മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ അദ്ദേഹത്തിന്റെ ഓഫീസോ അന്വേഷണ പരിധിയില്‍ പെടാത്ത ജുഡീഷ്യല്‍ അന്വേഷണം എന്ന പൊള്ള വാഗ്ദാനത്തിന് മേല്‍ ഉപരോധസമരം അവസാനിപ്പിച്ച ഇടതുപക്ഷം അപഹാസ്യമായെന്ന് മാത്രമല്ല ഈ ഒത്തുതീര്‍പ്പിന് പിന്നില്‍ ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതുപോലെ ചില രഹസ്യ ധാരണകളും ഉണ്ടെന്ന ധാരണയും പ്രബലമായി.
തലസ്ഥാനത്തെയും ജനജീവിതത്തെയും സ്തംഭിപ്പിച്ച ഉപരോധ സമരം പക്ഷെ അക്രമങ്ങളിലേക്കൊ പൊതു മുതല്‍ നശീകരണത്തിലേക്കോ എത്തിയില്ല എന്നത് ആശ്വാസകരമാണ്. സമരം പെട്ടെന്ന് പിന്‍വലിച്ചതിന് ന്യായീകരണവുമായി തന്റെ ദീര്‍ഘനേരത്തെ പ്രസംഗത്തില്‍ പിണറായി വിജയന് പറഞ്ഞത് സമരത്തിന്റെ ഒരുഘട്ടം മാത്രമേ പിന്‍വലിച്ചിട്ടുള്ള എന്നും മുഖ്യമന്ത്രിയുടെ രാജിക്ക് വേണ്ടിയുള്ള സമരം ഇനിയും തുടരും എന്നുമാണ്.
സോളാര്‍ തട്ടിപ്പ് കേസ് നിയമസഭയില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ തന്നെ ജുഡീഷ്യല്‍ അന്വേഷണം ആകാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തൃപ്തരാകാതെ സമരം തുടങ്ങിയ ഇടതുപക്ഷം മുഖ്യമന്ത്രി സ്വയം ഒഴിവായി വീണ്ടും വാഗ്ദാനം ആവര്‍ത്തിച്ചപ്പോള്‍ പിന്മാറാന് തീരുമാനിച്ചതിന് പിന്നില്‍ രഹസ്യധാരണയുണ്ട്. ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ മൃദുസമീപനം സ്വീകരിക്കാമെന്ന ധാരണയിലാണ് ഇതെന്ന് ടിപിയുടെ ഭാര്യ രമയും ലാവ്ലിന് കേസില്‍ പിണറായിയെ രക്ഷിക്കുന്ന തരത്തില്‍ നിലപാട് മയപ്പെടുത്താമെന്നും യുവമോര്‍ച്ചാ നേതാവായിരുന്ന ജയകൃഷ്ണന് മാസ്റ്റര്‍ കൊലക്കേസില്‍ ഇതുവരെ പ്രഖ്യാപിക്കാത്ത സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള തീരുമാനവുമാണ് ഈ ധാരണയ്ക്ക് പിന്നിലെന്ന് ബിജെപിയും ആരോപിക്കുന്നു.
അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രി വരാത്തിടത്തോളം അദ്ദേഹം രാജിവക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. അല്ലെങ്കിലും കേരളത്തില്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണങ്ങളെല്ലാം പാഴാവുകയായിരുന്നു. സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്നാണ് വാഗ്ദാനമെങ്കിലും സിറ്റിംഗ് ജഡ്ജി ലഭ്യമാകാന്‍ സാധ്യതയില്ല. ഇപ്പോള്‍ പിണറായി വിജയന് പ്രഖ്യാപിക്കുന്നത് ഉമ്മന്‍ചാണ്ടിയെ ഓഫീസിനുള്ളില്‍ ഒതുക്കുമെന്നും പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്നുമാണ്. ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആരോപിക്കുന്നത് വ്യവസായി എം.എ.യൂസഫലിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി ഒളിച്ചുകളി നടത്തിയും വിലപേശിയുമാണ് ഈ സമരം ഒത്തുതീര്‍പ്പായതെന്നാണ്.
ജുഡീഷ്യല്‍ അന്വേഷണം നടക്കുമ്പോള്‍ രാജിവെക്കേണ്ടെന്ന കീഴ്വഴക്കം ഇഎംഎസിന്റെ കാലത്ത് ഉണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ആന്ധ്ര അരി കുംഭകോണ കേസിലൊന്നും ആരും രാജി സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാണിക്കുകയുണ്ടായി. പക്ഷേ തങ്ങളുയര്‍ത്തിയ മുഖ്യമന്ത്രിയുടെ രാജി എന്ന മുദ്രാവാക്യത്തിന് അണുവിട മാറ്റമില്ലെന്നും അധികാരക്കസേര വിട്ടൊഴിയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നുമുള്ള പ്രഖ്യാപിത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നാണ് പിണറായിയുടെ ഭാഷ്യം.
ഒന്നര ദിവസം നീണ്ടുനിന്ന പ്രതിരോധ സമരം വലച്ചത് ജനങ്ങളെയാണ്. സെക്രട്ടറിയേറ്റ് ഉപരോധം എന്ന വീരവാദം മുഴക്കിയെങ്കിലും കന്റോണ്‍മെന്റ് ഗേറ്റ് ജനങ്ങള്‍ക്കായി തുറന്ന് സെക്രട്ടറിയേറ്റില്‍ മന്ത്രിസഭാ യോഗം കൂടാന്‍ യുഡിഎഫിന് സാധിച്ചു. പക്ഷേ ജനങ്ങള്‍ക്ക് യാത്രാ അസൗകര്യവും റോഡില്‍ കുടുങ്ങലും ഒഴിവാക്കാനായില്ല. ഭരണ-പ്രതിപക്ഷ സമരങ്ങളില്‍ യഥാര്‍ത്ഥത്തില്‍ തോല്‍ക്കുന്നത് ജനങ്ങളാണെന്ന് ഈ സമരവും തെളിയിച്ചു. സമരം അക്രമാസക്തമാകാത്തതില് ആശ്വാസം കണ്ടെത്തി എങ്കിലും ഇപ്പോള്‍ കരിങ്കൊടി സമരം തുടരുമെന്ന പ്രസ്താവന ഈ സമരം വെറും നാടകമായിരുന്നു എന്ന ധാരണ ബലപ്പെട്ടിരിക്കുകയാണ്. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ഈ മാസം 23 ന് എല്ലാ ജില്ലകളിലും കളക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്നും 19,20 തീയതികളില്‍ തൃശ്ശൂരില്‍ ചേരുന്ന ബിജെപി യോഗത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്കരിക്കുവാനാണ് പാര്‍ട്ടി തീരുമാനം.
എട്ടുകോടി രൂപയില്‍ താഴെ തട്ടിപ്പ് നടന്ന സോളാര്‍ കേസ് എന്തായാലും രാഷ്ട്രീയ പ്രതിസന്ധി തുടര്‍ന്നും സൃഷ്ടിക്കുമെന്നുറപ്പാണ്. തട്ടിപ്പുകളുടെ ഘോഷയാത്ര അരങ്ങേറുമ്പോഴും ഭരണം മാത്രമാണ് ഭരണപക്ഷ-പ്രതിപക്ഷ ലക്ഷ്യം. സമരം 2014 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുതന്നെയാണ്, ജനനന്മ കരുതിയില്ല. ഈ ജുഡീഷ്യല്‍ അന്വേഷണവും വെറും പ്രഹസനമായി ഒതുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: