സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ കാഴ്ചപ്പാടുകളും അവയോടുള്ള ഭരണപക്ഷ സമീപനങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതില്‍ നിന്നും വിഭിന്നമായൊരു ജനപക്ഷനിലപാടുകൂടിയുണ്ട്. കേരളീയ സമൂഹത്തിന്റെ വരുംകാല അഭിപ്രായരുപീകരണത്തെ ഏറെ സ്വാധീനിക്കാന്‍ പോകുന്നത് ഈ ജനപക്ഷ നിലപാടുകളായിരിക്കും എന്നതില്‍ സംശയമില്ല. സോളാര്‍ തട്ടിപ്പ് കേസ് ഉയര്‍ത്തുന്ന സാമൂഹിക പ്രാധാന്യവും ഇതാണ്.
മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപ്രകാരം അതില്‍ പങ്കാളികളായവര്‍ അവരവരുടെതായ വേഷങ്ങള്‍ ഭംഗിയായി കെട്ടിയാടികൊണ്ടിരിക്കുന്ന സോളാര്‍ തട്ടിപ്പുകേസിന് ശുഭപര്യവസായിയായ ഒരു അവസാനരംഗവും ഇനി ഉണ്ടാകാം. അത് ഏതാണ്ടിങ്ങനെയാണ്; പണം തട്ടിപ്പ് നടത്തി എന്നുള്ള അവസാനത്തെ കേസിലും വാദിക്ക് കൊടുക്കാനുള്ള മുഴുവന്‍ തുകയും കോടതിയില്‍ കെട്ടിവെച്ച് കേസെല്ലാം അവസാനിപ്പിച്ച് വിജയചിഹ്നവും കാട്ടി സരിത പുറത്തേക്കിറങ്ങിവരുന്നു…. സമീപം 22 പേജുള്ള ഒരു കുറിപ്പിന്റെ പേര് പറഞ്ഞു കേസുകളില്‍ നിന്നെല്ലാം ഊരിപോരാന്‍ സരിതയ്ക്കായി പണം സൃഷ്ടിച്ചെടുത്ത അലാവുദ്ദീന്‍ സ്വന്തമാക്കിയ അത്ഭുതവിളക്കിന്റെ കേരളീയ പര്യായമായ അഡ്വ. ഫെന്നി ബാലകൃഷ്ണന്…. ഒപ്പം മുന്‍ ഭാര്യ രശ്മിയെ കൊന്നു എന്ന കേസില്‍ മാത്രം വിചാരണ നേരിടുകയോ ശിക്ഷ മേടിക്കുകയോ ചെയ്യുന്ന ബിജു രാധകൃഷ്ണനും (രശ്മിയെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ബിജുരാധാകൃഷ്ണന് ജയിലില്‍ കിടക്കണമെന്ന കേരള പോലീസിന്റെ ‘ശുഷ്ക കാന്തി’ക്ക് (ശുഷ്കാന്തി എന്നറിയാഞ്ഞിട്ടല്ല) പ്രത്യേക താമ്രപത്രം കൊടുക്കാവുന്നതാണ്.) എല്ലാം ശുഭം! സോളാര്‍ തട്ടിപ്പ് കേസ് ഇങ്ങനെ മാത്രമേ അവസാനിക്കാവൂ എന്ന ചില നിര്‍ബന്ധ ബുദ്ധികളുടെ വിജയമാണ് ഈ വിഷയത്തിലെ പ്രഖ്യാപിത ജുഡീഷ്യല്‍ അന്വേഷണം എന്നുപറയാതെ വയ്യ.
ഈ കേസുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാത്രം പ്രധാന കഥാപാത്രമാക്കാനും ജുഡീഷ്യല്‍ അന്വേഷണം എന്ന ഏക ആവശ്യത്തില്‍ മാത്രം ഊന്നി നില്ക്കാനുമുള്ള ഇടതുമുന്നണി നീക്കം അത്ഭുതത്തോടെയാണ് മലയാളികള്‍ കാണുന്നത്. സരിത എന്ന ജയിലില്‍ കിടന്നു പ്രസവിച്ച ഒരു സ്ത്രീ കുറ്റവാളിയുടെ പ്രേരണകള്ക്കുവഴങ്ങി അവരുടെ കൂട്ടാളിയുടെ വേഷം കെട്ടിയ ഒരു അനര്‍ഹനെ സംസ്ഥാന സര്‍ക്കാരിന്റെ പി.ആര്.ഡി. തലവന്‍ ആക്കിയെടുക്കുന്നതിന് സാധ്യമായ ഇടങ്ങളിലെല്ലാം മണം പിടിച്ചു നടന്നവര്‍ പോലും ഇടതുമുന്നണിയുടെ ദൃഷ്ടിയില് നിന്നും പോയി മറഞ്ഞത് മറ്റൊരു അത്ഭുതമായി ശേഷിക്കുന്നു. സോളാര്‍ തട്ടിപ്പ് കേസ് തേഞ്ഞുമാഞ്ഞുപോകുമ്പോള്‍ അതില്പെട്ടവരെല്ലാം ആദ്യം നന്ദി പറയുക ഈശ്വരനോടായിരിക്കില്ല; ഇടതുമുന്നണി നേതൃത്വത്തോടായിരിക്കും. പിന്നെ പ്രത്യേക അന്വേഷണ സംഘത്തിനോടും ശേഷം ജുഡീഷ്യല്‍ സിസ്റ്റത്തില്‍ വീണ പുഴുക്കുത്തുകളോടും!!!
സത്യവും നീതിയും നടപ്പാകാന്‍ വിദൂരസാധ്യതപോലും ഇല്ലാത്തതും, യഥാര്‍ത്ഥ കുറ്റവാളികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുകയില്ല എന്ന് ഉറപ്പുള്ളതുമായ ഒരു ഇടപാടായിട്ടാണ് സാധാരണ ജനങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണങ്ങളെ കാണുന്നത്. മുന്‍കാല അനുഭവങ്ങള്‍ ഇതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നു എന്നതാണ് വാസ്തവം. എത്ര ജുഡീഷ്യല്‍ അന്വേഷണറിപ്പോര്‍ട്ടുകളാണ് മാറി മാറി വന്ന ഭരണകൂടങ്ങള്‍ പൊടിപിടിപ്പിച്ച് പ്രഹസനമാക്കിയത്. ഒരിക്കലും വെളിച്ചം കാണരുതെന്ന മട്ടില്‍ അവയൊക്കെ സെക്രട്ടറിയേറ്റിന്റെ ഏതോ മൂലകളില്‍ ഇപ്പോഴും കെട്ടിവെച്ചിട്ടുമുണ്ടാകാം. ഒരു ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന് സൗകര്യമുണ്ടെങ്കില്‍ മാത്രം അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അംഗീകരിച്ച് നടപ്പിലാക്കിയാല്‍ മതിയെന്ന സൗകര്യം പ്രയോജനപ്പെടുത്താത്ത ഏത് മുന്നണിഭരണമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്? ഇതാണ് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പ്രധാന ന്യൂനത. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ അന്വേഷിച്ച്… ജില്ലാ ജഡ്ജിയെ പരിഗണിച്ച് അവസാനം പെന്ഷന് വാങ്ങി വീട്ടിലിരിക്കുന്ന ഒരു റിട്ടേര്‍ഡ് ജഡ്ജിയെ കണ്ടെത്തി ടേംസ് ഓഫ് റെഫറന്‍സ് നിശ്ചയിച്ച് അന്വേഷണം ഏല്‍പ്പിക്കുന്നതിനിടയില്‍ ഉണ്ടാകുന്ന കാലതാമസം…. ആ കാലതാമസം ഒന്നുമാത്രം മതി ഏത് കേസാണോ അന്വേഷിക്കാന്‍ പോകുന്നത് ആ കേസിന്റെ സാധ്യമായ എല്ലാ തെളിവുകളും അട്ടിമറിക്കപ്പെടാന്‍! ഇതാണ് മറ്റൊരു പരിമിതി. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജനങ്ങളുടെ നികുതിപ്പണവും ചെലവഴിച്ച് നടക്കുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഒടുക്കം…!!! ഇത്തരം 99 ശതമാനം അന്വേഷണങ്ങളിലും സംഭവിച്ചതുപോലെ ഉണ്ടയില്ലാതൊരു വെടി മാത്രമായിരിക്കും സോളാര്‍ തട്ടിപ്പ് കേസിന്റെ അന്ത്യവും.
സാധാരണക്കാരുടെയും സര്‍ക്കാരിന്റെയും ആയിരക്കണക്കിന് കോടിരൂപ തട്ടിയെടുക്കാനായി നടന്ന കൃത്യതയാര്‍ന്ന ആസൂത്രണത്തോടെയുള്ള വലിയൊരു പരിശ്രമമായിരുന്നു സോളാര്‍ തട്ടിപ്പുകേസിന്റെ പിന്നിലുള്ളത്. ഉപകരണങ്ങള്‍ മാത്രമായി പ്രവര്‍ത്തിച്ചവരാണ് സരിതും ബിജു രാധാകൃഷ്ണനും ജോപ്പനും മറ്റും. വഴിവിട്ട സാമ്പത്തിക സമാഹരണത്തിന് ഇവരെ നിയോഗിച്ചവര്‍ വേറെയും ഉണ്ട്. ചുറ്റിനും കൂടിയ കുറെ ഉപഗ്രഹങ്ങളും പാലുകൊടുത്ത കൈയ്ക്ക് തിരിഞ്ഞുകൊത്തിയവരും ഒപ്പം നിര്‍ത്തി വലുതാക്കിയവരും ചതിയുടെ പടുകുഴി തീര്‍ത്ത് ഒരു ജനകീയ നേതാവിനെ തട്ടിപ്പുകേസില്‍ പ്രധാന കഥാപാത്രത്തിന്റെ വേഷം കെട്ടിക്കാന്‍ നടത്തിയ ഗൂഢനീക്കങ്ങള്‍ക്ക് മേലെയാണ് കേരളത്തിലെ ഇടതുമുന്നണി ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം ഉയര്‍ത്തിയതിലൂടെ തലവെച്ചുകൊടുത്തതെന്ന് ആക്ഷേപം ഇപ്പോള്‍ ശക്തമാണ്.
സംസ്ഥാന മുഖ്യമന്ത്രിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള സകല സാഹചര്യങ്ങളും സൃഷ്ടിച്ചത് സോളാര്‍ തട്ടിപ്പ് കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ തന്നെയാണ്. അനവസരത്തില്‍ ജോപ്പനെ അറസ്റ്റ് ചെയ്തതുമുതല് നാളിതുവരെ പ്രത്യേക അന്വേഷണസംഘം ചില പ്രത്യേക ഉദ്ദേശക്കാരുടെ ചരടുവലികള്‍ക്ക് വിധേയമായിട്ടാണ് നീങ്ങികൊണ്ടിരിക്കുന്നതെന്ന് ജനം സംശയിക്കുന്നു.
മുഖ്യമന്ത്രിയ്ക്കുനേരെ മാത്രം പ്രതിപക്ഷത്തിന്റെ കരിങ്കൊടി പ്രകടനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്നതും ഘടകകക്ഷികളുമായുള്ള ബന്ധം വഷളാക്കാന്‍ ചില ഉപഗ്രഹങ്ങള്‍ ബോധപൂര്‍വ്വം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം ഈ സംശയങ്ങള്‍ക്ക് ആക്കം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
സുപ്രീംകോടതിപോലും നിരസിച്ച മാര്‍ഗങ്ങള്‍ തെളിവിനായി പരതുന്ന മണ്ടന്‍ പോലീസ് മുഖങ്ങളാണ് സോളാര്‍ കേസില്‍ സര്‍ക്കാരിനേയും യുഡിഎഫിനേയും ഇത്രയേറെ അപഹാസ്യരാക്കിയത്. സോളാര്‍ കേസിലെ വാദിയായ ശ്രീധരന് നായര്‍ നുണപരിശോധനയിക്ക് വിധേയനാകണമെന്ന നോട്ടീസ് കൊടുത്ത ചെങ്ങന്നൂര്‍ ഡിവൈഎസ്പിയെ കേസന്വേഷണത്തില്‍ നിന്നും മാത്രമല്ല പോലീസ് സേനയില്‍ നിന്നും തന്നെ പുറത്താക്കണം. സമീപകാലത്തുണ്ടായ എസ്എംഇ സ്ത്രീപീഢനകേസില്‍ വാദിയായ പെണ്‍കുട്ടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന സുപ്രീകോടതി നിര്‍ദ്ദേശം അറിയാത്തയാളല്ല
ചെങ്ങന്നൂര്‍ ഡിവൈഎസ്പി പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ ചട്ടം 164 അനുസരിച്ച് ശ്രീധരന് നായര്‍ കൊടുത്ത മൊഴിയ്ക്ക് വിശ്വാസ്യതയില്ലെന്ന് വരുത്തിതീര്‍ക്കാനാണ് നുണപരിശോധന നോട്ടീസ് നല്‍കിയതെന്നത് വ്യക്തമാണ്. ഇത് ഒരു മണ്ടന്റെ തലയില്‍ ഉദിച്ച ആശയമായി മാത്രം കാണാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ ചുറ്റിപറ്റി വീണ്ടും സംശയങ്ങളുടെയും ഇടപടലുകളുടെയും പുകമറ സൃഷ്ടിക്കാനും ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തെ അപകീര്‍ത്തി പെടുത്താനും നടത്തിയ കരുതികൂട്ടിയുള്ള ശ്രമം തന്നെയാണ് ശ്രീധരന് നായര്‍ക്ക് കൊടുത്ത നോട്ടീസ് എന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടി വരെ പോകണമെന്നില്ല. കള്ളന് കപ്പലില്‍ തന്നെ ഉണ്ടെന്ന് ഇപ്പോള്‍ കൂടുതല്‍ വെളിവാകുകയാണ്. സെക്രട്ടറിയേറ്റ് നടയില്‍ കാഷ്ഠിച്ച കാക്കയെ കണ്ടെത്താനും തിരയെണ്ണാനും നിയോഗിക്കപ്പെടാന്‍ യോഗ്യതയുള്ള ഏറാന്‍മൂളികളെയാണ് ഒരു മുഖ്യമന്ത്രിയുടെ നിരപരാധിത്വം തെളിയേണ്ട കേസ് അന്വേഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്ന ആക്ഷേപത്തെ ആര് എങ്ങനെ നേരിടും? കൈക്കൂലി കേസില്‍ ശിക്ഷ മേടിച്ച തൊടുപുഴ ഡിവൈഎസ്പിക്ക് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭ്യമാക്കിയ പ്രാഗത്ഭ്യത്തോടെ ഇതിനൊക്കെ മറുപടിപറയാന്‍ ബന്ധപ്പെട്ടവര്ക്കാകുമോ?
അവസാനമായി ഈ കേസുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ജുഡീഷ്യറിയുടെ ഭാഗത്തുനിന്നും ഉണ്ടായ പല സമീപനങ്ങളും ജനങ്ങളില്‍ സംശയങ്ങള്‍ വിതച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. സരിതയ്ക്ക് കോടതിയോട് പറയാനുണ്ടായിരുന്നത് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയില്ല എന്ന കേസ് ഹൈക്കോടതി വിജിലന്‍സിന്റെ പരിഗണനയില്‍ എത്തും വിധം കാര്യങ്ങള്‍ വഷളായി. നീതി ദേവതയുടെ കണ്ണുകളെ മറച്ച കറുത്തതുണി കണ്ണീര് വീണ് നനഞ്ഞു കുതിരുന്നുണ്ടോ എന്ന ആകാംക്ഷ അത്ഭുതവും അതിലേറെ ആശങ്കകളും ആണ് ജനങ്ങളില്‍ ഉണര്‍ത്തുന്നത്.
പി.സി.ജോര്‍ജ്ജ് (സര്‍ക്കാര്‍ ചീഫ് വിപ്പാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: