ട്രിപ്പ് അഡൈ്വസര്‍ നോക്കി നാഗാര്‍ജുന തെരഞ്ഞെടുത്തു എന്നാണ്. കഴിഞ്ഞ പന്ത്രണ്ട് കൊല്ലതിനിടയില്‍ വിദേശസഞ്ചാര മേഖലയില്‍ വന്ന വലിയ മാറ്റങ്ങളില്‍ ഒന്നാണ് കേരള ട്രാവല്‍ മാര്‍ട്ട്, അറബ് ട്രാവല്‍ മാര്‍ട്ട് മുതലായവ. സര്‍ക്കാര്‍ ടൂറിസം മേളകള്‍ വിദേശരാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും സംഘടിപ്പിക്കുമ്പോള്‍ ഈ സെന്ററുകള്‍ക്കും സ്റ്റാള്‍ ലഭ്യമാകുന്നു. ടൂറിസം വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധ ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങളെപ്പറ്റി വിശദാംശങ്ങളും നല്‍കുന്നുണ്ട്.
കേരളം അങ്ങനെ ഒരു ആയുര്‍വേദ ഡെസ്റ്റിനേഷന്‍ ആയി മാറിയിരിക്കുന്നു. ഇന്ന് വിദേശികള്‍ മാത്രമല്ല, വടക്കേ ഇന്ത്യക്കാര്‍ ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ, ദല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ് മുതലായ സ്ഥലങ്ങളില്നിന്നെത്തുന്നുണ്ട്. ഞാന്‍ നാഗാര്ജുനയില്വെച്ച് ഒരു ഝാര്ഖണ്ഡുകാരിയെയും മകനെയും പരിചയപ്പെടുകയുണ്ടായി. കേരളത്തില്‍ ഏകദേശം മുപ്പതോളം പ്രസിദ്ധ ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങളുണ്ട്.
കൊച്ചി ഏഴാമത്തെ മികച്ച ആയുര്‍വേദ കേന്ദ്രമാണ്. നാഗര്ജുനക്ക് തന്നെ ഗ്രീന്‍ലീഫ് അവാര്‍ഡും നാഷണല്‍ ബ്രാന്‍ഡ് അംഗത്വവും ലഭിച്ചത് മികച്ച ശുചിത്വവും തിരുമ്മലിന്റെ മേന്മയും സുരക്ഷയും മുന്‍നിര്‍ത്തിയാണ്.
ഇന്ന് ഹോട്ടല്‍ കേന്ദ്രീകൃത ടൂറിസമല്ല, ആയുര്‍വേദ സെന്ററുകളാണ് ആയുര്‍വേദ വിനോദസഞ്ചാരികള്‍ തെരഞ്ഞെടുക്കുന്നത്. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനും (കെടിഡിസി) ഇന്ന് ഗൗരവതരമായ ആയുര്‍വേദമാണ് വികസിപ്പിക്കുന്നത്. വിദേശസഞ്ചാരികള്‍ സൈറ്റില്‍ പോയി ഒരു സെന്റര്‍ തെരഞ്ഞെടുത്ത് തങ്ങളുടെ രോഗപ്രശ്നങ്ങള്‍ വിശദീകരിച്ചശേഷം ഏതെല്ലാം ചികിത്സ എത്ര ദിവസം എന്ന വിവരങ്ങള്‍ തേടിയശേഷമാണ് ഇവിടേക്ക് വരുന്നത്.
പിന്നീട് സുഖംപ്രാപിച്ചവര്‍ പറയുന്നത് കേട്ടും മറ്റ് രോഗികള്‍ എത്തുന്നു.
മലയാളികളെക്കാള്‍ ശ്രദ്ധാപൂര്‍വം പത്ഥ്യം (നെല്ലരിയ്ക്ക) നോക്കുന്നത് വിദേശികളാണെന്നാണ് നാഗാര്‍ജുന ഡോക്ടര്‍മാരുടെ അഭിപ്രായം. ആരോഗ്യത്തിന് അവര്‍ നല്കുന്ന ശ്രദ്ധ മലയാളികള്‍ നല്‍കുന്നില്ല. അവര്‍ക്ക് കര്‍ക്കിടക ചികിത്സയെപ്പറ്റി പോലും അറിവുണ്ട്. ഇപ്പോള്‍തന്നെ കര്‍ക്കിടക ചികിത്സക്ക് ബുക്ക് ചെയ്യുന്നവര്‍ ധാരാളമാണ്.
ഇംഗ്ലണ്ടുകാരിയായ ലിന എന്നോട് പറഞ്ഞത് ഇംഗ്ലണ്ടിലും ധാരാളം ആയുര്‍വേദ സെന്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. അത് ആയുര്‍വേദത്തിന്റെ മേന്മയും ഗുണവും തിരിച്ചറിഞ്ഞ് വിദേശികള്‍ എത്തുമെന്ന ഉറപ്പിലാണ്.
പക്ഷെ കേരള ആയുര്‍വേദമാണ് ഇന്ന് ആയുര്‍വേദത്തിലെ ബ്രാന്‍ഡ് എന്ന് തെളിയിക്കുന്നതാണ് ഉത്തരേന്ത്യന്‍ രോഗികളുടെ സമൃദ്ധ സാന്നിധ്യം. ആയുര്‍വേദം ഇന്ന് ഒരു ബദല്‍ ചികിത്സാരീതി ആയി മാറിക്കഴിഞ്ഞു.
കേരളത്തില്‍ വരുന്ന വിദേശ രോഗികളില്‍ അധികവും ജര്‍മ്മനി, ഇറ്റലി, റോം, സ്വിറ്റ്സര്‍ലന്റ്, ആസ്ട്രിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍നിന്നും അറബ് രാജ്യങ്ങളില്‍നിന്നുമാണ്. ഇപ്പോള്‍ ഇവിടെ റഷ്യന്‍ സാന്നിധ്യവും പ്രകടമായി തുടങ്ങിക്കഴിഞ്ഞു. നാഗാര്ജുനയില്തന്നെ ഏകദേശം 73 രാജ്യങ്ങളില്‍നിന്നുള്ള രോഗികള്‍ വരുന്നു. വിവിധ രോഗലക്ഷണങ്ങളുമായാണ് അവര്‍ എത്തുന്നത്.
പ്രധാനമായും ശരീരവേദന, അസ്ഥിരോഗം, നാഡികള്‍ക്കും പേശികള്‍ക്കുമുള്ള രോഗം, നടുവേദന, മൈഗ്രെയിന്, കുട്ടികള്‍ ഇല്ലാതിരിക്കല്‍-
ഇതിനെല്ലാം പുറമെ പ്രതിവിധിയില്ലെന്ന് വിശ്വസിക്കപ്പെടുന്ന സോറിയാസിസിനും ഇവിടെ ചികിത്സ ലഭ്യമാണ്. പിന്നെ മലയാളികളും വിദേശികളും ഒരുപോലെ വരുന്നത് ആരോഗ്യം മെച്ചപ്പെടുത്താനുള്ള ‘സുഖചികിത്സ’ക്കാണ്.
കേരള ടൂറിസം വകുപ്പ് ബീച്ച് ടൂറിസം, ഹില്‍ ടൂറിസം, കള്‍ച്ചറല്‍ ടൂറിസം, ഉത്സവ ടൂറിസം ഇങ്ങനെ ബഹുമുഖ ടൂറിസം വികസിപ്പിക്കുന്നുണ്ട്. പണ്ട് ഗജവീരന്മാരെ വെയിലത്ത് നിരത്തിനിര്‍ത്തി താളമേളങ്ങള്‍ ഒരുക്കുന്നതും ഒരു ടൂറിസം പ്രമോഷന് ആയിരുന്നു.
അത് ആനപീഡനം ആണെന്ന ആന സംരക്ഷണ സംഘത്തിന്റെയും മാധ്യമങ്ങളുടെയും വിമര്‍ശനത്തെത്തുടര്‍ന്ന് നിര്‍ത്തിവെക്കുകയുണ്ടായി. കാട്ടിലെ പൂഴിമണ്ണില് ചവിട്ടി നടക്കാന്‍ മാത്രം പ്രകൃതി നല്കിയ കാലടികളുള്ള ആനയെ ഉച്ചക്ക് ടാറിട്ട റോഡില്‍ക്കൂടി നടത്തി പറയെടുക്കുന്നതും പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തലാക്കി. ഇന്ന് തൃശൂര്‍പൂരത്തിന് പോലും ആനകളെ ചൂടില്‍നിന്നും സംരക്ഷിച്ചാണ് നിര്‍ത്തുന്നത്.
ടൂറിസം ബഹുമുഖമാകേണ്ടതുണ്ട്. കേരളം ഇപ്പോള്‍തന്നെ ബീച്ച്, വനാന്തര ടൂറിസവും പ്രഭാതഭക്ഷണ ടൂറിസവും ഉത്സവ ടൂറിസവും വികസിപ്പിക്കുന്നുണ്ട്.
പക്ഷെ കേരളത്തിന്റെ മാത്രം സ്വകാര്യ സമ്പത്തായ ആയുര്‍വേദത്തിന് ഇപ്പോള്‍ നല്കുന്ന പരിഗണന പോരാ. ആയുര്‍വേദം ഹോട്ടല്‍ കേന്ദ്രീകരിച്ച് നടത്തേണ്ടതല്ല- ആയുര്‍വേദ കേന്ദ്രങ്ങളില്‍ വിധിപ്രകാരമുള്ള തിരുമ്മലും ഭക്ഷണരീതികളും മരുന്നുകളും കഴിച്ച് അനുഷ്ഠിക്കേണ്ട ഒരു പ്രക്രിയയാണത്. ഇന്ന് ആഗോളതലത്തില്‍ ജനങ്ങള്‍ ആരോഗ്യത്തെപ്പറ്റി ശ്രദ്ധാലുക്കളാണ്. യഥാര്‍ത്ഥ ആയുര്‍വേദ ചികിത്സയിലൂടെ ലഭിക്കുന്ന ആരോഗ്യം നിലനില്‍ക്കുന്നതാണ്. മദ്യം, മാംസം, മത്സ്യം മുതലായവ നിഷിദ്ധമാണ്. നെല്ലരിക്ക സമയത്ത് ശ്രദ്ധയോടെ ശരീരം സംരക്ഷിക്കേണ്ടതാണ്.
ഇതിനെപ്പറ്റിയുള്ള പരിജ്ഞാനവും ആയുര്‍വേദ കേന്ദ്രങ്ങള്‍ നല്കുന്നു.
കേരളത്തിന്റെ സമ്പല്ശക്തി അറബ് രൂപയാണെന്ന് പറയാറുണ്ട്. ആയുര്‍വേദം വികസിപ്പിച്ചാല്‍ വിദേശനാണ്യശേഖരം വര്‍ധിക്കാനും സഹായകരമാകും. ഇത് സര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും ശ്രദ്ധയില്‍ വരേണ്ടതാണ്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: