പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ചെങ്കോട്ടയിലെ പ്രസംഗവും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ഭൂജിലെ സ്വാതന്ത്ര്യദിന പ്രഭാഷണവും ദേശീയരാഷ്ട്രീയത്തിലിപ്പോള് സജീവ ചര്‍ച്ചാവിഷയമാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുതിര്‍ന്ന ജനനായകന് എല്‍.കെ. അദ്വാനി നടത്തിയ പരാമര്‍ശത്തെയും വിവാദമാക്കി മാറ്റാന്‍ സംഘടിത ശ്രമം നടന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രതന്ത്രജ്ഞനെന്നനിലയില് അദ്വാനിജി നടത്തിയ അഭിപ്രായ പ്രകടനത്തെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. രാഷ്ട്രീയക്കാരന് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെപ്പറ്റി ചിന്തിക്കുമ്പോള്‍ രാഷ്ട്രതന്ത്രജ്ഞന് വരാന്‍ പോകുന്ന തലമുറയെപ്പറ്റി ചിന്തിക്കുന്നു എന്നാണ് പറയാറുള്ളത്. രാഷ്ട്രതന്ത്രജ്ഞന്റെ നിലയിലേക്കുയര്‍ന്ന അദ്വാനിജിയുടെ അഭിപ്രായ പ്രകടനങ്ങളുടെ അന്തസ്സത്ത ഉള്ക്കൊള്ളാതെജനങ്ങള്ക്കിടയില് തെറ്റിദ്ധാരണപരത്തി മുതലെടുപ്പിനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്.
ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്റു, റാംമനോഹര്‍ ലോഹ്യ, ദീനദയാല്‍ ഉപാദ്ധ്യായ, അടല്‍ ബിഹാരിവാജ്പേയ്, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ലാല്‍കൃഷ്ണ അദ്വാനി തുടങ്ങി രാഷ്ട്രതന്ത്രജ്ഞന്മാരുടെ ശ്രേണിയിലേക്കുയര്‍ന്ന ഒട്ടനവധി നേതാക്കള്‍ രാജനൈതികമേഖലയ്ക്ക് കനത്തസംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ താല്പര്യത്തേക്കാള് രാഷ്ട്രതാല്പര്യങ്ങള് ഉയര്‍ത്തിപ്പിടിച്ച ഒട്ടേറെ സംഭവങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ചൂണ്ടിക്കാട്ടാനുണ്ട്. സംശുദ്ധ പൊതുജീവിതത്തിന്റെ മികച്ച മാതൃകകളായ ഇവരൊക്കെ അനുഭവസമ്പത്തിന്റെ ആര്‍ജിതജ്ഞാനം കാലപ്രവാഹത്തില്‍ കൈവരിച്ച പ്രതിഭകളാണ്.ജീവിതത്തിന്റെ സായംസന്ധ്യകളില്‍ പ്രസ്ഥാനത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കപ്പുറം രാജ്യകാര്യങ്ങളില്‍ അവര്‍ മൊഴിയുന്ന അഭിപ്രായങ്ങളെ മാര്‍ഗ്ഗദര്‍ശനമായി സ്വീകരിക്കുന്ന ചരിത്രമാണ് നമ്മുടെ നാടിനുള്ളത്.
സ്വാതന്ത്ര്യ ദിനത്തോടുബന്ധപ്പെട്ട സന്ദേശപ്രകടനങ്ങളില് കഴിയുന്നത്ര ഔദ്യോഗിക ഭാഷണങ്ങള്‍ രാഷ്ട്രീയ അതിപ്രസരവും ആരോപണ പ്രത്യാരോപണങ്ങളും ഒഴിവാക്കപ്പെട്ടുകൊണ്ടുള്ളതാവണമെന്ന കാഴ്ചപ്പാടില്‍ തെറ്റില്ല. എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഇത്തരം ഭാഷണങ്ങള്‍ രാഷ്ട്രീയമുക്തമല്ല എന്നതാണ് നാടിന്റെ അനുഭവം. രാജ്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളികളേക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന് പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും സ്വാതന്ത്ര്യദിനപ്രസംഗങ്ങളില് സമയം കണ്ടെത്തുക സ്വാഭാവികമാണ്. രാഷ്ട്രതന്ത്രജ്ഞന്റെ നിലയിലേക്കുയരുന്ന മികച്ച മാതൃകയായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പ്രധാനപ്രതിപക്ഷകക്ഷിയായ ബിജെപിയുടെ ദേശീയപ്രചാരണ വിഭാഗം തലവന്‍ കൂടിയാണ്. ദേശസ്നേഹവും യാഥാര്‍ത്ഥ്യബോധവും നാടിന്റെ താല്പര്യവും പ്രതിഫലിക്കുന്ന വാക്കുകളാണ് ഭൂജില്‍ നിന്നും ഭാരതം ശ്രവിച്ചത്.
രാജ്യത്ത് വിഭാഗീയത വളര്‍ത്തുന്നവര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ടുള്ള ജാഗ്രതാസന്ദേശമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്ന് നല്‍കിയത്. അത്തരം നീക്കങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു എന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം ആരോപണങ്ങള്‍ ആരേ ഉദ്ദേശിച്ചുള്ള രാഷ്ട്രീയ പ്രയോഗങ്ങളാണെന്ന് അറിയാന്‍ പാഴൂര്‍ പടിപുരക്കല്‍ പോയി കവടി നിരത്തേണ്ട ആവശ്യമൊന്നുമില്ല. ഊണിലും ഉറക്കത്തിലും പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും അവരുടെ പാര്‍ട്ടിയും യാതൊരടിസ്ഥാനവുമില്ലാതെ ആടിനെ പട്ടിയാക്കി നടത്തുന്ന ഈ കള്ളപ്രചരണങ്ങളുടെ ഇര നരേന്ദ്രമോഡി നയിക്കുന്ന പാര്‍ട്ടി തന്നെയാണ്. ഇന്ത്യയ്ക്കെതിരെ അപ്രഖ്യാപിത യുദ്ധവും കടന്നുകയറ്റവും നരഹത്യയും നടത്തുന്ന പാകിസ്ഥാനുയര്ത്തുന്ന ഭീഷണിക്കെതിരെ നട്ടെല്ലോടെ പ്രതികരിക്കുന്നതിനു പകരം പ്രധാനപ്രതിപക്ഷത്തെ ചളിവാരിയെറിയാനാണ് നമ്മുടെ പ്രധാനമന്ത്രി ശ്രമിച്ചത്. സ്വാഭാവികമായും ഈ നിലപാടിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും എവിടെയും അവകാശമുണ്ട്.
പ്രധാനമന്ത്രി തന്റെ പ്രസംഗത്തിലൂടെ ഉന്നയിച്ച മറ്റൊരു പ്രശ്നം സാമ്പത്തിക രംഗത്ത് താന്‍ നേട്ടം കൈവരിച്ചുവെന്നും കൂടുതല്‍ നേട്ടങ്ങള്‍ സൃഷ്ടിക്കുവാന്‍ തനിക്കാവുമെന്നുമായിരുന്നു. അദ്ദേഹത്തിന്റെ ഈ അവകാശവാദം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ്. രണ്ടാഴ്ചമുമ്പാണ് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണു രാജ്യമുള്ളതെന്നും അരശതമാനം സാമ്പത്തിക വളര്‍ച്ചപോലും കൈവരിക്കാനാവില്ലെന്നും ദല്‍ഹിയിലെ വ്യവസായികളുടെ സമ്മേളനത്തില്‍ വെച്ച് തുറന്നുപറഞ്ഞത്. സമസ്ത മേഖലകളിലും ഭരണകൂടം പരാജയപ്പെടുമ്പോള്‍ സത്യം മറച്ചുവെച്ച് പ്രധാനമന്ത്രി ഔദ്യോഗിക വാഗ്ധോരണി ഉയര്‍ത്തുമ്പോള്‍ അതിനെ ഖണ്ഡിക്കാനും ഗാന്ധിജിയുടെ നാട്ടില്‍ സത്യം ഉറക്കെ പറയുവാനുമാണ് മോദി ശ്രമിച്ചിട്ടുള്ളത്. അദ്ദേഹത്തെ ഇതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം അധിക്ഷേപാര്‍ഹമാണ്.
1991 മുതല്‍ തന്റെ സാമ്പത്തിക ശ്രമങ്ങള്‍ രാജ്യത്തിനു നേട്ടമുണ്ടാക്കിയെന്നുള്ള മന്മോഹന് സിംഗിന്റെ അവകാശവാദം സത്യത്തിന്റെ കണികപോലുമില്ലാത്ത പൊള്ളയായ പ്രസ്താവനയാണ്. ഡിസംബര്‍ 18 ന് പാര്‍ലമെന്റ് നടപടി ക്രമം ചട്ടം 193 പ്രകാരം പാര്ലമെന്റിലുന്നയിച്ചസാമ്പത്തിക പ്രസ്താവന ഒരാവര്‍ത്തി കൂടി കോണ്ഗ്രസ്സുകാര് വായിക്കുകയും ചര്ച്ചയ്ക്കുവിഷയീഭവിക്കുകയുമാണ് വേണ്ടത്.അതിനെ സാമ്പത്തികതകര്ച്ചാ പ്രസ്താവനയെന്നാണ് ചരിത്രം വിളിക്കുന്നത്. കോണ്ഗ്രസ്സുകാര് ഭരണത്തിന്റെ 38 കൊല്ലത്തെക്കുറിച്ചുള്ള കുറ്റസമ്മതമൊഴിയെന്ന് അതിനെ വിശേഷിപ്പിക്കുന്നതാണ് കൂടുതല്‍ ഉചിതം. അന്നത്തെ പ്രതിപക്ഷ നേതാക്കന്മാരായ എ.ബി. വാജ്പേയ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവരുടെ പേരെടുത്തു പറഞ്ഞ് സഹായമഭ്യര്‍ത്ഥിക്കുകയാണ് മാന്‍ മോഹന്‍സിംഗ് ചെയ്തത്.
സമസ്ത രംഗങ്ങളിലും സാമ്പത്തിക രംഗം തകര്‍ന്നിരിക്കുന്നു. രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം സാമ്പത്തിക തകര്‍ച്ചയിലാണ് പിടിച്ചു നില്ക്കാനാവുന്നില്ല എന്നദ്ദേഹം സഭയെ ധരിപ്പിച്ചു. വിലക്കയറ്റം, നാണയപ്പെരുപ്പം, ഭക്ഷ്യ ദുര്‍ലഭ്യത, വിദേശനാണ്യക്ഷാമം, ഇന്ത്യന്‍ കറന്‍സിയുടെ തകര്‍ച്ച, കാര്‍ഷിക-വ്യവസായിക മേഖലകളിലെ സാമ്പത്തിക വളര്‍ച്ചയുടെ പിന്നോട്ടുപോക്ക് എന്നിവകൊണ്ട് നാട് നട്ടം തിരിയുന്ന പരിതാപകരമായ അവസ്ഥ ധനമന്ത്രി സഭയില്‍ നിരത്തുകയായിരുന്നു. രാജ്യസ്നേഹികളായ പ്രതിപക്ഷം ഇതെല്ലാം കണ്ട് സാമ്പത്തിക കാര്യത്തില്‍ ഭരണകൂടത്തോട് സഹകരിക്കാന്‍ പിന്നീട് നിശ്ചയിക്കുകയായിരുന്നു.
എന്നാല്‍ 1996 ല്‍ ഭരണം ഐക്യമുന്നണി കൈമാറുമ്പോഴും ഇതേ സാമ്പത്തിക ദുരവസ്ഥ തുടരുകയായിരുന്നു. പ്രധാനമന്ത്രിമാരായ ദേവഗൗഡയ്ക്കും ഗുജ്റാളിനും കാര്യമായ മാറ്റം ഈ രംഗത്തുണ്ടാക്കാനായില്ല. 1988 ല്‍ വാജ്പേയി അധികാരമേറ്റെടുത്ത് ഒരു കൊല്ലത്തോളം സാമ്പത്തിക രംഗത്ത് ഈ ദു:സ്ഥിതി തുടരുകയായിരുന്നു. എന്നാല്‍ 2000 മുതല്‍ 2004 വരെ വിലക്കയറ്റമില്ലാത്ത, എട്ടുശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ചയുള്ള, ഭക്ഷ്യസുഭിക്ഷതയുള്ള, വിദേശനാണ്യശേഖരണത്തില്‍ സര്വകാലറിക്കാര്ഡുസൃഷ്ടിച്ച ഭരണം എന്‍ഡിഎ സൃഷ്ടിച്ചിരുന്നു. 2004 മുതല്‍ തുടര്‍ച്ചയായി ഭരിക്കുന്ന യുപിഎയുടെ കീഴില്‍ രാജ്യം വീണ്ടും 1991 ലെ തകര്ച്ചാസ്ഥിതിയിലേക്ക് മടങ്ങി പോയിരിക്കുകയാണ്.
രാജ്യം കണ്ട ഏറ്റവും കൊടിയ അഴിമതികളുടെ കാലമാണിത്. രാജ്യത്തിന്റെ അകത്തും പുറത്തും നാം സുരക്ഷിതരല്ല. ഭീകരവാദം തഴച്ചുവളരുന്നു.സാമ്പത്തിക രംഗം അപ്പാടെ തകര്‍ച്ച നേരിടുന്നു. ഇതിനുത്തരവാദികളായ ഭരണകൂടം നുണപ്രചാരണത്തിലൂടെ ജനങ്ങളെ വഴിതെറ്റിക്കുന്നു. ഇത്തരം കുപ്രചാരണങ്ങള്‍ക്കെതിരെ മൗനിയായിരിക്കാന്തയ്യാറല്ലെന്ന സത്യാമാണ് ഭൂജില്‍ നിന്നും സ്വാതന്ത്ര്യദിനത്തില്‍ നരേന്ദ്രമോദി വഴി ഉയര്‍ന്നു കേട്ടത്.
മഹാനായ അടല്‍ജി രാഷ്ട്രീയതാല്‍പര്യത്തേക്കാള്‍ രാഷ്ട്രതാല്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ക്രാന്തദര്‍ശിയായ ദേശസ്നേഹിയായതുകൊണ്ടാണ് സ്വാതന്ത്ര്യം കിട്ടിയ ഭാരതത്തിന്റെ ആസൂത്രണരംഗവും സമ്പദ്വ്യവസ്ഥയും എന്തുകൊണ്ട് തകര്‍ന്നു എന്ന ചോദ്യം അന്നുചര്ച്ചാവിഷയമാക്കാന് തയ്യാറാകാതിരുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലെന്നുകേട്ടപ്പോള് അത് പിടിച്ചുനിര്‍ത്തി അപകടത്തില്‍ രക്ഷപ്പെടുത്തുക എന്ന സ്വധര്‍മ്മമാണ് ബിജെപി നിറവേറ്റിയത്. മറിച്ച് കുറ്റവാളിയായ കോണ്‍ഗ്രസ്സിന്റെ വിചാരണക്കല്ല ഉദ്യമിച്ചത്.
യഥാര്‍ത്ഥത്തില്‍ ഗാന്ധിജിയേയും ഭാരതീയ സാമ്പത്തിക കാഴ്ചപ്പാടിനെയും വിശ്വസിച്ചുകൊണ്ട് ലോകരാജ്യങ്ങളുടെ കൈയ്യടിവാങ്ങാന്‍ കോണ്‍ഗ്രസ് വിദേശസാമ്പത്തിക നയംസ്വീകരിച്ചതുകൊണ്ടാണ് രാജ്യത്തിന്റെ ധനമേഖല തകര്‍ന്നതെന്ന സത്യം തമസ്കരിക്കപ്പെടുകയായിരുന്നു.
1952 ഡിസംബര്‍ 31 ന് ഭാരതീയ ജനസംഘം അതിന്റെ സാമ്പത്തിക പ്രമേയത്തില്‍ ഇക്കാര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞിരുന്നു. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ദോഷങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.സ്വദേശിക്കുവേണ്ടിയുള്ള ശക്തമായ നിര്‍ദ്ദേശങ്ങളും മുന്നോട്ടു വെച്ചിരുന്നു. ഇതെല്ലാം നിരാകരിച്ച കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി രാജ്യത്തെ സാമ്പത്തികതകര്‍ച്ചയിലേക്ക് തളളിവിട്ടിരിക്കുന്നു. ഈ ചതിക്കുഴികള്‍ ചൂണ്ടിക്കാട്ടാനും ജനങ്ങളെ ഉണര്‍ത്താനും ശ്രമിക്കേണ്ടത് ബിജെപിയുടെ കടമയാണ്.
e-mail: [email protected]
അഡ്വ. പി.എസ് ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: