ഭാരതീയ ക്ലാസിക്കല്‍ സംഗീതത്തിന്റെ പ്രാണവായു ഭക്തിയാണ്. ഈശ്വര സംവേദനത്തിനുള്ള ഉപാധിയായിട്ടാണ് നമ്മുടെ സംഗീതത്തെ പ്രാചീന ഭാരതം കണ്ടിരുന്നത്. എന്നാല്‍ കാലാനുസൃതമായ മാറ്റങ്ങള്‍ സംഗീതമേ ജീവിതമെന്ന നിലയിലേക്ക് പ്രതിഭകളെ ഉപാസകന്മാരാക്കി ആ രംഗത്തെ പുഷ്ടിപ്പെടുത്തിയിട്ടുണ്ട്. ഒരു ഗായകന്റെ ശബ്ദം ദൈവദത്തമാണ്. ശ്രുതിലയങ്ങളുടെ വിന്യാസവിജയം അഭ്യാസംവഴി നേടാവുന്നതാണ്. എന്നാല്‍ ശബ്ദം ദൈവദത്തവും വരദാനവുമാണ്. നൃത്തവും സംഗീതവും ആരാധനാലയങ്ങളോട് ബന്ധപ്പെട്ട് ഇവിടെ വളര്‍ന്നിട്ടുള്ളതാണ്. വ്യക്തി മനസ്സിന്റെ ഭാവതലങ്ങള്‍ ഇതില്‍ അന്തര്‍ലീനമാണ്. ഹൃദയംകൊണ്ടു പാടുന്ന ഗായകര്ക്കുമുമ്പില് ഹൃദയം സമര്‍പ്പിച്ച് സായുജ്യമടയുന്ന ശ്രോതാക്കളുടെ നാടാണ് നമ്മുടേത്.
സ്വാനുഭൂതികളെ താലോലിച്ച് തേച്ചുമിനുക്കി സഹജീവികളോടൊപ്പം പ്രകൃതിയേപ്പോലും സ്വപ്ന സുഷുപ്താവസ്ഥയില്‍ ലയിപ്പിച്ച് സായുജ്യമേകിയ കവികളും ഗായകരും ഭാരതീയ സംസ്കൃതിയില്‍ ഒട്ടേറെയുണ്ട്. വൈവിദ്ധ്യത്തിലൂന്നിയ ഭാരതീയ സമൂഹത്തെ ഏകതയുടെ നൂലിഴയില്‍ കോര്‍ത്തിണക്കുന്നതില്‍ ഭാരതീയ സംഗീതത്തിന്റെ പങ്ക് വളരെ വലുതാണ്. എന്നാലിപ്പോള്‍ നമ്മുടെ തനിമ സംഗീത ലോകത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ദേശീയോല്‍ഗ്രഥനത്തിന് കരുത്തുപകരേണ്ട സംഗീതസത്ത ഇപ്പോഴത്തെ ചാനല്‍-മാധ്യമ പ്രളയത്തില്‍ ഒലിച്ചുപോകയാണ്. സംഗീത-നൃത്ത മേഖലകളിലെ ഭാരതീയ അംശം അന്യം നിന്നുപോകുന്ന അപകടകരമായ സ്ഥിതിയേക്കുറിച്ച് അല്‍പ്പംപോലും അസ്വസ്ഥതയോ അവബോധമോ ഇല്ലാത്ത ജനതയായി നാം മാറിക്കഴിഞ്ഞിട്ടുണ്ട്. ചാനലുകളിലൂടെ ആവിഷ്കരിക്കുന്ന സംഗീതാഭാസങ്ങളും തനിമയെ തകര്‍ക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതും ആഴത്തില്‍ ആശങ്കയുളവാക്കുന്നു.
സരസ്വതീവന്ദനവും വിളക്കുകൊളുത്തലും പാടില്ലെന്നു നിഷ്കര്‍ഷിക്കുന്ന തിട്ടൂരങ്ങള്‍ അംഗീകരിക്കില്ലെന്ന് ഉറപ്പിച്ച് ഉറക്കെ പറയാന്‍ മലയാളി മടിക്കരുത്. കുറ്റകരമായ മൗനംവഴി ഭാരതീയ പൈതൃകവും സംസ്കാരത്തനിമയുമാണിവിടെ തകരുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ ബഡ്ജറ്റില്‍ തിരുവനന്തപുരത്ത് പ്രശസ്തതാരങ്ങളായിരുന്ന പ്രേംനസീറിന്റെയും സത്യന്റെയും പ്രതിമകള്‍ സ്ഥാപിക്കാനായി മുപ്പതുലക്ഷം വകകൊള്ളിച്ചിരുന്നു. പക്ഷേ ആ സംരംഭം ഇവിടെ അട്ടിമറിക്കപ്പെടുകയായിരുന്നു. തിരൂരില്‍ തുഞ്ചത്താചാര്യന്റെ പ്രതിമ പാടില്ലെന്നു മുറവിളി കൂട്ടിയവര്‍ തന്നെയാണ് തിരുവനന്തപുരത്തും പ്രേംനസീറിന്റെ പ്രതിമ പാടില്ലെന്ന് ശഠിച്ചുകൊണ്ട് കാര്യങ്ങള്‍ അവതാളത്തിലാക്കിയത്. ഭരണകൂട പിന്‍ബലത്തോടെ നാടിന്റെ സംസ്കാരവും തനിമയും അട്ടിമറിച്ച ദേശീയതയെ കുത്തിമലര്‍ത്തി സായുജ്യം തേടുന്ന ശക്തികള്‍ക്കെതിരെ നാടുണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
സംഗീതം ദൈവികമാണെന്ന വിശ്വാസം ഭാരതീയ സമൂഹത്തില്‍ ജാതിമത ഭേദമന്യേ പണ്ടു മുതല്ക്കേ നിലനിന്നുവരുന്നതാണ്. നാദബ്രഹ്മം, ഓംകാരം തുടങ്ങിയ ശബ്ദ സങ്കല്‍പ്പങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന കാഴ്ചപ്പാട് കലാകാരന്മാര്ക്ക് എക്കാലത്തുമിവിടെ വഴികാട്ടിയായിരുന്നു. കര്‍ണ്ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും വ്യക്തമായും ഭക്തിയില്‍ അടിയുറച്ച് പ്രബലമാക്കപ്പെട്ടതാണ്. പ്രശസ്ത എഴുത്തുകാരനായ ടി.ജെ.എസ്.ജോര്‍ജ് എഴുതിയ എം.എസ്.സുബ്ബലക്ഷ്മിയുടെ ജീവചരിത്രഗ്രന്ഥത്തില്‍ 1974 ല്‍ മാഗ്സസെ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അവര്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചിട്ടുണ്ട്.
“സംഗീതത്തിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ, ഈശ്വരസാക്ഷാത്ക്കാരം” എന്നതായിരുന്നു അവരുടെ വാക്കുകള്‍. ജോര്‍ജ് മറ്റൊരു സംഭവവും പുസ്തകത്തില്‍ എടുത്തുകാട്ടുന്നുണ്ട്. 1966 ല്‍ ഐക്യരാഷ്ട്ര സഭയില്‍ കച്ചേരി നടത്തേണ്ടതിന്റെ തലേദിവസം എം.എസ്സിന് ശബ്ദം നഷ്ടപ്പെട്ടുപോയത്രേ. എന്നാല്‍ തന്റെ ആത്മീയഗുരുവായ കാഞ്ചി ശങ്കരാചാര്യരേ ധ്യാനിച്ചപ്പോള്‍ അവര്‍ക്ക് ശബ്ദം തിരിച്ചുകിട്ടുകയും ചെയ്തു! ദിവ്യമായ ഒരത്ഭുതമാണ് തന്റെ കാര്യത്തിലുണ്ടായതെന്ന് എം.എസ്സ്.വിശ്വസിക്കുന്നതായി ജീവചരിത്രകാരന്‍ എഴുതിയിരിക്കുന്നു.
ഭാരതീയ ക്ലാസിക്കുകളെ താഴ്ത്തിക്കെട്ടി കേരളത്തില്‍ നടക്കുന്ന വികലമായ സംഗീത പ്രയാണം നാടിന്റെ പൊതു താല്പ്പര്യങ്ങളെതന്നെ ഹനിക്കുമെന്നുറപ്പാണ്. ആസേതുഹിമാചലം ജനമനസ്സുകളെ ഏകീകരിക്കാനാവുന്ന സംഗീത ഉപാസനയുടെ ആത്മാവിനേല്‍പ്പിക്കുന്ന ക്ഷതം നാടിന്റെ ഏകതയെയാണ് ദോഷകരമായി ബാധിക്കുക. സംഗീതവും കലാരൂപങ്ങളുമൊക്കെ ഇടുങ്ങിയ മതവീക്ഷണ കോണിലൂടെ വ്യാഖ്യാനിക്കപ്പെടുന്ന കേരളം തലമുറകളോടാണ് പാതകം ചെയ്യുന്നതെന്ന് അറിയേണ്ടിയിരിക്കുന്നു. 1947 ല്‍ രാജ്യം വെട്ടിമുറിച്ച് പാകിസ്ഥാന് രൂപീകൃതമായപ്പോള്‍ വൈകാരികമായും മതവിശ്വാസത്തിലൂന്നിയും ലാഹോറില്‍ താമസം തുടരേണ്ടവനായ സംഗീതജ്ഞന് ബഡേഗുലാം അലിഖാന് അവിടം ഉപേക്ഷിച്ച് ബോംബെയില്‍ സ്ഥിരതാമസമാക്കുകയും തന്റെ മാസ്റ്റര്‍പീസായ ‘മാധവകീര്ത്തനം’ എന്ന ഭക്തിഗാനസുധ ആലപിച്ച് സായുജ്യമടയുകയും ചെയ്തത് സംഗീതം ജാതിമതങ്ങള്‍ക്കതീതമായി ഉദ്ഗ്രഥനം സൃഷ്ടിക്കുമെന്നുള്ളതുകൊണ്ടാണ്. ബഡേഗുലാം അലിഖാന് ഒരിക്കല്‍ പറഞ്ഞതിപ്രകാരമായിരുന്നു. “ഇന്ത്യയിലെ ഓരോ കുടുംബത്തിലെയും ഓരോ അംഗമെങ്കിലും ക്ലാസിക്കല്‍ സംഗീതം അഭ്യസിച്ചിരുന്നെങ്കില്‍ ഈ രാജ്യം ഒരിക്കലും വിഭജിക്കപ്പെടുമായിരുന്നില്ല”.
മറ്റൊരു ക്ലാസിക്കല്‍ സംഗീതജ്ഞനായ അലാവുദ്ദീന്‍ ഖാന് തന്റെ ശിഷ്യന്മാര് സരസ്വതീവന്ദനത്തോടെ വേണം പരിശീലനം തുടങ്ങാനെന്ന് നിഷ്കര്‍ഷിച്ച കാര്യം ടി.ജെ.എസ്സിന്റെ ഗ്രന്ഥത്തിലുണ്ട്. യേശുദാസിന്റെ മൂകാംബികാക്ഷേത്ര ദര്‍ശനവും സമര്‍പ്പണവും അലാവുദ്ദീന്റെ കാഴ്ചപ്പാടില്‍നിന്നും വിഭിന്നമല്ല. “ഒരു ജന്മത്തിലെയല്ല; ആയിരം ജന്മങ്ങളുടെ പുണ്യം കൊണ്ടാണ് യേശുദാസ് പാടുന്നത്” എന്ന് ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ പറഞ്ഞതും ശ്രദ്ധേയമാണ്. “ഒരു നല്ല കവിത കേള്‍ക്കുമ്പോള്‍ ഒരു ഭ്രാന്തന് സന്തോഷമുണ്ടാകുന്നോ ഇല്ലയോ എന്നതൊരു പ്രശ്നമല്ല. കാഴ്ചയില്ലാത്ത കണ്ണുകള്‍ എത്ര വലുതായിരുന്നാലും തുറന്നിരിക്കുന്നുവോ അടച്ചിരിക്കുന്നുവോ എന്നതില്‍ കാര്യമില്ല” എന്നുള്ള ദാശരഥി തിരുനാമുസൂക്തം കേരളത്തിലെ അഭിനവ അറംഗസേബുമാര്ക്ക് യോജിച്ച പ്രയോഗമാണ്.
ഭാരതരത്നം നല്കി രാഷ്ട്രം ആദരിച്ച ഉസ്താദ് ബിസ്മില്ലാഖാനെക്കുറിച്ചുള്ള ഒരു ഗ്രന്ഥം വായിക്കാനിടയായതുകൊണ്ടാണ് വിളക്കുകൊളുത്താനും പ്രതിമസ്ഥാപിക്കാനും സരസ്വതീവന്ദനം പാടാനുമുള്ള കേരളക്കരയിലെ വിലക്കിനേക്കുറിച്ച് വീണ്ടും ചിന്തിക്കാനിടയായത്. ബിസ്മില്ലയുടെ ഷെഹനായ് നിലച്ചിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയായത് ആഗസ്റ്റ് 21 നായിരുന്നു. ആരും ദേശസ്നേഹിയായ ആ സംഗീതസാമ്രാട്ടിനെ ഓര്‍ത്തില്ല. ഷെഹനായ് വിദ്വാനായ ബിസ്മില്ലാഖാന് സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ചിരുന്നകാലത്ത് അമേരിക്കയിലേക്ക് വന്‍തുത പ്രതിഫലമായിട്ടുള്ള ഓഫര്‍ നല്കി കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നു. അവിടെ താമസിച്ച് സംഗീതസപര്യയിലേര്പ്പെടാനായിരുന്നു അദ്ദേഹത്തോട് ആവശ്യപ്പെത്. അതു നിരസിച്ചുകൊണ്ട് അദ്ദേഹം കൊടുത്ത മറുപടി “ഞ്ഞാന്‍ വരാം നിങ്ങള്‍ക്കെന്റെ ഗംഗയെ അവിടെ കൊണ്ടുവരാമെങ്കില്” എന്നായിരുന്നു. ശുദ്ധസംഗീതത്തില് വിശ്വസിച്ചിരുന്ന ഷെഹനായി ഭക്തിസാന്ദ്രമായിരുന്നുവെന്നു മാത്രമല്ല കാശിവിശ്വനാഥനായി സമര്‍പ്പിക്കപ്പെട്ടതും കൂടിയായിരുന്നു. ബിസ്മില്ലാഖാന് സരസ്വതി ഭക്തനായിരുന്നുവെന്നു മാത്രമല്ല അദ്ദേഹത്തിന്റെ ജ്യേഷ്ഠന്, അമ്മാവന് എന്നിവര്‍ കാശിവിശ്വനാഥ ക്ഷേത്രത്തില്‍ ഷെഹനായി വായിച്ച് പൂജിച്ച് സായൂജ്യമടയുന്നവരുമായിരുന്നു. സംഘപ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയതയെ സങ്കുചിതവും ഫാസിസവുമൊക്കെയായി കൊട്ടിപ്പാടി നടക്കുന്ന കേരളത്തിലെ കപട മതേതരക്കാര്‍ ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും സത്യം കണ്ടെത്താനും ശ്രമിക്കയാണ് വേണ്ടത്.
e-mail: [email protected]
അഡ്വ. പി.എസ് ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: