ഭാരതത്തെ സംബന്ധിച്ചിടത്തോളം രണ്ടു തരത്തിലുള്ള ഭീഷണിയാണ് അപകടകരമായി മുന്നേറുന്നത്. ഒന്ന്, പതിവുപോലെ അയല്‍രാജ്യമായ പാകിസ്ഥാനില്‍ നിന്നുള്ളത്. മറ്റത്, തികച്ചും അപ്രതീക്ഷിതമായി ഇവിടെ നിന്നുള്ള ഭീഷണി. രണ്ടും കൂടിച്ചേരുമ്പോള്‍ തീവ്രവാദികള്‍ക്കും അതിനെക്കാള്‍ ഭീകരരായ വിഘടനവാദികള്‍ക്കും ഊര്‍ജം ലഭിക്കുകയാണ്. അതിര്ത്തിപ്രദേശത്തെപ്പറ്റി കേട്ടറിവു മാത്രമുള്ള ബഹുഭൂരിപക്ഷത്തിനും അവിടത്തെ സ്ഥിതിഗതികള്‍ നേരിട്ടറിയാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. അറിയിക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങളാവട്ടെ വ്യക്തതയോടെയോ ലക്ഷ്യബോധത്തോടെയോ ആ മാതിരി സംഭവങ്ങള്‍ വിശദീകരിക്കുന്നുമില്ല.
തികച്ചും ഭീഷണവും അരക്ഷിതവുമാണ് സ്ഥിതിഗതികള്‍. കാശ്മീരിന്റെ പ്രകൃതിസൗന്ദര്യവും വശ്യതയും ഒരു വശത്ത് നമ്മെ കോരിത്തരിപ്പിക്കുന്നുണ്ടെങ്കില്‍ അതിനൊപ്പം തന്നെ ഭീകരമായ ഒരു മുഖവും അവിടെയുണ്ട്. പാകിസ്ഥാന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവര്‍ത്തനങ്ങള്‍ ആ സംസ്ഥാനത്തെ പൂര്‍ണമായും നശിപ്പിക്കുന്ന തരത്തിലെത്തിയിരിക്കുന്നു. നിയന്ത്രണരേഖയെന്ന സാങ്കേതികതയൊന്നും ആ രാജ്യത്തിനും അവര്‍ വളര്‍ത്തി വലുതാക്കുന്ന തീവ്രവാദികള്‍ക്കും പ്രശ്നമല്ല. കിട്ടുന്ന ഓരോ പഴുതും ഉപയോഗപ്പെടുത്തുന്നതില്‍ ദത്തശ്രദ്ധരായ കൊടുംകുറ്റവാളി രാജ്യമാണത്. ഭാരതത്തിന്റെ സ്വച്ഛതയും ശാന്തിയും നശിപ്പിക്കുന്നതിലൂടെ ഈ രാഷ്ട്രത്തിന്റെ പരമാധികാരം കൈക്കലാക്കാമെന്ന വൃഥാമോഹമാണ് അവരെ നയിക്കുന്നത്.
അടുത്തിടെ അഞ്ചു പട്ടാളക്കാരെ ഒരു പ്രകോപനവും കൂടാതെ അവര്‍ കൊലപ്പെടുത്തി. തീവ്രവാദികള്‍ക്ക് ഭാരതത്തിലേക്ക് നുഴഞ്ഞു കയറാനുള്ള സാഹചര്യമൊരുക്കാനായിരുന്നു വെടിവെപ്പ്. ഒരു വശത്ത് നയതന്ത്രത്തിന്റെ തേന്‍പുരട്ടിയ വാക്കുകളും അതിനെതിര്‍വശത്ത് വിഷം പുരട്ടിയ ബയണറ്റുകളുമായാണ് ആ രാജ്യം സദാ നിരീക്ഷണം നടത്തുന്നത്. സംഗതിവശാല്‍ നമ്മുടെ ഭരണകൂടം തേന്‍പുരട്ടിയ വാക്കുകള്‍ മാത്രമേ കേള്‍ക്കുന്നുള്ളൂ. എന്നു മാത്രമല്ല ആ രാജ്യത്തെ ന്യായീകരിക്കാനുള്ള ലജ്ജാകരമായ സമീപനവും സ്വീകരിക്കുന്നു. ദേശാഭിമാനികളുടെ ഹൃദയത്തെ കീറിമുറിക്കുന്ന ഈദൃശസംഭവങ്ങളുടെ പെരുമഴയ്ക്കിടെയാണ് അവിടെ കലാപത്തിന്റെ വിത്തുകളും മുളച്ചു തുടങ്ങുന്നത്.
ജമ്മുകാശ്മീരില്‍ നിന്ന് കാശ്മീരി പണ്ഡിറ്റുകള്‍ക്ക് കൂട്ടപ്പലായനം ചെയ്യേണ്ടിവന്ന 1990ലെ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കിഷ്ഠ്വാര്‍ മേഖലയില്‍ നടക്കുന്ന അക്രമവും കൊള്ളിവെപ്പും ഈയൊരു ലക്ഷ്യം മുന്നില്‍ക്കണ്ടാണ്. സംഗതികളുടെ നിജസ്ഥിതി അറിയാനുള്ള ഒരു മാര്‍ഗവും ഇല്ലെന്നതത്രേ സത്യം. അവിടത്തെ ഭരണകൂടം അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് മേല്‍സൂചിപ്പിച്ച വിഭാഗത്തെ ആട്ടിയോടിക്കാന്‍ ശ്രമിക്കുകയല്ലേ എന്ന സംശയം അസ്ഥാനത്തല്ല. അവിടെ നടക്കുന്ന പ്രശ്നങ്ങളെ യഥാതഥമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലിയെ അങ്ങോട്ടടുപ്പിക്കാതെ സംസ്ഥാന ഭരണകൂടം വിമാനത്താവളത്തില്‍ വെച്ചുതന്നെ തിരിച്ചയക്കുകയാണുണ്ടായത്. ഇതില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തം.
അതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍. അവിടെ ഈദ് ആഘോഷത്തിന്റെ ഘോഷയാത്രയില്‍ ചിലര്‍ കാശ്മീര്‍ വിമോചന മുദ്രാവാക്യം വിളിച്ചതാണ് പ്രശ്നമെന്നും അതത്ര കാര്യമല്ലെന്നുമാണ് മന്ത്രി ചിദംബരം രാജ്യസഭയില്‍ പറഞ്ഞത്. മാത്രമല്ല എല്ലാ വെള്ളിയാഴ്ചയും ഇത് നടക്കാറുമുണ്ടത്രേ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് ഇത്തരമൊരു ഗുരുതരമായ പ്രശ്നത്തെ നിസ്സാരവല്ക്കരിച്ചത് എന്നോര്‍ക്കണം. ഇതേ മനോഭാവം തന്നെയായിരുന്നല്ലോ ഇപ്പോഴത്തെ പ്രതിരോധ മന്ത്രിയും സ്വീകരിച്ചത്. പാക് പട്ടാളക്കാര്‍ ഇന്ത്യന്‍ ഭടന്മാരെ വെടിവെച്ചുകൊന്നപ്പോള്‍ പാകിസ്ഥാനെക്കാള്‍ വേഗത്തില്‍ പ്രതികരിച്ച പ്രതിരോധ അത് പാക് യൂണിഫോം അണിഞ്ഞ തീവ്രവാദികളായിരുന്നു എന്നാണല്ലോ വിശദീകരിച്ചത്. ദേശസ്നേഹികളുടെ സന്ധിയില്ലാ സമരജ്വാലയില്‍ ആ പരാമര്‍ശം വെന്തുവെണ്ണീറായി എന്നത് അഭിമാനകരമായ മറ്റൊരു കാര്യം.
ഒരാഴ്ചയിലേറെയായി കിഷ്ഠ്വാറില്‍ നടക്കുന്ന ലഹളയുടെ ഉള്ളറകളില്‍ എന്താണെന്ന് നമ്മുടെ ഭരണകൂടത്തിനേ അറിയാതുള്ളൂ. പാകിസ്ഥാന്റെ കരചലനങ്ങള്‍ക്കൊപ്പം നീങ്ങുന്ന ശക്തികള്‍ അതിവിദഗ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണത്. ദേശസ്നേഹത്തിന്റെ പതാകവാഹകരായ കാശ്മീരി പണ്ഡിറ്റുകളെ അവിടെ നിന്ന് മുച്ചൂടും പിഴുതെറിഞ്ഞാല്‍ വിഘടനവാദികളുടെയും തീവ്രവാദികളുടെയും ശ്രമം പൂര്‍ണവിജയത്തിലെത്തും. സംസ്ഥാനത്തെ ആഭ്യന്തരസഹമന്ത്രി സജാദ്കിച്ലുവിന്റെ നേതൃത്വത്തിലാണ് അവിടെ അക്രമങ്ങളും കൊള്ളിവെപ്പും കാശ്മീരി പണ്ഡിറ്റുകളെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കലും നടന്നതെന്ന് വ്യാപകമായി ആരോപണമുണ്ട്. ഇതിന്റെ പേരില്‍ പ്രക്ഷോഭം ശക്തമാകുമെന്ന് കണ്ടതോടെ അദ്ദേഹം സ്ഥാനം രാജിവെച്ച് ഒമര്അബ്ദുള്ള സര്‍ക്കാറിന്റെ മുഖം രക്ഷിച്ചു.
അതിര്‍ത്തിയില്‍ നടക്കുന്ന വെടിവെപ്പും കിഷ്ഠ്വാര്‍ മേഖലയില്‍ നടമാടുന്ന ന്യൂനപക്ഷ ഉന്മൂലന പ്രവര്‍ത്തനങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് വ്യക്തമാണ്. ഇക്കാര്യം രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി തന്നെ വിശദീകരിക്കുകയുണ്ടായി. ഭരണകൂടത്തിന് പലതും ഒളിച്ചുവെക്കാനുള്ളതുകൊണ്ടാണ് ജെയ്റ്റ്ലി സ്ഥിതിഗതികള്‍ വിവരിക്കും മുമ്പ് സര്‍ക്കാറിന് പ്രസ്താവന നടത്താനുണ്ടെന്ന ആവശ്യവുമായി ചിദംബരം എഴുന്നേറ്റത്. എന്തുകൊണ്ടോ സഭ നിയന്ത്രിച്ചിരുന്ന പി. ജെ. കുര്യന് അതനുവദിച്ചില്ല. അതിന്റെ പേരില്‍ ചെറിയ തര്‍ക്കമുണ്ടായെങ്കിലും സഭാധ്യക്ഷന് മുന്‍നിലപാടില്‍ ഉറച്ചുനില്ക്കുകയാണുണ്ടായത്. കോണ്‍ഗ്രസ്സിലും ദിശാബോധമുള്ള ചിലര്‍ ഉണ്ടെന്നതിന്റെ നിദര്‍ശനമാണത്. സ്ഥിതിഗതികളെ ആഴത്തിലും പരപ്പിലും കണ്ട് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പിടിച്ചാല്‍ കിട്ടാത്ത തരത്തിലേക്ക് എല്ലാം വഴുതിപ്പോവും. അടുത്ത വര്‍ഷത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണുനട്ടിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ജാഗ്രതയോടെ ഇക്കാര്യങ്ങളും ശ്രദ്ധിക്കണമെന്നാണ് ബഹുഭൂരിപക്ഷവും ആവശ്യപ്പെടുന്നത്. അവര്‍ക്കൊപ്പമാണ് ഞങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: