മഹാത്മ അയ്യങ്കാളിയുടെ 151-ാമത് ജയന്തി വര്‍ഷം ആഘോഷിക്കുമ്പോള്‍ കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹം ഒന്ന് ചിന്തിക്കേണ്ടതും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതും അനിവാര്യമായി മാറിയിരിക്കുകയാണ്. ഒട്ടനവധി പ്രതിസന്ധികള്‍ നിറഞ്ഞതും കാറും കോളും നിറഞ്ഞ അന്തരീക്ഷത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച് 67 വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ കേരളത്തിലെ പട്ടികജാതി സമൂഹത്തിന്റെ ഗതി എന്ത് എന്ന് നാം ഓര്‍ത്തുനോക്കണം. ജനസംഖ്യയില്‍ 9.8 ശതമാനം വരുന്ന 3123941 പട്ടികജാതിക്കാരും 364189 പട്ടിക വര്‍ഗ്ഗക്കാരും ഇവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുവാനും അട്ടിമറിക്കുവാനും ആസൂത്രിതവും സംഘടിതവുമായ നീക്കം നടക്കുന്നു. ഒരുഭാഗത്ത് സംഘടിതമത ന്യൂനപക്ഷം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദ തന്ത്രം ഉപയോഗിച്ച് സര്‍വ്വ സംഹാരതാണ്ഡവമാടുമ്പോള് കോണ്‍ഗ്രസ്സും സിപിഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ പ്രീണനതന്ത്രം ഉപയോഗിച്ച് പട്ടികജാതിക്കാരെ വേട്ടയാടുന്നു. ഇവരെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ന്യൂനപക്ഷ സമുദായത്തിന് അനര്‍ഹമായത് നല്കി പ്രീണന രാഷ്ട്രീയം കളിക്കുന്നു. ഇവര്‍ക്കിടയില്‍ക്കിടന്ന് ഞെരിഞ്ഞമരുന്നു പട്ടികജാതി ജനത. ഇടതുവലതു മുന്നണി സര്‍ക്കാരുകള്‍ കേരളം മാറിമാറി ഭരിച്ചു. കേന്ദ്രസര്‍ക്കാര്‍ കോടികള്‍ ഈ സമൂഹത്തിന് വേണ്ടി ഒഴുക്കി എന്ന് പറയുമ്പോഴും അധഃസ്ഥിത പിന്നോക്ക ജനവിഭാഗത്തിന് ഇന്നും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്ന അവസ്ഥയിലാണ്.
അയിത്തവും അനാചാരങ്ങളും ഉച്ചനീചത്വങ്ങളും കൊണ്ട് തിരസ്കരിക്കപ്പെട്ട പട്ടികജാതി സമൂഹത്തെ കൈപിടിച്ചുയര്‍ത്തി ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ഭരണഘടനാശില്പികള് വിഭാവനം ചെയ്ത പട്ടികജാതി സംവരണം കവര്‍ന്നെടുത്ത് പരിവര്‍ത്തിത ക്രിസ്ത്യാനിക്കും മുസ്ലീമിനും നല്കി ഈ ഭൂമുഖത്തുനിന്ന് പട്ടികജാതി ജനതയെ തൂത്തെറിയാനുള്ള നീക്കം നടക്കുന്നു. ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് യുപിഎ സര്‍ക്കാര്‍. ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും കൊട്ടിഘോഷിച്ച കേരള വികസന മാതൃകയില്‍ ഇടം പിടിക്കാതെ പോയവരാണ് പട്ടികജാതിക്കാര്‍. കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണം കേരള വികസന മോഡലിന്റെ വിപ്ലകരമായ നേട്ടമെന്ന് കൊട്ടിഘോഷിച്ച് നടന്നവര്‍ ഇതിന് മറുപടി പറയണം. ഇതിന്റെ ഭാഗമായി മിച്ചംവന്ന പട്ടികജാതിക്കാരെ പുനരധിവസിപ്പിക്കാന്‍ വേണ്ടി 1972 ല്‍ കേരളത്തില്‍ സ്ഥാപിച്ച ലക്ഷം വീട് പദ്ധതികളിലൂടെ പട്ടികജാതിക്കാര്‍ ഭൂരഹിതരായി മാറി. ഇന്ന് 25906 കോളനികളിലായി അധിവസിക്കുന്ന നമ്മുടെ പട്ടികജാതി വിഭാഗങ്ങളുടെ അവസ്ഥ ദയനീയമാണ്. തലചായ്ക്കുവാനോ, പ്രാഥമികാവശ്യങ്ങള്‍ അടക്കം മനുഷ്യന്റെ സ്വകാര്യതയ്ക്ക്പോലും മറയില്ലാതെ 3 സെന്റ് ഭൂമിയിലെ തൊഴുത്തില്‍ കിടക്കേണ്ട ദുര്‍ഗ്ഗതിയാണ് പട്ടികജാതിക്കാര്‍ക്ക് വന്നത്. റോഡ് വക്കത്തും കനാല്‍ പുറംപോക്കിലും റെയില്‍വേ പുറംപോക്കിലും ചേരികളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അന്തിയുറങ്ങുകയാണ് ഈ സമൂഹത്തിലെ ഭൂരിഭാഗംപേരും. ഭൂമിയും വീടും കുടിവെള്ളവും വിദ്യാഭ്യാസവും തൊഴിലും അടങ്ങുന്ന അടിസ്ഥാനാവശ്യങ്ങളില്ലാത്ത സമൂഹം. മരിച്ചാല്‍ മൃതദേഹം അടക്കം ചെയ്യാന്‍ ആറടിമണ്ണില്ലാത്തവര്. ഗ്രാമപഞ്ചായത്ത് ഒരു കാലത്ത് മണ്ണിന്റെ മക്കളായി, ഉടമകളായി മണ്ണില്‍ പൊന്ന് വിളയിച്ച പട്ടികജാതിക്കാര്‍. ഭവനരഹിതരും ഭൂരഹിതരുമായ പട്ടികജാതിക്കാരുടെയും ആദിവാസികളുടെയും കണക്കുപോലും സര്‍ക്കാരിന്റെ കൈകളില്ല.
വിദ്യാഭ്യാസ മേഖലയില്‍ പട്ടികജാതിക്കാരന്റെ അവകാശങ്ങള്‍ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഭരണഘടനയുടെ 93-ാം വകുപ്പിന്റെ ഭേദഗതിയോടുകൂടി എഞ്ചിനീയറിംഗ്, മെഡിക്കല്‍ വിദ്യാഭ്യാസമേഖല എന്നന്നേയ്ക്കുമായി കൊട്ടിയടക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. എല്‍.പി. തലത്തില്‍ 250 രൂപയും യു.പി. തലത്തില്‍ 500 രൂപയും ഹൈസ്ക്കൂള് തലത്തില്‍ 750 രൂപയും പട്ടികജാതിക്കാരന്റെ മക്കള്‍ക്ക് നല്കുന്ന സര്‍ക്കാര്‍ അതേ ബെഞ്ചിലിരിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിക്ക് 1000 ങ്ങള് നല്കുന്നു. മേശയും കസേരയും വാങ്ങാന്‍ 5000 രൂപ നല്കുന്നു. സൗജന്യമായി ഐപാഡ് നല്കുന്നു. ഇതാണോ സാമൂഹ്യ നീതി. ഇതു മതേതരത്വമാണോ. ഇതിന് മാറ്റം വരണം.
പട്ടികജാതി സംവരണം തട്ടിയെടുക്കാനുള്ള നീക്കങ്ങള്‍ നരസിംഹറാവു സര്‍ക്കാരിന്റെ കാലത്തു തുടങ്ങി. പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും പട്ടികജാതി പദവിയും സംവരണവും നല്‍കണമെന്ന ആവശ്യവുമായി ഇവര്‍ രംഗത്തുണ്ട്. ഒന്നാം യൂപിഎ സര്‍ക്കാര്‍ നിയമിച്ച രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും 2004 ഒക്ടോബര്‍ 21 ന് നിയമിക്കപ്പെട്ട ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ടും പട്ടികജാതിക്കാരെ തകര്‍ക്കാനുള്ളതാണ്. 2007 മെയ് 10 ന് കേന്ദ്ര ഗവണ്മെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ പട്ടികജാതിക്കാരുടെ വംശനാശമായിരിക്കും ഫലം. ബിജെപിയുടെയും മറ്റു ദേശീയ പ്രസ്ഥാനങ്ങളുടെയും ശക്തമായ എതിര്‍പ്പിനെതുടര്‍ന്നാണ് ജസ്റ്റിസ് രംഗനാഥമിശ്രകമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതെന്ന് പട്ടികജാതി സമൂഹം മനസ്സിലാക്കണം. ഭാരതത്തിലെ പട്ടികജാതിക്കാരുടെ ദുരിതപൂര്‍ണ്ണമായ സാമൂഹികാവസ്ഥയില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്തുന്നതിനുള്ള സംരക്ഷണ വകുപ്പുകളാണ് ഭാരതഭരണഘടനയില്‍ എഴുതി ചേര്‍ത്തിട്ടുള്ളത്. അതിനെ പരിവര്‍ത്തിത ക്രിസ്ത്യാനിക്കും മുസ്ലീമിനും വേണ്ടി അട്ടിമറിക്കാനാണ് ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ടിലൂടെ ശ്രമിക്കുന്നത്. 1963 ലെ ഇളയപെരുമാള്‍ കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം നിയമനം നടത്തുമ്പോള്‍ രണ്ട് ഒഴിവുകള്‍ വന്നാല്‍ രണ്ടാമത്തെ ഒഴിവ് പട്ടികജാതിക്കാര്‍ക്ക് നല്‍കണമെന്ന റിപ്പോര്‍ട്ടും 12 ശതമാനം സംവരണം വേണമെന്ന ഡോ.ബാബുവിജയനാഥ് കമ്മീഷന് റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ കേരളം മാറിമാറി ഭരിച്ച ഇടത്-വലത് സര്‍ക്കാരുകള്‍ തയ്യാറായില്ല. പട്ടികജാതിക്കാരന്റെ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ബിജെപിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും പട്ടികജാതി സമൂഹത്തിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികള്‍ ആശാവഹവും മാതൃകാപരവുമാണ്.
കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ അവസ്ഥയെന്തെന്ന് നാമൊന്ന് ചിന്തിച്ചു നോക്കണം. ഏക്കറ് കണക്കിന് ഭൂമി സ്വന്തമായുണ്ടായ ആദിവാസികള്‍ ഇന്ന് ഒരു സെന്റ് ഭൂമിക്കുവേണ്ടി സര്‍ക്കാരുകള്‍ക്കു മുന്പില് യാചിക്കുന്നു. ആദിവാസിഭൂമികള്‍ തട്ടിയെടുക്കുന്ന സംഘടിത കയ്യേറ്റക്കാര്‍ ആദിവാസി ഊരുകള്‍ പട്ടിണിയുടെയും ദൈന്യതയുടെയും മുഖമുദ്രയായി മാറുന്നു. ഭരണാധികാരിവര്‍ഗം തടിച്ചു കൊഴുക്കുമ്പോള്‍ ആദിവാസികളും സഹോദരിമാരും, പിഞ്ചുകുഞ്ഞുങ്ങളും അസ്ഥികൂടങ്ങളായി മാറുന്നു. ഒരു നേരത്തെ ഭക്ഷണം നല്‍കുന്നില്ല. ഗര്‍ഭിണികളായ അമ്മമാര്‍ക്കും പിറന്നു വീഴുന്ന കുട്ടികള്‍ക്കും പോഷകാഹാരമോ, ചികിത്സയോ, മരുന്നോ നല്കാന് സര്‍ക്കാരിനാകുന്നില്ല. ആദിവാസികുട്ടികള്‍ മരിച്ചു വീഴുമ്പോള്‍ അതൊന്നും അറിഞ്ഞില്ലെന്ന ഭാവം നടിക്കുന്ന സംസ്ഥാന മന്ത്രിമാര്‍. മുഖ്യമന്ത്രിയും, മന്ത്രിപടയും കൂടാതെ കേന്ദ്രമന്ത്രിമാര്‍ വരെ ഓടിയെത്തുന്നു. വാഗ്ദാനങ്ങള്‍ നല്കുന്നു. അത് നടപ്പിലാകാതെ ജലരേഖയായ് മാറുന്നു. അതിനുശേഷം ആദിവാസികളെ അപമാനിക്കുന്നു. ഇതാണ് കേരള ഭരണകൂടം ആദിവാസികളൊട് കാണിക്കുന്നത്. അട്ടപ്പാടിയും അഗളിയും അരിപ്പയും ഇതിനു ചില ഉദാഹരണം മാത്രം. ഇഛാശക്തിയും പ്രായോഗിക കാഴ്ച്ചപ്പാടുമില്ലാത്ത ഭരണകൂടത്തില്‍ നിന്ന് നമ്മുക്കൊന്നും പ്രതീക്ഷിക്കാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
മഹാത്മ അയ്യന് കാളിയുടെ 150-ാമത് ജയന്തി വര്‍ഷം കഴിഞ്ഞു പോയപ്പോള്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും പട്ടികജാതിക്കാരന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന അച്യുതാനന്ദന്റെ പാര്‍ട്ടിയും അതറിഞ്ഞില്ല. അയ്യന്‍കാളിയുടെ 150-ാമത് ജയന്തി ആഘോഷിക്കുവാന്‍ തയ്യാറാകാതെ കേരള സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാണിച്ചത്. കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ അയ്യന്‍കാളിയുടെ പങ്ക് മഹനീയമാണ്.
സംഘടിതരല്ലാത്തതിനാല്‍ പട്ടികജാതി സമൂഹത്തിനെ സര്‍ക്കാരിനുവേണ്ട. അയ്യന്‍കാളിയുടെ സമാജികപ്രവര്‍ത്തന കേന്ദ്രമായിരുന്ന തിരുവനന്തപുരം വി.ജെ.ടി ഹാളിന് അയ്യന്‍കാളിയുടെ നാമധേയം നല്കുവാനും അയ്യന്‍കാളി ജയന്തിയും സമാധിയും പൊതുഅവധിയാക്കണമെന്നുമുള്ള കേരളത്തിന്റെ പൊതു സമൂഹത്തിന്റെ ആവശ്യത്തെ സര്‍ക്കാര്‍ ഗൗനിച്ചില്ല. യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്ന മഹാത്മ അയ്യന്‍കാളി സര്‍വ്വകലാശാല എന്നത് സര്‍ക്കാര്‍ മറന്നിരിക്കുന്നു.
മറ്റുള്ളവര്‍ അയ്യന്‍കാളിയെ അവഗണിച്ചപ്പോള്‍ അയ്യന്‍കാളിക്ക് ആദരവ് സമര്‍പ്പിച്ചത് ബിജെപി ആയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 30ന് ദല്‍ഹിയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭീഷ്മാചാര്യന് ലാല്‍ കൃഷ്ണ അഡ്വാനി അയ്യന്‍കാളി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ മാത്രം അറിയപ്പെട്ടിരുന്ന അയ്യന്‍കാളി ദേശീയതലത്തിലേക്ക് കൊണ്ടുവന്നത് ബിജെപിയായിരുന്നു അയ്യന്‍കാളിയുടെ ഫോട്ടോക്കു മുമ്പില്‍ പുഷ്പ്പാര്‍ച്ചന നടത്തിക്കൊണ്ട് അധഃസ്ഥിത വിഭാഗത്തിന്റെ നവോത്ഥാന നായകനായ അയ്യന്‍കാളിയെ ആദരിച്ചപ്പോള്‍ എന്റെ ജീവിതം ധന്യമായി എന്ന അഡ്വാനിയുടെ വാക്കുകള്‍ സ്മരണീയമാണ്. ഇത് ചരിത്രതാളുകളില്‍ മായതെനില്ക്കും. അയ്യന്‍കാളി ഉയര്‍ത്തിപ്പിടിച്ച പോരാട്ടത്തിന്റെ പാതയിലൂടെ മുന്നേറി പട്ടികജാതി സമൂഹത്തിനെ സംരക്ഷിക്കാനുള്ള പ്രയത്നത്തിലാണ് ബിജെപിയും പട്ടികജാതി മോര്‍ച്ചയും. ഇത് കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിന്റെ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കം കുറിക്കലാകട്ടെ.
ഷാജുമോന്‍ വട്ടേക്കാട് (ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: