ഇന്ന് സി. പ്രഭാകരന് അനുസ്മരണദിനം
പൊതുപ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യവും ദേശീയ പ്രസ്ഥാനങ്ങളുടെ സക്രിയ സാരഥിയുമായിരുന്ന സി. പ്രഭാകരന്റെ അഞ്ചാം അനുസ്മരണ ദിനമാണിന്ന്. സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ രംഗങ്ങളില്‍ കോഴിക്കോടിന്റെ സംഭാവനയായിരുന്നു യഥാര്‍ത്ഥത്തില്‍ സി. പ്രഭാകരന്. കഠിനാദ്ധ്വാനവും വെല്ലുവിളികളെ അതിജീവിക്കുവാനുള്ള ആര്‍ജവവും സര്‍വോപരി സൗമ്യസമീപനവും പ്രഭാകരനെ എല്ലാവരുടെയും ‘പ്രഭാകരേട്ട’നാക്കി. 1939 മാര്‍ച്ച് 7ന് ചീനത്തുംകണ്ടി അപ്പുവിന്റെയും അമ്മുവിന്റെയും മൂത്ത പുത്രനായി ജനിച്ചു. സെന്റ് ജോസഫ് ഹൈസ്കൂളില്‍ എസ്.എസ്.എല്‍.സി വിജയിച്ച ശേഷം പോളിടെക്നിക്കില്‍ നിന്നും ഡിപ്ലോമയും നേടി. വിദ്യാര്‍ത്ഥിയായിരിക്കെ അന്തര്‍ലീനമായ ദേശഭക്തി രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാനുള്ള പ്രചോദനമായി. അതു തന്നിലെ ‘പോരാളി’യുടെ സടകുടഞ്ഞെഴുന്നേല്പ്പിനും കാരണമായി. 1976ല്‍ അടിയന്തരാവസ്ഥക്കെതിരെ നടന്ന പോരാട്ടത്തില്‍ പങ്കാളിയായി. രണ്ടു മാസക്കാലം ജയില്‍വാസം അനുഭവിച്ചു. 1993ല്‍ രാമജന്മ വിമോചന സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഝാന്‍സിയില്‍ നിന്നും അറസ്റ്റ് വരിക്കപ്പെട്ടു. കോഴിക്കോട് നഗരത്തിലും ജില്ലയുടെ മറ്റു ഭാഗങ്ങളിലും ജനകീയ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ പ്രക്ഷോഭങ്ങളിലെ മുന്‍നിര സാന്നിധ്യംകൂടിയായിരുന്നു സി. പ്രഭാകരന്. ഭാരതീയ ജനസംഘം, ഭാരതീയ ജനതാപാര്‍ട്ടി തുടങ്ങിയ സംഘടനകളില്‍ ഒട്ടേറെ ചുമതലകള്‍ അദ്ദേഹം വഹിച്ചിരുന്നു. ബിജെപി നിയോജകമണ്ഡലം സമിതി പ്രസിഡന്റ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍, ദേശീയസമിതിയംഗം എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ചെങ്കിലും തട്ടകം എന്നും കോഴിക്കോട് നഗരമായിരുന്നു. അതുകൊണ്ടുതന്നെ സി. പ്രഭാകരന് എന്നാല്‍ ‘കാലിക്കറ്റി’ന്റെ പ്രഭാകരന് എന്ന വിശേഷണത്തിനും ഉടമയായി. ഗ്വാളിയോര്‍ റയോണ്‍സില്‍ ടൈപ്പിസ്റ്റായി ജോലി ചെയ്തിരുന്നു. 1968ല്‍ സ്വന്തം നിലയില്‍ കച്ചവടം ആരംഭിച്ച അദ്ദേഹം സുഗന്ധദ്രവ്യ സംഭരണം, വില്പന എന്നിവയിലൂടെ സോപ്പ് നിര്‍മ്മാണത്തിലേക്ക് ചുവട് വയ്ക്കുകയും ചെയ്തു. കേരള സ്മോള്‍ സ്കെയില്‍ ഇന്റഡസ്ട്രീസ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി, കേരള സ്മോള്‍ സ്കെയില്‍ സോപ്പ് മാനുഫാക്ചേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ പ്രഭാകരനെ തേടിയെത്തിയതിന് പിന്നില്‍ കര്‍മ്മകുശലത തന്നെയായിരുന്നു മുഖ്യപങ്കു വഹിച്ചത്. ഏല്‍പ്പിച്ചതും ഏറ്റെടുത്തതുമായ ചുമതലകളോട് നീതി കാണിക്കുക എന്നത് അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ശ്രീനാരായണ എഡ്യുക്കേഷന്‍ അക്കാദമി ഡയറക്ടര്‍, കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, കാലിക്കറ്റ് അര്‍ബണ്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, ജന്മഭൂമി ദിനപത്രം കോഴിക്കോട് യൂണിറ്റ് പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ എന്നീ നിലകളിലുള്ള പ്രവര്‍ത്തനവും പ്രഭാകരനിലെ സംഘടനാ ശേഷിയുടെ മികവാര്‍ന്ന പ്രതിഫലനമായിരുന്നു. മരിക്കുന്നതിന് മുമ്പ് ‘ജീവിച്ചിരുന്നു’വെന്ന് ബോധ്യപ്പെടുത്തണമെന്ന ഉത്തരവാദിത്വം നിര്‍വഹിക്കുമ്പോഴാണ് ഒരു വ്യക്തി സമൂഹമനസ്സില്‍ പ്രതിഷ്ഠിതമാകുന്നതെന്ന ശ്രീമദ് സ്വാമി വിവേകാനന്ദ വാണി ഇത്തരുണത്തില്‍ സ്മരണീയമാണ്.
ഇന്ന് നമ്മുടെ രാഷ്ട്രം പ്രതിസന്ധികളുടെ പന്ഥാവിലൂടെയാണ് കടന്നുപോകുന്നത്. രാജ്യഭരണത്തിന് നേതൃത്വം നല്കുന്ന യു.പി.എ സര്‍ക്കാറിന് ധീരത ഇല്ലാത്തതിന്റെ ദുരന്തമാണ് നമ്മുടെ രാഷ്ട്രവും രൂപയും നേരിട്ടുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സും മറ്റു ചിലരും വിശേഷിപ്പിക്കുന്നതുപോലെ ഡോ. മന്‍മോഹന്‍സിംഗ് ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനാണെങ്കില്‍ അത് നമ്മുടെ രൂപയില്‍ പ്രതിഫലിക്കേണ്ടതായിരുന്നു. എന്നാല്‍ വേണ്ടപോലെ പ്രവര്‍ത്തിക്കാത്തതും പ്രതികരിക്കാത്തതുമായ പ്രധാനമന്ത്രിയുടെ ശൈലി രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.
ജനജീവിതം പരക്കെ ദുസ്സഹമാക്കുന്ന, തരത്തില്‍ വിലക്കയറ്റം രൂക്ഷമാകുന്നു. അതിര്‍ത്തിയില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു. പാക്കിസ്ഥാനൊപ്പം ‘ആധുനിക മുതലാളിത്ത ശക്തിയായ’ ചൈന ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്നു. ഇങ്ങനെയൊക്കെയുള്ള ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്ന രാഷ്ട്രത്തിന് ഇന്നാവശ്യം ശക്തമായ ഭരണവും ഭരണ നേതൃത്വവുമാണ്. ‘പ്രാപ്തനായ പ്രധാനമന്ത്രി, സുശക്തമായ ഭരണം’ എന്ന് മുദ്രാവാക്യത്തിന് ഓരോനിമിഷവും പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതു സഫലമാക്കുവാനുള്ള പ്രയാണത്തില്‍ ധീരദേശാഭിമാനികളുടെ ഓര്‍മ്മകള്‍ കൂടുതല്‍ കൂടുതല്‍ ഊര്‍ജം പകരും. കര്‍മ്മണ്യതയുടെ പ്രഭാകിരണവും അതിന് തുണയേകട്ടെ.
ആഢംബരപൂര്‍ണമായ ഒരു ജീവിതത്തിനുള്ള അന്ധമായ അഭിലാഷം, അമിതമായ ഉപഭോഗത്വം ഉണ്ടാക്കുന്നു. അങ്ങനെയുള്ള വ്യക്തികളും സമൂഹങ്ങളും ആത്യന്തികമായി തകര്‍ന്നു തരിപ്പണമാകും. ഭൗതികസുഖങ്ങള്‍ക്ക് വേണ്ടി അനിയന്ത്രിതമായ തോതില്‍ സമ്പത്തിന്റെ ഭോഗവും രാഷ്ട്രീയാധികാരത്തിന്റെ അമിത പ്രയോഗവും മൂലം വ്യക്തിയിലും സമൂഹത്തിലും മാനവികവും ബൗദ്ധികവും ആത്മീയവുമായ ജീര്‍ണതക്കും അവസാനം രാഷ്ട്രത്തിന്റെ നിര്ധനതയ്ക്കും കാരണമാകുമെന്ന ക്രാന്തദര്‍ശിയായ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ വാക്കുകള്‍ക്ക് ബലമേകുന്നതാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.
എന്‍. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: