അടുത്തും ദൂരെയും പാര്ക്കുമൃഷിമാര് വന്നുചേര്ന്നിതു
സന്ദര്ശിപ്പാനുമിവരെ ക്ഷണിപ്പാനും ദിനംപ്രതി
വനങ്ങളും ഗിരികളും പുഴയും പോയതാതിടം
വെള്ളച്ചാട്ടങ്ങളും കണ്ടാരവര്‍ പത്മാകരങ്ങളും.
സ്നേഹമേറും താപസസ്ത്രീജനങ്ങളുടെ വേഴ്ചയാല്‍
സുസ്നിഗ്ദ്ധയായ സീതയ്ക്ക് രസിച്ചു വന്യവൃത്തികള്.
ദിനം പക്ഷം മാസമല്ല വര്ഷാര്ദ്ധം വര്ഷമിങ്ങനെ
താമസിച്ചാര് യഥാകാമമവരോരോ സ്ഥലങ്ങളില്‍
പോകുമ്പോള്‍ സ്ത്രീജനാകീര്ണ്ണമായോരൃഷികുലങ്ങളില്
പിരിഞ്ഞില്ലാരുമിവരെക്കണ്ണീര്വാര്ക്കാതൊരേടവും.
അന്നൊരിക്കല്‍ സ്വൈരമായങ്ങൊരു ദിക്കിലിരിക്കവേ
കനിഞ്ഞു കാന്തനെപ്പാര്ത്തു സോല്‍കണ്ഠം സീതയോതിനാള്
ആര്യപുത്രാ ഭഗവാനോളം യോഗ്യരില്ലാരുമൂഴിയില്
ഒരു ദോഷവുമങ്ങയ്ക്കില്ലെന്നാലൊന്നുണ്ടു ചൊല്വൂ ഞാന്‍.
തപസ്വിയാമാര്യപുത്രനെന്തിനേന്തുന്നിതായുധം
സൗഖ്യമില്ലിത് കാണ്മാനെന്നല്ല ദോഷവുമുണ്ടതില്.
ശസ്ത്രവും ജടയും, തീയും നീരുംപോലെ വിരോധികള്‍;
വിരുദ്ധവേഷം കൈക്കൊള്ളാറില്ലല്ലോ യോഗ്യരാരുമേ.
ശസ്ത്രശാലിക്ക് ശത്രുക്കള്‍ തനിയേ വന്നുകൂടിടും
ഹിംസാരസം വൃഥാ തോന്നും വിപത്തും പാപവും വരും.
എന്നായുധമുപേക്ഷിപ്പാന് പ്രാര്ത്ഥിച്ചീടുന്ന സീതയെ
പറഞ്ഞടക്കിനാന്‍ ധീമാന്‍ ശ്രീരാമന് ധര്മകോവിദന്.
വിരാധനെപ്പോലെയുള്ള ദുഷ്ടര്തന്നക്രമങ്ങളും
മുനിമാരോടു താന്‍ചെയ്ത സത്യവും ചൂണ്ടിയോതിനാന്.
ധരിപ്പിന്‍ ധര്‍മരക്ഷയ്ക്കായി ശാസ്ത്രം, ദുര്ജ്ജനശാത്രവം
ഭയപ്പെടില്ല ഞാനെന്നാന് മഹാവീരന് രഘൂത്തമന്.
പിന്നത്തപോധനശ്രേഷ്ഠന് സുതീക്ഷ്ണന്തന്റെയാശ്രമം
പോയിക്കണ്ടവര് വന്ദിച്ചാര്‍ പൂജ്യനാമമ്മുനീന്ദ്രനെ.
സല്ക്കരിച്ചവരെപ്പാരമാശിസ്സും നല്കിയമ്മുനി
ആചാര്യനാമഗസ്ത്യന്റെയാശ്രമത്തേക്കയച്ചിതു.
പിപ്പലീഗന്ധമേലുന്ന കാട്ടിലൂടെ നടന്നവര്‍
പ്രാപിച്ചാര്‍ ശാന്തസംഭീരമഗസ്ത്യന്റെ തപോവനം.
കാര്കൊണ്ടല്നിരപോലുള്ള ശൈലശൃംഗങ്ങള്‍ ചൂഴ്ന്നുടന് കോട്ടയായ് നിന്നിതാ രമ്യവനഭാഗത്തിനെന്നുമേ.
(തുടരും…)
മഹാകവി കുമാരനാശാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: