കുളിച്ച് കുട്ടപ്പന്മാരായി തേച്ചുമിനുക്കി വടിവൊത്ത ഉടുപ്പമണിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തി. അതിരാവിലെ തന്നെ സമരത്തിന്റെ ആരവത്തിനിടയില്‍ മന്ത്രിസഭായോഗം ചേരുകയാണ് ലക്ഷ്യം. ലക്ഷ്യം നിറവേറ്റി. മുന്‍ നിശ്ചയപ്രകാരം മുഖ്യമന്ത്രി ഗവര്‍ണറെ രാജ്ഭവനിലെത്തി കണ്ടു. ക്ലിഫ് ഹൗസിലായി പിന്നത്തെ ജോലി. മന്ത്രിമാര്‍ക്കു പറമെ 2607 ജീവനക്കാരും സെക്രട്ടേറിയറ്റിനകത്ത് കയറി. ഇത് മൊത്തം ജീവനക്കാരുടെ 67 ശതമാനമാണെന്ന് പറയുന്നു. ജോലിക്കെത്താത്തവര്‍ 33 ശതമാനം. സാധാരണനിലയില്‍ എണ്‍പത് ശതമാനത്തോളമേ ഹാജരുണ്ടാകാറുള്ളൂ. അത് വച്ച് നോക്കുമ്പോള്‍ പതിമൂന്ന് ശതമാനത്തോളം പേര് മാത്രമാണ് സമരാനുഭാവം പ്രകടിപ്പിച്ചോ അല്ലെങ്കില്‍ സമരം ഭയന്നോ ജോലിക്കെത്താതിരുന്നത്. ഈ കണക്ക് വച്ച് നോക്കുമ്പോള്‍ ഈച്ചയെപ്പോലും സെക്രട്ടേറിയറ്റിനകത്ത് കയറ്റില്ലെന്ന ഇടതുമുന്നണി തീരുമാനം പൊളിഞ്ഞു. അങ്ങിനെയൊരു തീരുമാനം തന്നെ അല്പം കടന്ന കൈ അല്ലേ എന്ന ചോദ്യം പ്രസക്തമാണ്.
ഇടതുമുന്നണി ഇന്നലെ ആരംഭിച്ച സമരത്തിന് ഉയര്‍ത്തിയ മുദ്രാവാക്യം പ്രസക്തമാണ്. കേരളം ഒരുപാട് അഴിമതിക്കഥകള്‍ കേട്ടിട്ടുണ്ട്. ഐക്യകേരളത്തിന്റെ ആദ്യ മന്ത്രിസഭക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നതാണ്. ആന്ധ്രയില്‍ നിന്നും അരികൊണ്ടുവന്നതിന്റെ പേരില്‍ ഉയര്‍ന്ന ആരോപണം. അതന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന് ആരോപണം കഴമ്പുള്ളതാണെന്നും കണ്ടെത്തി. പിന്നീട് ആരോപണങ്ങള്‍ എല്ലാ മന്ത്രിസഭയുടെ കാലത്തും സജീവമായിരുന്നു. പലതും കഴമ്പുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലത് ചാപിള്ളയായതും കാണാനായി. അഴിമതിയുടെ പേരില്‍ രാജിവയ്ക്കുകയോ കാലം കഴിഞ്ഞ് ശിക്ഷിക്കപ്പെട്ടതോ ആയ ചരിത്രവും കേരളത്തിലുണ്ട്. ആ കഥകളെയെല്ലാം കവച്ചുവയ്ക്കുന്നതും ആരെയും അത്ഭുതപ്പെടുത്തിയതുമാണ് സോളാര്‍ തട്ടിപ്പ്. അതിന്റെ പ്രത്യേകത ഈ തട്ടിപ്പിന്റെ സിരാകേന്ദ്രമായി ഇതുവരെ കാണാനായത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രധാന ചുമതലക്കാരും വിശ്വസ്ഥരുമാണ് തട്ടിപ്പിന്റെ മുഖ്യ കണ്ണികളായത്. ഒരാള്‍ ഇപ്പോള്‍ ജയിലിലാണ്. മറ്റ് ചിലര്‍ ഉദ്യോഗത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും ജയിലിലായിട്ടില്ല. ജയിലിലാകാത്തത് അവരുടെ പങ്ക് കുറവായതുകൊണ്ടല്ല അന്വേഷണം അവരിലേക്ക് നീങ്ങാത്തതുകൊണ്ടോ നീക്കാത്തതുകൊണ്ടോ ആണ്.
തട്ടിപ്പുകേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിതാ നായരും ജയിലിലാണ്. ഇവരുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് മാത്രമല്ല മുഖ്യമന്ത്രിക്കുതന്നെ നല്ല അടുപ്പുമുണ്ടെന്നാണ് വ്യക്തമാകുന്നത്. അടുപ്പം എത്ര ആഴത്തിലുള്ളതാണെന്നതിന് തെളിവ് നല്‍കുന്നത് മുഖ്യമന്ത്രി തന്നെയാണ്. ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ അടിച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയല്ലോ. അത് മുഖ്യമന്ത്രി സ്ഥിരീകരിച്ചതാണ്. ആ സമയത്ത് 14 കേസുകളില്‍ അയാള്‍ പ്രതിയാണെന്നോര്ക്കണം. ഏറ്റവും ഒടുവിലാണ് രണ്ടാം പ്രതി സരിതാനായര്‍ മുഖ്യമന്ത്രിയുടെ ചെവിയില്‍ പറയുന്ന ചിത്രവും പുറത്തുവന്നിരിക്കുന്നത്. അപ്പോള്‍ കേരളം രൂപകൊണ്ടശേഷം ഇതുവരെയില്ലാത്ത വിചിത്രവും വ്യത്യസ്തവും, മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് സാഹചര്യ തെളിവുകള്‍ നല്കുന്ന തട്ടിപ്പാണിത്. ഇതിന്റെ നിജസ്ഥിതി ജനങ്ങള്‍ക്കറിയണം. അതിന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ന്യായവും മിതവുമാണ്. അന്വേഷണം നടക്കുമ്പോള്‍ മുഖ്യമന്ത്രി മാറിനില്‍ക്കണമെന്ന ആവശ്യം കഴമ്പുള്ളതുതന്നെ. അതിനുവേണ്ടി നിരന്തരസമരവും വേണ്ടിവന്നാല്‍ നിയമ പോരാട്ടവും നടത്തി ലക്ഷ്യം നേടുകതന്നെ വേണമെന്നാണ് അഴിമതിക്കും അധികാര ദുര്വിനിയോഗത്തിനുമതിരെ ചിന്തിക്കുന്ന ജനങ്ങളാഗ്രഹിക്കുന്നത്. എന്നാല്‍ ഇന്നലെ ആരംഭിച്ച അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം ജനങ്ങളുടെ ആഗ്രഹം സഫലമാകാന്‍ ഉപകരിക്കുന്നതാകുമോ?
സമരം ജനാധിപത്യത്തില്‍ ജനങ്ങളുടെ അവകാശമാണ്. ഒരു വിഭാഗത്തിന്റെ സമരം മറുവിഭാഗത്തിന്റെ അവകാശത്തെ ഹനിക്കുന്നതാകാന്‍ പാടുള്ളതല്ല. പക്ഷേ ജനകീയ സമരത്തെ അടിച്ചൊതുക്കി ഭരിച്ചുകളയാമെന്ന് കരുതുന്നതും മൗഢ്യമാണ്. ആരോപണവിധേയരായ ഭരണക്കാര്‍ അധികാരം ഒഴിയുന്നതാണ് കീഴ്വഴക്കം. കേന്ദ്രമന്ത്രി പവന്‍കുമാര്‍ ബന്‍സില്‍ ഒരഴിമതിയും നടത്തിയതിന്റെ പേരിലല്ലല്ലോ അടുത്തിടെ രാജിവച്ചത് ? ബന്ധുവിന്റെ തട്ടിപ്പിന്മേല് ബന്‍സലിന്റെ പേരും ചേര്‍ത്ത് ആരോപണം വന്നപ്പോള്‍ രാജിവയ്ക്കേണ്ടിവന്നു. എന്തുകൊണ്ട് സംശുദ്ധ രാഷ്ട്രീയം പറയുന്ന ഉമ്മന്‍ചാണ്ടി രാജിവയ്ക്കുന്നില്ല ? കോണ്‍ഗ്രസ് മന്ത്രിമാരായ കെ.കെ. രാമചന്ദ്രനും കെ.പി. വിശ്വനാഥനും രാജിവച്ചത് സമാനസാഹചര്യത്തിലാണെന്നതല്ലേ സത്യം. എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല? ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെ വഴിനടക്കാന്‍ പോലും വിടില്ലെന്ന് പ്രഖ്യാപനവുമായി പുതിയൊരു സമരരീതി അവലംബിക്കുന്നതും അഭികാമ്യമാണോ ? ഭരണവും സമരവും ജനങ്ങള്‍ക്ക് സഹായകമാകണം. സംഹാരമായിത്തീരരുത്. എന്നാലിപ്പോള്‍ ജനങ്ങളൊക്കെ പരിഭ്രാന്തരായിരിക്കുന്നു. മനസമാധാനത്തോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥായാണുണ്ടായിരിക്കുന്നത്. സമരം വിജയിപ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രതിപക്ഷവും നേരിടാന്‍ പട്ടാളത്തെപ്പോലും ഒരുക്കിനിര്‍ത്തിയ സര്‍ക്കാരും തന്നെയാണ് ഇതിന് ഉത്തരവാദി.
പട്ടാളവും സായുധസേനകളും പോലീസും ഒരു ഭാഗത്ത്, ജീവന് നല്‍കിയും ആവശ്യം അംഗീകരിപ്പിക്കുമെന്ന വാശി മറുഭാഗത്ത്. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി കൂട്ടുപ്രതിയാണെന്നുള്ള സാഹചര്യ തെളിവുകളെല്ലാം ഉണ്ടെന്നുതന്നെയാണ് കേരളം വിശ്വസിക്കുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്ഥരായിരുന്നവര്‍ ഇടനിലക്കാരും ഏജന്റുമായി നിന്നുകൊണ്ടുതന്നെയാണ് സോളാര്‍ തട്ടിപ്പു വിപുലമാക്കാന്‍ കഴിഞ്ഞതെന്ന് ഇന്നൊരു വെറും ആരോപണമാണെന്ന് പറഞ്ഞൊഴിയാനാവില്ല. കാര്യങ്ങള്‍ ഏതാണ്ട് ബോധ്യമായതുകൊണ്ടാണല്ലോ “എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ലെന്ന്” കോടതിക്കു തന്നെ ചോദിക്കേണ്ടിവന്നത്. ദുരൂഹതകള്‍ ഏറെയാണ്. അത് മുഴുവന്‍ പുറത്തുകൊണ്ടുവരികതന്നെ വേണം. അതിന് ഇന്ന് നടത്തുന്ന അന്വേഷണം പരിമിതമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് പല ഉന്നതരും സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം പ്രഹസനമാണ്. പ്രതികളെ പൂട്ടിക്കെട്ടാനുള്ളതല്ല കേസ് അട്ടിമറിക്കാനാണ് ഇപ്പോഴത്തെ അന്വേഷണമെന്ന ആരോപണം നിസ്സാരമല്ല. അതുകൊണ്ടുതന്നെയാണ് ഒരു ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്ന് കേരളം ഒന്നടങ്കവും ആവശ്യപ്പെടുന്നത്.
ഇടതുമുന്നണിയുടെ മാത്രം ആവശ്യമാണിതെന്ന ധാരണയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇരുമുന്നണിയിലുമില്ലാതെ ജനങ്ങളുടെ മുന്നണിയില്‍ നിന്നുകൊണ്ട് ബിജെപി അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനുമെതിരായ പ്രക്ഷോഭത്തിലാണ്. സംസ്ഥാന വ്യാപകമായി ബിജെപി സമാധാനപരമായ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. ഭരണ മുന്നണിയിലെ പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിയുടെ പാര്ട്ടിക്കാര് തന്നെയും സംശയം ദൂരീകരിക്കാന്‍ സമഗ്രമായ അന്വേഷണം ആഗ്രഹിക്കുന്നുമുണ്ട്. അനിശ്ചിതകാല സെക്രട്ടേറിയറ്റ് വളയലാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുള്ളത്. സെക്രട്ടേറിയറ്റ് വളയലും പിക്കറ്റിംഗുമൊന്നും പുതുമയുള്ളതല്ല. പക്ഷേ ഒരാളെപ്പോലും സെക്രട്ടേറിയറ്റിനകത്തേക്ക് കടക്കാന്‍ വിടില്ലെന്നും ഒരു കവാടവും തുറക്കാന്‍ അനുവദിക്കുകയില്ലെന്നുമാണ് തീരുമാനം. സ്വാഭാവികമായും ഇത് സംഘര്‍ഷത്തിനും ഒരു പക്ഷേ ബല പരീക്ഷണത്തിനും വഴിവയ്ക്കും. അങ്ങനെയൊരു സ്ഥിതിയുണ്ടായാലത് തട്ടിപ്പുകേസില്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന സര്‍ക്കാരിന് സഹായകമായ സാഹചര്യമാണ് ഉണ്ടാക്കുക. പ്രതിപക്ഷത്തിന്റെ അക്രമസമരമാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാക്കിയതെന്ന് പറഞ്ഞൊഴിയാന്‍ അവര്‍ക്ക് കഴിയും. ക്രമസമാധാനപാലനം സര്‍ക്കാരിന്റെ ചുമതലയാണെന്നും അതിനുവേണ്ടിയാണ് ഈ ഒരുക്കങ്ങളെല്ലാമെന്നും ഇപ്പോള്‍ തന്നെ അവര്‍ ആവര്‍ത്തിക്കുകയാണ്.
ആളെക്കൂട്ടാനും സമരം നടത്താനും ഇടതുപക്ഷത്തെ പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകാരെ ആരും പഠിപ്പിക്കേണ്ടതില്ല. അവര്‍ക്ക് നന്നായി ശീലമുള്ളതാണ് സമരം. സായുധസമരത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ പദ്ധതിയിട്ട കക്ഷിയാണല്ലോ കമ്മ്യൂണിസ്റ്റി പാര്‍ട്ടി. പോലീസുകാരുടെ തോക്കില്‍ ഉണ്ടയില്ലെന്ന് പറഞ്ഞ് വാരിക്കുന്തവുമായി നിരക്ഷരകുക്ഷികളായ സാധാരണക്കാരെ പ്രക്ഷോഭത്തിനിറക്കി രക്തസാക്ഷികളെ സൃഷ്ടിച്ച് സായൂജ്യമടഞ്ഞവരാണല്ലോ അവര്‍. കല്‍ക്കത്ത തീസിസും തുടര്‍ന്ന് നടന്ന സമരവുമെല്ലാം പൊതു ധാരയില്‍നിന്നും അവരെ അകറ്റിനിര്‍ത്താനേ ഉപകരിച്ചുള്ളൂ. ഒരു പക്ഷേ അത്തരം സമരമാര്‍ഗ്ഗമാണ് കോണ്‍ഗ്രസ്സിനെ ദീര്‍ഘകാലം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ തുടരാന്‍ അനുവദിച്ചത്. ജനാധിപത്യാവകാശങ്ങള്‍ ഭാരതീയരുടെ ജീവവായുവാണ്. അതിനെ നിഷേധിച്ചുകൊണ്ടുള്ള സമീപനമാണ് അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞത്. വഴിനടക്കാന്‍പോലും അനുവദിക്കില്ലെന്നുള്ള മുദ്രാവാക്യത്തിന് അണികളെ കിട്ടിയേക്കാം. എന്നാല്‍ അഴിമതിക്കെതിരെ അണിനിരക്കുന്ന ജനമനസ്സ് ഇത്തരം സമരമാര്ഗ്ഗത്തോടൊപ്പമുണ്ടാകില്ല തന്നെ. സിനിമയ്ക്കുവേണ്ടി ‘തൊഴില്‍ അല്ലെങ്കില്‍ ജയില്‍’ നിറയ്ക്കല്‍ സമരം നടത്തിയ സിപിഐയും വര്‍ഗ്ഗീയതക്കെതിരെ ‘മനുഷ്യ ചങ്ങല’ ഒരുക്കിയ സിപിഎമ്മും അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധമെന്ന സമര ശൈലി സൃഷ്ടിച്ചതില്‍ പുതുമയൊന്നുമില്ലെങ്കിലും അത് കടുപ്പിച്ചാല്‍ രക്ഷപ്പെടാന്‍ പോകുന്നത് തട്ടിപ്പുകാരും അതിന് കൂട്ടുനിന്നവരുമാണ്. ഒരു കവാടം തടയില്ലെന്ന തീരുമാനം ഒടുവിലുദിച്ച വകതിരുവുകൊണ്ടാണെന്ന് കരുതേണ്ടിയിരിക്കുന്നു.
കെ.കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: