പട്ടിണിയില്ലാത്ത സമൂഹം യാഥാര്ത്ഥ്യമാകണമെന്നാഗ്രഹിക്കാത്തവരില്ല. രാഷ്ട്രീയപാര്‍ട്ടികളും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം അതിന് പ്രതിജ്ഞാബദ്ധരുമാണ്.
സ്വതന്ത്രഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ ദാരിദ്ര്യത്തിനെതിരായ മുദ്രാവാക്യങ്ങള്‍ എത്രയോ തവണ മുഴക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നെഹ്റുവിന്റെ സങ്കല്പം തന്നെ അല്ലലും അലട്ടുമില്ലാത്ത ഒരു സമൂഹമായിരുന്നു. അത് സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് ‘ക്ഷേമരാഷ്ട്രം’ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചത്. ഒന്നര പതിറ്റാണ്ടോളം പ്രധാമന്ത്രിക്കസേരയിലിരിക്കാന് അവസരം ലഭിച്ച ജവഹര്‍ലാല്‍ നെഹ്രുവിന് തന്റെ പ്രഥമവും പ്രധാനവുമായ മുദ്രാവാക്യം സഫലമാക്കാന്‍ കഴിഞ്ഞിട്ടില്ല. ക്ഷേമരാഷ്ട്രം സ്വപ്നം കണ്ട നെഹ്റുവിന് നല്കാന് കഴിഞ്ഞത് ‘ക്ഷാമരാഷ്ട്ര’മാണെന്ന് പറയേണ്ടിയിരിക്കുന്നു. നെഹ്രുവിനെക്കാളധികം കാലം പ്രധാനമന്ത്രിയായിരിക്കാന്‍ അവസരം ലഭിച്ച ഇന്ദിരാഗാന്ധിയുടെ ആകര്‍ഷകമായ മുദ്രാവാക്യമായിരുന്നു ‘ഗരീബി ഹഠാവോ’. ദാരിദ്ര്യം തുടച്ചുനീക്കുന്നതിനായി മുഴക്കിയ മുദ്രാവാക്യം വായുവില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായതല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ല. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും ഒരുനേരത്തെ ആഹാരത്തിനുപോലും വകയില്ലാത്തവരായി തീര്‍ന്നതൊക്കെ ഇമ്മാതിരി മുദ്രാവാക്യങ്ങളുടെ മുഴക്കം നിലനില്ക്കുമ്പോള് തന്നെയാണ്. മുദ്രാവാക്യങ്ങള്‍ കൊണ്ടുമാത്രം തീരുന്നതല്ല ദാരിദ്ര്യം. മുദ്രാവാക്യങ്ങള്‍ക്ക് പകരം നിയമനിര്‍മ്മാണം കൊണ്ടും ദാരിദ്ര്യം അവസാനിക്കില്ല.
യുപിഎ സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ മുഖ്യഇനമായിരുന്നു ഭക്ഷ്യസുരക്ഷ. അത് പ്രഖ്യാപിച്ചിട്ട് നാലരവര്‍ഷം പിന്നിട്ടിരിക്കുന്നു. പട്ടിണിപാവങ്ങളെ കാണാനോ അവരുടെ പ്രശ്നം മനസ്സിലാക്കാനോ ശ്രമമോ ശ്രദ്ധയോ ചെലുത്താന്‍ സമയം ലഭിക്കാത്ത സര്‍ക്കാരാണ് അന്ത്യത്തോടടുത്ത സമയത്ത് ദാരിദ്ര്യമില്ലാത്ത ഒരിന്ത്യയ്ക്കുവേണ്ടി ഒരു നിയമമെന്ന് വിശേഷിപ്പിച്ച് ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവന്നത്. ഇത് കൊടുക്കാന്‍ കൂട്ടുന്ന നേര്ച്ചയല്ലെന്ന് പകല്‍പോലെ വ്യക്തമാണ്. അതുകൊണ്ടാണല്ലൊ ഭക്ഷ്യസുരക്ഷാനിയമമല്ല വോട്ടുസുരക്ഷാ നിയമമാണെന്ന് പ്രതിപക്ഷം ആരോപിച്ചത്. രാജ്യത്തെ 67 ശതമാനം വരുന്ന ജങ്ങളുടെ ഭക്ഷ്യപ്രശ്നം ഒരു നിയമനിര്‍മ്മാണം കൊണ്ടുമാത്രം തീരുന്നതാണോ? നിയമംകൊണ്ടുമാത്രം പ്രശ്നം തീരുന്ന സമ്പ്രദായമാണോ രാജ്യത്തുള്ളത്? നിയമം നടപ്പാക്കാനുള്ള ഇച്ഛാശക്തിയും പ്രതിബദ്ധതയുള്ള ഭരണാധികാരികളുമുണ്ടാകണം. യുപിഎ എന്ന അശ്ലീല സഖ്യത്തിന് ഇതൊന്നും സാധിക്കുന്ന കാര്യമല്ലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞതാണ്. അവര്‍ക്ക് താല്പര്യം അഴിമതിയും സ്വജനപക്ഷപാതവുമൊക്കെയാണ്.
2009 ജൂണ്‍ 4നാണ് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ ഭക്ഷ്യസുരക്ഷാ ബില്ലിനെക്കുറിച്ച് കേട്ടത്. രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെ നയപ്രഖ്യാപന പ്രസംഗത്തിലായിരുന്നു അത്. രണ്ടര വര്‍ഷം കഴിഞ്ഞ് ബില്‍ ലോകസഭയിലെത്തിച്ചു. പിന്നീട് പാര്‍ലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിക്കുവിട്ടു. കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ വീണ്ടും ബില്‍ വന്നു. അതിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്ത് അവതരിപ്പിച്ചപ്പോള്‍ തന്നെ അതിനോടുള്ള സമീപനവും ആത്മാര്‍ത്ഥതയും വ്യക്തമാക്കുന്നതായിരുന്നു വോട്ടെടുപ്പ് നടന്നപ്പോഴുള്ള ആശയക്കുഴപ്പം. പ്രതിപക്ഷനേതാവ് സുഷമാസ്വരാജിന്റെ ഭേദഗതിക്കനുകൂലമായി വോട്ടുചെയ്ത് നാണംകെട്ട ഭരണപക്ഷം പിന്നെ അത് തിരുത്താന്‍ കാട്ടിയ വെപ്രാളം കൗതുകമുളവാക്കുന്നതായിരുന്നല്ലൊ. യുപിഎ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നിയമം നിര്‍മ്മിക്കുന്നതിന് എത്രയോ മുമ്പ് പട്ടിണിപാവങ്ങള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്താന്‍ ഇവിടെ സംവിധാനം ഒരുക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്സിതര സര്‍ക്കാരുകള്‍ അത് ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്. അന്ത്യോദയ, അന്നയോജന എന്നീ പദ്ധതികള്‍ ബിജെപി സര്‍ക്കാരുകളുടേതാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം നല്കുന്നതാണത്. അതുപോലും അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരുടെ നിയമനിര്‍മ്മാണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതല്ലെങ്കില് മേറ്റ്ന്താണ്? ഭക്ഷ്യധാന്യം ഉറപ്പുനല്‍കുന്ന നിയമം പാസ്സാക്കുമ്പോള്‍ തന്നെയാണ് പാചകവാതകത്തിനും ഡീസലിനും വില കൂട്ടാനുള്ള തീരുമാനവും പുറത്തുവരുന്നത്. പാചകവാതകത്തിന് മാസംതോറും പത്തുരൂപാ കൂട്ടാനാണ് പോകുന്നത്. ഡീസല്‍ ലിറ്ററിന് അഞ്ചുരൂപയും ഉടന്‍ കൂട്ടുകയാണ്. ധാന്യം നല്കിയാലും പാചകം ചെയ്യാതിരിക്കാന്‍ നീക്കം നടത്തുന്ന സര്‍ക്കാര്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനം തന്നെയാണ് ആവര്‍ത്തിക്കുന്നത്. ഏതുനിയമം പാസ്സാക്കിയാലും വോട്ടിനായി ജനങ്ങളെ സമീപിക്കാന്‍ യുപിഎക്ക് കഴിയില്ല. ജനങ്ങള്‍ വോട്ടല്ല ആട്ടാണ് അവര്‍ക്കായി കരുതിവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: