പെണ്ണെഴുത്തിനെതിരെ ‘കത്തോലിക്കാ സഭ’യുടെ ആഗസ്റ്റ് ലക്കത്തില്‍ ‘മാധ്യമ ജാലകം’ എഴുതുന്ന രഞ്ജിത്ത് കണ്ടുപിടിച്ചിരിക്കുന്നത് അരാജകത്വം വാഴുന്ന ലോകമാണ് സാറാ ജോസഫിന്റെ സ്വപ്നമെന്നാണ്. വിവാഹമേ വേണ്ടെന്നും മൃഗങ്ങളെപ്പോലെ പുരുഷനും സ്ത്രീയും ഒരുമിച്ച് ജീവിച്ചാല്‍ മതിയെന്നും കുടുംബം പഴയ ഫാഷനാണെന്നും സ്ത്രീക്ക് സര്‍വതന്ത്ര സ്വതന്ത്രയായി നടക്കാനാവണമെന്നും ശഠിക്കുന്ന ‘പെണ്ണെഴുത്തിന്റെ’ ജീര്‍ണതയാണ് ഇത് കാണിക്കുന്നതെന്ന് വിമര്‍ശിക്കുന്നു. മാധവിക്കുട്ടിയുടെ ‘എന്റെ കഥ’യുടെ തുറന്ന എഴുത്താണ് ഇവര്‍ പിന്തുടരുന്നതെന്നും തികഞ്ഞ അരാജകത്വത്തിന്റെ രചനകളായിരുന്നു അവയെന്നും കുടുംബം, ദാമ്പത്യം, ധാര്‍മ്മിക മൂല്യങ്ങള്‍, വ്യവസ്ഥാപിത ഭാര്യാ-ഭര്‍തൃ ബന്ധങ്ങള്‍, ആചാരങ്ങള്‍ എന്നിവ നഖശിഖാന്തം പുഛിച്ച് തള്ളിയിരുന്ന രചനകളായിരുന്നു അവരുടേതെന്നും രഞ്ജിത്ത് പറയുന്നു. പുതിയ തലമുറയിലെ പെണ്ണെഴുത്തുകാരെയും മാധവിക്കുട്ടിയുടെ പ്രേതം ആവേശിച്ചിരിക്കയാണെന്നും അദ്ദേഹം കണ്ടെത്തുന്നു.
സ്ത്രീശാക്തീകരണത്തോടുള്ള അസഹിഷ്ണുതയാണ് പെണ്ണെഴുത്തിനോടുള്ള പുഛം കലര്‍ന്ന എതിര്‍പ്പിലും പ്രകടമാകുന്നത്. സാറാ ജോസഫ് പെണ്ണെഴുത്തിന്റെ വക്താവ് മാത്രമല്ല പരിസ്ഥിതിയുള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് എഴുതുന്നയാളാണ്. സാറയുടെ പെണ്ണെഴുത്ത് മാത്രം എടുത്ത് വിമര്‍ശിക്കുന്നത് പുരുഷ സമൂഹത്തിന് സ്ത്രീകളുടെ വികസിച്ചുവരുന്ന കഴിവുകളോടുള്ള എതിര്‍പ്പിന്റെ ബഹിര്‍സ്ഫുരണമായേ കണക്കാക്കാന്‍ കഴിയൂ.
‘പെണ്ണെഴുത്ത്’ എന്ന വാക്ക് ആദ്യം പ്രയോഗത്തില്‍ കൊണ്ടുവന്നത് സച്ചിദാനന്ദനാണ്. സാറാ ജോസഫിന്റെ ‘പാപത്തറ’ എന്ന രചനയുടെ അവതാരികയിലാണ് അദ്ദേഹം ഈ പ്രയോഗം ആദ്യമായി നടത്തിയത്. പെണ്ണെഴുത്തിനെ സ്ത്രീയുടെ നിയമനിഷേധമോ അധികാരധ്വംസനമോ ആയി കാണേണ്ട ആവശ്യമെന്താണ്? സ്ത്രീജീവിതം ബഹുതലമാര്ന്നതാണ്. അപ്പോള്‍ അതില്‍ ലിംഗനീതി ഉയര്‍ന്നുവരിക സ്വാഭാവികം. പുരുഷന്മാരെപ്പോലെയല്ല സ്ത്രീ ജീവിക്കുന്നത്.
പുരുഷമേധാവിത്വമുള്ള സമൂഹത്തില്‍ സ്ത്രീകള്‍ കഷ്ടപ്പാടും പീഡനവും അനുഭവിക്കുന്നുണ്ട്. 60 ശതമാനം പീഡനങ്ങളും ഗൃഹത്തിനുള്ളിലാണ് നടക്കുന്നതെന്ന് ഒരു പഠനം കണ്ടെത്തിയിരുന്നു.
സ്ത്രീയുടെ വ്യത്യസ്തത അവളുടെ ശരീരഘടനയില്‍ മാത്രമല്ല, ലിംഗപദവിയിലും ഉണ്ട്. സ്ത്രീക്ക് വായന, എഴുത്ത്, വ്യാഖ്യാനം, ആരോഗ്യം, വിദ്യാഭ്യാസം ഇവയ്ക്കെല്ലാം അര്‍ഹതയുണ്ട്. പക്ഷേ മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള സ്ത്രീയുടെ പ്രയത്നം ഇന്നും ഫലം കണ്ടിട്ടില്ല. എത്ര അഭ്യസ്തവിദ്യരായ ദമ്പതികളായാലും സ്ത്രീയുടെ പദവി രണ്ടാമതാണ്. തുല്യത ഭരണഘടനയില്‍ മാത്രമാണ്. അതാണ് ‘പെണ്ണെഴുത്തുകാര്‍’ മുഖ്യധാരയിലേക്ക് കടന്നുവന്ന് പെണ്ണിന്റെ മൂല്യം തെളിയിക്കാന്‍ ശ്രമിക്കുന്നത്. സ്ത്രീക്കും ഇന്നും ദൃശ്യതയില്ല, മുന്‍ഗണനയില്ല, അവള് വഞ്ചിക്കപ്പെടുന്നു, എതിര്‍ക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് പുരുഷാധിപത്യ മൂല്യങ്ങളെ മാറ്റാന്‍ പെണ്ണെഴുത്തുകാര്‍ ശ്രമിക്കുന്നതെന്ന് സാറാ ജോസഫ് വിശദീകരിക്കുന്നു. അതില്‍ ദളിതെഴുത്ത്, പാരിസ്ഥിതിക എഴുത്ത്, സ്ത്രീകളുടെ കലാപം ഇവയെല്ലാം ഉള്‍പ്പെടുന്നു.
ബൈബിളില്‍ സ്ത്രീ വിരുദ്ധ പദങ്ങളുണ്ടെന്നു തന്നെയാണ് സാറാ പറയുന്നത്. മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ സദാചാരവിരുദ്ധമാണ് എന്നത് സഭയുടെ ആക്ഷേപിക നിലപാട് മാത്രമാണ്. സ്ത്രീകളാണ് പുരുഷന്മാരേക്കാള് മതവിശ്വാസികള്‍ എന്നത് പരക്കെ അറിയാവുന്ന യാഥാര്‍ത്ഥ്യമാണ്. ഇന്ന് സ്ത്രീകള്‍ക്ക് നേരെ കൂടിവരുന്ന അക്രമങ്ങള്‍ക്കു പിന്നില്‍ മത-മാനുഷിക-മൂല്യങ്ങള്‍ പുലര്‍ത്താത്ത പുരുഷമൃഗങ്ങളാണ്.
മാധവിക്കുട്ടി ‘എന്റെ കഥയില്‍’ പറയുന്നത് സമുദായം അംഗീകരിച്ചിട്ടുള്ള സദാചാര നിയമങ്ങളെ ഞാന്‍ വകവയ്ക്കാത്തതിന് പലകാരണങ്ങളുണ്ടെന്നാണ്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനുരാഗം എന്നാല്‍ ‘ശിവനും പാര്‍വതിയും പോലെ അന്യോന്യാനുരക്തരായ ദമ്പതികളാണ്’ എന്നും കമല എഴുതിയിട്ടുണ്ട്.
കമലാ ദാസ് ‘തുറന്ന്’ എഴുതിയതെല്ലാം അരാജകത്വത്തിന്റെ രചനകളായിരുന്നുവെന്നും കുടുംബം, ദാമ്പത്യം, ധാര്‍മ്മിക മൂല്യങ്ങള്‍, വ്യവസ്ഥാപിത ഭാര്യ-ഭര്‍ത്യ ബന്ധങ്ങള്‍, ആചാരങ്ങള്‍ എന്നിവ നഖശിഖാന്തം പുഛിച്ചുതള്ളുന്നതായിരുന്നു അവരുടെ രചനകളെന്നും രഞ്ജിത്ത് ആരോപിക്കുന്നു. വിവാഹത്തില്‍ വിശ്വാസമില്ലെങ്കില്‍ മതം മാറിയാല്‍ വിവാഹം കഴിക്കാമെന്ന വാഗ്ദാനം വിശ്വസിച്ച് ഹിന്ദുദേവതകളെ നെഞ്ചേറ്റിയിരുന്ന കമല മതം മാറുമായിരുന്നോ?
‘എന്റെ കഥ’ ഒരു ലോകപ്രശസ്ത കഥാകാരിയുടെ, കവയിത്രിയുടെ ഭാവനയില്‍ വിടര്‍ന്നതാണ്. അത് കമലയുടെ സാദാചാരമൂല്യങ്ങളെ അളക്കാനുള്ള മുഴക്കോലായി കണക്കാക്കരുത്. മാധവിക്കുട്ടി പലപ്പോഴും പറഞ്ഞത് മാറ്റിപ്പറയുന്ന വ്യക്തിയായിരുന്നല്ലോ. ‘എന്റെ കഥ’ ഭാവനയാണെന്ന് ഒരിക്കലും, അത് യാഥാര്‍ത്ഥ്യമാണെന്ന് മറ്റൊരിക്കലും അവര്‍ പറഞ്ഞിട്ടുണ്ട്. എന്റെ കഥയില്‍ മാധവിക്കുട്ടി ഇങ്ങനെ എഴുതുന്നുണ്ട്: “സദാചാരമെന്ന് നമ്മുടെ ഇടയില്‍ വ്യവഹരിക്കപ്പെടുന്നതിനെ അവഗണിക്കാനും ആദരിക്കാതിരിക്കാനും ഞാന്‍ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിന്റെ അസ്തിത്വം ചീഞ്ഞളിഞ്ഞ ശരീരമാണ്. യഥാര്‍ത്ഥ സദാചാരം മനുഷ്യമനസ്സിലാകണം”.
സാറാ ജോസഫും മതത്തിലും കുടുംബജീവിതത്തിലും വിശ്വസിക്കുന്ന വ്യക്തിയാണ്. ‘ഏദന്‍ തോട്ടത്തില്‍ ആദാമും ഹവ്വയും മനുഷ്യനും സ്ത്രീയുമായി ജീവിക്കുമ്പോള്‍ പ്രശ്നങ്ങളില്ലായിരുന്നു. പക്ഷേ അവര്‍ ഭാര്യാ-ഭര്ത്താക്കന്മാരായി മാറുമ്പോള്‍ അധികാരത്തിന്റെ ഇടപെടല്‍ കടന്നുവരുന്നു” എന്ന് സാറ പറഞ്ഞത് വിവാഹബന്ധങ്ങളെ നിരാകരിക്കലല്ല. വിവാഹത്തിലെ പുരുഷാധികാര ഘടനയോടുള്ള എതിര്‍പ്പിന്റെ പ്രകടനം മാത്രമാണത്. കുടുംബത്തില്‍ പുരുഷന് അധികാരിയും സ്ത്രീ വിധേയയുമാണ്. ഇന്നും ജോലിക്ക് പോകുന്ന സ്ത്രീകള്‍ പോലും അടുക്കളജോലി തനിച്ച് ചെയ്ത് ഇറങ്ങുന്നവളാണ്. അടുക്കള ജോലിയില്‍ പുരുഷപങ്കാളിത്തം ഇന്നും പുരുഷന്റെ കണ്ണില്‍ അധര്‍മമാണ്. വാഷിംഗ്മെഷീനിലെ തുണികള്‍പോലും എടുത്ത് വിരിക്കാന്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നവന്. സ്ത്രീകള്‍ എന്നും ഭരിക്കപ്പെടേണ്ടവളാണ് എന്നുള്ള പുരുഷസങ്കല്‍പ്പം സ്ത്രീ ചന്ദ്രനില്‍ ഇറങ്ങിയാലും മാറുന്നതല്ല.
പെണ്ണെഴുത്തുകൊണ്ട് സ്ത്രീശാക്തീകരണം ശക്തിപ്പെടുത്തി സാമൂഹ്യസംഭാവനയ്ക്കുള്ള കഴിവുകള്‍ വര്‍ധിപ്പിക്കലാണ് ലക്ഷ്യമിടുന്നത്. മതമില്ലാത്ത, അരാജകത്വം വാഴുന്ന സമൂഹമല്ല, സാറയുടെ സ്വപ്നം. സമൂഹത്തില്‍ തുല്യതയോടെ, പരസ്പര ബഹുമാനത്തോടെ, സഹകരണത്തോടെ ജീവിക്കുന്ന കുടുംബമാണ്. ഒരു എഴുത്തുകാരിയെ ഏതാനും വരികള്‍ വായിച്ച് വിമര്‍ശിക്കരുത്. കമലാദാസ് ബഹുമുഖ പ്രതിഭയുള്ള കഥാകാരിയായിരുന്നു. ഏതൊരു ചെറിയ സംഭവംപോലും അവര്‍ക്ക് കഥാതന്തു ആയിരുന്നു. ‘എന്റെ കഥ’ മാത്രം വായിച്ച്, അതിലെ ചില വരികള്‍ ഉദ്ധരിച്ച് അവര്‍ സദാചാരരഹിതയായിരുന്നു എന്ന വിമര്‍ശനം അന്ധര്‍ ആനയെ കണ്ടപോലെയാണ്. ‘എന്റെ കഥ’ കാലഘട്ടത്തിന്റെ പ്രതിബിംബമായപ്പോള്‍ സദാചാരവിരുദ്ധം എന്ന വിമര്‍ശനം ആപേക്ഷികം മാത്രമാവുന്നു.
ഇന്ന് സ്ത്രീ ശാക്തീകരണം ഒരു പ്രധാന ചര്‍ച്ചാ വിഷയമാണ്. സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ വേണം. ശ്രീലേഖ ഐപിഎസ്, സന്ധ്യ ഐപിഎസ് എന്നിവരെല്ലാം ഉന്നത ഉദ്യോഗസ്ഥരും കുടുംബജീവിതം നയിക്കുന്നവരും ഒപ്പം എഴുത്തുകാരികളുമാണ്. സ്ത്രീകള്‍ക്ക് റോള്‍ മോഡല്‍ ആയവര്‍. കുടുംബത്തില്‍ സ്ത്രീകളുടെ വ്യക്തിത്വവും അംഗീകരിക്കപ്പെടണമെന്നാണ് പെണ്ണെഴുത്തുകാര്‍ ആവശ്യപ്പെടുന്നത്. അവരുടെ ബോധമണ്ഡലം വികസിപ്പിച്ച് സമൂഹത്തിന്റെ സ്വത്തായി മാറണം.
ഇന്ന് സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ നല്കുന്ന സംഭാവന വാഴ്ത്തപ്പെടുന്നുണ്ട്. സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സ്ത്രീ സംവരണം നല്‍കിയതിന്റെ ഫലമാണത്. പക്ഷേ ലോക്സഭയില്‍ 30 ശതമാനം സ്ത്രീ സംവരണം എന്ന ബില്‍ ഇന്നും ശീതീകരണിയിലാണ്. അതും സുഷമാ സ്വരാജിനെപ്പോലെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതിബിംബങ്ങള്‍ ലോക്സഭയിലുള്ളപ്പോള്. ഈ സാഹചര്യത്തില്‍ എങ്ങനെ പെണ്ണെഴുത്ത് രൂപപ്പെടാതിരിക്കും?
കെ.എ.ബീന എഴുതിയപോലെ “ഹവ്വയുടെ ജന്മംതൊട്ട് ഇങ്ങോളം സ്ത്രീ അന്യനാല്‍ സംരക്ഷിക്കപ്പെടേണ്ടവളാണെന്ന അവബോധം ദൃഢപ്പെട്ടുകൊണ്ടേയിരിക്കുന്നു. അടുക്കളയില്‍നിന്നും ആകാശത്തിനപ്പുറമെത്തിയാലും ഇന്നും പ്രണയം, പ്രേമം, മാതൃത്വം, കടമ, ചുമതല, ഉത്തരവാദിത്തം എന്നീ ഓമനപ്പേരുകളാലുള്ള ബന്ധനത്തില്‍തന്നെ”.
“പെണ്ണെഴുത്ത് ആണെഴുത്ത് എന്ന വേര്‍തിരിവ് ഇന്ന് സാഹിത്യത്തില്‍ രൂപീകൃതമായി. ആണ്കോയ്മക്കെതിരെ പെണ്‍കോയ്മ ഉയര്‍ത്തുന്ന വെല്ലുവിളി കാലത്തിന്റെ ശബ്ദമാണ്. സ്ത്രീ സ്വാതന്ത്ര്യവും പുരുഷാധിപത്യത്തില്‍ നിന്നുള്ള മോചനവും സ്വത്വം സ്ഥാപിക്കലും മാത്രമല്ല സാഹിത്യത്തിന്റെ ലക്ഷ്യം. അതിന്റെ ഭൂമികയായി സ്ത്രീയും പുരുഷനും ഉള്‍ക്കൊള്ളുന്ന വിപുലമായ മനുഷ്യജീവിതമുണ്ട്. അതിലെ ജൈവഘടകമെന്ന നിലയിലുള്ള നിരന്തര പ്രവര്‍ത്തനങ്ങളിലാണ് ലോക പുരോഗതിയുണ്ടായത്. സ്ത്രീ സ്ത്രീയായും പുരുഷന് പുരുഷനായും ജീവിച്ചിരുന്നെങ്കില്‍ ഈ പുരോഗതി കൈവരുമായിരുന്നില്ല. സ്ത്രീകളുടെ ഗാര്‍ഹികവും സാമൂഹികവുമായ എല്ലാ ദുഃഖങ്ങളും ഏറ്റെടുത്ത് അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും അവകാശത്തിന് വേണ്ടിയും സ്വത്വ സംരക്ഷണത്തിന് വേണ്ടിയും പോരാടിയ മഹാപ്രതിഭകളായിരുന്നു വാല്മീകിയും വേദവ്യാസനും കാളിദാസനും എന്ന് അവരുടെ കഥാപാത്രങ്ങള്‍ തെളിയിക്കുന്നു. സ്ത്രീക്ക് മാത്രമേ സ്ത്രീയെ അറിയാന്‍ കഴിയൂ” എന്ന് എരുമേലി പരമേശ്വരന് പിള്ള എഴുതിയത് ഓര്‍ക്കേണ്ടതാണ്.
e-mail: [email protected]
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: