ആധാര്‍ കാര്‍ഡ് എന്ന ഡമോക്ലിസിന്റെ വാള് ജനങ്ങളുടെ തലയ്ക്ക് മുകളില്‍ തൂങ്ങിതുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന ആദ്യ കേന്ദ്രപ്രഖ്യാപനത്തോടെ എണ്ണ കമ്പനികളും ഗ്യാസ് ഏജന്‍സികളും കാര്‍ഡില്ലാത്തവര്‍ക്ക് പാചകവാതക സബ്സിഡി നല്‍കില്ലെന്ന നിലപാടിലാണ്. ഇതോടെ ജനം ആധാര്‍ കാര്‍ഡിനുവേണ്ടി നെട്ടോട്ടമോടുകയാണ്. സബ്സിഡി ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ടെത്തിക്കുക എന്ന ആശയം ഇന്ന് അവര്‍ക്കുതന്നെ പാരയാകുന്നത് ഈ കാര്‍ഡ് ലഭിക്കാനുള്ള സങ്കീര്‍ണതകളാണ്. ബാങ്കിലും പാചകവാതക ഏജന്‍സിയിലും ആധാര്‍കാര്‍ഡ് വിവരങ്ങള്‍ നല്‍കാത്തവര്‍ക്ക് സബ്സിഡി ലഭിക്കില്ല എന്ന് എണ്ണ കമ്പനികളും ഗ്യാസ് ഏജന്‍സികളും നിലപാടെടുത്തിരിക്കെ, ജനം ആധാര്‍ കാര്‍ഡിനായി നെട്ടോട്ടമോടുന്നതിനിടെ, കേന്ദ്രമന്ത്രി പ്രഖ്യാപിക്കുന്നത് ആധാര്‍കാര്‍ഡ് ഇല്ലെങ്കിലും സബ്സിഡി ലഭിക്കുമെന്നാണ്. പക്ഷേ പ്രഖ്യാപനത്തിന് പിന്നാലെ വന്ന അറിയിപ്പ് ആധാര്‍ വിവരങ്ങള്‍ നല്‍കാനുള്ള തീയതി നവംബര്‍ വരെ നീട്ടിയെന്നാണ്. സര്‍ക്കാര്‍ കാര്യം മുറപോലെ എന്നത് പഴഞ്ചൊല്ലാണ്. ഇന്ന് സര്‍ക്കാര്‍ കാര്യങ്ങളെപ്പറ്റി സര്‍ക്കാരിനുതന്നെ വ്യക്തതയില്ലാതെ പ്രഖ്യാപിച്ചത് മാറ്റി പ്രഖ്യാപിച്ച് ജനങ്ങളെ വലയ്ക്കുന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്.
കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റംഗം എം.പി.അച്ചുതനാണ് പാര്‍ലമെന്റിന്റെ ശൂന്യവേളയില്‍ പാചകവാതക വിതരണവും ആധാറും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചത്. വിതരണം ചെയ്ത കാര്ഡുകളില്പ്പോലും വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരും പാചകവാതക ഉപഭോക്താക്കളാണ്. അതുകൊണ്ട് പാചകവാതക സബ്സിഡിക്ക് ആധാര്‍ ബാധകമാക്കരുതെന്ന എം.പി.അച്ചുതന്റെ നിലപാട് പ്രതിപക്ഷം ശക്തമായി പിന്തുണച്ചതോടെ ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് സഹമന്ത്രി ഉറപ്പുനല്‍കി. ഇപ്പോള്‍ പാചകവാതകവില ഇനിയും വര്‍ധിക്കാന്‍ സാധ്യത ഉയരവെ ആധാര്പ്രശ്നം ജനങ്ങളെ ഭീതിപ്പെടുത്തുന്നു.
കുറ്റമറ്റ തരത്തില്‍ സബ്സിഡി വിതരണം ചെയ്യാന്‍ സാധ്യമാക്കുന്നതുവരെ ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രസഹമന്ത്രി പ്രഖ്യാപിക്കെതന്നെ സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമെന്നാണ് പത്രപരസ്യം. ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ അപേക്ഷ നല്കിയാല് ബാങ്ക് അക്കൗണ്ടും ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കാന്‍ സാധ്യമല്ലെന്നാണ് ഗ്യാസ് ഏജന്‍സികളും ബാങ്ക് അധികൃതരും പറയുന്നത്. ഇപ്പോള്‍ ആധാര്‍ നമ്പറില്ലാത്ത അപേക്ഷകള്‍ എണ്ണ കമ്പനികള്‍ സ്വീകരിക്കുന്നില്ല.
പാചകവാതക സബ്സിഡിക്കുവേണ്ടി ആധാറിന്റെ പകര്‍പ്പുള്‍പ്പെടെയുള്ള രേഖകള്‍ പ്രത്യേക ഫോമില്‍ പാചകവാതക ഏജന്‍സിയില്‍ കൊടുത്തിരിക്കണമെന്നാണ് നിബന്ധന. പാചകവാതകം വാങ്ങുമ്പോള്‍ മുഴുവന്‍ വിലയും ഉപഭോക്താവ് നല്‍കണം. അതിനുശേഷം അര്‍ഹതയുള്ള സബ്സിഡി തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. സുഗമമായി നടന്നിരുന്ന ഉപഭോക്തൃ-ഗ്യാസ് ഏജന്‍സി ഇടപാടുകള്‍ ആധാര്‍കാര്‍ഡ് നിബന്ധനയോടെ സര്‍ക്കാര്‍ സങ്കീര്‍ണമാക്കി. ഇപ്പോള്‍ ആധാറിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ തന്നെയും കാര്‍ഡ് ലഭിക്കണമെങ്കില്‍ മൂന്നുമാസം എടുക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അയച്ച കാര്‍ഡുകള്‍തന്നെ വിതരണം ചെയ്യാതെ തപാല്‍ഓഫീസില്‍ കെട്ടിക്കിടക്കുന്നുമുണ്ട്. ആധാര്‍ കാര്‍ഡിന് പകരം ഇന്റര്‍നെറ്റിലൂടെ ലഭിക്കുന്ന ഇ-കാര്‍ഡ് മതിയെന്ന് സര്‍ക്കാര്‍ അറിയിപ്പുണ്ട്. പക്ഷേ എല്ലാവര്ക്കും, പ്രത്യേകിച്ച് പ്രവാസികള്‍ക്ക് ഇത് സാധ്യമാകുമോ എന്നതാണ് മറ്റൊരു സംശയം. അപേക്ഷിച്ചിട്ടും ഒന്നും രണ്ടും വര്‍ഷമായവര്‍ക്ക് വരെ ആധാര്‍ കിട്ടാത്തവരുണ്ട്. എന്തിന് ഓരോ പദ്ധതിയുടെ പേരില്‍ ജനങ്ങളുടെ തലയില്‍ ഈ ഭാരങ്ങള്‍ കെട്ടിവയ്ക്കുന്നുവെന്നുകൂടി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ വിശദീകരിക്കണം.
ഇപ്പോള്‍ പെട്രോള്‍-ഡീസല്‍ വിലകൂട്ടാന്‍ എണ്ണകമ്പനികള്‍ക്ക് സര്‍ക്കാര്‍ അധികാരം നല്കിയിരിക്കുന്നതിന്റെ ദുരന്തഫലവും ജനങ്ങള്‍ അനുഭവിക്കുന്നു. ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാതെയാണ് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഭരിക്കുന്നത്. സര്‍ക്കാരിന്റെ പാത പിന്തുടര്ന്നാണ് ബാങ്കുകളും സര്‍ക്കാര്‍ ഓഫീസുകളും എണ്ണക്കമ്പനികളുമെല്ലാം പ്രവര്‍ത്തിക്കുന്നത്. സങ്കീര്‍ണമായ പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് സര്‍ക്കാരും സര്‍ക്കാര്‍ ഓഫീസും മറ്റു സംവിധാനങ്ങളും. ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് അവരോട് നീതി പുലര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിനോട് വിശദീകരിക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണം. ആധാര്‍കാര്‍ഡ് ലഭ്യമാകുന്നതുവരെ സബ്സിഡി ബാങ്കുവഴി എന്ന പ്രഖ്യാപനം ഉടനടി റദ്ദാക്കണം. അല്ലെങ്കില്‍ ആധാര്‍ നമ്പര്‍ ലഭിക്കാത്തവര്‍ക്കും സബ്സിഡി ലഭ്യമാക്കണം. ആധാര്‍ ഇല്ലെങ്കിലും സബ്സിഡി എന്ന മന്ത്രിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പാകരുത്. അതിന് ഗ്യാസ് ഏജന്‍സികള്‍, ഉപഭോക്താക്കള്‍ എന്നിവരുടെ അടിസ്ഥാനവിവരങ്ങള്‍ ശേഖരിക്കേണ്ടതാണ്.
123 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 40 കോടി ആധാര്‍ കാര്‍ഡുകളേ വിതരണം ചെയ്തിട്ടുള്ളൂ എന്നതുതന്നെ ഈ സംവിധാനത്തിലെ അപാകതകളും ഇതുമൂലം ജനങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന ബുദ്ധിമുട്ടുകളും വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ജനദ്രോഹ സംവിധാനമായി മാറരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: