രാജ്യം സ്വന്തമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച ആദ്യ വിമാന വാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തം ആഗസ്റ്റ് 12 ന് നീരണിഞ്ഞു. പൂജാകര്മങ്ങളുടേയും മന്ത്രോച്ചാരണങ്ങളുടേയും അകമ്പടിയോടെ കപ്പല്‍ നീറ്റിലിറക്കിയതിനെ ‘സിറാജ്’ പത്രത്തിന്റെ മുഖപ്രസംഗം വിമര്‍ശിക്കുകയുണ്ടായി. പൂജകള്‍ സവര്ണാചാരമാണെന്നും സര്‍ക്കാര്‍ ചടങ്ങുകളില്‍ ഇത് നടത്തുന്നത് മതേതരത്വത്തിന് ഭീഷണിയാണെന്നുമാണ് പത്രം പറയുന്നത്. പൂജകള്‍ സവര്‍ണന്റെ കുത്തകയല്ലെന്നും സവര്ണേതരും പൂജകള്‍ നടത്താറുണ്ടെന്നും ആദിവാസികള്‍ മലദൈവങ്ങളെ പൂജിക്കുന്നുണ്ടെന്നും സിറാജിന്റെ പാവം പത്രാധിപര്‍ക്ക് അറിഞ്ഞുകൂടാ. ഹിന്ദു എന്ന പദം എന്ന പേരിന് കുഴപ്പമില്ലെന്നും പറയുന്ന അവസരവാദപരമായ കപടമതേതരത്വത്തിന്റെ പട്ടികയില്‍ പെടുത്താവുന്നതാണ്. മേല്പറഞ്ഞ പാവം മുഖപ്രസംഗം. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കമ്പനിയുടെ പേരില്‍ തന്നെ ഹിന്ദു എന്ന പദം തിളങ്ങി നില്ക്കുന്നു. അതേ ന്യൂസ്പ്രിന്റിലാണ് മാന്യപത്രവും അച്ചടിക്കുന്നത്.
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിക്കുവേണ്ടി പൊരുതി എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ ഏറ്റവും നല്ല സിനിമയായി ഇംഗ്ലീഷ് പേരുള്ള സിനിമ(സെല്ലുലോയിഡ്)യ്ക്ക് അവാര്‍ഡ് നല്കി. ഷട്ടറിന് അവാര്‍ഡ് കിട്ടിയില്ലെന്ന് പറഞ്ഞ് തുടര്‍ന്ന് വിവാദവുമുണ്ടായി. ഇംഗ്ലീഷ് പേരിലിറങ്ങുന്ന സിനിമകള്‍ക്ക് എന്തിന് ശ്രേഷ്ഠ മലയാളിയുടെ നികുതിപ്പണം കൊണ്ട് അവാര്‍ഡ് കൊടുക്കണം? സെല്ലുലോയിഡ്, ഷട്ടര്‍, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ബ്യൂട്ടിഫുള്‍ മുതലായ പാവം സിനിമകള്‍ ഓസ്കറിന് പോയി മത്സരിക്കട്ടെ! സാഹിത്യ അക്കാദമി അവാര്‍ഡുകള്‍. മലയാളം പേരുള്ള കൃതികള്‍ക്കാണ് നല്‍കിയത്. എന്നാല്‍ സാഹിത്യ കൃതികളും ഇംഗ്ലീഷ് പേരുകള്‍ സ്വീകരിച്ചുവരുന്നുണ്ട്. നോവലായ ‘പേപ്പര്‍ ലോഡ്ജ്’ ഒരുദാഹരണം. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ പത്താം ക്ലാസ് വരെയെങ്കിലും മലയാളം പഠിച്ചിരിക്കണമെന്ന ഉത്തരവ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ തന്നെ പിന്‍വലിച്ചു. മലയാളത്തില്‍ ഒരു പത്രമോ പുസ്തകമോ വായിക്കാന്‍ കഴിയാതെ ബിരുദധാരിയ്ക്ക് എങ്ങനെ കേരളത്തിലെ പ്രശ്നങ്ങള്‍ അറിയാന്‍ കഴിയും? രോഗിയുടെ ഭാഷ ഡോക്ടര്‍ അറിയുന്നില്ലെങ്കില്‍ ചികിത്സ തെറ്റുമെന്ന് മാത്രമല്ല അപകടവും വരുത്തിവെയ്ക്കുമെന്നാണ് അനുഭവം. ‘ഓക്കാനം’ എന്ന വാക്കിന്റെ അര്‍ത്ഥമറിയാത്ത ഡോക്ടര്‍ അത് വയറുവേദനയാണെന്ന് ധരിച്ച് മരുന്ന് എഴുതിക്കൊടുത്തതുകൊണ്ട് പല ഗര്‍ഭിണികള്‍ക്കും കുട്ടി നഷ്ടപ്പെട്ടതായി ഒരു ലേഖനത്തില്‍ കാണുകയുണ്ടായി. (ഡോക്ടര്‍മാരുടെ രോഗം-പി.പവിത്രന്-മാതൃഭൂമി 24.04.13 പേജ് 4) താരാ ശങ്കര്‍ ബാനര്‍ജിയുടെ നോവലായ ‘ആരോഗ്യനികേതനം’ എംബിബിഎസ് കോഴ്സിന്റെ ഭാഗമാക്കണം. ബഷീറിന്റെ കഥയായ ‘ഭൂമിയുടെ അവകാശികള്‍’ എന്‍ജിനീയറിംഗ് കോഴ്സില്‍ പഠിപ്പിക്കണം തുടങ്ങിയ ലേഖകന്റെ നിര്‍ദ്ദേശങ്ങള്‍ പ്രസക്തമാണ്.
കെപിസിസി ന്യൂനപക്ഷ സെല്‍ തൃശ്ശൂര്‍ ജില്ലാ കണ്‍വീനര്‍ ലാല്‍ജി കൊള്ളന്നൂര്‍ ഗ്രൂപ്പ് യുദ്ധത്തില്‍ മരണപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂണ്‍ ഒന്നിന് അയ്യന്തോളില്‍ നടന്ന ഗ്രൂപ്പു യുദ്ധത്തില്‍ മധു ഈച്ചരത്ത് കൊല്ലപ്പെട്ട കേസിലെ പ്രതിയായ പ്രേംലാലിന്റെ സഹോദരനാണ് ലാല്‍ജി. പാവം പയ്യന്മാരുടെ അഹിംസാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനും ചോരച്ചാലുകള്‍ നീന്തിക്കയറണമെന്ന് വന്നിരിക്കുന്നു.
നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നിര്‍ത്തി പാര്‍ട്ടിയില്‍ അച്ചടക്കം പാലിക്കണം-ഹൈക്കമാന്‍ഡ്. അച്ചടക്കമുള്ള കള്ളുഷാപ്പാണ് ഒരു നാടിന്റെ ഐശ്വര്യത്തിന്റെ ലക്ഷണം-മോഹന്‍ലാല്‍ (ചിത്രം:നരന്)
രവി കുമ്മനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: