പ്രധാനമന്ത്രിയാകുവാന് ആഗ്രഹിക്കുന്ന രാഷ്ട്രീയനേതാക്കള്‍ ഒട്ടേറെയാണ്. യു.പി.യിലെ മുലായം സിംഗ് യാദവ്, ബീഹാറിലെ നിതീഷ്കുമാര്‍ അങ്ങിനെ പോകുന്നു പേരുകള്‍. തമിഴ്നാട്ടിലെ ജയലളിതയും കേരളത്തിലെ ഉമ്മന്‍ചാണ്ടിയും അത്തരം മോഹമൊന്നും വെളിപ്പെടുത്താതിരുന്നതിന് അവരോട് നന്ദിപറയാം.
ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുമെന്ന് ഉറപ്പായ ഘട്ടത്തില്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മഹാത്മാവ് കണ്ടുവെച്ചത് നെഹ്റുവിനെയായിരുന്നു. ആ സ്ഥാനത്തേക്ക് പോന്നവനായിരുന്നു വല്ലഭഭായി പട്ടേല്‍ എങ്കിലും നെഹ്റുവിനാണ് ഗാന്ധിയുടെ പിന്തുണ ലഭിച്ചത്. പല കാരണങ്ങളും അതിനു പിന്നിലുണ്ടായിരുന്നു.
നെഹ്റുവിന്റെ ഉയര്‍ന്ന ബ്രിട്ടീഷ് പശ്ചാത്തലം, ഇന്ത്യന്‍ കൈകളിലേക്ക് അധികാരം കൈമാറ്റം ചെയ്യുവാന്‍ അദ്ദേഹം കാട്ടിയ മിടുക്ക്, സ്വരാജിനുവേണ്ടി യൗവ്വനത്തിന്റെ നീണ്ടവര്‍ഷങ്ങള്‍ അദ്ദേഹം ജയിലില്‍ ഹോമിച്ചത്- അങ്ങിനെ യോഗ്യതയായി പരിഗണിക്കപ്പെട്ട ഘടകങ്ങള്‍ പലതായിരുന്നു. ‘മതേതരത്വ’ത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഉയര്ന്നുനില്ക്കുന്ന മറ്റൊരു യോഗ്യതയായിരുന്നു.
എന്നാല്‍ ഇന്ന് പ്രധാനമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നവരുടെ യോഗ്യതകള്‍ ഏതെല്ലാമാണ് ? “ദയാവായ്പോ?” ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ യോഗ്യത അദ്ദേഹത്തിന്റെ ആ ഗുണമാണത്രെ. മകള്‍ക്ക് ഭര്‍ത്താവിനെ കിട്ടാനുള്ള യോഗ്യതയെക്കുറിച്ചല്ല ചര്‍ച്ചചെയ്യുന്നത്. ഭാരതത്തിന്റെ പ്രധാനമന്ത്രി എന്നത് പലകാരണങ്ങളാലും അതുല്യമായ ഒരു കര്‍ത്തവ്യമാണ്. ഭാരതം പല നിലയ്ക്കും അസാമാന്യമായ ഒരു രാജ്യമാണ് എന്നോര്‍ക്കണം. 22 മുഖ്യഭാഷകളും 600ഓളം ഉപഭാഷകളും സംസാരിക്കപ്പെടുന്ന ഒരു രാജ്യം ലോകത്തില്‍ വേറെ ഏതുണ്ട്? നൂറുകണക്കിന് ജാതികളും ഉപജാതികളും ഉണ്ടായിട്ടും താരതമ്യേന അന്ത:സംഘര്‍ഷങ്ങള്‍ അധികമില്ലാതെ പുലരുന്ന രാജ്യം വേറെ ഏതുണ്ട്? ഈ രാജ്യത്തെ പ്രധാനമന്ത്രിയുടെ ആഹ്വാനം ജാതി- മത- വര്‍ഗ്ഗ- ഭാഷാ- പ്രാദേശിക- രാഷ്ട്രീയ സീമകള്‍ക്കുപരി ജനങ്ങള്‍ ചെവിക്കൊള്ളപ്പെടേണ്ടതുണ്ട്. അസാദ്ധ്യമെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്നത് സാധിക്കുകതന്നെ വേണം.
അമിതാബ് ബച്ചന് ഏറെ പ്രശസ്തനാണ്. അദ്ദേഹം ദയാലുവുമായിരിക്കാം. പക്ഷെ അദ്ദേഹത്തോട് പ്രധാനമന്ത്രിയാവാന്‍ പറഞ്ഞാല്‍ അദ്ദേഹം പൊട്ടിച്ചിരിക്കും.
മികച്ച ഭരണാധിപന്മാരെന്ന് പ്രവൃത്തികൊണ്ട് തെളിയിച്ച പല സി.ഇ.ഓമാരും രാജ്യത്തുണ്ട്. പക്ഷെ ഏതെങ്കിലും കക്ഷി അവരിലാരെയെങ്കിലും പ്രധാനമന്ത്രിയാക്കാനൊരുങ്ങുമോ? പ്രധാനമന്ത്രി, ആദ്യവും അവസാനവും നല്ല നയതന്ത്രജ്ഞനായിരിക്കണം. ഏറെ നാനാത്വങ്ങള്‍ പുലരുന്ന ഭാരതത്തില്‍ നയചതുരനല്ലാത്ത ഒരാള്‍ പ്രധാനമന്ത്രിയായാല്‍ അത് ദോഷംചെയ്യും. രാജ്യത്തെ സാംസ്കാരിക നിലവാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ബോധവാനായിരിക്കണം. ഒരിടത്ത് ഒരവസരത്തില്‍ പ്രസക്തമാവുന്ന സാംസ്കാരിക തലമാവുകയില്ല അവിടെതന്നെ മറ്റൊരിയ്ക്കലും മറ്റൊരിടത്ത് മറ്റൊരവസരത്തിലും പ്രസക്തമാവുക.
തെലുങ്കാന- സീമാന്ധ്ര പ്രദേശങ്ങളും ബോഡോകളും തോഡോകളും ഉദാഹരണങ്ങളാണ്. ഏറെ യാത്രചെയ്യുകയും എല്ലാതട്ടിലും തലത്തിലുമുള്ള ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിപ്പോരുകയും ചെയ്താല്‍ മാത്രമേ പിതൃതുല്യനായ പ്രധാനമന്ത്രിയാകുവാന് ഒരു നേതാവ് പാകപ്പെടുകയുള്ളു. ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുവാനുള്ള കാതും മനസ്സും അദ്ദേഹത്തിന് ഉണ്ടായിരിക്കണം.
നമ്മള് സംസാരിക്കുന്നത് ബെല്‍ജിയത്തെയോ നെതര്ലന്റിനെയോ കുറിച്ചല്ല. നിരവധി പ്രശ്നങ്ങള്‍ ഉള്ള ഇന്ത്യാമഹാരാജ്യത്തെക്കുറിച്ചാണ്. ആഭ്യന്തരതലത്തിലും അന്താരാഷ്ട്രതലത്തിലും ഉറച്ച തീരുമാനങ്ങളും നടപടികളും സ്വീകരിക്കുവാനുള്ള മനക്കരുത്ത് ഭാരത പ്രധാനമന്ത്രിയ്ക്ക് കൂടിയേ തീരു. ‘ദയാവായ്പ്’ നല്ല ഗുണമായിരിക്കാം. പക്ഷെ, കാശ്മീരില്‍ ഭാരതീയരെ കൊല്ലുന്ന ജിഹാദികളെ അമര്‍ച്ചചെയ്യുവാന്‍ ചാണക്യതന്ത്രങ്ങള്‍ ഓര്‍മ്മയിലുള്ള മനക്കരുത്തുള്ള പ്രധാനമന്ത്രി തന്നെ വേണം. അഞ്ച് ഭാരതസൈനികര്‍ വധിയ്ക്കപ്പെട്ട സംഭവത്തിലും പ്രതിരോധമന്ത്രി എ.കെ.ആന്റണി അസ്വീകാര്യങ്ങളായ മുടന്തന്‍ ന്യായങ്ങള്‍ എഴുന്നള്ളിച്ചപ്പോഴും കരളുറപ്പില്ലാത്ത പ്രധാനമന്ത്രിയെ ഡോ.മന്‍മോഹന്‍സിംഗില്‍ രാജ്യം കാണുകയുണ്ടായി. പാകിസ്ഥാനോടും അവരുടെ രക്ഷാകര്‍തൃസ്ഥാനത്തുള്ള അമേരിക്കയോടും ബീജിങ്ങിനോടും വിട്ടുവീഴ്ചയില്ലാത്ത സ്വരത്തില്‍ ഭാരത പ്രധാനമന്ത്രി സംസാരിക്കേണ്ടതായിരുന്നു.
ദേശീയതാല്‍പ്പര്യത്തിനാണ് പ്രധാനമന്ത്രി മേറ്റ്ന്തിനെക്കാളും പ്രാധാന്യം നല്‍കേണ്ടത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ചര്‍ച്ചില്‍ ബംഗാളിലെ 3-5 ദശലക്ഷംപേരെ പട്ടിണിയ്ക്കിട്ടുകൊണ്ട് ബ്രിട്ടീഷ് സൈന്യത്തെ തീറ്റിപ്പോറ്റിയ ക്രൂരതയുടെ പുറകില്‍ കാണുക അദ്ദേഹം സംരക്ഷിച്ച അദ്ദേഹത്തിന്റെ ദേശീയതാല്‍പ്പര്യമാണ്. ആ നടപടിയുടെ പേരില്‍ 10, ഡൗണിങ്ങ് സ്ട്രീറ്റില്‍നിന്ന് പശ്ചാത്താപവാക്കുകള്‍ ഉയര്‍ന്നില്ല എന്നോര്‍ക്കുക.
ഇതിനെല്ലാം പുറമെ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തുവാന്‍ ഭാരത പ്രധാനമന്ത്രിക്ക് സാമര്‍ത്ഥ്യമുണ്ടായിരിക്കണം. മുലായംസിംഗ് യാദവിനോ നിതീഷ്കുമാറിനോ തമിഴ്ഭാഷയിലോ മലയാളത്തിലോ തെലുങ്ക്- കന്നട- തുളു ഭാഷകളിലോ ‘നന്ദി’പറയാനറിയാമോ? ഗുജറാത്തിഭാഷയിലോ മറാത്തിഭാഷയിലോ ആ വാക്ക് അവര്‍ക്ക് പറയാനാവുമോ? ഹിന്ദി പ്രദേശത്ത് ജനിച്ചാല്‍ പ്രധാനമന്ത്രിയാവാം എന്ന ധാരണ വിവേകശൂന്യതയാണ്.
ഭാരതത്തിന്റെ പ്രധാനമന്ത്രിസ്ഥാനം ഉയര്‍ന്നവിലയ്ക്ക് കച്ചവടമുറപ്പിച്ച് കരസ്ഥമാക്കാവുന്ന ഒരു ഉല്പന്നമല്ല എന്ന് ഭാരതത്തിലെ രാഷ്ട്രീയക്കാര്‍ മനസ്സിലാക്കണം. നിതീഷ്കുമാറും മുലായംസിംഗ് യാദവും മായാവതിയും അത് മനസ്സിലാക്കണം. ആര്‍ക്കും കുതന്ത്രങ്ങളിലൂടെ കയറിയിരിക്കാവുന്ന ഒരു സ്ഥാനമല്ല അത്. വോട്ട് ബാങ്കും രാഷ്ട്രീയ പിന്തുണയുമുണ്ടെങ്കില്‍ പ്രധാനമന്ത്രിസ്ഥാനത്ത് കയറിയിരുന്ന് ഭരിച്ചുകളയാം എന്നാണ് പല രാഷ്ട്രീയനേതാക്കളും ചിന്തിക്കുന്നത്. റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറെ നിശ്ചയിക്കുന്നതുപോലെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിയമനം നടത്തിക്കൂടാത്തതാണ്. റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറെ നിയമിക്കുന്നത് പലപരിശോധനകളുടെയും അടിസ്ഥാനത്തിലാണ്. അതിലേറെ പരിശോധനകള്ക്കുശേഷമാവണം പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഒരാളെ നിശ്ചയിക്കുവാന്‍. മുഴുവന്‍ രാജ്യത്തെയും ജനങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ ക്ഷേമവും സുരക്ഷിതത്വവും പ്രധാനമന്ത്രിയുടെ കൈകളിലാണ്. മാധ്യമങ്ങളുടെ ഊതിവീര്‍പ്പിച്ച പ്രചാരവേലകള്‍ നമ്മെ അടിമപ്പെടുത്തികൂടാ. കരുത്തുറ്റ പ്രധാനമന്ത്രി ഭാരതത്തില്‍ ഉണ്ടാവുകതന്നെ വേണം.
എം.വി.കാമത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: