സര്‍വ്വവുമുള്‍ക്കൊള്ളുന്ന ഒരു സത്തയുണ്ട്. അതാണ് പലതായി കാണപ്പെടുന്നത്. ഈ ആത്മാവോ ജീവനോ സത്തയോ ഒന്നുമാത്രമേ ജഗത്തിലുള്ളൂ. അതിനെ അദ്വൈതഭാഷയില് ബ്രഹ്മമെന്ന് പറയുന്നു. അത് നാമരൂപസങ്കലനത്താല് പലതെന്നപോലെ കാണപ്പെടുന്നു. കടല്‍ത്തിരകള്‍ നോക്കുക. ഒരു തിരയും വാസ്തവത്തില്‍ കടലില്‍നിന്ന് വേറെയല്ല. എന്നാല്‍ കാഴ്ചയില്‍ വേറിട്ടു തോന്നുവാന്‍ കാരണമെന്ത്? നാമവും രൂപവും; തിരയുടെ ആകൃതിയും അതിന് തിര എന്ന് നാം കൊടുക്കുന്ന പേരും. വ്യത്യാസത്തിന് കാരണം അതുമാത്രം. രൂപവും നാമവും പോയാല്‍ കടല്‍ മാത്രം. കടലിനയും തിരയെയും തീരെ വേര്‍തിരിക്കാന്‍ ആര്‍ക്കു കഴിയും? അതുപോലെ, ഈ ജഗത്താകെ ഏകമായ ആ സത്തമാത്രം. അതില്‍ കാണുന്ന നാനാഭേദങ്ങള്‍ നാമരൂപകൃതങ്ങള്മാത്രവും. ഒരേ സൂര്യന് അനേകലക്ഷം ജലബിന്ദുക്കളില്‍ പ്രതിബിംബിക്കുമ്പോള്‍ ഓരോന്നിലും സൂര്യന്റെ പൂര്ണപ്രതിച്ഛായ കാണാം. അതുപോലെ ഒരേ ആത്മാവ്, ഒരേ ജീവന്, ജഗത്തിലെ ഒരേ സദ്വസ്തു, വിവിധ നാമരൂപങ്ങളില്‍ പ്രതിഫലിച്ചു പലതായി കാണപ്പെടുന്നു. വാസ്തവത്തില്‍ ഒന്നേ ഉള്ളൂ. ‘ഞാന്‍’ എന്നും ‘നീ’ എന്നും രണ്ടില്ല, എല്ലാം ഒന്ന്. ഒന്നുകില്‍ എല്ലാം ‘ഞാന്‍’. അല്ലെങ്കില്‍ എല്ലാം ‘നീ’. രണ്ടുണ്ട് എന്ന ഭാവന കേവലം മിഥ്യ. ആ മിഥ്യാഭാവനയുടെ ഫലമാണ് നാം കാണുന്ന പ്രപഞ്ചം. വിവേകമുദിച്ച്, രണ്ടല്ല ഒന്നേ ഉള്ളുവെന്ന് കാണുമ്പോള്‍ ഞാന്‍ (ദ്രഷ്ടാവ്) തന്നെയാണ് ഈ ജഗത്തായിരിക്കുന്നതെന്നും കാണും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: