സ്വാഗതം ഞങ്ങള്‍ ചൊല്ലുന്നെന്നല്ലങ്ങയെ ദയാനിധേ!
ധര്‍മ്മാരണ്യം ക്ഷണിക്കുന്നൂ വായു കമ്പിതപാദപം.*
മുനിമാരുടെ മുന്നിന്ന് വാഗ്മിയാമൊരു താപസന്
സമക്ഷമിച്ചൊന്നതെല്ലാം സശ്രദ്ധം കേട്ടു രാഘവന്.
ചുവന്നു നീണ്ട മിഴികള്‍ രണ്ടിലും നീര്തുളുമ്പിയും
തുടുത്തു ചുണ്ടിളകിയും നെടുവീര്‍പ്പിട്ടു വീര്യവാന്‍
അനുകമ്പയില്നിന്നുണ്ടാമമര്ഷത്തൊടു സത്വാരം
ധര്മധീരതമേളിക്കും മുഖശ്രീയാല്‍ പ്രദീപ്തനായ്.
വില്ലാകും യോഗദണ്ഡൂന്നി നിലത്തുനിഭൃതം വശീ
വീരാസനസ്ഥിതന് ധൃഷ്ടഭാവനോതി രഘൂത്തമന്.
നമസ്കാരം ഭവാന്മാര്‍ക്ക് യോഗ്യരാമൃഷിവര്യരേ!
നിങ്ങളെക്കാണ്കയാലിന്നെന് ദിനം സുദിനമായിതേ.
സജ്ജനങ്ങളുമായുള്ളസഹവാസം കൊതിച്ചുതാന്
പുറപ്പെട്ടു ഞങ്ങള്‍ തെക്കന്വനങ്ങളില് വസിക്കുവാന്‍
സങ്കടം രാക്ഷസന്മാരാല് നിങ്ങള്ക്കുള്ളതുകേട്ടു ഞാന്‍
മുഖത്തുതാന് മുദ്രിതമായ്ക്കാണുന്നുണ്ടതു നിങ്ങളില്‍.
ദുസ്സഹം സുജനത്തിന്റെ ദുഃഖം കാണ്മതു കേവലം
ദുര്ജ്ജനക്രൗര്യമോ ദുഃഖഹേതുവായാല് സുദുസ്സഹം.
വെടിഞ്ഞുരാജ്യം, ഭവനം വെടിഞ്ഞു വിഭവത്തൊടും
ഞാന്‍ വെടിഞ്ഞീലയിച്ചാപം സാധുരക്ഷാധുരന്ധരം.
വേണ്ടാ വിഷാദമഭയം തന്നൂ ഞാന്‍ ബ്രഹ്മനിഷ്ഠരേ!
വര്‍ത്തിപ്പിന്‍ ധര്‍മ്മമാര്‍ഗത്തില്‍ വാഴ്വന്‍ ഞാനാശ്രമങ്ങളില്.
ഭരതങ്കല് മഹാരാജ്യമര്പ്പിച്ച കുശലന് വിധി
ഭാരമേറിയ കൃത്യം മറ്റൊന്നെന് ചുമലില്‍ വച്ചിടാം
അരക്കരുടെ ശല്യത്തിനതിരില്ലാതെയായി താന്‍
അവരെസ്സകുലം കൊന്നും സ്ഥാപിപ്പിന് ധര്മ്മമിങ്ങു താന്‍.
മുനിമാരിതുകേട്ടാര്ത്തു ജയശബ്ദം തുടര്‍ന്നിതു
മൂട്ടില് ശ്രീരാമനരുളും വൃക്ഷം പുഷ്പം ചൊരിഞ്ഞിതു.
തെളിഞ്ഞുദിങ്മുഖം ശ്രീധരനനുമോദിച്ചുലക്ഷ്മണന്
തെല്ലൊന്നു ചിന്തയാല്‍ വാടി സീതയ്ക്ക് മുഖപങ്കജം.
പിന്നെയമ്മുനിമാര് കാട്ടുമോരോവഴി നടന്നവര്‍
പോയിക്കണ്ടു മൂവരുമായ് പല പുണ്യാശ്രമങ്ങളും.
ദിനങ്ങള്‍ പോയിടുന്തോറുമശ്ശീലഗുണശാലികള്
രാമാദികള്‍ വനസ്ഥര്ക്കങ്ങത്യന്തം പ്രിയരായിതു.
(തുടരും…)
മഹാകവി കുമാരനാശാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: