വണ്ടിയുടെ വരവും കാത്ത് റെയില്‍വേ സ്റ്റേഷനിലിരിക്കുകയാണ്. തൊട്ടുമുകളില്‍ തൂങ്ങിക്കിടക്കുന്ന ടെലിവിഷന്‍ ആര്‍ക്കെന്നില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. പരസ്യങ്ങളുടെ പെരുമഴയാണതില്. വെറുതെ തലയുയര്‍ത്തി നോക്കി. ഏതോ മുയല്‍ഫാമിന്റെ പരസ്യം. പല നിറത്തിലും വലുപ്പത്തിലുമുള്ള നൂറുകണക്കിന് മുയലുകള്‍. തിളങ്ങുന്ന കണ്ണുകളില്‍ ആശങ്ക നിറച്ച് അവ തുറിച്ചു നോക്കുന്നു. ആരുടെയോ കാല്‍പ്പെരുമാറ്റം തിരിച്ചറിഞ്ഞപ്പോള്‍ തലപൊക്കി മൂക്കു നീട്ടി അടുക്കുന്നു. ഒരു കൈ താഴ്ന്നു വന്ന് മുയലുകളിലൊന്നിനെ തൂക്കിയെടുത്ത് കാഴ്ചയ്ക്കപ്പുറത്തേക്ക് മായുന്നു.
എന്തിനായിരിക്കും അയാള്‍ ആ മുയലിനെ എടുത്തത്? ആവശ്യക്കാരന് തൂക്കി വില്‍ക്കാനായിരിക്കും. അയാള്‍ അതിനെ എന്തു ചെയ്യും? രുചികരമായ ഒരു വിഭവമാക്കാനാണ് സാധ്യത. ഇടയ്ക്കിടെ വന്ന് പച്ചിലകളും വെള്ളവും തരുന്ന മനുഷ്യനെ കണ്ടപ്പോള്‍ ആഹ്ലാദത്തോടെയാകും ആ മുയല് മൂക്കുനീട്ടി അടുത്തുവന്നിട്ടുണ്ടാവുക. അന്നം തരുന്ന അതേ കൈകള്‍ തന്നെ തൂക്കം കണക്കാക്കി മരണത്തിന് വില്‍ക്കുമെന്ന് ആ സാധു നിനച്ചിരിക്കാനിടയില്ല.
എല്ലാ വളര്ത്തുജീവികളുടെയും നില ഇതുതന്നെയല്ലേ? നാം വീട്ടില്‍ കോഴികളെ വളര്‍ത്തുന്നതെന്തിനാണ്? തമിഴ്നാട്ടില്‍നിന്ന് വെള്ളയുടുപ്പിട്ട കോഴിക്കൂട്ടങ്ങള്‍ ലോറികളില്‍ വന്ന് നമ്മുടെ നിരത്തുവക്കത്തെ കൂടുകളില്‍ നിറയുന്നതിന് മുമ്പ് നമ്മുടെ വിരുന്നുകാരെ തൃപ്തിപ്പെടുത്തിയിരുന്നത് വീട്ടില്‍ കൂട്ടിലിട്ടു വളര്‍ത്തിയ കോഴികളാണ്. കോഴിവളര്‍ത്തല്‍ പ്രയാസമില്ലാതെ നടത്താവുന്നതിനാല്‍ മിക്ക വീടുകളിലും ഏതാനും കോഴികള്‍ ഏതുകാലത്തുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കോഴിയിറച്ചിയായിരുന്നു ഒരുകാലത്ത് കേരളീയരുടെ പ്രിയപ്പെട്ട സസ്യേതര ആഹാരം.
ആടു വളര്‍ത്തലും വ്യാപകമായിരുന്നു. ആടിന് പാലുണ്ടല്ലോ. പെണ്ണാടുകളെ പാലു കിട്ടുന്ന കാലം വരെയും മുട്ടനാടുകളെ മുതിരുന്നതുവരെയും വളര്‍ത്തി. പിന്നെ അറവുകാര്‍ക്ക് വിറ്റു. ആട്ടിറച്ചിയും സാധാരണ ആഹാരമായി മാറി.
അതിനിടയില്‍ എപ്പോഴോ മലയാളി വലിയ തിരക്കുകാരനായി. ഒന്നിനെയും വളര്‍ത്താന്‍ സമയമില്ലാതായി. അതുകണ്ടറിഞ്ഞാണ് തമിഴര്‍ കോഴികളുമായി വരവ് തുടങ്ങിയതും. ആടിനെ അവരും വളര്‍ത്താത്തതിനാല്‍ ആട്ടിറച്ചി ഇവിടെ കിട്ടാക്കനിയായി. അതു മറികടക്കാന്‍ നമുക്കായത് വളരെ വേഗം മാട്ടിറച്ചി പ്രിയം കൈമുതലാക്കിയതിലൂടെയാണ്. മാടുകള്‍ അതിര്‍ത്തി കടന്നുവരും. അതിന്റെ ചില ചിത്രങ്ങള്‍ പലപ്പോഴായി പത്രങ്ങളില്‍ വന്നിട്ടുണ്ട്. നിവര്‍ന്നു നില്ക്കാന്പോലുമാകാത്തവിധം പശുക്കളെ കുത്തിനിറച്ച്, കെട്ടിവരിഞ്ഞ് മൃതപ്രായക്കാരാക്കി കൊണ്ടുവന്നിറക്കുന്നു. ആ വണ്ടികള്‍ തിരിച്ചുപോയി അടുത്ത ലോഡുമായി വരുമ്പോഴേക്കും ആദ്യം വന്ന മൃതപ്രായക്കാരെയൊക്കെ നാം അകത്താക്കിയിരിക്കും.
ഇതെത്രകാലം തുടരും? നാട്ടില്‍ കോഴികളില്ല, ആടുകളില്ല, പശുക്കളില്ല….മറ്റു വളര്‍ത്തു ജീവികളൊന്നുമില്ല. മനുഷ്യന്റെ ആര്‍ത്തി ഓരോന്നിനെയായി വംശനാശത്തിലെത്തിച്ചിരിക്കുന്നു. ആനകളെ കറിക്കുപയോഗിച്ചു തുടങ്ങിയിട്ടില്ലാത്തതിനാല്‍ അവ അവശേഷിക്കുന്നു.
ഈയിടെ നാഗാലാന്റ് സന്ദര്‍ശിച്ചുവന്ന ഒരു സുഹൃത്ത് അവിടത്തെ മാര്‍ക്കറ്റുകളെക്കുറിച്ച് പറയുകയുണ്ടായി. പല്ലികളെയും ഓന്തുകളെയും പാറ്റകളെയുമൊക്കെ കൊന്ന് നിരത്തിവെച്ചിട്ടുണ്ടത്രെ. പട്ടിയിറച്ചിയായിരുന്നു അടുത്ത കാലംവരെ സാധാരണക്കാരന്റെ ഇഷ്ട ഭക്ഷണം. അതിന് കടുത്ത ക്ഷാമമാണത്രെ. വലിയ വിലയും. പിന്നെന്ത് ചെയ്യും? മുതല്‍മുടക്കില്ലാത്ത ജീവികളെ ആശ്രയിക്കുക തന്നെ.
കേരളത്തിലെ ചില നഗരങ്ങളില്‍ പട്ടിയിറച്ചി രഹസ്യമായി വില്‍ക്കപ്പെടുന്നുണ്ടെന്ന വാര്‍ത്ത അടുത്ത കാലത്തുവന്നിരുന്നു. അലഞ്ഞു നടക്കുന്ന പട്ടികളെ കശാപ്പു ചെയ്ത് മാട്ടിറച്ചിയുടെ കൂടെ ചേര്‍ത്തു വില്‍ക്കുന്നു എന്നായിരുന്നു വാര്‍ത്ത. ചില ഹോട്ടലുകളില്‍ വിളമ്പുന്ന ബീഫില്‍ ഇതും കൂടുന്നുണ്ടെന്നും ശ്രുതി പരന്നിരുന്നു.
അപ്പോള്‍ ആശ്വസിക്കാം. ഇവിടെയും പല്ലി-ഓന്ത്-പാറ്റ യുഗം ഉടനെ ആരംഭിക്കും! അതിന് മുമ്പ് പട്ടിയിറച്ചി പരസ്യമായി വില്‍ക്കപ്പെടുന്ന തീര്‍ച്ചയായും കാണാം. വീര്യം കൂടിയ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് മീന്‍ വില്‍ക്കുന്നതെന്നത് രഹസ്യമല്ല. കേടുവരാതിരിക്കാനല്ല, മറിച്ച് മീനിന് തിളക്കം കൂട്ടാനാണത്രേ ഈ പ്രയോഗം. മീനിനെ ഇക്കൂട്ടത്തില്പ്പെടുത്തുന്നത് അതിനെയും വളര്‍ത്തുജീവികളായി കണ്ടുകൊണ്ടാണ്. അപ്പോള്‍ സംശയമുണ്ടാകും. ആട്, പശു, കോഴി തുടങ്ങിയ ജീവികളെപ്പോലെ മനുഷ്യരുമായി അറിഞ്ഞിടപെടാന്‍ മീനിന് കഴിവുണ്ടോ? ഉണ്ടെന്നാണല്ലോ പുതിയ കണ്ടുപിടുത്തം. നേരിയ തോതിലെങ്കിലും മീനിന് ഓര്മശക്തിയുണ്ടത്രേ! പതിവായി കാണുന്നതൊക്കെ തിരിച്ചറിയാന്‍ കഴിയും.
കാട്ടുജീവിയായ മനുഷ്യന്റെയടുത്ത് കാട്ടുജന്തുക്കള്‍ വന്നത് തീയില്‍ ചുട്ട ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ക്ക് വേണ്ടിയാണ്. പിന്നെ സ്വരക്ഷക്കും വേട്ടയാടാനുമായി മനുഷ്യന് ചിലതിനെയൊക്കെ ഇണക്കി വളര്‍ത്താന്‍ തുടങ്ങി. അതും കഴിഞ്ഞപ്പോള്‍ മനുഷ്യന് താങ്ങാനാകാത്ത പ്രവൃത്തികള്‍ക്കായി മൃഗങ്ങളെ വളര്‍ത്തി. വാഹനങ്ങളാക്കി ഉപയോഗിച്ചു.
ജന്തുക്കളെ സ്നേഹത്തോടെ മാത്രം പരിഗണിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നു ചുരുക്കം. കുടുംബാംഗങ്ങളെപ്പോലെ വളര്‍ത്തു ജീവികള്‍ സംരക്ഷിക്കപ്പെട്ടു. പരസ്പര വിശ്വാസത്തിന്റെ ബലമുള്ള ചങ്ങലയില്‍ ബന്ധിക്കപ്പെട്ടു. മനുഷ്യരേക്കാള്‍ ശ്രദ്ധയും കരുതലുമുള്ള ജന്തുക്കള്‍ മനുഷ്യര്‍ക്കിടയില്‍ നിന്ന് നിറമുള്ള കഥാപാത്രങ്ങളായി കഥകളിലേക്ക് ചേക്കേറി. മാണിക്കനും ശേഖൂട്ടിയുമടക്കം മലയാളത്തില്‍ തന്നെ ഒട്ടേറെ കഥാപാത്രങ്ങള്‍. പാശ്ചാത്യ സാഹിത്യത്തില്‍ പരശ്ശതം കഥാപാത്രങ്ങള്‍.
പിന്നെ എന്നു മുതലാണ് ഇക്കൂട്ടരെ കാണുമ്പോള്‍ മനുഷ്യന് വായില്‍ വെള്ളമൂറാന്‍ തുടങ്ങിയത്! വളര്‍ത്തുന്നതും കൊന്നുതിന്നുന്നതും സമാന്തരമായി പുരോഗമിച്ചു എന്നായിരിക്കും കൃത്യമായി മറുപടി. അതിനു തന്നെ രണ്ടുഘട്ടങ്ങള്‍. വേട്ടയാടി പിടിക്കുന്നതും വളര്‍ത്തി വലുതാക്കി തിന്നുന്നതും. രണ്ടാമത്തെ ഘട്ടത്തിന്റെ അവസാന പടിയിലാണ് തല്ക്കാലം നില്‍പ്പ്. കാണുന്നതിനെയെല്ലാം ഓടിച്ചിട്ട് പിടിച്ച് വേവിച്ചു തിന്നുന്ന ഘട്ടമാണ് അടുത്തത്.
അതിരിക്കട്ടെ. തിന്നാനല്ലാതെ വളര്‍ത്തുന്നവയുടെ ഗതിയെന്താണ്? ആനകളുടെ കദനകഥകള്‍ അടുത്തിടെയാണ് വലിയവായില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. കാഴ്ചകള്‍ മുമ്പില്‍ നിന്നുമാത്രം പോരാ. പിറകില്‍ നിന്നുകൂടി വേണമെന്ന പുതിയൊരറിവാണ് ആ ചര്‍ച്ച മുന്നോട്ടുവെച്ചത്. നെറ്റിപ്പട്ടത്തിലല്ല, കാലിലെ മടമ്പിലാണ് കാര്യം.
കുട്ടികളെപ്പോലെയോ പേരക്കുട്ടികളെപ്പോലെയോ പരിഗണിക്കപ്പെടേണ്ട വളര്‍ത്തുജീവികളെ ഇത്തരത്തില്‍ ചിത്രവധം ചെയ്യുന്നതിന്റെ അടുത്തഘട്ടം എന്തായിരിക്കും? ഈ ചോദ്യത്തിനുള്ള മറുപടി കോഴിക്കോട്ട് നിന്ന് വന്നു കഴിഞ്ഞല്ലോ? രണ്ടാം ക്ലാസുകാരിയുടെ മൃതദേഹം കീറിമുറിച്ചു നോക്കിയപ്പോള്‍ രണ്ടാഴ്ചയായി അന്നപാനങ്ങളുണ്ടായിരുന്നില്ല!
മനുഷ്യന്റെ പൊതുസ്വഭാവത്തിന് കൃത്യമായ തുടര്ച്ചയുണ്ടെന്നുതന്നെയാണ് ഇത് കാണിക്കുന്നത്. പ്രപഞ്ചത്തിന്റെ ഭ്രമണതാളത്തില്‍ അപചയങ്ങളുണ്ടാകുന്നത് മനുഷ്യന്റെ അഭിരുചികള്‍ക്ക് കടുപ്പം കൂടുമ്പോഴാണ്. മനുഷ്യന്റെ ഊര്‍ജം അവന്റെ അഹങ്കാരമാണ്. അതില്‍ തന്നെ ക്രൂരതയുടെ ചേരുവയുണ്ടെങ്കില്‍ ആ ഊര്‍ജം ആയുധമാക്കിയുള്ള അവന്റെ മുന്നേറ്റവും അനുകമ്പാരഹിതമായിരിക്കും. അതാണിപ്പോള്‍ കണ്ടുതുടങ്ങിയിരിക്കുന്നത്. അതിനാല്‍, കൂടുതല്‍ ആലോചിക്കുക ആഹാരത്തെപ്പറ്റി.
ഡോ. ഗോപി പുതുക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: