സ്വന്തം നാവുകൊണ്ട് പതിക്ക് തന്നോടുള്ള സ്നേഹപാശം കൈകേയി മുറിച്ചുമാറ്റി. അന്ത്യകാലത്ത് ദശരഥന്റെ മനസ്സ് പൂര്‍ണമായും രാമനില്‍ മാത്രമായിരുന്നു. തന്നെ ഏറ്റവും കൂടുതലായി സ്നേഹിച്ച, താന്‍ ജീവനെപ്പോലെ സ്നേഹിച്ച, ഭര്‍ത്താവിന്റെ മനസ്സില്‍ തനിക്കുണ്ടായിരുന്ന സിംഹാസനം ഈശ്വരനുവേണ്ടി ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറായ കൈകേയിയുടെ നിസ്വാര്‍ത്ഥത കൊണ്ടാണ് ശ്രീരാമചന്ദ്രന് ആ പാവനപാദങ്ങളെ നമസ്കരിക്കുന്നത്. പത്നീധര്‍മം മാത്രമല്ല, തന്റെ മകന്റെ സഹോദരസ്നേഹവും ത്യാഗബുദ്ധിയും ലോകം അറിയാന്‍ വഴിയൊരുക്കുക വഴി ഒരമ്മയെന്ന നിലയിലും തനിക്കുള്ള കടമ കൈകേയിനിര്വ്വഹിച്ചു.
ശ്രീരാമനും ഭരതനും തമ്മിലുള്ള ആത്മബന്ധം കുട്ടിക്കാലം മുതലേ കണ്ടറിഞ്ഞിരുന്ന കൈകേയി ജ്യേഷ്ഠനെ കാട്ടിലയച്ചശേഷം അച്ഛന്റെയോ ജനങ്ങളുടെയോ അഭീഷ്ടം മാനിക്കാതെ തനിക്ക് വെറുതെ കിട്ടിയ രാജ്യം ഭരിക്കാന്‍ വീരനും ധര്‍മിഷ്ഠനുമായ ഭരതന് ഒരിക്കലും മുതിരുകയില്ലെന്ന് നന്നായി അറിഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയൊരു സാഹചര്യം ഒരുക്കിയതിലൂടെ രാജ്യസുഖങ്ങള്‍ ത്യജിച്ച് രാമന്റെ പ്രതിനിധി മാത്രമായി രാജ്യം ഭരിക്കാനും വിനയംകൊണ്ട് രാമനേക്കാള്‍ യശസ്വിയായ ഭരണാധികാരിയാകാനും തന്റെ മകന് കൈകേയി അവസരമുണ്ടാക്കിക്കൊടുത്തു. അതിനുപകരമായി ആ മകനില്‍നിന്ന് കൈകേയിക്ക് കിട്ടിയതോ, ഹൃദയത്തില്‍ തറച്ചുകയറുന്ന ഒരമ്മയ്ക്കും ഒരിക്കലും സഹിക്കാനാവാത്ത, മുള്ളുവാക്കുകള്‍! തന്നെ കുരിശിലേറ്റിയവര്‍ക്ക് മാപ്പുകൊടുക്കാന്‍ പ്രാര്‍ത്ഥിച്ച ക്രിസ്തുവിനെ ഇന്ന് ലോകം ആരാധിക്കുന്നു. പാവം, കൈകേയിയെയോ ഇത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ലോകം മുഴുവന്‍ നിന്ദിക്കുക മാത്രമാണ് ചെയ്യുന്നത്. അറിഞ്ഞുകൊണ്ട് നിശബ്ദമായി ലോകാപമാനത്തിന്റെ കുരിശ് ചിരകാലം ചുമലിലേറ്റിയാണ് കൈകേയി തന്റെ സ്നേഹത്തിന് വില നല്‍കിയത്. അതാണ് പ്രതികരണം, നിസ്വാര്‍ത്ഥ സ്നേഹത്തില്‍ നിന്നേ ഉണ്ടാകൂ.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: