രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞതോടെ ഇന്ത്യ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അതിന്റെ പ്രതിഫലനം കേരളത്തിലും ദൃശ്യമാണ്.
ഇതേച്ചൊല്ലി മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കവും ഉടലെടുത്തതോടെ യുഡിഎഫിലെ ഏകോപനവും പരസ്പര സഹകരണവും കൂട്ടുത്തരവാദിത്വവും നഷ്ടപ്പെട്ട് ചേരിതിരിഞ്ഞുള്ള പോരിനും കളമൊരുങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഊര്‍ജമന്ത്രി ആര്യാടനും ഇല്ലെന്ന് ധനമന്ത്രി കെ.എം. മാണിയും സമര്‍ത്ഥിക്കുമ്പോള്‍തന്നെ സര്‍ക്കാരിന് ഏറ്റവും വലിയ തുക അടയ്ക്കാനുള്ളത് ആര്യാടന് ഭരിക്കുന്ന ഇലക്ട്രിസിറ്റി ബോര്‍ഡ് തന്നെയാണെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ധനസ്ഥിതിയെക്കുറിച്ചും ധനവകുപ്പിനെക്കുറിച്ചും പറയാന്‍ ധനമന്ത്രിക്കേ അധികാരമുള്ളൂ എന്നാണ് കെ.എം. മാണിയുടെ നിലപാട്. മുഖ്യമന്ത്രിയാകട്ടെ സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധിയില്ലെന്നും സാമ്പത്തിക പരിമിതികള്‍ മാത്രമേയുള്ളൂ എന്നും വിശദീകരിക്കുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും പരിമിതികള്‍ക്കുള്ളില്‍നിന്നും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമെന്നും അനുവദിക്കാന്‍ കഴിയുന്നത് അനുവദിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവിക്കുന്നത് ആശ്വാസകരമാണ്. പക്ഷെ കേരളം രൂക്ഷമായ വിലക്കയറ്റമാണ് അഭിമുഖീകരിക്കുന്നത്. എണ്ണക്കമ്പനികള്‍ പെട്രോള്‍-ഡീസല്‍ വില കൂട്ടിയാല്‍ ഇത് ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഓണം അടുത്തുവരുന്ന ഈ വേളയിലുള്ള സാമ്പത്തിക തകര്‍ച്ചയും തന്മൂലമുണ്ടാകുന്ന വിലക്കയറ്റവും ജനങ്ങളെ ആശങ്കാകുലരാക്കുന്നു.
സുതാര്യകേരളം സരിതകേരളമായി മാറിയപ്പോള്‍ ജനകീയ വിഷയങ്ങള്‍ തിരസ്ക്കരിക്കപ്പെടുകയും മഴക്കെടുതിയും ഉരുള്‍പൊട്ടല്‍ നാശവും കൃഷിനാശവും അവഗണിക്കപ്പെടുകയും ചെയ്തിരുന്നു. മഴക്കാലത്ത് തകര്‍ന്ന് മരണക്കുഴികളായ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 431 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. 200 കോടി അധികമായി അനുവദിക്കുകയും ചെയ്തു. നിയമന നിരോധനമോ സ്തംഭനമോ ഇല്ല. രണ്ട് കൊല്ലത്തിനിടയില്‍ നിരവധി തസ്തികകള്‍ അനുവദിച്ച് റെക്കോഡ് സൃഷ്ടിച്ച സര്‍ക്കാരാണിതെന്നും 10,000 തസ്തികകള്‍ അധ്യാപക പാക്കേജിലൂടെ 3200 തസ്തികകള്‍ വികലാംഗര്‍ക്കായും സൃഷ്ടിച്ചതും കാലവര്‍ഷക്കെടുതിക്ക് 91 കോടി അനുവദിച്ചതും സര്‍ക്കാരിന്റെ നേട്ടങ്ങളായി ധനമന്ത്രി കെ.എം. മാണി പറയുന്നു. സംസ്ഥാനത്തിന് നാളിതുവരെ വെയ്സ് ആന്‍ഡ് വിന്‍സ് അഡ്വാന്‍സോ ഓവര്‍ഡ്രാഫ്റ്റോ എടുക്കേണ്ടിവന്നിട്ടില്ലെന്നും റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം സംസ്ഥാനത്തിന്റെ ട്രഷറി മിച്ചം 1,727.32 കോടി രൂപയാണെന്നും ധനകാര്യ വിദഗ്ധനായ കെ.എം. മാണി വിശദീകരിച്ചു. ആര്യാടന്റെ അഭിപ്രായപ്രകടനം ശരിയായില്ല എന്ന പരാതി കെ.എം. മാണിക്കുണ്ട്. മുതിര്‍ന്ന മന്ത്രിമാര്‍ തമ്മിലുണ്ടാകുന്ന അപസ്വരം ജനത്തിന് ദുഃസൂചനകള്‍ നല്‍കാനിടയുണ്ട്. കിടമത്സരത്തില്‍ നേതാക്കള്‍ പദവിയും ചുമതലാബോധവും പ്രതിഛായ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യവും മറന്നുകൂടാ. അനാവശ്യമായ ഒരു വിവാദത്തിനാണ് മന്ത്രി ആര്യാടന് മുഹമ്മദ് തന്റെ പ്രസ്താവനയിലൂടെ ഇടം നല്‍കിയത്. പ്രത്യേകിച്ച് ഓണാഘോഷങ്ങള്‍ ജനമനസ്സില്‍ പെരുമ്പറ മുഴക്കുമ്പോള്‍.
ഓണത്തോടനുബന്ധിച്ച് വിവിധ ക്ഷേമ പെന്ഷന് നല്‍കുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും തുക കണ്ടെത്താനും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളത്തിന് 1400 കോടി രൂപയും സെപ്തംബര്‍ മാസത്തെ 25 ശതമാനം ശമ്പളത്തിന് 360 കോടിയും ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ്, ഓണം അഡ്വാന്‍സ് മുതലായവക്ക് 600 കോടിയും പെന്ഷന് ഇനത്തില്‍ 600 കോടിയും സര്‍ക്കാരിന് ചെലവാകും. വിഭവസമാഹരണത്തിലെ വീഴ്ചയും നികുതിപിരിവ് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാത്തതും ചെലവുകള്‍ കുതിയ്ക്കുന്നതും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണമായി. അതോടൊപ്പം എയ്ഡഡ് മേഖലയില്‍ അധ്യാപക പാക്കേജ് നടപ്പാക്കിയതും പതിനായിരം തസ്തികകള്‍ അധികം സൃഷ്ടിച്ചതും ബാധ്യത കൂട്ടി. പക്ഷെ മൂലധന ചെലവിനത്തില്‍ 4,851.46 കോടിയും 5,739.08 കോടിയും ചെലവഴിച്ചിട്ടുണ്ട്. ഇത് മുന്‍വര്‍ഷങ്ങളേക്കാള്‍ 29 ശതമാനം കൂടുതലാണ്. സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം എന്നും മറ്റും മുറവിളികള്‍ ഉയരുമ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമാണെന്നാണ് ധനമന്ത്രി ഉറപ്പ് നല്‍കുന്നത്. ലഭ്യമായ വിഭവങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ചും പുതിയ വരുമാനസ്രോതസ്സ് കണ്ടെത്തിയും സാമ്പത്തികഭദ്രത ഉറപ്പുവരുത്തിയത് സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റിന്റെ വിജയമാണെന്ന് കെ.എം. മാണി അവകാശപ്പെടുന്നു. പക്ഷേ ഇ-ഗവേണന്‍സ് നടപ്പാക്കാനോ വിഐപി എസ്കോര്‍ട്ട്, അതിഥിസല്ക്കാരം, വിദേശയാത്രകള്‍ എന്നിവ കുറക്കാന്‍ മന്ത്രിമാര്‍ തയ്യാറാകുന്നില്ല. ഭരണ വൈകല്യങ്ങള്‍ ഉന്മൂലനം ചെയ്ത് സാമ്പത്തിക ഭദ്രത ഉറപ്പിക്കാന്‍ സത്വര നടപടി ആവശ്യംതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: