അറുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാക്കാനും രാഷ്ട്രത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് ഉറപ്പുനല്‍കിയ രാഷ്ട്രപതി അടുത്ത തെരഞ്ഞെടുപ്പില്‍ സുരക്ഷയും സാമ്പത്തിക വികസനവും ഉറപ്പാക്കുന്ന സുസ്ഥിര സര്‍ക്കാരിനെ തെരഞ്ഞെടുക്കണമെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി. രാജ്യരക്ഷയെ അങ്ങേയറ്റം അവഗണിക്കുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ മുഖര്‍ജിയുടെ ഈ അഭ്യര്‍ത്ഥനക്ക് രാജ്യസ്നേഹികള്‍ വലിയ വില കല്‍പ്പിക്കുന്നുണ്ട്. പാക്കിസ്ഥാനെ മുന്‍നിര്‍ത്തി രാഷ്ട്രപതി പറഞ്ഞ കാര്യങ്ങള്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനെതിരായ കുറ്റപത്രംതന്നെയാണ്.
സൗഹാര്‍ദ്ദ പൂര്‍ണമായ ബന്ധം ആഗ്രഹിച്ചിട്ടും അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതും നിയന്ത്രണ രേഖയില്‍ ആവര്‍ത്തിച്ചു വെടിനിര്‍ത്തല്‍ ലംഘിച്ച് വിലപ്പെട്ട ജീവന് നഷ്ടപ്പെടാന്‍ ഇടവരുത്തുന്നതിലും മുഖര്‍ജി ഖേദം പ്രകടിപ്പിക്കുകയുണ്ടായി. ക്ഷമക്ക് അതിരുണ്ടെന്ന് അയല്‍രാജ്യത്തെ ഓര്‍മ്മിപ്പിച്ച രാഷ്ട്രപതി മാതൃഭൂമിക്കു വേണ്ടി ജീവന് ബലിയര്‍പ്പിച്ചവരെ പ്രണമിക്കുകയും ചെയ്തു. അടുത്ത സ്വാതന്ത്ര്യ ദിനത്തലേന്ന് താന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുംമുമ്പ് രാജ്യത്ത് തെരഞ്ഞെടുപ്പു നടക്കുമെന്ന് രാഷ്ട്രപതി പ്രസംഗത്തില്‍ ഓര്‍മ്മിപ്പിക്കുകയുണ്ടായി. രാജ്യം ഇന്നു നേരിടുന്ന സാമ്പത്തിക, സുരക്ഷാ, പാരിസ്ഥിതിക പ്രശ്നങ്ങളെയും അവയെ നേരിടുന്ന അവസ്ഥയേയും വിശദീകരിച്ച രാഷ്ട്രപതി അറിയാവുന്ന കാര്യങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞു. നിങ്ങള്‍ക്ക് വിമര്‍ശനബുദ്ധിയോടെ സ്വീകരിക്കാം എന്ന ഭഗവദ്ഗീതാ വചനം ഉദ്ധരിക്കുകയും ചെയ്തു.
നമ്മുടെ ജനാധിപത്യത്തിന്റെ ഭാവി നിങ്ങളുടെ തീരുമാനങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുമുണ്ടായി. രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത ദിവസവും പാക്കിസ്ഥാന് ഇന്ത്യക്കെതിരെ വെടിനിര്‍ത്തല്‍ ലംഘനം തുടരുകയായിരുന്നു. നാലുദിവസത്തിനിടെ ഒമ്പതുതവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന് 16 ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ രൂക്ഷമായ വെടിവയ്പ്പ് തുടര്‍ന്നു. പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്കടുത്തുള്ള ജനവാസ മേഖലകളിലും പാക് സൈന്യം വെടിയുതിര്‍ക്കുകയുണ്ടായി. ബാല്‍ക്കോട്ട, ഹാമിര്‍പൂര്‍ എന്നിവിടങ്ങളിലെ ആറു പോസ്റ്റുകള്‍ വീതവും മാങ്കോട്ട് മേഖലയിലെ നാലു പോസ്റ്റുകളും ലക്ഷ്യംവെച്ച് പകല്‍സമയത്തും പാക്സേന ആക്രമണം നടത്തി. പാക് സൈന്യത്തിലെ മുജാഹിദ് റെജിമെന്റാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. സാംബ ജില്ലയിലെ രാംഗഡ് പ്രദേശത്തെ നരിയാന്പൂര് അതിര്‍ത്തിയിലെ പോസ്റ്റും ആക്രമിക്കപ്പെട്ടു. ആഗസ്റ്റ് 12ന് ദിഗ്വാര്‍, മാങ്കോട്ട്. ദുര്‍ഗാ ബറ്റാലിയന് പ്രദേശങ്ങളിലെ നിയന്ത്രണരേഖയ്ക്കടുത്തുള്ള പതിനൊന്ന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ മോര്‍ട്ടാറുകളും റോക്കറ്റുകളും ഉപയോഗിച്ചാണ് പാക് സൈന്യം ആക്രമിച്ചത്. ആഗസ്റ്റ് 11ന് ജമ്മുവിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ ആല്‍ഫാ മഷിയല് പോസ്റ്റിന് നേരെ പാക്കിസ്ഥാന് നടത്തിയ വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരുക്കേറ്റിരുന്നു. ആഗസ്റ്റ് 10ന് വിവിധ ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യമിട്ട് 7000 റൗണ്ടിലധികം പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു.
ആഗസ്റ്റ് അഞ്ചിന് സാംബ ജില്ലയിലെ നരേന്പൂരില് പാക്കിസ്ഥാന്റെ സ്നിപ്പര്‍ തോക്കുപയോഗിച്ചുള്ള വെടിവയ്പ്പില്‍ ബിഎസ്എഫിലെ 200-ാം ബറ്റാലിയനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാം നിവാസ് മീണയ്ക്ക് നെഞ്ചില്‍ മാരകമായി പരുക്കേറ്റിരുന്നു. ഇദ്ദേഹത്തെ പിന്നീട് ന്യൂദല്‍ഹിയിലെ ആള് ഇന്ത്യാ മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും 11ന് മരണമടയുകയായിരുന്നു. ആഗസ്റ്റ് ആറിന് പൂഞ്ച് സെക്ടറിലെ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് 450 മീറ്റര്‍ ഉള്ളിലേക്ക് കടന്ന 20 പാക് സൈനികര്‍ പട്രോളിംഗില്‍ ഏര്‍പ്പെട്ടിരുന്ന അഞ്ച് ഇന്ത്യന്‍ ജവാന്മാരെ കൊലപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് പാക്സൈന്യം നടത്തിയ വെടിവെപ്പില്‍ അല്ല മറിച്ച് പാക്സൈന്യത്തിന്റെ വേഷം ധരിച്ച ഭീകരവാദികളാണെന്ന പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ പ്രസ്താവന പാര്‍ലമെന്റിനകത്തും പുറത്തും നിശിതമായി വിമര്‍ശിക്കപ്പെട്ടു. ഒടുവില്‍ ആന്റണിക്ക് തിരുത്തേണ്ടിവന്നു. അഞ്ച് സൈനികര്‍ വെടിയേറ്റ് മരിച്ചിട്ടും അതിനെ പ്രതിരോധിക്കാനോ അനുശോചിക്കാനോ തയ്യാറാവാത്ത പ്രധാനമന്ത്രിക്ക് ചേരുന്ന പ്രതിരോധമന്ത്രിയാണ് താനെന്ന് തെളിയിക്കുകയായിരുന്നു ആന്റണി. ഈ സാഹചര്യത്തില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവേണ്ടത് രാജ്യരക്ഷയാണെന്ന മുഖര്‍ജിയുടെ നിര്‍ദ്ദേശം ഇപ്പോഴത്തെ സര്‍ക്കാരിനെതിരായ കുറ്റപത്രംതന്നെയാണ്. മുഖര്‍ജിയുടെ പ്രഖ്യാപനം പുറത്തുവന്നശേഷം പാക്കിസ്ഥാനെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രംഗത്തുവന്നതില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ഏതൊരു പൗരനും മനസിലാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: