ന്യൂദല്‍ഹി: സാഹോദര്യത്തിന്റെ മഹിമ വിളിച്ചോതി രാജ്യം രക്ഷാബന്ധന് മഹോത്സവാഘോഷത്തില്. സഹോദരന്റെ കൈത്തണ്ടയില്‍ വര്‍ണങ്ങള്‍ ചാലിച്ച രാഖി ബന്ധിക്കുക വഴി സഹോദരിയുടെ സുരക്ഷയും സംരക്ഷണവും നിറവേറ്റിക്കൊള്ളാമെന്ന നിശബ്ദ വാഗ്ദാനമാണ് സഹോദരന് നല്‍കുന്നത്. സഹോദരനും സഹോദരിയും തമ്മിലുള്ള ഊഷ്മള ബന്ധം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ് രക്ഷാബന്ധന് ആഘോഷങ്ങളിലൂടെ. ഹിന്ദുവെന്നോ മുസ്ലീം എന്നോ സിഖുകാരനെന്നോ ഭേദമില്ലെതെ ഇന്നലെയും ഇന്നുമായി എല്ലാവരും ഈ സുദിനം ആഘോഷിക്കുകയാണ്.
സഹോദരീ സഹോദരന്മാര് തമ്മിലുള്ള പരിശുദ്ധമായ സ്നേഹത്തിന്റേയും വിശ്വാസത്തിന്റേയും സമര്‍പ്പണത്തിന്റേയും പ്രതീകമായിട്ടാണ് രക്ഷാബന്ധന് ആഘോഷിക്കുന്നതെന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ഈ അവസരത്തില്‍ വനിതകളുടേയും പ്രത്യേകിച്ച് പെണ്‍കുട്ടികളുടേയും സുരക്ഷയ്ക്കായി സ്വയം സമര്‍പ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് സുരക്ഷയും സമാനമായ അന്തരീക്ഷവും പ്രദാനം ചെയ്യേണ്ടതുണ്ടെന്നും മുഖര്‍ജി അഭിപ്രായപ്പെട്ടു.
കുടുംബാംഗങ്ങള്‍ക്കിടയിലും സമൂഹത്തിലും സ്നേഹവും അടുപ്പവും ശക്തിപ്പെടുത്താന്‍ രക്ഷാബന്ധന് ആഘോഷത്തിലൂടെ സാധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ആശംസാ സന്ദേശത്തില്‍ പറയുന്നു.
സഹോദരിയും സഹോദരനും തമ്മിലുള്ള ശാശ്വതമായ സ്നേഹ ബന്ധത്തിന്റെ ആഘോഷമാണ് രക്ഷാബന്ധനെന്ന് രാജ്യത്തിന് രക്ഷാബന്ധന് ആശംസ നേര്‍ന്നുകൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമൂഹമൈത്രിയുടേയും രാഷ്ട്രശക്തിയുടേയും ഏറ്റവും നല്ല ഉദാഹരണമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഹോദരീ സഹോദരന്മാര് തമ്മിലുള്ള സ്നേഹവും സന്തോഷവും ശാശ്വതമായി നിലനില്‍ക്കട്ടെയെന്ന് ബിഗ് ബി അമിതാഭ് ബച്ചന് തന്റെ രക്ഷാബന്ധന് ആശംസാ സന്ദേശത്തില്‍ പറഞ്ഞു. സമൂഹത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും രക്ഷാബന്ധന് സന്ദേശം കൈമാറി.
രക്ഷാബന്ധന് ആഘോഷങ്ങള്‍ക്ക് തിളക്കം കൂടുതല്‍ ഈ കാലഘട്ടത്തിലാണെങ്കിലും രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് തന്നെ ഈ ആഘോഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ വ്യക്തിയായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. സ്വദേശി പ്രസ്ഥാനത്തിന് ടാഗോര്‍ നല്കിയ സംഭാവനകള്‍ സ്തുത്യര്‍ഹ്യമാണ്. തന്റെ ദേശീയ ഗാനത്തിലൂടെ ജനങ്ങളില്‍ ദേശസ്നേഹം ഉണര്‍ത്താനാണ് ടാഗോര്‍ ശ്രമിച്ചത്. ബംഗാളിന്റെ വിഭജനത്തിനെതിരെ സാഹോദര്യത്തിന്റെ പ്രതീകമായി രക്ഷ ബന്ധിക്കുന്നതിന് മുന്‍കൈ എടുത്തതും ടാഗോറായിരുന്നു. 1905 ഒക്ടോബര്‍ 16 ബംഗാള്‍ വിഭജന ദിനത്തില്‍ പരസ്പരം രാഖി ബന്ധിച്ചുകൊണ്ടാണ് ബംഗാളികള്‍ തങ്ങളുടെ അഭേദ്യമായ ബന്ധം പ്രകടമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: