തിരുവനന്തപുരം: എംഎല്‍എ ഫണ്ട് തിരിമറി നടത്തിയതിന് മന്ത്രി വി.കെ.ഇബ്രാഹീംകുഞ്ഞിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരെ അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവ്. ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ചാണ് ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണ ഉത്തരവിട്ടത്.
മട്ടാഞ്ചേരി എംഎല്‍എ ആയിരുന്നപ്പോള്‍ 2007-മുതല്‍ 2010വരെയുള്ള കാലത്ത് മരാമത്തുപണി നടന്നു എന്ന് കാണിച്ച് 70ലക്ഷത്തോളം രൂപ ഇബ്രാഹിംകുഞ്ഞ് വെട്ടിച്ചുവെന്ന കേസിലാണ് ലോകായുക്ത അന്വേഷണ വിഭാഗം അന്വേഷിക്കണമെന്ന് ജസ്റ്റിസ് പരീത്പിള്ള, ഉപലോകായുക്ത ജസ്റ്റിസ് കെ.കെ.ദിനേശന് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്. കോണ്‍ഗ്രസ് നേതാവും കൊച്ചി കോര്പറേഷന് മുന്‍ കൗണ്‍സിലറുമായ ഹൈസിന്താണ് ഹര്‍ജി ഫയല്‍ ചെയ്തത്.
കൊച്ചി കോര്‍പറേഷനിലെ എട്ടാം വാര്‍ഡില്‍ ഡ്രൈനേജ്, നടപ്പാത എന്നിവ നിര്‍മ്മിച്ചുവെന്ന് കള്ളക്കണക്കുണ്ടാക്കി വ്യാജരേഖകള്‍ ചമച്ച് വെട്ടിപ്പുനടത്തിയെന്നാണ് ഹര്ജിക്കാരന് ആരോപിച്ചിരിക്കുന്നത്. മരാമത്ത് പണികള്‍ നടത്തുന്നതിനുള്ള കമ്മിറ്റി രൂപീകരിക്കാതെ രഹസ്യമായി രൂപ തട്ടിയെടുക്കുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
വിവരാവകാശ നിയമപ്രകാരം ഹര്ജിക്കാരന് അന്വേഷിച്ചപ്പോഴാണ് ബില്ലുമാറാതെ തുക കൈപ്പറ്റിയായതായി വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പരാതി നല്‍കിയിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി പരാതി വിജിലന്‍സിന് വിഎസ് കൈമാറിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടതിനാല്‍ വിശദമായ അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് അനേഷണം നടത്താന്‍ അന്നത്തെ ചീഫ് സെക്രടറി കെ.ജയകുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ അന്വേഷണം തടഞ്ഞുവച്ചു. ഹര്ജിക്കാരന് പലര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ലോകായുക്തയില്‍ ഹര്‍ജി നല്‍കിയത്. ഇബ്രാഹീംകുഞ്ഞിനു പുറമെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എറണാകുളം കലക്ടര്‍, പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: