കമ്മ്യൂണിസ്റ്റാണ്, ലോകത്ത് വംശനാശം വന്നു കഴിഞ്ഞ ഇടതുപാര്‍ട്ടികളില്‍ അവശേഷിക്കുന്ന ഒന്നിന്റെ സ്വേച്ഛാധിപതിയാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ജനകീയ പ്രക്ഷോഭങ്ങളുമായി പ്രകാശ് കാരാട്ടിന് വലിയ ബന്ധമൊന്നുമില്ല. ആറ് മാസം പ്രായമായ കൈക്കുഞ്ഞായിരിക്കെ 1948 ല്‍ കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെ മുന്നേറ്റം ഭയന്ന് അമ്മയോടൊപ്പം ബര്‍മയില്‍നിന്ന് (ഇന്നത്തെ മ്യാന്മര്) അച്ഛന്റെ നാടായ പാലക്കാട്ടേയ്ക്ക് ഓടിപ്പോരേണ്ടി വന്നിട്ടുണ്ട് കാരാട്ടിന്. കമ്മ്യൂണിസവുമായുള്ള തന്റെ ആദ്യ ഏറ്റുമുട്ടല്‍ എന്നാണ് കാരാട്ട് ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. ബംഗാളിലെയോ കേരളത്തിലെയോ ഒരു ശരാശരി കമ്മ്യൂണിസ്റ്റുകാരന്റെ സമരാനുഭവങ്ങള്‍ പോലുമില്ലാത്ത കാരാട്ട്, ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിംഗ് സുര്‍ജിതിന്റെ സവിശേഷമായ താല്‍പ്പര്യപ്രകാരം ജ്യോതിബസുവിന്റെ തലയ്ക്ക് മുകളിലൂടെ സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു.
ബി.ടി.രണദിവെയെപ്പോലുള്ളവര് ഇരുന്ന കസേരയിലാണ് ഇരിപ്പെങ്കിലും സമരങ്ങളോടുള്ള കാരാട്ടിന്റെ സമീപനം യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതല്ല. അനിശ്ചിതകാലത്തേക്കെന്ന് പ്രഖ്യാപിച്ച് തുടങ്ങി മുപ്പത് മണിക്കൂറുകള്‍ കൊണ്ട് പിന്‍വലിച്ച ഇടതുമുന്നണിയുടെ സെക്രട്ടറിയേറ്റ് ഉപരോധം ചരിത്രപരമായ വിജയമാണെന്ന കാരാട്ടിന്റെ നിലപാട് ഇതിനുദാഹരണമാണ്.
“ഉപരോധ സമരം 12 നാണ് തുടങ്ങിയത്. 13 ന് സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രി ആ പദവിയില്‍ തുടരരുത്. സമരത്തില്‍ ഉന്നയിച്ച ആദ്യത്തെ ആവശ്യം അംഗീകരിക്കപ്പെട്ടു. സുപ്രധാനമായ രണ്ട് ആവശ്യങ്ങളിലൊന്ന് അംഗീകരിച്ച സാഹചര്യത്തില്‍ സമരം അതേ രൂപത്തില്‍ തുടരേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു”- എന്നാണ് കാരാട്ട് അവകാശപ്പെട്ടത്. ഉപരോധ സമരം ഏകപക്ഷീയമായി പിന്‍വലിക്കേണ്ടി വന്നതിന്റെ ജാള്യതയ്ക്കും ഒത്തുതീര്‍പ്പിനും വഞ്ചനയ്ക്കും മറയിടാന്‍ അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും സമര്‍ത്ഥമായി കൂടിക്കലര്ത്തുകയാണ് കാരാട്ട് ഇവിടെ ചെയ്യുന്നത്. ഇതറിയണമെങ്കില്‍ കൃത്യം ഒരാഴ്ച മുമ്പ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കാരാട്ട് പറഞ്ഞതിലേക്ക് ഒന്ന് കണ്ണോടിക്കുകയേ വേണ്ടൂ.
“സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടി രാജിവെയ്ക്കേണ്ട സമയം അതിക്രമിച്ചു. ജനാധിപത്യത്തോട് അല്‍പ്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണം. രാജിയല്ലാതെ മറ്റ് പോംവഴികളൊന്നും മുഖ്യമന്ത്രിയുടെ മുന്നിലില്ല. ഉമ്മന്‍ചാണ്ടിയുടെ രാജി എല്‍ഡിഎഫിനെ മാത്രം ബാധിക്കുന്ന കാര്യമല്ല. കേരളമാകെ ഇന്ന് ഈ ആവശ്യം ഉന്നയിക്കുന്നു.” മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയില്‍ കുറഞ്ഞ ഒന്നുകൊണ്ടും ഉപരോധം പിന്വലിക്കില്ലെന്നതിന്റെ പരസ്യ പ്രഖ്യാപനമാണിത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ രാജിക്ക് വിദൂര സാധ്യതപോലുമില്ലാതിരുന്നപ്പോഴാണ് ഉപരോധം പിന്‍വലിക്കപ്പെട്ടത്. സുപ്രധാനമായ രണ്ട് ആവശ്യങ്ങളിലൊന്ന് അംഗീകരിച്ചതിനാലാണ് ഉപരോധം പിന്‍വലിച്ചതെന്ന കാരാട്ടിന്റെ അവകാശവാദം കാപട്യമാണ്. മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവുമാണ് കാരാട്ട് പറയുന്ന രണ്ട് ആവശ്യങ്ങള്‍. ഉപരോധം പിന്‍വലിക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചപ്പോള്‍ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടിരുന്നില്ല. ഉപരോധം പിന്‍വലിച്ച ദിവസം പതിനൊന്നേകാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം രണ്ട് കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിരുന്നു. ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കില്‍ തന്നെയും താന്‍ രാജിവെക്കില്ല. കാരണം ഇഎംഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും അങ്ങനെയൊരു കീഴ്വഴക്കമുണ്ടായിട്ടില്ല എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. സോളാര്‍ കേസില്‍ സിപിഎമ്മും ഇടതുമുന്നണിയും തുടര്‍ച്ചയായി ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാനാണ്. അത് സാധ്യമല്ലെന്നാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. എന്നിട്ടും തങ്ങളുടെ ആവശ്യം അംഗീകരിച്ചുവെന്ന് നുണപ്രചാരണം നടത്തുകയാണ് കാരാട്ട്. മുഖ്യമന്ത്രി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നില്ലെങ്കില്‍ സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തിന് യാതൊരു പ്രസക്തിയുമില്ല.
വാസ്തവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമായിരുന്നില്ല, മുഖ്യമന്ത്രിയുടെ രാജി തന്നെയായിരുന്നു ഇടതുമുന്നണി ഉപരോധത്തിന്റെ ലക്ഷ്യം. എന്ത് അപമാനം സഹിച്ചും താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഉമ്മന്‍ചാണ്ടി വളരെ മുമ്പുതന്നെ വ്യക്തമാക്കുകയുണ്ടായി. രാപ്പകല്‍ സമരം ഉള്‍പ്പെടെ വിവിധതലങ്ങളില്‍ നിരവധി സമരങ്ങള്‍ നടത്തിയിട്ടും മുഖ്യമന്ത്രി രാജിവെക്കാതിരുന്നതിനാലാണ് ഉപരോധം വേണ്ടി വന്നത്. ഉപരോധം അനിശ്ചിതകാലത്തേയ്ക്കാണ് എന്ന് പ്രഖ്യാപിക്കാനുണ്ടായ കാരണവും അതാണ്. ഉമ്മന്‍ചാണ്ടിയെ രാജിവെപ്പിക്കാതെ ഉപരോധസമരം അവസാനിപ്പിച്ചതിനാല്‍ അമര്‍ഷംകൊണ്ട പാര്‍ട്ടി അണികളെ തണുപ്പിക്കാന്‍ സിപിഎം നേതൃത്വം കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു ഉപരോധത്തിന്റെ ലക്ഷ്യം ജുഡീഷ്യല്‍ അന്വേഷണമായിരുന്നുവെന്നും അത് അംഗീകരിക്കപ്പെട്ടുവെന്നുമുള്ള പ്രചാരണം.
ഉപരോധസമരം വന്‍വിജയമാണെന്ന് പ്രഖ്യാപിക്കുകവഴി സമരത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുകയായിരുന്നില്ല, മറിച്ച് സമരത്തിന്റെ അരങ്ങിലും അണിയറയിലും നിന്ന് എല്ലാ കളികളും കളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മെഗാഫോണായി അധഃപതിക്കുകയായിരുന്നു കാരാട്ട്. എസ്എന്‍സി ലാവ്ലിന് അഴിമതി കേസിലും ടി.പി.ചന്ദ്രശേഖരന് വധക്കേസിലും പിണറായിയെ സംരക്ഷിച്ചുപോരുന്ന നിലപാടെടുത്ത കാരാട്ട് ഉപരോധത്തിന്റെ കാര്യത്തിലും പിണറായിയുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്. ഉപരോധം പിന്‍വലിച്ച രീതി ഉചിതമായില്ലെന്നും അത് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും വി.എസ്.അച്യുതാനന്ദന് പറയുന്നതൊന്നും കാരാട്ട് കാര്യമാക്കുന്നില്ല. പാര്‍ട്ടിയിലെ ബംഗാള്‍ ഘടകം ഇപ്പോഴും ഇടഞ്ഞുനില്‍ക്കുമ്പോള്‍ ജനറല്‍ സെക്രട്ടറി കസേരക്ക് കരുത്തുപകരുന്നത് പിണറായിക്ക് സമ്പൂര്‍ണാധിപത്യമുള്ള കേരള ഘടകമാണെന്ന് കാരാട്ടിന് നന്നായറിയാം. ഉമ്മന്‍ചാണ്ടി രാജിവെക്കുകയോ വെയ്ക്കാതിരിക്കുകയോ ചെയ്യട്ടെ. ഉപരോധസമരത്തിന്റെ പേരില്‍ പിണറായിയുമായുള്ള ഊഷ്മള ബന്ധം തകരാറിലാക്കാന്‍ കാരാട്ട് ആഗ്രഹിക്കുന്നില്ല.
“കൊടും കുറ്റവാളിയായി മാറിയ ഉമ്മന്‍ ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാലെ ഈ സമരം അവസാനിക്കൂ” എന്നായിരുന്നു ഉപരോധ സമരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് പിണറായി വിജയന് പ്രഖ്യാപിച്ചത്. ഇവിടെയും ജുഡീഷ്യല്‍ അന്വേഷണത്തിനല്ല, രാജിയ്ക്കാണ് പ്രാമുഖ്യം. ഉപരോധം പിന്‍വലിക്കുന്ന കാര്യം പള്ളിയില്പോയി പറഞ്ഞാല്‍ മതിയെന്ന ഡോ.തോമസ് ഐസക്കിനെപ്പോലുള്ളവരുടെ വികാരത്തെ ചവിട്ടിമെതിച്ചുകൊണ്ട് സമരപിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു പിണറായി. സമരം പിന്‍വലിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പാണ് തോമസ് ഐസക് ഇങ്ങനെ പറഞ്ഞത്. സമരം അവസാനിപ്പിക്കാന്‍ പിണറായി ഏത് പള്ളിയില്‍ പോയി ആരോട് എന്ത് പറഞ്ഞുവെന്ന് തൃപ്തികരമായി വിശദീകരിക്കാന്‍ സിപിഎം നേതാക്കള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ആവശ്യങ്ങളിലൊന്ന് സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ സമരത്തിന്റെ ഒരുഘട്ടം അവസാനിപ്പിക്കുകയാണെന്നാണ് പിണറായി പറഞ്ഞത്. പിണറായി അവകാശപ്പെട്ടതുപോലെ സിപിഎമ്മിന്റെയോ ഇടതുമുന്നണിയുടെയോ ഒരാവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ലെന്ന് നേരത്തെ കണ്ടുകഴിഞ്ഞു. സമരം പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായ പിണറായി അണികളെ സമാശ്വസിപ്പിക്കാന്‍ കണ്ടെത്തിയ മുടന്തന്‍ ന്യായമായിരുന്നു തങ്ങളുടെ ഒരാവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു എന്നത്. രാജിയും താനുള്‍പ്പെടുന്ന ജുഡീഷ്യല്‍ അന്വേഷണവുമില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചതിനു ശേഷമാണ് ഉപരോധം പിന്‍വലിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ഈ പ്രഖ്യാപനത്തിനും മുമ്പായിരുന്നു ഉപരോധം പിന്‍വലിച്ചിരുന്നതെങ്കില്‍ പിണറായിയെപ്പോലുള്ളവര്‍ക്ക് പറഞ്ഞുനില്ക്കാമായിരുന്നു. ഇതിനുള്ള അവസരം ലഭിച്ചില്ല. ഉപരോധ സമരം പിന്‍വലിച്ചുകൊണ്ട് പിണറായി പറഞ്ഞതാണ് അഞ്ച് ദിവസം കഴിഞ്ഞ് കേന്ദ്ര കമ്മറ്റിയുടെ വിലയിരുത്തലായി കാരാട്ട് ആവര്‍ത്തിച്ചത്.
അറുബോറന്മാരായ അധ്യാപകരുടെ സ്പെഷ്യല്ക്ലാസുകളില് ഇരിക്കാന്‍ വിധിക്കപ്പെട്ട കുട്ടികളെപ്പോലെയാണ് പിണറായിയുടെ നയപ്രഖ്യാപനങ്ങളും വിശദീകരണങ്ങളും പാര്‍ട്ടി അണികള്‍ ശ്രവിക്കാറുള്ളത്. പരീക്ഷക്ക് തോല്പ്പിച്ചുകളയുമെന്ന് വിദ്യാര്‍ത്ഥികള്‍ പേടിക്കുന്നതുപോലെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുമെന്ന് സിപിഎം അണികളും ഭയക്കുന്നു. മൈക്ക് മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ അരമണിക്കൂറിലേറെ എടുത്താണ് ഉപരോധസമരം വിജയിച്ചെന്നും സമരം പിന്‍വലിക്കുകയാണെന്നും പിണറായി വിശദീകരിച്ചത്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജിയെന്നത് പുറമേക്ക് പറഞ്ഞ കാരണമാണ്. ഉപരോധത്തിന് പിന്നില്‍ പിണറായിക്ക് മറ്റേതോ അജണ്ടയായിരുന്നു. അതില്‍ ധാരണയായതാണ് സമരം തിടുക്കത്തില്‍ പിന്‍വലിക്കാന്‍ ഇടയായതെന്ന ചര്‍ച്ച പാര്‍ട്ടി വൃത്തങ്ങളില്‍ സജീവമാണ്. ഇതില്‍ സത്യത്തിന്റെ അംശമെങ്കിലുമുണ്ടെങ്കില്‍ വര്‍ഗവഞ്ചകര്‍ എന്ന പേരായിരിക്കും പിണറായിക്കും കാരാട്ടിനും ചേരുക.
email:[email protected]
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: