രാവണന്റെ അധര്‍മ്മത്തെ എതിര്‍ത്ത രാമന് എന്തുകൊണ്ട് കൈകേയി ചെയ്ത അധര്‍മ്മത്തെ എതിര്‍ത്തില്ല എന്ന് തോന്നിയേക്കാം. രാമായണം സൂക്ഷ്മമായി പഠിച്ചാല്‍ കൈകേയി ഇപ്പറയുന്നപോലെ ദുഷ്ട കഥാപാത്രമായിരുന്നില്ലെന്ന് കാണാം. എന്നുതന്നെയല്ല, ത്യാഗത്തിന്റെയും പത്നീധര്മത്തിന്റെയും കാര്യത്തില്‍ കൈകേയിക്കു തുല്യം മറ്റൊരാളെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. തന്റെ അന്ത്യകാലമടുത്തു എന്ന് കണ്ടിട്ടാണ് ദശരഥന് തിരക്കിട്ടു രാമന് അഭിഷേകം നിശ്ചയിച്ചത്. എന്നാല്‍ രാമനോടുള്ള മമതകൊണ്ട് കൈകേയിയെ വിവാഹം ചെയ്യുന്ന വേളയില്‍ അദ്ദേഹം കൈകേയരാജാവിന് നല്‍കിയിരുന്ന ഒരു വാഗ്ദാനം പാലിക്കാന്‍ തയ്യാറായില്ല. അതായത്, പുത്രനുണ്ടായാല്‍ ആ പുത്രനെ തന്റെ അനന്തരാവകാശിയാക്കാമെന്ന് ദശരഥന് കൈകേയിയുടെ പിതാവിന് വാക്കുകൊടുത്തിരുന്നു. അഭിഷേകവാര്‍ത്ത കൈകേയരാജാവിനെ മാത്രം അറിയിക്കാത്തതില്നിന്ന് ആ സത്യപ്രതിജ്ഞ ദശരഥന് മറന്നുപോയതല്ലെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആ വാഗ്ദാന ലംഘനത്തിന്റെ പാപം ദശരഥനില്വന്ന് ചാരാതെയിരിക്കാനാണ് കൈകേയി ഭരതനെ രാജാവാക്കാനാവശ്യപ്പെടുന്നത്.
മാത്രമല്ല, പുത്രദുഃഖംകൊണ്ട് മരിക്കുമെന്നുള്ള മുനിശാപം സത്യമായിത്തീരണമെങ്കില് അന്ത്യകാലത്ത്, ദശരഥന് പ്രാണനെക്കാള്‍ പ്രിയപ്പെട്ട ശ്രീരാമചന്ദ്രന് മരണമോ തത്തുല്യമായ വിപത്തോ സംഭവിക്കണം. രാമനെ കാട്ടിലയയ്ക്കാന്‍ വരം ചോദിക്കുന്നതിലൂടെ മുനിശാപം സത്യവമാവുകയും രാമന്റെ അപമൃത്യുവിനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യുന്നു.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: